A Unique Multilingual Media Platform

The AIDEM

Articles Law Minority Rights National Politics

ബിൽക്കിസ് ബാനോ കേസ്: സുപ്രീം കോടതി ഉത്തരവിന്റെ വിവക്ഷകൾ

  • January 9, 2024
  • 1 min read
ബിൽക്കിസ് ബാനോ കേസ്: സുപ്രീം കോടതി ഉത്തരവിന്റെ വിവക്ഷകൾ

ജനുവരി 8 തിങ്കളാഴ്ച്ച – ഗുജറാത്തിൽ 2002 ൽ അരങ്ങേറിയ ഭീകരമായ ഹിന്ദുത്വ നരനായാട്ടിനെ അതിജീവിച്ച ബിൽക്കിസ് ബാനോയ്ക്കും നീതിക്കുവേണ്ടിയുള്ള അവളുടെ ധീരമായ പോരാട്ടത്തിനും വലിയ വിജയം ഉറപ്പിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് പുറത്ത് വന്ന ദിവസം. സ്വന്തം മകൾ സലേഹ അടക്കം കുടുംബത്തിലെ ഏഴു അംഗങ്ങൾ കൊല ചെയ്യപ്പെടുന്നത് കണ്ടു നിൽക്കേണ്ടി വന്ന ബിൽക്കിസ് ബാനു അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുകയുമുണ്ടായി. ബിൽക്കിസ് ബാനോയെ കൂട്ടബലാത്സംഗം ചെയ്ത കേസുകളിൽ ശിക്ഷിക്കപ്പെട്ടവരിൽ 11 പേർക്ക് ശിക്ഷ ഇളവ് നൽകാൻ ഗുജറാത്ത് സർക്കാർ, 2022 ആഗസ്തിൽ ഇറക്കിയ ഉത്തരവാണ് ജസ്റ്റിസുമാരായ ബി വി നാഗരത്നയും ഉജ്വൽ ഭൂയാനും റദ്ദാക്കിയത്. പ്രതികൾ രണ്ടാഴ്ചയ്ക്കകം ജയിലിൽ കീഴടങ്ങാനും ജഡ്ജിമാർ ഉത്തരവിട്ടു.

സുപ്രീം കോടതിയിൽ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ബിൽക്കിസിനെ പ്രതിനിധീകരിച്ച അഭിഭാഷകയായ ശോഭ ഗുപ്ത സബ്‌രംഗ് ഇന്ത്യയോട് പറഞ്ഞത്, “ഇത് ഞങ്ങളുടെ എല്ലാവരുടെയും വിജയമാണ് “ എന്നാണ്. 

ശോഭ ഗുപ്ത

നടപടിക്രമങ്ങളിലെ ബോധപൂർവമായ വീഴ്ചകൾക്കെതിരെയുള്ള ശക്തമായ വാക്കുകൾ, ഏറെ പ്രശംസിക്കപ്പെട്ട ഈ വിധിയിൽ ഉണ്ട്. “അശുദ്ധമായ കൈകളോടെ സുപ്രീം കോടതിയെ സമീപിച്ചതിലും, തെറ്റിദ്ധാരണാജനകമായ പ്രസ്താവനകൾ നടത്തി പ്രസക്തമായ കാര്യങ്ങൾ മറച്ചുവെച്ചതിലും” കുറ്റവാളിയുമായി സഹകരിച്ച് പ്രവർത്തിച്ചതിനും ഗുജറാത്ത് സർക്കാരിനെ ബെഞ്ച് കുറ്റപ്പെടുത്തി. “മഹാരാഷ്ട്ര സർക്കാരിന്റെ അധികാരശക്തിയുടെ ദുരുപയോഗം കാണിക്കുന്ന ഒരു സംഭവം” എന്ന് ശിക്ഷാ ഇളവ് നൽകിയ നടപടിയെ കോടതി വിശേഷിപ്പിച്ചു. കേസിലെ പ്രതികൾക്ക് ഗുജറാത്ത് സർക്കാർ നൽകിയ പിന്തുണയാണ് കേസുകൾ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാൻ കാരണമായതെന്നും ജസ്റ്റിസ് നാഗരത്‌ന അഭിപ്രായപ്പെട്ടു. പ്രസ്തുത കേസിൽ ഇളവ് അനുവദിക്കാൻ ഗുജറാത്ത് കോടതിക്ക് അധികാരം നൽകിയ സുപ്രീം കോടതിയുടെ 2022 മെയ് വിധിയുടെ അസാധുത പരാമർശിച്ചുകൊണ്ട്, “2022 മെയ് 13 ലെ വിധിക്കെതിരെ ഗുജറാത്ത് സംസ്ഥാനം എന്തുകൊണ്ട് ഒരു പുനഃപരിശോധനാ ഹർജി ഫയൽ ചെയ്തില്ല എന്ന് മനസ്സിലാക്കാൻ തങ്ങൾക്കു കഴിയുന്നില്ലെന്ന്” ബെഞ്ച് ചൂണ്ടിക്കാട്ടി. “സർക്കാർ ഒരു റിവ്യൂ ഫയൽ ചെയ്യുകയും ഈ കോടതിക്കു മുന്നിൽ അതെത്തിക്കുകയും ചെയ്തിരുന്നുവെങ്കിൽ, തുടർന്നുള്ള വ്യവഹാരം ഉണ്ടാകുമായിരുന്നില്ല,” സുപ്രീം കോടതി പറഞ്ഞു.

ഇതിന്റെ അടിസ്ഥാനത്തിൽ, “ഈ കോടതിയുടെ തന്നെ ഉത്തരവ് ഉപയോഗപ്പെടുത്തിക്കൊണ്ട് നിയമവാഴ്ച ലംഘിച്ച്‌, ഇളവ് അനുവദിച്ച ഒരു ക്ലാസിക് കേസ്” എന്ന് ഈ കേസിനെ ബെഞ്ച് വിലയിരുത്തി.

ചുരുക്കത്തിൽ, 2002-ൽ ഗുജറാത്തിൽ നടന്ന വർഗീയ കലാപത്തിൽ, കൊലപാതകങ്ങൾക്കും ബിൽക്കിസ് ബാനോയുടേതുൾപ്പെടെ ഒന്നിലധികം കൂട്ടബലാത്സംഗത്തിനും ജീവപര്യന്തം തടവിൽ കഴിയുന്ന പതിനൊന്ന് പ്രതികൾക്ക്, ശിക്ഷാ കാലാവധി തീരുന്നതിനും വളരെ മുൻപ് മോചനം അനുവദിച്ച ഗുജറാത്ത് സർക്കാരിന്റെ ഇളവ് ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ വിധിയിലൂടെ ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവരുടെ ബെഞ്ച്, നീതിയും നിയമവാഴ്ചയും ഉറപ്പാക്കാനുള്ള ഭരണഘടനാ കോടതികളുടെ കടമയും ഇന്ത്യയിലെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയിൽ ഇരയുടെ അവകാശങ്ങൾക്ക് നൽകിയിരിക്കുന്ന പ്രാധാന്യവും ഊന്നിപ്പറയുന്നു. വിധിപ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു, “ഓരോ സ്ത്രീയും ബഹുമാനം അർഹിക്കുന്നുണ്ട്.”

സുപ്രീം കോടതി

2022 ഓഗസ്റ്റ് 15-ന് ബിൽക്കിസ് ബാനോവിനെ കൂട്ട ബലാത്സംഗം ചെയ്ത പ്രതികളെ ഗുജറാത്ത് സർക്കാർ നേരത്തെ വിട്ടയച്ചതിനെതിരായ കേസിൽ 2024 ജനുവരി 8-ന് സുപ്രീം കോടതി ബെഞ്ച് വിധി പ്രസ്താവിച്ചു. വിധി പ്രഖ്യാപന വേളയിൽ ജസ്റ്റിസ് നാഗരത്‌നയാണ് വിധി എഴുതിയത്. ബെഞ്ച് ഇനിപ്പറയുന്ന പ്രശ്നങ്ങളാണ് പരിഗണിച്ചത്:

  1. പ്രതികൾക്ക് നൽകിയ ശിക്ഷാ ഇളവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്, ബിൽക്കിസ് ബാനോയുടെ ഹരജിയും, സി.പി.ഐ (എം) പൊളിറ്റ് ബ്യുറോ അംഗം സുഭാഷിണി അലി, മാധ്യമപ്രവർത്തക രേവതി ലൗൾ, മുൻ തൃണമൂൽ കോൺഗ്രസ് പാർലമെന്റ് അംഗം മഹുവ മൊയ്ത്ര, പ്രൊഫ. രൂപ് രേഖ വർമ എന്നിവർ സമർപ്പിച്ച പൊതുതാൽപര്യ ഹർജികളും നിലനിൽക്കുമോ, ഇല്ലയോ എന്നത്.
  2. പ്രസ്തുത ശിക്ഷാ ഇളവ് ഉത്തരവുകൾ പാസാക്കാൻ ഗുജറാത്ത് ഗവൺമെന്റിന് അധികാരം ഉണ്ടോ എന്നും ഉണ്ടെങ്കിൽ പ്രസ്തുത കേസിൽ ഉചിതമായ നടപടിക്രമങ്ങൾ പാലിച്ചിരുന്നുവോ എന്നും.
  3. പ്രസ്തുത ശിക്ഷാ ഇളവ് ഉത്തരവുകൾ നിയമാനുസൃതമാണോ എന്ന്.

 

പ്രശ്നം 1: ഹരജികൾ നിലനിൽക്കുമോ എന്നത്

ആദ്യത്തെ പ്രശനം പരിഗണിച്ചുകൊണ്ട്, ഇളവ് അനുവദിക്കുന്നതിനെതിരായ ബിൽക്കിസ് ബാനോയുടെ ഹർജി നിലനിൽക്കുന്നതാണെന്ന് ജസ്റ്റിസ് നാഗരത്ന കണ്ടെത്തി. ഇത് കണക്കിലെടുത്ത്, ബിൽക്കിസ് ബാനോയുടെ ഹർജി നിലനിൽക്കുമെന്ന് കോടതി ഇതിനകം കണ്ടെത്തിയതിനാൽ, പ്രസ്തുത കേസിൽ സമർപ്പിച്ച പൊതുതാൽപ്പര്യ വ്യവഹാരങ്ങൾ നിലനിൽക്കുമോ എന്ന ചോദ്യം പരിഗണിക്കേണ്ടെന്ന് കോടതി തീരുമാനിച്ചു.

 

പ്രശ്നം 2: ഇളവ് നൽകാനുള്ള ഗുജറാത്ത് സർക്കാരിന്റെ അധികാരം

പ്രസ്തുത വിഷയത്തെ പരിഗണിച്ചുകൊണ്ട്, ജസ്റ്റിസ് നാഗരത്‌ന, കുറ്റകൃത്യം നടന്ന സ്ഥലവും ജയിൽവാസസ്ഥലവും ഈ കേസിൽ പ്രസക്തമായ കാര്യങ്ങളായി പരിഗണിക്കുന്നതിനു പകരം, വിചാരണ സ്ഥലത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് നിരീക്ഷിച്ചു. ഇത് കണക്കിലെടുത്ത്, ബെഞ്ച് പ്രസ്താവിച്ചു: “കുറ്റവാളി ശിക്ഷിക്കപ്പെട്ട സംസ്ഥാനം ഏതാണോ, ആ സർക്കാരിനാണ്, അതായത് മഹാരാഷ്ട്ര സർക്കാരിനാണ് ശിക്ഷ ഇളവ് നൽകാൻ അധികാരമുള്ളത്. അല്ലാതെ കുറ്റകൃത്യം നടന്ന സംസ്ഥാന സർക്കാരിനല്ല; അതായത് ഗുജറാത്ത് സർക്കാരിനല്ല.”

പ്രസ്തുത നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ, പ്രസ്തുത ഉത്തരവ് പാസാക്കാൻ യോഗ്യതയുള്ള സർക്കാർ ഗുജറാത്ത് സംസ്ഥാന സർക്കാരല്ലെന്ന് ബെഞ്ച് വിലയിരുത്തി. മേൽപ്പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ തന്നെ, ഗുജറാത്ത് ഗവൺമെന്റിന് അധികാരമില്ല എന്ന വസ്തുത ഇളവ് ഉത്തരവുകൾ അസാധുവാക്കാൻ പര്യാപ്തമാണ് എന്ന് നിരീക്ഷിച്ചുകൊണ്ടു തന്നെ, കുറ്റവാളികൾക്ക് ഇളവ് അനുവദിക്കാൻ ഗുജറാത്ത് സർക്കാരിനെ പ്രാപ്തമാക്കിയ 2022 മെയ് 13 ലെ സുപ്രീം കോടതി വിധി കൂടി ജസ്റ്റിസുമാരായ ബി വി നാഗരത്നയും ഉജ്വൽ ഭൂയാനും പരിശോധിച്ചു.

2022 മെയ് മാസത്തിലെ പ്രസ്തുത വിധിന്യായത്തിൽ, മുൻ ജസ്റ്റിസ് അജയ് റസ്തോഗിയും ജസ്റ്റിസ് വിക്രം നാഥും അടങ്ങുന്ന സുപ്രീം കോടതി ബെഞ്ച്, പ്രതിയായ രാധശ്യാം ഭഗവാൻദാസ് ഷാക്കു വേണ്ടി ലാലാ വക്കീൽ സമർപ്പിച്ച ഹർജിയിലെ ആവശ്യമായിരുന്നു പരിഗണിച്ചത്. ശിക്ഷിക്കപ്പെട്ട സമയത്ത് ഗുജറാത്ത് സംസ്ഥാനത്തു നിലനിന്ന നയപ്രകാരം, ശിക്ഷാ കാലാവധി തീരുന്നതിനു മുൻപ് തന്നെ ഇളവ് നൽകി വിട്ടയക്കാനുള്ള തന്റെ അപേക്ഷ പരിഗണിക്കാൻ ഗുജറാത്ത് സർക്കാരിന് നിർദ്ദേശം നൽകണം എന്നായിരുന്നു ആ ഹരജിയിലെ ആവശ്യം. കുറ്റകൃത്യം നടന്ന സംസ്ഥാനത്തിന് ബാധകമായ ആ നയത്തിന്റെ അടിസ്ഥാനത്തിൽ ഇളവ് അല്ലെങ്കിൽ അകാല മോചനം പരിഗണിക്കേണ്ടതുണ്ടെന്ന് പ്രസ്തുത ബെഞ്ച് അന്ന് വിധിച്ചു. കുറ്റവാളി രാധശ്യാം സമർപ്പിച്ച മേൽപ്പറഞ്ഞ ഹരജി യഥാർത്ഥ വസ്തുതകളെ മൂടിവെച്ചതായും, തെറ്റിദ്ധരിപ്പിക്കുന്ന വസ്തുതകൾ ഉൾക്കൊള്ളുന്നുവെന്നും നിലവിലെ ബെഞ്ച് വിലയിരുത്തി. ബോംബെ ഹൈക്കോടതിയുടെ മുൻ വിധിയിലെ പ്രിസൈഡിംഗ് ജഡ്ജിയുടെ അഭിപ്രായവും കുറ്റവാളിയുടെ ഹരജിയിൽ തമസ്കരിച്ചതായി ജസ്റ്റിസ് നാഗരത്നയുടെ ബെഞ്ച് കണ്ടെത്തി. മെയ് മാസത്തിൽ സുപ്രീം കോടതി പുറപ്പെടുവിച്ച ആ വിധി “അസാധു” ആണെന്നും, അത് “കോടതിയിൽ വഞ്ചന കളിച്ച്” നേടിയതാണെന്നും ജസ്റ്റിസ് നാഗരത്ന വിലയിരുത്തി. വധശിക്ഷയ്ക്ക് പകരമായി ജീവപര്യന്തമോ പതിനാല് വർഷത്തിൽ കൂടുതൽ ശിക്ഷയോ നൽകാനുള്ള കോടതിയുടെ അധികാരം കൈകാര്യം ചെയ്ത ശ്രീഹരൻ കേസിലെ ഭരണഘടനാ ബെഞ്ച് വിധിക്ക് വിരുദ്ധമാണ് മെയ് മാസത്തിലെ വിധിന്യായമെന്നും ബെഞ്ച് ഊന്നിപ്പറഞ്ഞു.

11 പ്രതികളും ജയിൽ മോചിതരായ ശേഷം (File Photo)

പ്രസ്തുത നിരീക്ഷണങ്ങൾ നടത്തിക്കൊണ്ട്, വഞ്ചനയും ‘പെർ ഇൻകുറിയ’വും (നിയമപരമായി ഹീനമായത്) ഉൾച്ചേർന്ന ഈ വിധി അസാധുവാണെന്ന് ബെഞ്ച് പ്രഖ്യാപിച്ചു. 2022 മെയ് മാസത്തെ വിധി, നിയമത്തിന്റെ വ്യക്തമായ വാക്കിന് (plane letter) വിരുദ്ധമാണെന്നും, പെർ ഇൻകൂറിയം ആണെന്നും, സുപ്രീം കോടതിയുടെ തന്നെ മുൻ വിധിന്യായങ്ങൾക്ക് വിരുദ്ധമാണെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.

ഇതോടെ, പതിനൊന്ന് പ്രതികൾക്കെതിരെയുള്ള ഇളവിനുള്ള അപേക്ഷകൾ പരിഗണിക്കുന്നതിനോ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിനോ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്നും 2022 മെയ് മാസത്തെ സുപ്രിംകോടതി ഉത്തരവ് തട്ടിപ്പിലൂടെ നേടിയെടുത്തതാണെന്നും, അതിനാൽ അസാധുവാണെന്നും, ഇപ്പോഴത്തെ കേസിൽ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.

 

പ്രശനം 3: ഇളവ് നൽകൽ ഉത്തരവുകൾ നിയമത്തിന് അനുസൃതമായിരിക്കണം

2022 ഓഗസ്റ്റ് 10-ലെ എല്ലാ ഇളവ് നൽകൽ ഉത്തരവുകളും “സ്റ്റീരിയോടൈപ്പും സൈക്ലോസ്റ്റൈൽ ഓർഡറുകളും” (ആവർത്തന മുൻവിധി നിറഞ്ഞതും പഴയ വിധിന്യായങ്ങൾ സൗകര്യപൂർവം അതേപടി പകർത്തിയവയും) ആണെന്ന് ജസ്റ്റിസ് നാഗരത്ന തുടക്കത്തിൽ നിരീക്ഷിച്ചു. അധികാരം അധികാരത്തിന്റെ പരിധിക്കുള്ളിൽ പ്രവർത്തിക്കുന്നുണ്ടോ, ആ അധികാരപ്രയോഗം നിയമാനുസൃതമാണോ, എന്ന പരിശോധന നടത്തിക്കൊണ്ട് ജസ്റ്റിസ് നാഗരത്‌ന നിരീക്ഷിച്ചു, “പ്രസക്തമായ വിവരങ്ങൾ പരിഗണിക്കാതിരുന്നാൽ, മനസ്സിരുത്താതെ കൈകാര്യം ചെയ്‌താൽ, മറ്റാരോ പറഞ്ഞുകൊടുത്തത് അതേപടി സ്വീകരിച്ചാൽ, അധികാരം ദുർവിനിയോഗം ചെയ്‌താൽ, അതിനെയെല്ലാം വേണ്ടത്ര പരിശോധന നടക്കാതെയുള്ള തീരുമാനം എന്ന് വിലയിരുത്തേണ്ടി വരും. ഒരു അധികാര കേന്ദ്രത്തിൽ നിക്ഷിപ്തമായ അധികാരം മറ്റൊരു അധികാര കേന്ദ്രം വിനിയോഗിക്കുമ്പോഴാണ് അധികാരത്തിന്റെ കവർച്ച ഉണ്ടാകുന്നത്. മേൽപ്പറഞ്ഞ തത്വം ഈ കേസിൽ പ്രയോഗിക്കുമ്പോൾ, ‘ശരിയായ അധികാരം’ (appropriate power) എന്ന ഞങ്ങളുടെ ഉത്തരം കണക്കിലെടുക്കുമ്പോൾ, ഗുജറാത്ത് സർക്കാർ പ്രയോഗിച്ച ആ അധികാരത്തെ, അധികാരം കവർന്നെടുക്കുന്നതിന്റെ ഉദാഹരണമായി കാണണം.” 

ശിക്ഷാ ഇളവ് ഉത്തരവുകൾ പുറപ്പെടുവിച്ച ഗുജറാത്ത് സർക്കാരിന്റെ നടപടിയെ “അധികാരത്തിന്റെ കവർച്ചയും” “അധികാര ദുർവിനിയോഗവും” എന്ന് വിശേഷിപ്പിച്ചതിന് പുറമേ, മെയ് 13 ന്റെ വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകുന്നതിൽ പരാജയപ്പെട്ടതിന് ജസ്റ്റിസ് നാഗരത്ന ഗുജറാത്ത് സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. തന്റെ പ്രഖ്യാപന വേളയിൽ അവർ പറഞ്ഞു, “രസകരമായ കാര്യം എന്തെന്നാൽ, മുൻ വിധിയിൽ, ശിക്ഷാ ഇളവ് നൽകാൻ അധികാരമുള്ളത് മഹാരാഷ്ട്ര സർക്കാരിനാണ് എന്ന് ഗുജറാത്ത് സർക്കാർ ഈ കോടതിക്ക് മുമ്പാകെ രേഖാമൂലം പറഞ്ഞിരുന്നു. എന്നാൽ അതേ വാദം വിധിയിൽ തള്ളിക്കളഞ്ഞു, അത് കീഴ് വഴക്കങ്ങൾക്കു വിരുദ്ധമാണ്. എന്നിട്ടും, ഗുജറാത്ത് സംസ്ഥാനം പുനഃപരിശോധനാ ഹർജി നൽകിയില്ല. 2022 മെയ് 13-ലെ വിധിക്കെതിരെ ഗുജറാത്ത് സംസ്ഥാനം ഒരു പുനഃപരിശോധനാ ഹർജി ഫയൽ ചെയ്യാതിരുന്നത് എന്തുകൊണ്ടാണെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല. സർക്കാർ ഒരു റിവ്യൂ ഹരജി ഫയൽ ചെയ്യുകയും ഈ കോടതിക്കു മുന്നിൽ അതെത്തിക്കുകയും ചെയ്തിരുന്നുവെങ്കിൽ, തുടർന്നുള്ള വ്യവഹാരം ഉണ്ടാകുമായിരുന്നില്ല.”

“വസ്തുതകൾ അടിച്ചമർത്താൻ അശുദ്ധമായ കൈകളുമായി” സുപ്രീം കോടതിയെ സമീപിച്ച കുറ്റവാളിയുമായി “ഒത്തുകളിച്ചതിന്” ഗുജറാത്ത് സർക്കാരിനെ ബെഞ്ച് നിശിതമായി വിമർശിച്ചു.

കുറ്റവാളികളുമായി ഗുജറാത്ത് സർക്കാരിന്റെ ഈ കൂട്ടുകെട്ടാണ് മറ്റൊരു സംസ്ഥാനത്തേക്കുള്ള വിചാരണ കൈമാറ്റത്തിൽ കലാശിച്ചതെന്ന് ജസ്റ്റിസ് നാഗരത്‌ന ചൂണ്ടിക്കാട്ടി. ലൈവ് ലോ റിപ്പോർട്ട് ചെയ്തതുപോലെ, “ഗുജറാത്ത് സംസ്ഥാനം കുറ്റവാളികളുടെ കൂട്ടുകെട്ടിൽ പ്രവർത്തിച്ചു, ഇതാണ് വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാൻ ഈ കോടതിയെ നയിച്ചത്” എന്ന് ജസ്റ്റിസ് നാഗരത്ന നിരീക്ഷിച്ചു.

ജസ്റ്റിസ് നാഗരത്ന

മേൽപ്പറഞ്ഞ കാര്യങ്ങൾ നിരീക്ഷിച്ചുകൊണ്ട്, ബെഞ്ച് ഈ കേസിനെ “കോടതിയുടെ ഉത്തരവ് തന്നെ ഉപയോഗപ്പെടുത്തിക്കൊണ്ട് നിയമവാഴ്ചയെ അട്ടിമറിച്ച് ശിക്ഷാ ഇളവ് നൽകുന്നതിന്റെ ഒരു ക്‌ളാസിക് ഉദാഹരണം” എന്ന് വിശേഷിപ്പിച്ചു. ശിക്ഷാ ഇളവ് ഉത്തരവ് റദ്ദാക്കിയ ബെഞ്ച്, ശിക്ഷിക്കപ്പെട്ടവരെ അസാധുവായ ഒരു കോടതി ഉത്തരവിന്റെ ഗുണഭോക്താക്കളായി പ്രഖ്യാപിച്ചു. 

പ്രാഥമിക ചോദ്യം- വ്യക്തിസ്വാതന്ത്ര്യത്തിന്റെ സംരക്ഷണമോ നിയമവാഴ്ചയോ? 

ഗുജറാത്ത് സർക്കാർ പുറപ്പെടുവിച്ച ഇളവ് ഉത്തരവുകൾ റദ്ദാക്കിയതിന്റെ അടിസ്ഥാനത്തിൽ, വിട്ടയച്ച കുറ്റവാളികളെ ജയിലിലേക്ക് തിരിച്ചയക്കണമോ എന്ന് തീരുമാനിക്കുക എന്നതായിരുന്നു ബെഞ്ചിന് മുന്നിൽ ഉയർന്നുവന്ന ചോദ്യം. ഇതേക്കുറിച്ച് ചിന്തിച്ചുകൊണ്ട് ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു, “ഞങ്ങളുടെ വീക്ഷണത്തിൽ വ്യക്തിസ്വാതന്ത്ര്യമാണ് പ്രധാനം. എന്നാൽ റദ്ദാക്കിയ ഒരു ശിക്ഷാ ഇളവ് ഉത്തരവിൽ 11 പ്രതികൾക്ക് സ്വാതന്ത്ര്യം നൽകുന്ന കേസാണിത്. അപ്പോൾ അവരെ ജയിലിലേക്ക് തിരിച്ചയക്കണോ? ഇതൊരു സൂക്ഷ്മമായ ചോദ്യമാണ്. ”

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഒരു വ്യക്തിക്ക് സ്വാതന്ത്ര്യത്തിനുള്ള അവകാശം കണക്കിലെടുത്താണ് ഈ ചോദ്യം തീരുമാനിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട്, “ആർട്ടിക്കിൾ 21 അനുസരിച്ച്, ഒരു വ്യക്തിക്ക് നിയമത്തിന് അനുസൃതമായി മാത്രമേ സ്വാതന്ത്ര്യത്തിന് അർഹതയുള്ളൂ” എന്ന് ബെഞ്ച് പറഞ്ഞു. ഇതേക്കുറിച്ച് കൂടുതൽ ആഴത്തിൽ പരിശോധിച്ച്, ബെഞ്ച്, നിയമവാഴ്ച അർത്ഥമാക്കുന്നത് ആർക്കും നിയമത്തിന് അതീതരായിരിക്കാൻ കഴിയില്ലെന്നാണെന്നും, നിയമത്തിന്റെ ഏതെങ്കിലും ലംഘനം തുല്യതയ്ക്കുള്ള അവകാശത്തെ നിരാകരിക്കുന്നതിന് തുല്യമാണെന്നും അഭിപ്രായപ്പെട്ടു.

നിയമവാഴ്‌ച നടപ്പാക്കാനുള്ള കോടതിയുടെ കടമ ഊന്നിപ്പറഞ്ഞ ബെഞ്ച് പറഞ്ഞു, “നിയമവാഴ്ച ഉയർത്തിപ്പിടിക്കാൻ ഈ കോടതി ഒരു വഴിവിളക്കായിരിക്കണം. ജനാധിപത്യത്തിൽ നിയമവാഴ്ച സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അനുകമ്പയ്ക്കും സഹതാപത്തിനും ഒരു പങ്കുമില്ല. ഹൈക്കോടതി, സുപ്രീം കോടതി തുടങ്ങിയ സ്വതന്ത്ര സ്ഥാപനങ്ങൾക്ക് നൽകുന്ന ജുഡീഷ്യൽ റിവ്യൂ അധികാരത്തിലൂടെയാണ് നിയമവാഴ്ച സംരക്ഷിക്കപ്പെടുന്നത്. അനന്തരഫലങ്ങളുടെ അലയൊലികൾ ശ്രദ്ധിക്കാതെ നിയമവാഴ്ച സംരക്ഷിക്കപ്പെടണം.”

“ജസ്റ്റിസ് എന്ന വാക്കിന്റെ സ്പെല്ലിങ് മാത്രമല്ല, അതിലെ ഉള്ളടക്കവും ശ്രദ്ധിക്കുക” എന്നതും, അതുപോലെ, “സ്വേച്ഛാപരമായ ഉത്തരവുകൾ എത്രയും വേഗം തിരുത്താനും പൊതുജനങ്ങളുടെ വിശ്വാസത്തിന്റെ അടിത്തറ നിലനിർത്താനും” ശ്രദ്ധിക്കുക എന്നതും കോടതിയുടെ കടമകളാണ് എന്ന് ബെഞ്ച് ഊന്നിപ്പറഞ്ഞു. കുറ്റവാളികളെ ജയിലിന് പുറത്ത് തുടരാൻ അനുവദിക്കുന്നത്, അസാധുവായ ഉത്തരവുകളെ സാധൂകരിക്കൽ ആകും. ഒന്നിലധികം ഉദാരമായ പരോളുകളും ശിക്ഷാ അവധികളും ആസ്വദിച്ചാണ് ഈ പതിനൊന്ന് കുറ്റവാളികൾ പതിനാല് വർഷത്തിൽ പരം ജയിലിൽ കഴിഞ്ഞതെന്നും ബെഞ്ച് എടുത്തു പറഞ്ഞു. “നിയമവാഴ്ച” ഉറപ്പാക്കാനായി, ബിൽക്കിസ് ബാനോ കൂട്ടബലാത്സംഗം, കൊലപാതകം എന്നീ കേസുകളിലെ 11 പ്രതികളോട് രണ്ടാഴ്ചക്കുള്ളിൽ വീണ്ടും ജയിലിൽ കീഴടങ്ങാൻ ബെഞ്ച് ഉത്തരവിട്ടു.

ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു, “പ്രതികളുടെ (കുറ്റവാളികളുടെ) സ്വാതന്ത്ര്യം ഹനിക്കുന്നത് ന്യായമാണെന്ന് ഞങ്ങൾ കരുതുന്നു. ശിക്ഷിക്കപ്പെട്ട് ജയിലിലായതോടെ അവർക്ക് സ്വാതന്ത്ര്യത്തിനുള്ള അവകാശം നഷ്ടപ്പെട്ടു. കൂടാതെ, അവർക്ക് വീണ്ടും ഇളവ് തേടണമെങ്കിൽ, അവർ ജയിലിലായിരിക്കേണ്ടത് പ്രധാനമാണ്.”

ബിൽക്കിസ് ബാനോ കേസ് അന്നും ഇന്നും അപൂർവങ്ങളിൽ അപൂർവമാണ്. 2002 മാർച്ച് മുതൽ, ഏറ്റവും പ്രതികൂലമായ സാഹചര്യങ്ങളിൽ അവർ ഫലത്തിൽ ഒറ്റയ്ക്ക് പോരാടി, പ്രധാനമായും മനുഷ്യാവകാശ പ്രവർത്തകരുടെ ഒരു കൂട്ടം മാത്രം സഹായത്തിനെത്തി. അവരിൽ പലരും അനീതിയുടെ പലതരം പീഡനങ്ങൾക്ക് ഇരകളായി; കൃത്യമായും, അവർ ബിൽക്കിസ് ബാനുവിനെപ്പോലെ ഉള്ളവരെ സഹായിച്ചതു കൊണ്ടുമാത്രം. 20 വർഷങ്ങൾക്ക് ശേഷം, നീതിക്കായുള്ള ബിൽക്കിസിന്റെ അന്വേഷണം അവസാനിച്ചുവെന്ന് പ്രതീക്ഷിക്കാം.

ബിൽക്കിസ് യാക്കൂബ് റസൂലിൻ്റെ (ബിൽക്കിസ് ബാനു) പ്രസ്താവന

 

(2002ൽ ബിൽക്കിസ് ബാനുവിനെ കൂട്ട ബലാത്സംഗത്തിനും അവരുടെ കുടുംബത്തിലെ 14 അംഗങ്ങളെ മരണത്തിനും ഇരയാക്കിയതിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 11 പേരെ മുൻകൂർ വിടുതൽ ചെയ്ത വിധി റദ്ദാക്കിയ ജസ്റ്റീസ് ബി.വി നാഗരത്നയുടേയും ജസ്റ്റീസ് ഉജ്ജ്വൽ ഭുയാൻ്റെയും സുപ്രീം കോടതി ബഞ്ച് വിധി പുറത്തു വന്ന ശേഷം)

(2024 ജനുവരി 8)

 

ഇന്നാണ് ശരിക്കും എൻ്റെ പുതുവത്സര പിറവി ദിനം. ഞാൻ ആശ്വാസത്തിന്റെ കണ്ണീർ തേങ്ങിച്ചൊരിഞ്ഞു. ഒന്നരവർഷത്തിനിടയിൽ ആദ്യമായി ഞാൻ പുഞ്ചിരിച്ചു. എൻ്റെ കുഞ്ഞുങ്ങളെ കെട്ടിപ്പിടിച്ചു. പർവ്വതത്തിൻ്റെ കനമുള്ള ഒരു കല്ല് നെഞ്ചിൽ നിന്നും എടുത്തു മാറ്റിയ പോലെ എനിക്ക് തോന്നുന്നു. എനിക്ക് വീണ്ടും ശ്വസിക്കാനാകുമെന്നും. ഇങ്ങനെയാണ് നീതി അനുഭവപ്പെടുന്നത്. എനിക്കും എൻ്റെ കുഞ്ഞുങ്ങൾക്കും എല്ലായിടത്തുമുള്ള സ്ത്രീകൾക്കും എല്ലാവർക്കും തുല്യനീതി എന്നതിൻ്റെ ന്യായീകരണവും പ്രത്യാശയും പ്രദാനം ചെയ്തതിന് ബഹുമാനപ്പെട്ട സുപ്രീംകോടതിയോട് ഞാൻ നന്ദി പറയുന്നു.

 

മുമ്പ് പറഞ്ഞത്, ഞാനിന്നും ആവർത്തിക്കുന്നു. എൻ്റേതു പോലുള്ള യാത്രകൾ ഒരിക്കലും തന്നത്താൻ നിർമ്മിക്കപ്പെടുന്നില്ല. എൻ്റെ കൂടെ എൻ്റെ ഭർത്താവും കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. വെറുപ്പിൻ്റെ കാലങ്ങളിൽ ഒരുപാട് സ്നേഹം പകരാനും ദുർഘടസന്ധികളിൽ കൈ പിടിക്കാനും എനിക്കെൻ്റെ കൂട്ടുകാർ ഉണ്ടായിരുന്നു. എനിക്ക് അസാധാരണക്കാരിയായ ഒരു വക്കീൽ ഉണ്ടായിരുന്നു. അഡ്വക്കേറ്റ് ശോഭാ ഗുപ്ത കഴിഞ്ഞ ഇരുപത് നീണ്ട വർഷങ്ങളിൽ എൻ്റെ കൂടെ അചഞ്ചലിതയായി നിന്നു. നീതി എന്ന ആശയത്തിൽ പ്രത്യാശ നഷ്ടപ്പെടാൻ അവർ ഒരിക്കലും അനുവദിച്ചില്ല.

 

ഒന്നര വർഷങ്ങൾക്ക് മുമ്പ്, 2022 ആഗസ്റ്റ് 15ന് എൻ്റെ കുടുംബം നശിപ്പിച്ചവർക്കും എൻ്റെ നിലനിൽപ്പിനെത്തന്നെ ഭീകരപ്പെടുത്തിയവർക്കും മുൻകൂർ മോചനം നൽകിയപ്പോൾ ഞാൻ അക്ഷരാർത്ഥത്തിൽ തകർന്നടിഞ്ഞു. എൻ്റെ ശക്തിയുടെ സംഭരണി വറ്റിപ്പോയതായി എനിക്ക് തോന്നി. ഒരു ദശലക്ഷം ഐക്യദാർഢ്യം എന്നിലെത്തിച്ചേരും വരെ. ഇന്ത്യയിലെ ആയിരക്കണക്കിന് സാധാരണ മനുഷ്യരും സ്ത്രീകളും മുന്നോട്ടു വന്നു. എനിക്കൊപ്പം നിന്നു. എനിക്ക് വേണ്ടി സംസാരിച്ചു. സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചു. മുംബൈയിൽ നിന്ന് 8500 പേരും മറ്റിടങ്ങളിൽ നിന്ന് 6000 പേരും അപേക്ഷകൾ സമർപ്പിച്ചു. 10000 പേർ തുറന്ന കത്തുകളെഴുതി. കർണ്ണാടകത്തിലെ 29 ജില്ലകളിൽ നിന്നായി 40000 പേരും അത് തന്നെ ചെയ്തു. ഈ മനുഷ്യർക്കോരോരുത്തർക്കും എൻ്റെ നന്ദി. നിങ്ങൾ തന്ന വിലമതിക്കാനാകാത്ത ഐക്യദാർഢ്യത്തിനും ശക്തിക്കും. നിങ്ങൾ എനിക്ക് പൊരുതാനുള്ള ഇച്ഛാശക്തി തന്നു. എനിക്ക് വേണ്ടി മാത്രമല്ല, ഇന്ത്യയിലെ ഓരോ സ്ത്രീക്കും വേണ്ടി നീതി എന്ന ആശയത്തെ സംരക്ഷിച്ചു നിർത്തിയതിന് നന്ദി.

 

ഈ വിധിയുടെ യഥാർത്ഥപ്പൊരുൾ എൻ്റെ ജീവിതത്തിനും എൻ്റെ മക്കളുടെ ജീവിതത്തിനും വേണ്ടി ഉൾക്കൊള്ളുന്നുണ്ടെങ്കിലും ഇന്ന് എൻ്റെ ഹൃദയത്തിൽ നിന്നും ഉയരുന്ന ദുഅ ലളിതമാണ്. നിയമവാഴ്ചയാണ് എല്ലാറ്റിനും മുകളിൽ, നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്.

 

വിവ: പി.എൻ ഗോപീകൃഷ്ണൻ

 

കേസിന്റെ സംക്ഷിപ്ത പശ്ചാത്തലം:

2002 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ഗുജറാത്തിനെ വിഴുങ്ങിയ വർഗീയ കലാപത്തിൽ, അതിൽ പ്രത്യേകിച്ച് ക്രൂരമായ ഒരു ആക്രമണത്തിൽ, ബിൽക്കിസ് ബാനോയുടെ കുടുംബത്തിലെ 14 അംഗങ്ങൾ കൊല്ലപ്പെട്ടു, ബാനോയുടെ രണ്ടര വയസ്സുള്ള മകൾ ഉൾപ്പെടെ. ആ കുട്ടിയുടെ തല പാറയിൽ ഇടിച്ചാണ് കോല ചെയ്യപ്പെട്ടത്. മാർച്ച് 3 ന്, ഒരു ഗ്രാമത്തിൽ നിന്ന് മറ്റൊരു ഗ്രാമത്തിലേക്ക് മാറുമ്പോൾ, രണ്ട് കാറുകളിലായി മുസ്ലീങ്ങളെ വേട്ടയാടുന്ന സംഘമാണ്, ബിൽക്കിസ് ബാനോവിനെയും കുടുംബത്തെയും കണ്ടത്. ആ സമയം, ബിൽക്കിസ് മകൾ സലീഹയെ കൈകളിൽ എടുത്തിരുന്നു. തന്റെ നേരെ പാഞ്ഞുകയറിയ, സ്വന്തം ഗ്രാമത്തിൽ നിന്നുള്ള പുരുഷന്മാരെ, അവൾ തിരിച്ചറിഞ്ഞു. അവർ കുട്ടിയെ അവളുടെ കൈകളിൽ നിന്ന് തട്ടിപ്പറിച്ചെടുക്കുകയും, അവളുടെ തല നിലത്ത് ഇടിക്കുകയും ചെയ്തു. അമ്മയുടെ കൺമുന്നിൽ കുട്ടി മരിച്ചു. ഗർഭിണിയായ ബിൽക്കിസിനെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. ബിൽക്കിസിന്റെ സഹോദരിയെയും, കസിൻ സഹോദരിയെയും അവർ ബലാത്സംഗം ചെയ്തു. ഇവരിൽ ഒരാൾ തലേ ദിവസം പ്രസവിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. കുഞ്ഞ് അവൾക്കൊപ്പമുണ്ടായിരുന്നു. എട്ട് പേരടങ്ങുന്ന സംഘത്തിലെ കുട്ടികൾ ഉൾപ്പെടെ എല്ലാവരും കൊല്ലപ്പെട്ടു. ബോധം നഷ്ടപ്പെട്ട ബിൽക്കിസിനെ മരിച്ചെന്നു കരുതി ഉപേക്ഷിച്ചെങ്കിലും അവൾ രക്ഷപ്പെട്ടു.

രാധശ്യാം ഷാ/Source: X

ബിൽക്കിസ് ബാനോ ദേശീയ മനുഷ്യാവകാശ കമ്മീഷനെ (എൻഎച്ച്ആർസി) സമീപിച്ചതിനെത്തുടർന്ന് സുപ്രീം കോടതി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അന്വേഷണത്തിന് ഉത്തരവിട്ടു. പ്രതികളെ 2004-ൽ അറസ്റ്റ് ചെയ്യുകയും അഹമ്മദാബാദിൽ വിചാരണ ആരംഭിക്കുകയും ചെയ്തു. എന്നിരുന്നാലും, സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതിലും തെളിവ് നശിപ്പിക്കുന്നതിലും ബാനോ ആശങ്ക പ്രകടിപ്പിച്ചു; കേസ് 2004 ഓഗസ്റ്റിൽ മുംബൈയിലേക്ക് മാറ്റി. കഠിനമായ നിയമ യാത്രയ്‌ക്ക് ശേഷം, 2008 ജനുവരിയിൽ ഒരു പ്രത്യേക സിബിഐ കോടതി ഇവരെ ശിക്ഷിച്ചു. 2017-ൽ ഹൈക്കോടതി അവരുടെ ശിക്ഷ ശരിവച്ചു.

 

ശിക്ഷ ഇളവ് നൽകൽ ഉത്തരവ് 

14 വർഷത്തെ ജയിൽ ശിക്ഷ പൂർത്തിയാക്കിയ ശേഷം രാധശ്യാം ഷാ ശിക്ഷാ ഇളവിനായി കോടതിയെ സമീപിച്ചു. എന്നാൽ, ക്രിമിനൽ നടപടിച്ചട്ടത്തിലെ 432, 433 വകുപ്പുകൾ പ്രകാരം ആ ഹർജി പരിഗണിക്കാൻ അധികാരമുള്ള സർക്കാർ മഹാരാഷ്ട്രയാണ്, ഗുജറാത്തല്ല, എന്ന് വിലയിരുത്തി ഗുജറാത്ത് ഹൈക്കോടതി അദ്ദേഹത്തിന്റെ ഹർജി തള്ളി. തുടർന്ന്, ഷാ സുപ്രീം കോടതിയെ സമീപിച്ചു, മെയ് മാസത്തിൽ സുപ്രീംകോടതി, ഹർജി പരിശോധിക്കാൻ ഗുജറാത്താണ് ഉചിതമായ സംസ്ഥാനമെന്ന് വിധിച്ചു. നേരത്തെ, കേസിന്റെ സ്ഥലംമാറ്റത്തിന് ശേഷം മുംബൈയിൽ വിചാരണ കേട്ട പ്രിസൈഡിംഗ് ജഡ്ജി യു ഡി സാൽവിയും ശിക്ഷാ ഇളവിനെതിരെ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.

2022 മെയിലെ ഈ കോടതി വിധി വന്ന ശേഷം, ഇളവിനുള്ള അപേക്ഷ പരിശോധിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കപ്പെട്ടു. പഞ്ച്മഹൽസ് കളക്ടർ സുജൽ മായത്ര പറയുന്നതനുസരിച്ച്, “കേസിലെ 11 കുറ്റവാളികളെയും മോചിപ്പിക്കുന്നതിന് അനുകൂലമായ തീരുമാനം അത് (ആ കമ്മിറ്റി) ഏകകണ്ഠമായി എടുത്തിട്ടുണ്ട്.” ഗുജറാത്ത് സർക്കാരും ആഭ്യന്തര മന്ത്രാലയവും (എംഎച്ച്എ) ആ അഭ്യർത്ഥന അംഗീകരിച്ചു.

ജസ്വന്ത് നായ്, ഗോവിന്ദ് നായ്, ശൈലേഷ് ഭട്ട്, മിതേഷ് ഭട്ട്, രാധേ ശ്യാം ഷാ, ബിപിൻ ചന്ദ്ര ജോഷി, കേസർഭായ് വൊഹാനിയ, ബകാഭായ് വൊഹാനിയ, രാജുഭായ് സോണി, പ്രദീപ് മോർധിയ, രമേഷ് ചന്ദന എന്നിവരാണ് ശിക്ഷ ഇളവ് അനുവദിക്കപ്പെട്ട കുറ്റവാളികൾ. ഇവരെല്ലാം ഗുജറാത്തിലെ ദൗദ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന രന്ധിക്പൂർ ഗ്രാമത്തിലെ താമസക്കാരാണ്. അവരെയെല്ലാം ബിൽക്കിസ് ബാനോയ്ക്കും അവളുടെ കുടുംബത്തിനും അറിയാമായിരുന്നു; ചിലർ അയൽവാസികളായിരുന്നപ്പോൾ മറ്റു ചിലർ അവളുടെ കുടുംബവുമായി കച്ചവടം നടത്തിയിരുന്നു. 2022 മെയ് മാസത്തിൽ, ജസ്റ്റിസ് റസ്‌തോഗിയുടെയും ജസ്റ്റിസ് വിക്രം നാഥിന്റെയും സുപ്രീം കോടതി ബെഞ്ച്, കേസിൽ ഇളവ് പരിഗണിക്കാൻ ഉചിതമായ സർക്കാർ ഗുജറാത്ത് സർക്കാരാണെന്നും രണ്ട് മാസത്തിനുള്ളിൽ ഇളവ് അപേക്ഷകൾ തീർപ്പാക്കണമെന്നും ഉത്തരവിട്ടിരുന്നു. 2022 ഓഗസ്റ്റ് 15-ന്, ഇന്ത്യ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, ഈ കുറ്റവാളികൾ ജയിലിൽ നിന്ന് പുറത്തിറങ്ങി; അവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അവരെ ഹാരമണിയിച്ച് ആദരിച്ചു.

ഗുജറാത്ത് ഹൈക്കോടതി

കൂട്ടബലാത്സംഗം, കൂട്ടക്കൊല തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് എങ്ങനെയാണ് ഇളവ് അനുവദിച്ചതെന്ന് നിരവധി നിയമ പ്രമുഖരും പൗര പ്രമുഖരും ആശ്ചര്യപ്പെട്ടു. ഈ 11 പ്രതികളുടെ ശിക്ഷാ ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജി, ജസ്റ്റിസ് യു ഡി സാൽവി, ബാർ ആൻഡ് ബെഞ്ചിനോട് പറഞ്ഞു, “വളരെ മോശമായ ഒരു മാതൃകയാണ് സ്ഥാപിച്ചിരിക്കുന്നത്. ഇത് തെറ്റാണ്, ഞാൻ പറയും. ഇപ്പോൾ, മറ്റ് കൂട്ടബലാത്സംഗ കേസുകളിലെ കുറ്റവാളികൾ സമാനമായ ആശ്വാസം തേടും.” ഇളവുകൾ അനുവദിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ട് മുംബൈയിലെ വിവിധ മേഖലകളിൽ നിന്നുള്ള 9,000 ത്തോളം ആളുകൾ കയ്യൊപ്പു കാമ്പെയ്‌നിൽ പങ്കെടുത്തു.

11 കുറ്റവാളികളുടെ മോചനം ശുപാർശ ചെയ്ത ഉപദേശക സമിതിയിലെ അഞ്ച് പേരെങ്കിലും ഭാരതീയ ജനതാ പാർട്ടിയുമായി (ബിജെപി) ബന്ധമുള്ളവരാണെന്ന് NDTV അന്വേഷണത്തിൽ കണ്ടെത്തി. ഉപദേശക സമിതിയിലെ അംഗങ്ങളെ പട്ടികപ്പെടുത്തുന്ന ഔദ്യോഗിക രേഖയെ ഉദ്ധരിച്ച് എൻഡിടിവി പറഞ്ഞു: അതിൽ രണ്ട് ബിജെപി എംഎൽഎ മാരും, ഒരു ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും, പാർട്ടിയുമായി ബന്ധപ്പെട്ട മറ്റ് രണ്ട് പേരും ഉൾപ്പെടുന്നു.

അതേസമയം, ജേണലിസ്റ്റ് ബർഖ ദത്തിന്റെ ഡിജിറ്റൽ ന്യൂസ് പ്ലാറ്റ്‌ഫോമായ മോജോ സ്റ്റോറിയുടെ റിപ്പോർട്ട് അനുസരിച്ച്, പതിനൊന്ന് കുറ്റവാളികളിൽ ചിലർ മോചിതരായതിന് ശേഷം അവരുടെ വീടുകളിൽ താമസിച്ചിരുന്നില്ല. ചില കുറ്റവാളികൾ തീർഥാടനത്തിലാണെന്ന് അവരുടെ കുടുംബാംഗങ്ങൾ പറഞ്ഞെങ്കിലും, അവർ എവിടെയാണെന്നോ, എപ്പോൾ മടങ്ങിവരുമെന്നോ ഉള്ള വിശദാംശങ്ങൾ ആരും നൽകിയില്ല. സുപ്രീം കോടതിയുടെ ഇപ്പോഴത്തെ നടപടികൾക്കിടയിൽ ഇത് വളരെ പ്രധാനമാണ്. ഇളവ് നൽകാനുള്ള തീരുമാനം കോടതി അസാധുവാക്കിയ സ്ഥിതിക്ക്, അവരെ വീണ്ടും ജയിലിലടക്കാൻ കഴിയുന്ന തരത്തിൽ, എവിടെയാണെന്ന് കണ്ടെത്തേണ്ടതുണ്ട്.

 

ഇളവിനെതിരെയുള്ള ഹർജികൾ

2022 ഓഗസ്റ്റ് 25 ന്, ശിക്ഷിക്കപ്പെട്ട 11 പ്രതികളെ അകാലത്തിൽ മോചിപ്പിക്കാൻ അനുവദിച്ച ഗുജറാത്ത് സർക്കാരിന്റെ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹർജിയിൽ അന്നത്തെ ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസ് അജയ് റസ്തോഗി, ജസ്റ്റിസ് വിക്രം നാഥ് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് സംസ്ഥാനത്തിന് നോട്ടീസ് അയച്ചിരുന്നു. കൂട്ട ബലാത്സംഗങ്ങളും, കൂട്ടക്കൊലകളും, മുസ്‌ലിംകളുടെ പലായനം, തുടങ്ങിയ കേസിന്റെ ഭീകരമായ വസ്തുതകൾ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ജസ്റ്റിസ് നാഗരത്ന യുടെ ബെഞ്ചിന് മുൻപാകെ വിവരിച്ചപ്പോൾ, ഗുജറാത്ത് സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഹരജി നിലനിൽക്കുന്നതല്ല എന്ന് വാദിക്കുകയാണ് ചെയ്തത്. 

2022 ഒക്ടോബറിൽ ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു: ബിൽക്കിസ് ബാനോ കേസിലെ 11 പ്രതികളുടെ “പെരുമാറ്റം നല്ലതാണെന്ന്” കണ്ടെത്തിയതിനാൽ 14 വർഷത്തെ തടവ് പൂർത്തിയാകുന്നതോടെ അവരെ വിട്ടയക്കാൻ തീരുമാനിച്ചു എന്ന്. പ്രത്യേക കോടതിയുടെയും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെയും (സിബിഐ) എതിർപ്പ് അവഗണിച്ചാണ് ഇവരുടെ മോചനത്തിന് അനുമതി ലഭിച്ചത്. ബിൽക്കിസ് ബാനോ കേസിൽ ശിക്ഷിക്കപ്പെട്ട 11 പേരെ മോചിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് (എംഎച്ച്എ) സഹായിച്ചതെന്നും ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയെ അന്ന് അറിയിച്ചിരുന്നു.

ബിൽക്കിസ് ബാനോ കേസിൽ ഗുജറാത്ത് സർക്കാർ മോചിപ്പിച്ച കുറ്റവാളികളിലൊരാൾ, 2020 ജൂൺ 19 ന് ഒരു സ്ത്രീയോട് ലൈംഗിക അതിക്രമം നടത്തിയതിന് കോടതിയിൽ കുറ്റപത്രം നിലവിലുള്ള വ്യക്തിയാണ് എന്നതും ശ്രദ്ധേയമാണ്.


ഈ ലേഖനം ആദ്യം സബ്രംഗ് ഇന്ത്യയിൽ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചതാണ്, ഇവിടെ വായിക്കാം.


To receive updates on detailed analysis and in-depth interviews from The AIDEM, join our WhatsApp group. Click Here. To subscribe to us on YouTube, Click Here.

About Author

ദി ഐഡം ബ്യൂറോ

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
കെ രാധാകൃഷ്ണൻ
കെ രാധാകൃഷ്ണൻ
3 months ago

സമകാലിക മാധ്യമപ്രവർത്തനത്തിലെ ശ്രദ്ധേയമായ ഒരു കൂട്ടുകെട്ട് ഈ ലേഖനത്തിന്റെ രൂപപ്പെടുത്തലിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് ഞാൻ കാണുന്നു. പി എൻ ഗോപികൃഷ്ണൻ എന്ന ശ്രദ്ധേയനായ സാമൂഹിക ബുദ്ധിജീവി. സബ് രംഗ് ഇന്ത്യ എന്ന സമരോത്സുകസംഘടന, പിന്നെ മാധ്യമപ്രവർത്തനത്തെ അടിത്തട്ടിൽ നിന്ന് മുകളിലേക്ക് പടുത്തുയർത്താൻ ശ്രമിക്കുന്ന ദി ഐഡം. ഈ കൂടിച്ചേരലിന്റെ ഫലം വളരെ നന്നായിട്ടുണ്ട്. ഇനിയും ഇതുപോലെയുള്ള കൂട്ടായ്മകൾ വളരട്ടെ. അഭിവാദ്യങ്ങൾ .