
അങ്ങ് തിരുവനന്തപുരത്തെ ഗവർണേഴ്‌സ് ബംഗ്ലാവിൽ നിന്നും കഴിഞ്ഞദിവസം ഒരു ടിപ്പണി വന്നു കണ്ടു. ദേശീയ ഇംഗ്ലീഷ് ദിനപത്രത്തിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിൻ്റെ പ്രൈവറ്റ് സെക്രട്ടറി പി ശ്രീകുമാറിന്റെ പേരിൽ വന്ന ലേഖനമാണ് ഇവിടെ പരാമർശിക്കുന്നത്. പഴയ ജേർണലിസ്റ്റായ സെക്രട്ടറി, ലേഖനം ഇംഗ്ലീഷിൽ എഴുതിയത്, മറ്റെവിടെ നിന്നോ പറഞ്ഞു കൊടുത്തത് വള്ളിപുള്ളി വിടാതെ എഴുതിയിട്ടുണ്ടോ എന്ന് ഉറപ്പു വരുത്താനാണ് എന്ന് ദോഷൈകദൃക്കുകൾ പറയുമെങ്കിലും നമ്മൾ അത് കണക്കാക്കേണ്ട. പ്രോട്ടോകോളിൽ ഭാരത് മാതാവിന്റെ സ്ഥാനത്തിനെക്കുറിച്ചുള്ള രാജ്ഭവൻ ലേഖനമാണ് എന്ന് തലക്കെട്ടിൽ തന്നെ പറഞ്ഞു വച്ച് കൊണ്ടാണ് സംഭവം തുടങ്ങുന്നത്.
ഇക്കഴിഞ്ഞ ലോക പരിസ്ഥിതി ദിനത്തിൽ രാജ്ഭവനിൽ വച്ച് നടത്തിയ പരിപാടിയിൽ, വേദിയിൽ കാവിക്കൊടി ഏന്തിയ ഭാരത് മാതാവിന്റെ ചിത്രത്തെ ചൊല്ലി സംസ്ഥാന സർക്കാരുമായുള്ള തർക്കത്തിൽ ഗവർണറുടെ ഭാഗം ശരിയാണ് എന്നാണ് ലേഖനം പറഞ്ഞു വയ്ക്കുന്നത്. ഈ സംഭവം അന്നേ ഒരു നോൺ ഇഷ്യൂ ആയി കേരളം സമൂഹം വിട്ടുകളഞ്ഞതാണ് എന്ന് പിന്നീട് അതിന്മേൽ ഒരു ചർച്ചയും നടന്നില്ല എന്നത് കൊണ്ട് അരിയാഹാരം കഴിക്കുന്നവർക്കും, രാത്രി ചപ്പാത്തി കഴിക്കുന്നവർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. പക്ഷെ കേരളം നേരിടുന്ന വാശിയേറിയ ഒരു പ്രധാനപ്പെട്ട ഉപ തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം ബാക്കി നിൽക്കേ ഇങ്ങനെ ഒരു വിവാദ വിഷയം പൊക്കി പിടിച്ചു കൊണ്ട് വന്നത് ഗവർണർക്ക് കേരളത്തെ കുറിച്ച് വലിയ ധാരണയില്ലാത്തത് കൊണ്ടാണ് എന്നും സുവിദിതമാണ്.

ലോകത്ത് എവിടെ പ്രശ്നമുണ്ടായാലും അതിൻ്റെ അലയൊലികൾ നമ്മുടെ സംസ്ഥാനത്തും ഉണ്ടാകും എന്നത് ശരിവച്ചു കൊണ്ട്, ബംഗാൾ ഉൾക്കടലിലോ മറ്റോ ഉണ്ടായ ച്യുതി മൂലമുള്ള പെരുമഴ നനഞ്ഞാണ് ദിവസങ്ങൾ കടന്നു പോകുന്നത്. അഹമ്മദാബാദിൽ ഉണ്ടായ വിമാന അപകടവും, മുംബൈയിൽ ഉണ്ടായ ട്രെയിൻ അപകടവും, ഇന്നലെ പുണെയിൽ വീണ ബ്രിഡ്ജും നമ്മുടെ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധതിരിച്ചിരുന്നു എന്നതും ശരിയാണ്. എങ്കിലും സംസ്ഥാന തലത്തിൽ നിലംബൂർ ഇലക്ഷൻ തന്നെയാണ് ഇപ്പോൾ തലക്കെട്ടുകളുടെ വലിപ്പത്തിൽ മുന്നിൽ നിൽക്കുന്നത്.
എന്നത്തേയും പോലെ ഇടതു വലതു മുന്നണികൾ തമ്മിലാണ് പ്രധാന മത്സരം എങ്കിലും, ഇല്ലത്ത് നിന്ന് ഇറങ്ങുകയും ചെയ്തു അമ്മാത്ത് ഒട്ട് എത്തിയതുമില്ല ആ അവസ്ഥയിൽ നിൽക്കുന്ന അമ്പുക്കയാണ് ഈ തിരഞ്ഞെടുപ്പിൻ്റെ പകിട്ട് കൂട്ടുന്നത്. പലയിടങ്ങളിലായി കറങ്ങി, അവസാനം ബംഗാളിൽ നിന്നുള്ള മമത ദീദിയുടെ ചുഴലിക്കാറ്റായി പെയ്തിറങ്ങാം എന്ന് കരുതി വന്ന അൻവറിനെ പക്ഷെ നാം ഇപ്പോൾ കാണുന്നത് സ്വതന്ത്ര സ്ഥാനാർത്ഥിയായാണ്. മമത ബാനർജിക്ക് ഇവിടെ വോട്ടില്ലാത്തതു കൊണ്ടാകും സ്വതന്ത്രനായി അൻവർ നിൽക്കാൻ തീരുമാനിച്ചത്. അല്ലാതെ പാർട്ടിയുടെ പേരിൽ കൊടുത്ത പത്രിക തള്ളിയത് കൊണ്ടൊന്നുമല്ല എന്ന് തിരിച്ചറിയാൻ നിലംബൂർ തേക്കൊന്നും മുറിച്ചു നോക്കേണ്ട കാര്യമില്ല.

ഇതിനിടയിൽ നിൽക്കണോ പോണോ എന്ന നിലയിൽ തിരഞ്ഞെടുപ്പിനെ നേരിടുന്ന ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയുടെ കാര്യമാണ് കഷ്ടം. നിൽക്കാൻ തീരുമാനിച്ചപ്പോഴാണ് അവർ തിരിച്ചറിഞ്ഞത്, അവർക്ക് സ്ഥാനാർത്ഥി ഇല്ലെന്നു. അവരുടെ സ്ഥിരം നേതാക്കളെല്ലാം അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് കുപ്പായം തയ്പ്പിച്ചു നിൽക്കുന്നതിനാൽ, അവരാരും അതിനു മുൻപൊരു തോൽവി ആഗ്രഹിക്കുന്നില്ല. ജയിച്ചാൽ കഴിഞ്ഞ 60 വർഷം വരാത്ത തരത്തിലുള്ള മാറ്റങ്ങൾ നിലംബൂരിൽ കൊണ്ട് വരും എന്ന് സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞെങ്കിലും, കൂടി വന്നാൽ നിലംബൂരിന്റെ പേര് മാറ്റുന്ന സ്കീമല്ലാതെ അവരിൽ നിന്ന് ഒന്നും പ്രതീക്ഷിക്കേണ്ട എന്ന് സ്വന്തം അണികൾക്കും അറിയാം. അങ്ങനെ “ഉള്ളത് കൊണ്ടോണം” എന്ന നിലയിൽ ഒരാളെ നിറുത്തിയിട്ടുണ്ട്. അങ്ങനെയുള്ള സാഹചര്യത്തിലാണ് ഗവർണറുടെ സെക്രട്ടറി എഴുതുന്നത് എന്നോർക്കണം.
എഴുതി തുടങ്ങുമ്പോൾ തന്നെ, ദേശിയ ചിഹ്നങ്ങളുടെ രാഷ്ട്രീയവൽക്കരണവും, സമൂഹത്തിലെ ചില വിഭാഗങ്ങൾക്ക് ഇന്ത്യൻ സാംസ്‌കാരിക അടിസ്ഥാനങ്ങളോടുള്ള വിമുഖതയും എന്നാണ് വായ്ത്താരി. പക്ഷെ ഗവർണറും അനുവാചകരും മനസ്സിലാക്കാത്ത ചില കാര്യങ്ങളുണ്ട്. മയിലിനെ പോലെയോ, കടുവയെപ്പോലെയോ, എന്തിനു ആല്മരത്തെ പോലെയോ ഒരു ദേശീയ ചിഹ്നമായി കാവിക്കൊടിയേന്തിയ ഭാരത് മാതാവിന്റെ ചിത്രത്തെ കുറിച്ച് എവിടെയും പറയുന്നില്ല എന്നത് ഒന്നാമത്തെ കാര്യം. രണ്ട്, ഇവർ ഈ പറയുന്ന സാംസ്‌കാരിക അടിസ്ഥാനങ്ങൾക്ക് ഭാഷാ-ദേശ വ്യത്യാസങ്ങളുണ്ട് എന്ന് സമ്മതിച്ചു തരാൻ കഴിയാത്തത് ദക്ഷിണേന്ത്യ മുഴുവൻ മനസ്സിലാക്കിയ കാര്യമാണ്.
പുതിയ ഗവർണർ പദവിയിൽ അലംകൃതനായ ശേഷം അദ്ദേഹം മാന്യമായ രീതിയിൽ തന്നെ പ്രോട്ടോകോൾ പാലിച്ചിട്ടുണ്ട് എന്നാണു സെക്രട്ടറി പിന്നീട് പറഞ്ഞു വയ്ക്കുന്നത്. നിലവിളക്ക് കൊളുത്തുന്നു, ഭാരത് മാതാവിന് പുഷ്പവൃഷ്ടി നടത്തുന്നു, ദേശീയ ഗാനം ആലപിക്കുന്നു എന്നതാണ് പതിവായ പ്രോട്ടോകോൾ എന്ന് വരുത്തി തീർക്കുകയാണ്. എന്നാൽ ഈ പുഷ്പവൃഷ്ടി ഒരിക്കലും പ്രോട്ടോക്കോളിന്റെ ഭാഗമായിരുന്നില്ല, പക്ഷെ ഗവർണർ പിന്തുടരുന്ന പ്രോട്ടോകോൾ എന്ന നിലക്ക് അത് എങ്ങനെ സംസ്ഥാനത്തിന്റെ പ്രോട്ടോകോളാകും എന്ന് സെക്രട്ടറി പറയുന്നുമില്ല. ഇങ്ങനൊക്കെ ചെയ്യുന്നതിന് മുമ്പ്, ഗവർണർ പറഞ്ഞു അത് കൊണ്ട് അതാണ് ശരി എന്ന് പറഞ്ഞ മുൻ ഗവർണറോട് കേരളത്തിനെ കുറിച്ച് ഒന്ന് അന്വേഷിക്കുന്നത് നന്നായിരുന്നു.
No Compromise on Bharat Mata: Governor
Whatever be the pressure from whichever quarters there will be no compromise whatsoever on Bharat Mata asserted Kerala Governor Shri Rajendra Vishwanath Aralekar, here today.@rajendraarlekar pic.twitter.com/shjyVPQY2J— Kerala Governor (@KeralaGovernor) June 5, 2025
ഇത് ചോദ്യം ചെയ്യപ്പെടും എന്നത് കൊണ്ട് പിന്നീട് പറയുന്നത്, ഇത്തരം ചെയ്തികൾ പക്ഷപാതപരമായ ഒന്നല്ല, മറിച്ചു ഗവർണർക്കു ഇന്ത്യൻ പാരമ്പര്യത്തോടും ദേശീയ ഐക്യത്തിനോടുമുള്ള ബഹുമാനമാണ് സൂചിപ്പിക്കുന്നത് എന്നാണ്. നിലവിളക്കൊക്കെ എന്നും നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായിരുന്നു. ദിവസേന കേരളത്തിൽ നടക്കുന്ന ആയിരക്കണക്കിന് പരിപാടികൾ നിലവിളക്ക് കൊളുത്തി തന്നെയാണ് തുടങ്ങുന്നത്. എന്തിനു കൂടുതൽ പറയുന്നു, പരിപാടികൾക്ക് നിലവിളക്കു വാടകക്ക് നൽകുന്ന ഒന്നിൽ കൂടുതൽ സ്ഥാപനങ്ങൾ എല്ലാ പട്ടണങ്ങളിലും കാണാൻ സാധിക്കുന്നു. കേരളത്തിൽ നിന്നും വാങ്ങി കൊണ്ട് പോകുന്ന സ്മരണികകളിൽ ഒന്നാം സ്ഥാനത്താണ് നിലവിളക്ക്. അത് കൊണ്ട് നിലവിളക്കിനെ കൂട്ടുപിടിച്ചു, ഇന്ത്യൻ പാരമ്പര്യം പറഞ്ഞു ഗവർണർ ഇല്ലാത്ത ദേശീയ ചിഹ്നങ്ങൾ ഇറക്കുമതി ചെയ്യാതിരിക്കുന്നതാകും നല്ലതു.
ഇതിനെ ദേശീയതയുമായി കൂട്ടിച്ചേർക്കുന്ന രംഗമാണ് അടുത്തത്. അതിനായി കൊണ്ട് വരുന്നത് ‘ഭാരത് മാതാ കി ജയ്’ എന്ന മുദ്രാവാക്യമാണ്. ഭാരത് മാതാ ഭരണഘടനാവിരുദ്ധമായ ഒന്നാണെങ്കിൽ, ദേശീയ ഗാനത്തിന് അവസാനം ഭാരത് മാതാ കി ജയ് വിളിക്കുന്നത് ശരിയാണെങ്കിൽ, ഭാരത് മാതയുടെ കാൽക്കീഴിൽ പുഷ്പവൃസ്ടി നടത്തുന്നത് എങ്ങനെ തെറ്റാകും എന്നാണ് ചോദ്യം. ഒന്നാമത്, ദേശീയ ഗാനത്തിന്റെ അവസാനം അങ്ങനെ മുദ്രാവാക്യം വിളിക്കണം എന്ന് ഭരണഘടനയിലില്ല, അങ്ങനെ ചെയ്തില്ലെങ്കിൽ ദേശീയ ഗാനത്തോടുള്ള അധിക്ഷേപമാണ് എന്ന് ഒരു നിയമപുസ്തകത്തിലുമില്ല. അത് കൊണ്ട് ഇല്ലാത്ത താരതമ്യങ്ങൾ കൊണ്ട് വന്നു ന്യായീകരിക്കാൻ ശ്രമിക്കുകയാണ് ഗവർണറുടെ സെക്രട്ടറി.
അടുത്തതായി സ്വാതന്ത്ര്യ സമരത്തെയാണ് കൂട്ടുപിടിക്കുന്നത്. പക്ഷെ, പറഞ്ഞു വയ്ക്കുന്നതിൽ രണ്ട് സെല്ഫ് ഗോളുകൾ കൂടിയുണ്ട്. അത് ഗവർണർക്ക് മനസ്സിലായില്ലെങ്കിലും, മലയാളിയായ സെക്രട്ടറി തിരിച്ചറിയണമായിരിന്നു. ഭാരത് മാത എന്ന ഭാവന ആർഎസ്എസ് പോലുള്ള ആധുനിക രാഷ്ട്രീയ സംഘടനകൾക്കും മുന്നേ ഉണ്ടായതാണെന്ന സമ്മതമാണ് ഇത്. സ്വാതന്ത്ര്യ സമര കാലത്തു ഈ മുദ്രാവാക്യം ആ സമരത്തിന്റെ ശക്തമായൊരു മൂർത്തിമത്ഭാവമായിരുന്നു എന്ന് പറഞ്ഞാണ് ഇതിനെ സ്വാതന്ത്ര്യ സമരത്തോട് ചേർത്ത് നിറുത്തുന്നത്. അങ്ങനെ പറയുമ്പോൾ തന്നെ, ഇതൊരു ഭാവനയായിരുന്നു എന്ന് സമ്മതിക്കുന്നതിനൊപ്പം, ആർഎസ്എസ് എന്ന സംഘടനക്ക് സ്വാതന്ത്ര്യ സമരത്തിൽ യാതൊരു പങ്കും ഉണ്ടായിരുന്നില്ല എന്നും സ്വയം എഴുതി വയ്ക്കുന്നു.
ഇനിയാണ് യഥാർത്ഥ ഉദ്ദേശ്യം പുറത്തു വരുന്നത്. ഭാരത് മാത ഒരു കാവിക്കൊടി ഏന്തി നിൽക്കുന്നത് കൊണ്ട് ഇതിനെ വർഗ്ഗീയ നിറം നൽകുന്നത് ശരിയല്ല എന്നും, ഭാവിയിൽ സംസ്ഥാന പരിപാടികളിൽ ത്രിവർണ്ണ പതാക ഏന്തുന്നതും, വന്ദേ മാതരം പാടുന്നതും നിരോധിക്കുമോ എന്നാണ് ചോദിക്കുന്നത്. ഈ സംഭവത്തെ വർഗ്ഗീയവൽക്കരിച്ചു മറ്റൊരു മാനം നൽകി, ജനങ്ങളുടെ ഇടയിൽ സംശയങ്ങൾ ഉണ്ടാക്കുക എന്ന ഇവരുടെ സ്ഥിരം പരിപാടിയാണ് ഇത്. തങ്ങളുടെ സ്ഥാപനങ്ങളിൽ വർഷങ്ങളോളം ത്രിവർണ്ണ പതാക ഉയർത്താൻ സമ്മതിക്കാത്തവരാണ് ഇത്തരം ബാലിശമായ ചോദ്യങ്ങൾ ഉയർത്തുന്നത് എന്നോർക്കണം.

അവസാനം ഇതൊരു പാർട്ടിയുടെയും നിലപാടല്ല എന്നും, (ദേശഭക്തിയെ കുറിച്ചുള്ള ഒരു ഇംഗ്ലീഷ് വാചകത്തെ അനുസ്മരിപ്പിച്ചു) ഇത് സംസ്ഥാന സർക്കാരിന് ദേശീയതയോടുള്ള വിമുഖതയെ സൂചിപ്പിക്കുന്നു എന്നും പറഞ്ഞു വയ്ക്കുന്നു. ഗവർണറുടെ സെക്രട്ടറിയോട് ഒരു സിനിമ വാചകം കടമെടുത്തു ഇത്രയേ പറയാനുള്ളൂ, ഒത്തില്ല.
സംഭവം നടന്നു രണ്ടാഴ്ചയാകുമ്പോൾ, തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുന്നേ ഇങ്ങനൊരു ലേഖനം എഴുതാൻ പ്രേരിപ്പിച്ച ഘടകം എന്താണെന്നു അറിയാൻ രാജ്ഭവൻ വരെയൊന്നും പോകണ്ട. നിലംബൂർ ഇലക്ഷൻ മുന്നിൽ കണ്ടു തന്നെയാണ് ഇതെഴുതിയിരിക്കുന്നത്. ഇലക്ഷനായത് കൊണ്ട് മാത്രമാണ് ഈ ലേഖനം സെക്രട്ടറിയുടെ പേരിൽ വന്നതെന്നും മലയാളികൾക്ക് മനസ്സിലായിട്ടുണ്ട്. എന്നാൽ ഇത് നിലംബൂരിലെ ജനങ്ങളെയോ, കേരളത്തിലെ ജനങ്ങളെയോ ഉദ്ദേശിച്ചല്ല എഴുതിയത് എന്നും വ്യക്തം. ബില്ല് പിടിച്ചു കസർത്തു കാണിക്കാനുള്ള വഴിയൊക്കെ സുപ്രീംകോടതി അടച്ചത് കൊണ്ട്, മലയാളമറിയാത്ത, ഇംഗ്ലീഷിൽ വായിച്ചു കൊടുക്കാൻ സെക്രെട്ടറിമാരുള്ള, തമ്പ്രാക്കന്മാരെ കാണിക്കാനുള്ള ഒരു അടവായി കണ്ടാൽ മതി. എന്നാലും, കാലുറപ്പിക്കാനുള്ള സമയമെങ്കിലും പാർട്ടി സംസ്ഥാന പ്രസിഡന്റിനു നൽകിയിട്ട് മതിയായിരുന്നു ഈ ലേഖനം. കേരളത്തിൽ വന്നു ഭരണഘടനാ സ്ഥാനങ്ങളിൽ ഇരിക്കുന്നവർ കേരളത്തിൽ ഉള്ളവരെ കുറച്ചു കൂടി മനസ്സിലാക്കി പെരുമാറേണ്ടിയിരിക്കുന്നു. ഭാരത് മാത കി ജയ്!