A Unique Multilingual Media Platform

The AIDEM

Articles Politics

മാദ്ധ്യമസ്വാതന്ത്ര്യവും മാദ്ധ്യമവിചാരണയും

  • February 22, 2022
  • 1 min read
മാദ്ധ്യമസ്വാതന്ത്ര്യവും മാദ്ധ്യമവിചാരണയും
Advocate Dushyant Dave

മാദ്ധ്യമങ്ങളും ജുഡിഷ്യറിയും ഉള്‍പ്പടെ ജനാധിപത്യത്തിന്റെ സുപ്രധാന സ്തംഭങ്ങളെന്ന് അംഗീകരിക്കപ്പെട്ട നാല് സ്ഥാപനങ്ങളുടെയും വിശ്വാസ്യത പലകാരണങ്ങളാല്‍ പലമട്ടില്‍ ചോദ്യംചെയ്യപ്പെടുന്ന സമകാലിക സാഹചര്യത്തില്‍ഇന്ത്യന്‍ ജുഡിഷ്യറിയുടെയും രാജ്യാന്തര മാദ്ധ്യമങ്ങളുടെയും യശസ്സുയര്‍ത്താനിടയാക്കിയ ഒരു വിധിയായിരുന്നു പെഗാസസ് വിഷയത്തില്‍ പരമോന്നത നീതിപീഠം പുറപ്പെടുവിച്ചത്. ഇസ്രയേലി ചാര സോഫ്റ്റ്‌വേര്‍ ഉപയോഗിച്ച് വ്യക്തികളെ നിരീക്ഷണവിധേയരാക്കുന്നുവെന്ന കണ്ടെത്തലിനെക്കുറിച്ച് ഇന്ത്യയിലെ ദ വയര്‍ ഉള്‍പ്പടെയുള്ള പതിനേഴ് അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ ഒരു കൂട്ടായ്മയാണ് ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ പിന്തുണയോടെ ഇക്കഴിഞ്ഞ വര്‍ഷം നടത്തിയ അന്വേഷണത്തിന്റെ രേഖകള്‍ ആദ്യമായി പുറത്തുവിട്ടതെങ്കില്‍അവയിലുന്നയിക്കുന്ന ഭയാശങ്കകളുടെ ദൂരീകരണത്തിനായിസുപ്രീം കോടതിയെ സമീപിച്ചവരിലേറെയും  മാദ്ധ്യമപ്രവര്‍ത്തകരായിരുന്നുവെന്ന വിശേഷവുമുണ്ട്. ദ വയര്‍ സ്ഥാപക എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍ ഉള്‍പ്പടെ സൈബര്‍ ആക്രമണത്തിന് വിധേയരായ അഞ്ച് പ്രമുഖ മാദ്ധ്യമപ്രവര്‍ത്തകരും ഇവരിലുള്‍പ്പെടുന്നു. സമീപകാലത്ത് മാദ്ധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടായ അടിയന്തരസ്വഭാവമുള്ള ഒരിടപെടലിന്റെ ഫലപ്രാപ്തിയായിരുന്നു പെഗാസസ് വിഷയത്തില്‍ വിദഗ്ദ്ധരടങ്ങുന്ന അന്വേഷണസമിതിയെ നിയമിക്കുമെന്ന ചീഫ് ജസ്റ്റിസ് എന്‍.വി.രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സുപ്രീം കോടതി ബെഞ്ചിന്റെ ആ തീരുമാനമെന്ന് തീര്‍ച്ച. ഭരണഘടന വാഗ്ദാനംചെയ്യുന്നതും ജനാധിപത്യത്തിന് അനിവാര്യവുമായ അഭിപ്രായസ്വാതന്ത്ര്യവും വ്യക്തികളുടെ സ്വകാര്യതക്കുള്ള അവകാശവും മാദ്ധ്യമസ്വാതന്ത്ര്യവുമെല്ലാം വെല്ലുവിളിക്കപ്പെടുന്ന സംഭവങ്ങള്‍ നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന സന്ദര്‍ഭമായതിനാലാണ് വ്യക്തികളുടെ ജനാധിപത്യാവകശസംരക്ഷണത്തില്‍ ഒത്തുതീര്‍പ്പുകള്‍ക്ക് പഴുതില്ലെന്ന് വ്യക്തമാക്കുന്ന ഈ കോടതി ഉത്തരവിനെ ദുഷ്യന്ത് ദാവെയെപ്പോലുള്ള പ്രമുഖ നിയമജ്ഞര്‍ ചരിത്രപരമായ വിധി‘ എന്ന് വിശേഷിപ്പിക്കുന്നത്.  സ്വകാര്യതയ്ക്കുള്ള വ്യക്തിസ്വാതന്ത്ര്യത്തെസ്സംബന്ധിച്ച ഒരു കേസായിരുന്നുവെങ്കിലും മാദ്ധ്യമസ്വാതന്ത്യത്തെസ്സംബന്ധിച്ച അടിസ്ഥാനപരമായ ചില നിരീക്ഷണങ്ങള്‍ക്കുകൂടി അത് നിമിത്തമായി എന്നതാണ് ശ്രദ്ധേയം.

NV Ramana

സ്വകാര്യ ഉടമസ്ഥതയിലുള്ള വിദേശ ചാരക്കമ്പനിയായ എന്‍.എസ്.ഒയുടെ പെഗാസസ് സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് ഇന്ത്യയില്‍ മുന്നുറോളം സ്വകാര്യവ്യക്തികള്‍ക്കും ജേര്‍ണലിസ്റ്റുകള്‍ക്കും വിവിധമേഖലകളിലുള്ള പ്രൊഫഷണലുകള്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കുമെതിരെ നടന്ന സൈബര്‍ ആക്രമണവുംരാജ്യസുരക്ഷയുടെ പേരുപറഞ്ഞ് അതിനെ മൂടിവെക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ സംശയാസ്പദമായ ഉദ്യമങ്ങളുമാണ് കേസിന് ആസ്പദമെങ്കിലും ഈ ആരോപണത്തിന്റെ ഗൗരവസ്വഭാവം കണക്കിലെടുത്ത് സുപ്രീംകോടതി പ്രഖ്യാപിച്ച ഇടക്കാല ഉത്തരവ് നമ്മുടെ ജനാധിപത്യം പൊതുവില്‍ നേരിടുന്ന വലിയ ഭീഷണികള്‍ക്കെതിരെ വിരല്‍ചൂണ്ടുന്ന ഒരു രേഖകൂടിയായി ഭവിച്ചു. വിദേശ ചാരസോഫ്റ്റ്‌വേര്‍ ഉപയോഗിച്ചുവെന്നോ ഉപയോഗിച്ചില്ലെന്നോ വ്യക്തമാക്കുവാന്‍ വിസമ്മതിക്കുന്ന സര്‍ക്കാരിന്റെ മൗനം പരോക്ഷമായ കുറ്റസമ്മതമായിരുന്നുവെന്നാണ് അതേച്ചൊല്ലിയുള്ള വിവാദങ്ങളോടുള്ള പ്രതികരണങ്ങള്‍ വ്യക്തമാക്കിയത്. രാജ്യസുരക്ഷയുടെ മറപിടിച്ച് ഭരണകൂടം നടത്തുന്ന എല്ലാ ഭരണഘടനാസ്വാതന്ത്ര്യ  ലംഘനത്തിനും മൂകസാക്ഷിയാകുവാന്‍ പരമോന്നത നീതിപീഠത്തിനാവുകയില്ലെന്ന് ഊന്നിപ്പറയുന്ന വിധിപ്രസ്താവത്തിന്റെ വ്യാപ്തി പെഗാസസ് കേസിന്റെ  പരിധിയില്‍മാത്രം ഒതുങ്ങുന്നതുമല്ല. നാല്‍പ്പത്തിയാറ് പുറങ്ങളുള്ള വിധിപ്രസ്താവത്തിന്റെ ആമുഖമായിച്ചേര്‍ത്തിരിക്കുന്നത് ജോര്‍ജ് ഓര്‍വെലിന്റെ 1984 എന്ന പ്രഖ്യാത കൃതിയിലെ ഒരു ഉദ്ധരണിയാണെന്നതും ( If you want to keep a secret, you must also hide it from yourself.) ഹര്‍ജിക്കാര്‍ ഉന്നയിക്കുന്നത് ഓര്‍വെലിയന്‍ ആശങ്കകളാണെന്നുള്ള പരമാര്‍ശവും അര്‍ത്ഥഗര്‍ഭമാണ്. ജനാധിപത്യക്രമത്തിലൂടെ അധികാരത്തിലേറുന്നവര്‍തന്നെ ജനാധിപത്യാവകാശങ്ങളെ ലംഘിക്കുന്നുവെന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള ഒരു മുന്നറിയിപ്പായിട്ടാണ് നിയമവിദഗ്ധരും പൗരസമൂഹവും ഈ വിധിയെ വിലയിരുത്തുന്നത്. 2017-ല്‍ ഇന്ത്യാ ഗവണ്‍മെന്റ്  ഇസ്രയേലി ചാര സോഫറ്റ്‌വെയര്‍ വാങ്ങിയിരുന്നുവെന്ന് അടുത്തിടെ ന്യൂയോര്‍ക്ക് ടൈംസ് തെളിവുകളോടെ റിപ്പോര്‍ട്ട് ചെയ്തപ്പോഴും കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രിയും പ്രതികരിക്കുവാന്‍ വിസമ്മതിക്കുന്നുവെന്നതാണ് വിചിത്രം.

പെഗാസസ് ചാരസോഫ്റ്റ്‌വേര്‍ സര്‍ക്കാരുകള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും മാത്രമേ വില്‍ക്കാറുള്ളൂ എന്ന്ആ വിവാദമുയര്‍ന്നപ്പോള്‍തന്നെ ഇസ്രയേലി ചാരസൈബര്‍ കമ്പനി വ്യക്തമാക്കിയിരുന്നു. സര്‍ക്കാരുകള്‍ക്കുമാത്രമേ അത് വില്‍ക്കാനാവൂ എന്നതാണ് തങ്ങളുടെ ഔദ്യോഗികനയവും നിയമവുമെന്ന് ഇസ്രയേലി അധികൃതരും അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം വെളിപ്പെടുത്തി. ഏറ്റവുമൊടുവില്‍സുപ്രീംകോടതിയുടെ വിധി വന്നതിനുശേഷം ഇന്ത്യയിലെ ഇസ്രയേല്‍ ഹൈക്കമ്മീഷണറും മാദ്ധ്യമങ്ങളുടെ മുന്നില്‍ അതാവര്‍ത്തിക്കുകയുണ്ടായി. ഇന്ത്യാ ഗവണ്‍മെന്റ് ഈ സോഫ്റ്റ്‌വേര്‍ വാങ്ങുകയും പൗരന്മാരുടെ രഹസ്യം ചോര്‍ത്താന്‍  ഉപയോഗിക്കുകയും ചെയ്തിട്ടുണ്ടോഇല്ലെങ്കില്‍ മറ്റാരാണ് അത് ചെയ്തത് എന്ന കാതലായ ചോദ്യത്തിന് ഉത്തരംതേടി സുപ്രീംകോടതിക്കുമുന്നിലെത്തിയ സ്വകാര്യ- പൊതുതാല്‍പ്പര്യ ഹര്‍ജികളിന്മേലുള്ള വിധിയില്‍ വ്യക്തിയുടെ സ്വകാര്യതക്കുള്ള അവകാശത്തെക്കുറിച്ചുമാത്രമല്ല;  ഈ അവകാശത്തിന്റെ ലംഘനം ജനാധിപത്യത്തിന്റെ കാവല്‍നായ്ക്കളായി വര്‍ത്തിക്കേണ്ട മാദ്ധ്യമങ്ങളുടെ സ്വാതന്ത്ര്യത്തെ എങ്ങിനെ അപകടത്തിലാക്കുമെന്നുകൂടി വിശദീകരിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. അതുകൊണ്ടാണ് പെഗാസസ് കേസും അതിലുണ്ടായ ഇടക്കാലവിധിയും മുന്‍മാതൃകകളില്ലാത്ത ഒരപൂര്‍വ്വ രേഖയായി മാറുന്നത്. 

വ്യക്തികളുടെ സ്വകാര്യതയെക്കുറിച്ച് 2017-ലെ പുട്ടസ്വാമി കേസ് ഉദ്ധരിച്ചുകൊണ്ട്  ( K.S.Puttaswami-Privacy, Sj-V- Union of India, 2017,10 SCC-1)  കോടതി രേഖപ്പെടുത്തിയതിങ്ങനെയാണ്:

‘ Members of a civilised democratic society have a reasonable expectation of privacy. Privacy is not the singular concern of journalists or social activists. Every citizen of India ought to be protected against violation of privacy.’

Siddharth Varadarajan

വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുവാന്‍ സ്റ്റേറ്റിന് ബാദ്ധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി ആ സ്വാതന്ത്ര്യമില്ലാതെ മാദ്ധ്യമസ്വാതന്ത്ര്യവും സാദ്ധ്യമാവില്ലെന്നാണ് നിരീക്ഷിക്കുന്നത്. തുറന്ന ജനാധിപത്യത്തില്‍ മാദ്ധ്യമങ്ങള്‍ക്കുള്ള പ്രാധാന്യത്തെപ്പറ്റിയും അതിന്റെ നിലനില്‍പ്പിന് അവശ്യംവേണ്ട സ്വകാര്യതയെപ്പറ്റിയും പരാമര്‍ശിക്കുന്ന വിധിയുടെ 38 മുതല്‍ 41 വരെയുള്ള നാല് ഖണ്ഡികകള്‍ ഒരുപക്ഷെമാദ്ധ്യമസ്വാതന്ത്ര്യം എന്ന സങ്കല്‍പ്പത്തെസ്സംബന്ധിച്ച് ഇന്ത്യന്‍ ജുഡിഷ്യറിയുടെ ഭാഗത്തുനിന്നുണ്ടായ ആദ്യത്തെ പ്രസക്തമായ നിരീക്ഷണമാണ്. ഭരണകൂടത്തിന്റെയോ അജ്ഞാതകേന്ദ്രങ്ങളുടെയോ നിരീക്ഷണവലയത്തിലാണെന്ന തോന്നല്‍ മാദ്ധ്യമങ്ങളെയും മാദ്ധ്യമപ്രവര്‍ത്തകരെയും മാത്രമല്ലവാര്‍ത്താസ്രോതസുകളെയും സ്വയം സെന്‍സര്‍ഷിപ്പിന് നിര്‍ബ്ബന്ധിതമാക്കുമെന്ന അവസ്ഥ ജനാധിപത്യത്തിന്റെ കാവല്‍നായ്ക്കളായി കരുതപ്പെടുന്ന മാദ്ധ്യമങ്ങളെ നിശ്ശബ്ദമാക്കുമെന്ന ആശങ്കയാണ് അതിലേറ്റവും പ്രധാനം.  ജനാധിപത്യം വെല്ലുവിളിക്കപ്പെടുന്ന സമകാലീന ഇന്ത്യനവസ്ഥയെക്കുറിച്ചുള്ള പൗരന്റെയും  അതിന് കാരണക്കാരായ ഭരണകൂടങ്ങളെ വിമര്‍ശിക്കുക ഉത്തരവാദിത്വമായിക്കരുതുന്ന മാദ്ധ്യമപ്രവര്‍ത്തകരുടെയും ആശങ്കകളെക്കൂടിയാണ് സുപ്രീം കോടതിയുടെ ആ നിരീക്ഷണം വാസ്തവത്തില്‍ പ്രതിഫലിപ്പിക്കുന്നത്.

1985-ലെ ഇന്ത്യന്‍ എക്‌സ്പ്രസ്- യൂനിയന്‍ ഓഫ് ഇന്ത്യ കേസിന്റെ വിധി ഉദ്ധരിച്ചുകൊണ്ടാണ്മാദ്ധ്യമങ്ങളുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തിയില്ലെങ്കില്‍ അത് ജനാധിപത്യത്തെത്തന്നെ അപകടത്തിലാക്കുമെന്ന ജസ്റ്റിസ് എന്‍.വി. രമണ എടുത്തുപറയുന്നത്. മാദ്ധ്യമസ്വാതന്ത്ര്യത്തെസ്സംബന്ധിച്ച സുപ്രീം കോടതിയുടെ ഈ സുപ്രധാനമായ നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിലാണ് കോടതികളുടെതന്നെ വിമര്‍ശനത്തിന് പലവട്ടം വിധേയമായ മദ്ധ്യമവിചാരണയെയും ( Media Trial )  കാണേണ്ടത്. വ്യക്തികളുടെ സ്വകാര്യതാ സംരക്ഷണം ഉറപ്പാക്കണമെന്ന് ഭരണകൂടത്തോട് ആവശ്യപ്പെടുന്ന കോടതികള്‍ക്ക് മാദ്ധ്യമങ്ങളോടും അതാവര്‍ത്തിക്കേണ്ടിവരുന്നുവെന്നതാണ് നിര്‍ഭാഗ്യകരമായ സംഗതി. ജുഡിഷ്യറിയുടെ മുന്നിലുള്ള വ്യവഹാരങ്ങളെ സമാന്തരമായി സ്വന്തം നിലയില്‍ വ്യാഖ്യാനിക്കുകയും സ്വന്തം വിധിതീര്‍പ്പുകള്‍ സമൂഹത്തിനുമേല്‍ ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന മാദ്ധ്യമങ്ങളുടെ തെറ്റായ പ്രവണതയെയാണ് കോടതികള്‍ മാദ്ധ്യമവിചാരണയെന്ന് വിശേഷിപ്പിക്കുന്നതും വിമര്‍ശിക്കാറുള്ളതും.  സാക്ഷികളുടെയും വ്യവഹാരികളുടെയും സ്വകാര്യതയെയും കോടതിവിചാരണകളെയും ദോഷകരമായി ബാധിക്കാനിടയുള്ളതുംസമൂഹമദ്ധ്യത്തില്‍ ജുഡിഷ്യറിയുടെ വിശ്വാസ്യതയെ സംശയാസ്പദമാക്കിയേക്കാവുന്നതുമായ സമാന്തര മാദ്ധ്യമവിചാരണകള്‍ക്ക് കോടതി വിലക്കുകല്‍പ്പിക്കാറുമുണ്ട്. എന്നാല്‍കോടതിയുടെ വിധിന്യായങ്ങളോടുള്ള വിയോജിപ്പോ അതേക്കുറിച്ചുള്ള സംവാദങ്ങള്‍ക്കോ വിലക്കുകളൊന്നുമില്ലെന്നുമോര്‍ക്കണം. അതേസമയംഅന്വേഷണാത്മക മാദ്ധ്യമപ്രവര്‍ത്തനത്തിന്റെ പരിധികള്‍ ലംഘിച്ചുകൊണ്ട് കോടതികളിലുള്ള വ്യവഹാരങ്ങളെ തങ്ങള്‍ക്കനുകൂലമായി വഴിതിരിച്ചുവിടാമെന്ന് കരുതുന്ന അധാര്‍മ്മിക മാദ്ധ്യമപ്രവര്‍ത്തനം ടെലിവിഷന്‍ ചാനലുകളുടെ കമ്പോളമത്സരം വര്‍ദ്ധിച്ചതോടെ വ്യാപകമായിട്ടുമുണ്ട്. ജുഡിഷ്യറിയുടെ അധികാരപരിധിയിലേക്കെന്നപോലെ വ്യക്തികളുടെ സ്വകാര്യതയിലേക്കും കടന്നുകയറാന്‍ ശ്രമിക്കുന്ന ഈ മാദ്ധ്യമപ്രവര്‍ത്തനരീതി വാസ്തവത്തില്‍ഗൗരവമുള്ള അന്വേഷണാത്മക മാദ്ധ്യമപ്രവര്‍ത്തനത്തിന്റെ സാദ്ധ്യതകളെത്തന്നെയാണ് ഇല്ലാതാക്കുന്നത്. കോടതി കുറ്റക്കാരെന്ന് വിധിക്കുംമുമ്പെ വ്യക്തികളെ വിചാരണചെയ്ത് കുറ്റക്കാരായി പ്രഖ്യാപിക്കുന്ന പ്രവണതയുടെ ഏറ്റവും മോശമായ ഒരു സമീപകാല ഉദാഹരണമായിരുന്നു ശശി തരൂരിനെ കൊലപാതകക്കേസിലെ പ്രതിയാക്കി ജയിലിലടയ്ക്കണെന്നാവശ്യപ്പെട്ടുകൊണ്ട് അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനല്‍ നടത്തിയ അക്രമാസക്തവും അശ്ലീലവുമായ കാമ്പെയിന്‍. സിനിമാനടന്‍ സഞ്ജയ്ദത്തിനെ തീവ്രവാദിയാക്കുവാന്‍ മാദ്ധ്യമങ്ങള്‍ നടത്തിയ ശ്രമങ്ങളും മറക്കാറായിട്ടില്ല. മാദ്ധ്യമങ്ങള്‍ വ്യക്തികളെ വേട്ടയാടുന്നതിന്റെ ഒട്ടേറെ ഉദാഹരണങ്ങളുണ്ട്.

അച്ചടി മാദ്ധ്യമങ്ങളും പല താല്‍പ്പര്യങ്ങളാല്‍ ഇത്തരം മാദ്ധ്യമവിചാരണകളെയാണ് ജേര്‍ണലിസമായി കൊണ്ടാടുന്നത്.   കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഒരേയൊരു സ്വകാര്യ ടെലിവിഷന്‍ ചാനല്‍ മാത്രമുണ്ടായിരുന്ന കാലത്ത് മലയാളത്തിലെ മുഖ്യധാരാ അച്ചടിമാദ്ധ്യമങ്ങള്‍ കൃത്രിമമായി ഉല്‍പ്പാദിപ്പിച്ച ഐ.എസ്.ആര്‍.ഒ. ചാരക്കേസുതന്നെയാണ് ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം. കേരളാ പൊലീസിന്റെയും ചില രാഷ്ട്രീയനേതാക്കളുടെയും താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി മുഖ്യധാരാ ദിനപത്രങ്ങള്‍ കെട്ടിച്ചമച്ച ആ കള്ളക്കഥയിലൂടെ തകര്‍ക്കപ്പെട്ടത് നിരപരാധികളും നിസ്സഹായരുമായ രണ്ട് സ്ത്രീകളുടെയും രാജ്യാന്തരപ്രശസ്തരായ ഏതാനും ശാസ്ത്രജ്ഞരുടെയും സ്വകാര്യതയും ഭൗതികജീവിതവുമായിരുന്നു. അന്ന് അച്ചടിമാദ്ധ്യമങ്ങളുടെ ഈ അധാര്‍മ്മികതയെ നിരാകരിച്ചുകൊണ്ട് ഇരകളുടെ പക്ഷത്ത് നിലയുറപ്പിച്ചത് മലയാളത്തിലെ ആദ്യത്തെ സ്വകാര്യ ചാനലായ ഏഷ്യാനെറ്റായിരുന്നുവെന്നോര്‍ക്കുന്നതും ഇന്ന് കൗതുകകരമായിയിരിക്കും. പൊലീസുണ്ടാക്കിയ ഒരു കള്ളക്കേസിനെ മുന്‍നിര്‍ത്തി പത്രങ്ങള്‍ കെട്ടിച്ചമച്ച ആ ക്രൈം സെക്സ് ത്രില്ലറുകള്‍തന്നെയാണ് ഇന്നത്തെ വാര്‍ത്താ ചാനലുകള്‍ക്കും മുഖ്യധാരാ പത്രങ്ങള്‍ക്കും മാതൃക. സോളാര്‍ക്കേസിലെ സരിതയെയും സ്വര്‍ണ്ണക്കടത്തുകേസിലെ സ്വപ്‌ന സുരേഷിനെയും മുന്‍നിര്‍ത്തി രണ്ട് മുന്നണികളുടെ മുഖ്യമന്ത്രിമാരെ പ്രതിക്കൂട്ടിലാക്കുവാന്‍ മാദ്ധ്യമങ്ങള്‍ നടത്തിയ മാദ്ധ്യമവിചാരണകളും അതിന്റെ തുടര്‍ച്ചയാണ്. രാഷ്ട്രീയ-വാണിജ്യ താല്‍പ്പര്യങ്ങളുള്ള കോര്‍പ്പറേറ്റ് വൃത്താന്തമാദ്ധ്യമങ്ങള്‍ പ്രേക്ഷകരുടെയും വായനക്കാരുടെയും ഹീനവാസനകളെ വിരുന്നൂട്ടിക്കൊണ്ടാണ് യാഥാര്‍ത്ഥ്യത്തില്‍നിന്ന് ശ്രദ്ധതിരിക്കുന്നതും തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കുന്നതും. ഇത്തരമൊരു സാഹചര്യത്തിലാണ് ഇനിയും അന്യംനിന്നിട്ടില്ലാത്തസത്യസന്ധമായി വാര്‍ത്തകളെ പരിചരിക്കുന്ന അന്വേഷണാത്മക മാദ്ധ്യമപ്രവര്‍ത്തനവും അവഹേളിക്കപ്പെടുകയും അവിശ്വസിക്കപ്പെടുകയും ആക്രമിക്കപ്പെടുകയുംചെയ്യുന്നത്.

MV Nikesh Kumar

നിക്ഷിപ്തതാല്‍പ്പര്യങ്ങളോടെ മാദ്ധ്യമങ്ങള്‍ കൃത്രിമവാര്‍ത്തകള്‍ ഉല്‍പ്പാദിപ്പിക്കുന്നതുപോലെനിക്ഷിപ്തതാല്‍പ്പര്യക്കാര്‍ അവര്‍ക്കെതിരായ വാര്‍ത്തകളെ തമസ്‌കരിക്കുവാനും ശ്രമിക്കുന്നുണ്ട്. അതിന്റെ പുതിയ ഉദാഹരണമാണ് പൊതുജനതാല്‍പ്പര്യമുള്ള പ്രധാനപ്പെട്ട സംഭവങ്ങളെക്കുറിച്ച് മാദ്ധ്യമങ്ങള്‍ പുറത്തുകൊണ്ടുവരുന്ന വാര്‍ത്തകളെക്കൂടി മാദ്ധ്യമവിചാരണയെന്ന് മുദ്രകുത്തി നിരോധിക്കുവാനുള്ള നീക്കങ്ങള്‍. തങ്ങള്‍ക്ക് ഹിതകരമല്ലാത്ത വാര്‍ത്തകളെയും അവയുടെ ഫോളോ അപ്പുകളെയും മാദ്ധ്യമവിചാരണയെന്ന് ആക്ഷേപിക്കുക ഇവിടെ പതിവായിരിക്കുന്നു. നടിയെ ആക്രമിച്ച കേസിലെ എട്ടാംപ്രതി താനുള്‍പ്പെട്ട കേസിന്റെ പുതിയതായി പുറത്തുവന്ന വിവരങ്ങള്‍ റിപ്പോര്‍ട്ടുചെയ്ത ഒരു വാര്‍ത്താ ചാനലിനെതിരെ ഹൈക്കോടതിയെ സമീപിച്ചപ്പോഴും മാദ്ധ്യമവിചാരണ തടയണമെന്നാണ് ആവശ്യപ്പെട്ടത്. പ്രതിയുടെ ആവശ്യപ്രകാരം റിപ്പോര്‍ട്ടര്‍ ചാനലിനെതിരെയുള്ള പരാതിയെക്കുറിച്ചന്വേഷിച്ച് റിപ്പോര്‍ട്ടുനല്‍കാനാണ് കോടതി ആവശ്യപ്പെട്ടതെങ്കിലും പൊലീസ് ആ ചാനലിനും എഡിറ്റര്‍ എം.വി. നികേഷ്‌കുമാറിനുമെതിരെ ആറ് കേസുകളെടുക്കുകയാണുണ്ടായത്. വിചാരണക്കോടതിയിലെ ഇന്‍-കാമറ നടപടികളൊന്നും തങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിട്ടില്ലെന്ന ചാനലിന്റെ വിശദീകരണം വിശ്വസനീയവുമാണ്. സമൂഹം ഉറ്റുനോക്കുന്ന ക്രിമിനല്‍ക്കേസുകളിലെ പണവും പ്രശശ്തിയുമുള്ള പ്രതികള്‍ മാദ്ധ്യമവിചാരണയെന്ന കുറ്റം ആരോപിക്കുമ്പോഴേക്കും പൊലീസ് മാദ്ധ്യമങ്ങള്‍ക്കെതിരെ കോടതി ആവശ്യപ്പെടാതെതന്നെ സ്വമേധയാ കേസെടുക്കുന്ന അപൂര്‍വ്വ സാഹചര്യം കേരളത്തിലുമുണ്ടായിരിക്കുന്നുവെന്നത് ഭയജനകമാണ്. പ്രതാപികളായ കുറ്റവാളികളെസ്സംബന്ധിച്ചുള്ളതും അവര്‍ ഒളിച്ചുവെക്കുന്നതുമായ സംഗതികള്‍ പുറത്തുകൊണ്ടുവരാനുള്ള പൗരന്റെയും മാദ്ധ്യമങ്ങളുടെയും സ്വാതന്ത്ര്യത്തെ മാദ്ധ്യമവിചാരണയെന്ന് മുദ്രകുത്തി നിരോധിക്കുവാനുള്ള ഇത്തരം നീക്കങ്ങളെ നേരിടാന്‍ കഴിഞ്ഞില്ലെങ്കില്‍ മാദ്ധ്യമങ്ങള്‍ മാത്രമല്ല ജനാധിപത്യംതന്നെയാവും അപകടത്തിലാവുക. ക്രിമിനല്‍ക്കേസുകളിലെ പ്രതികളെല്ലാം മാദ്ധ്യമങ്ങളെ നിയന്ത്രിക്കാന്‍ തുടങ്ങുന്നതോടെയാവുമോ കേരളം കുറ്റകൃത്യങ്ങളില്ലാത്ത നാടെന്ന ഖ്യാതിയിലേക്കുയരുക?

കേസ് തീരുംവരെ തങ്ങള്‍ക്കെതിരായ കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവരുന്നത് തടയാനുള്ള പ്രതികളുടെ പദ്ധതിക്ക് നിയമസംവിധാനം കൂട്ടുനില്‍ക്കുന്ന അസംബന്ധസാഹചര്യമാണ് റിപ്പോർട്ടർ ചാനലിനെതിരെയുള്ള പോലീസ് നടപടിയിലൂടെ വെളിവാകുന്നത്. ഇരയാക്കപ്പെട്ട സ്ത്രീയുടെ സ്വകാര്യത സംരക്ഷിക്കാനുള്ള ഇന്‍-കാമറ കോടതിനടപടികളുടെ രഹസ്യസ്വഭാവം മാദ്ധ്യമങ്ങള്‍ ലംഘിച്ചിട്ടില്ല എന്നിരിക്കെആ സ്വകാര്യത താന്‍ പ്രതിയായ എത് കേസിലും ലഭിക്കണമെന്ന പ്രതികളുടെ വാദം നിലനില്‍ക്കുന്നാണെന്ന് തോന്നുന്നില്ല.

 വാസ്തവത്തില്‍ ജൂഡിഷ്യറിയുടെ അധികാരത്തിലേക്ക് കടന്നുകയറുന്ന പ്രവണതയെയാണ് കോടതികള്‍ മാദ്ധ്യമവിചാരണയെന്ന് വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ പ്രതിയായി കോടതിയിലെത്തിയ ഒരാളുടെ ഇതര കുറ്റകൃത്യങ്ങളെസ്സംബന്ധിച്ച വാര്‍ത്തകളോ അതുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളോ നല്‍കുന്നതിന് മാദ്ധ്യമങ്ങളെ വിലക്കാനാവുമോ?  വാര്‍ത്തകളെ ഒളിച്ചുവെക്കുകയല്ലപുറത്തുകൊണ്ടുവരികയെന്നതാണ് മാദ്ധ്യമങ്ങളുടെ പ്രാഥമിക ഉത്തരവാദിത്വമെന്ന് വാദിച്ചുറപ്പിക്കേണ്ടുന്ന ഒരു വിചിത്രസാഹചര്യം കേരളത്തിലും സംജാതമാവുകയാണോ?  സമൂഹത്തില്‍ നടക്കുന്ന പൊതുജനതാല്‍പ്പര്യമുള്ള വിഷയങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുകയും അനീതിചെയ്യുന്നവരെ സമൂഹമദ്ധ്യത്തില്‍ വിചാരണചെയ്യുകയുമാണ് ശരിയായ മാദ്ധ്യമധര്‍മ്മമെന്ന് കരുതുന്ന സാമൂഹികപ്രതിബദ്ധതയുള്ള മാദ്ധ്യമങ്ങളും മാദ്ധ്യമപ്രവര്‍ത്തകരുമാണ് എത് ജനാധിപത്യ സമൂഹത്തിന്റെയും കാവല്‍നായ്ക്കളെന്നുകൂടി നിരന്തരം ഓര്‍മ്മപ്പെടുത്തേണ്ടിവരുന്നതും ഒരപായസൂചനയാണ്. തമസ്‌കരിക്കപ്പെടുന്ന വസ്തുതകള്‍ക്കും നിഷേധിക്കപ്പെടുന്ന നീതിക്കുംവേണ്ടിയുള്ള നിര്‍ദ്ദയവും നിശിതവുമായ മാദ്ധ്യമവിചാരണകളാണ് ഇക്കാലത്തുണ്ടാവേണ്ടതെന്നാണ് സാമൂഹികനീതി ആഗ്രഹിക്കുന്ന കേരളസമൂഹം കരുതുന്നത്.

About Author

ഒ. കെ. ജോണി

ഡോക്യുമെന്ററി സംവിധായകൻ, സിനിമ നിരൂപകൻ, സഞ്ചാര സാഹിത്യകാരൻ, മാധ്യമ നിരീക്ഷകൻ.