A Unique Multilingual Media Platform

The AIDEM

Articles Cinema Minority Rights Social Justice

നരിവേട്ട: മണ്ണിലലിയാത്ത ചോരചരിതം

  • June 5, 2025
  • 1 min read
നരിവേട്ട: മണ്ണിലലിയാത്ത ചോരചരിതം

നരിവേട്ട കണ്ടു.. എന്നല്ല, നരവേട്ടയുടെ പൊള്ളുന്ന അനുഭവം തിരശ്ശീലയിൽ നിന്നും ഹൃദയത്തിലേക്ക് ഏറ്റുവാങ്ങി എന്നാണ് പറയേണ്ടത്.

കേരളം കണ്ട ഏറ്റവും കൊടിയ ഭരണകൂട പോലീസ് നരവേട്ടയുടെ പൊള്ളുന്ന ചലച്ചിത്രാനുഭവത്താൽ അത്രമേൽ അസ്വസ്ഥമായ മനസ്സോടെ അത്രമേൽ നൊന്തും നീറിയുമേ ഈ ചലച്ചിത്രം തീയറ്ററിൽ കണ്ടിറങ്ങാനാവൂ.ജനാധിപത്യബോധമുള്ള മനുഷ്യരുടെ കണ്ണുകളെ ഈ ചിത്രം ഇടതടവില്ലാത്തവണ്ണം നനയിക്കുക തന്നെ ചെയ്യും തീർച്ച.

തിരശ്ശീലയിലാക്കപ്പെട്ട രക്തരൂക്ഷിതമായ ഒരു വിപ്ലവമാണ് നരിവേട്ട, അനുരാജ് മനോഹർ, അബിൻ ജോസഫ്. നരിവേട്ടയുടെ തിരക്കഥയുടെയും ദൃശ്യവത്കരണത്തിൻ്റെയും നാവും നട്ടെല്ലുമായ നിങ്ങളുടെ സർഗ്ഗധൈര്യത്തോട്, അത്രമേൽ ആദരവ്!

ഭൂമിയുടെ അധികാരം എന്ന അടിസ്ഥാന മനുഷ്യാവകാശത്തിനു വേണ്ടി, ആത്മാഭിമാനവും അന്തസ്സുമുള്ള വാഴ് വിനുവേണ്ടി കൊടിയ പീഡനങ്ങളും കൊടുംക്രൂരതകളും ഏൽക്കേണ്ടി വന്ന അരുംകൊല ചെയ്യപ്പെട്ട ആദിവാസികൾ,അടിസ്ഥാന ജനത, അവരോട് ചരിത്രത്തിൽ കാണിച്ച അനീതി വർത്തമാനത്തിലും തുടരുക തന്നെയാണ്, തോക്കെടുത്ത് ചുട്ടു കളയുന്നില്ല എന്ന തൊഴിച്ചാൽ.. അരിപ്പയും, ചെങ്ങറയും, പനവല്ലിയും, ചീമേനി യും, അമ്പുകുത്തിയും പൂയം കുട്ടിയും എന്നിങ്ങനെ എത്രയെത്ര പേരുകളിലേക്കാണ് പോരാണെന്നും പൊരുതി വീണേക്കാമെന്നുറപ്പുണ്ടായിട്ടും മുത്തങ്ങയിലെ ചോര കണ്ടിട്ടും കേരളത്തിലെ ആദിവാസികൾക്കും ദലിതർക്കും ഗതികെട്ടിറങ്ങേണ്ടി വന്നത്..അവരോട് ഇനിയെങ്കിലും നീതി കാട്ടേണ്ടതുണ്ട് എന്ന് നെഞ്ചു കീറിയ നിലവിളി കണക്കേ, നേര് നേരെന്നത്രയും ആഴത്തിൽ നിന്നുയരുന്ന ഒച്ചയിൽ ഇതാ ഒരു ചലച്ചിത്രം വിളിച്ചു പറയുകയാണ്, കേരളമേ,കേൾക്കുക, കാണുക!

“കാറ്റിനു മേയാൻ മഴമേഘം

കോടയ്ക്കുറങ്ങാൻ മലമേട്

ഈണത്തിനൂര് മുളങ്കാട്

ഓരിക്ക് ദേശമിരുട്ട്

ആദിവാസിക്കു പകൽകിനാ കൊമ്പിലൊരേറുമാടം താനഭയം

കൊറ്റിനും താളില്ല ആറ്റിലും നീരില്ല

പൂട്ടാനെരുതില്ല പാടമില്ല…..”

മത്തായി സുനിലിൻ്റെ ശബ്ദത്തിൽ തീയറ്ററിൽ മുഴങ്ങിയ റഫീഖ് അഹമ്മദിൻ്റെ ഈ വരികളിൽ മുത്തങ്ങയിലെയും ചെങ്ങറയിലെയും ചീമേനിയിലെയും അമ്പുകുത്തിയിലെയും പനവല്ലിയിലെയും മാത്രമല്ല ഇന്ത്യയിലെ പിന്നോക്ക, ആദിവാദി, ഗോത്ര ജനതയ്ക്കത്രയും അനുഭവിക്കേണ്ടി വന്ന ഭൂരാഹിത്യത്തിൻ്റെ നോവുണ്ട്. കിടന്നുറങ്ങാൻ മണ്ണിനായി ജന്മികളോടല്ല കാലാകാലങ്ങളിൽ മാറി മാറി വന്ന സർക്കാരുകളോടാണ് ഇപ്പോൾ അവർക്ക് എതിരിടേണ്ടി വരുന്നത്. ആദിവാസി ഭൂമി അത്യാധീനപ്പെടാതിരിക്കാൻ നിയമ സഹായം നൽകണമെന്ന് വ്യവസ്ഥ വെച്ച സർക്കാരുകൾ തന്നെയാണ് ബ്രിട്ടീഷ് ഭൂപരിഷ്കരണ നിയമം പിൻതുടർന്ന് വനഭൂമിയെ സർക്കാർ വക സ്വത്തായി കണക്കാക്കി കാട്ടിൽ ജനിച്ചു വളർന്നവന് ആ മണ്ണിലുള്ള അവകാശം നിഷേധിക്കുന്നത്. വനഭൂമി ഏറ്റെടുത്ത് റിസർവ്വ് വനങ്ങളാക്കി മാറ്റിയപ്പോൾ മൃഗങ്ങളെ വന്യജീവി സങ്കേതങ്ങളിലേക്ക് മാറ്റാൻ കാണിച്ച ജാഗ്രത പോലും ‘വേരറ്റാൽ ഇല്ലാതായി പോയേക്കാവുന്ന ആദിവാസി ജനതയുടെ കാര്യത്തിൽ കാണിച്ചില്ല എന്നതിനുള്ള പ്രത്യക്ഷമായ തെളിവാണ് വയനാട്ടിൽ ഭൂരിപക്ഷമായിരുന്ന ആദിവാസി വിഭാഗമിന്ന് ന്യൂനപക്ഷമായി മാറിയത്.

ആദിവാസി ഭൂവധികാരം ആഗോള മാനമുള്ള വിഷയമായി പരിഗണിക്കാൻ കാരണമായതിനു പിന്നിലും ആദിവാസി അവകാശങ്ങളെ കുറിക്കുന്ന സാർവ്വദേശീയ പ്രഖ്യാപനം (United Nations Declaration on the Rights of Indigenous People 2007) നിലവിൽ വന്നതിനു പിന്നിലും, മുത്തങ്ങയിലെ ഭരണകൂട പോലീസ് നരവേട്ടയുടെ അനുഭവപാഠങ്ങളുണ്ടായിരുന്നു. കേരളത്തെ സംബന്ധിച്ച് ഗോത്രനാമങ്ങളിൽ മാത്രം അക്കാലം വരെ സ്വയം നിർണ്ണയിച്ചിരുന്ന ജനത, ആദിവാസികളെന്ന ഒറ്റപ്പേരിൽ നിവർന്നുനിന്നു കേരളത്തെ രാഷ്ട്രീയമായി അഭിസംബോധന ചെയ്ത,അധിനിവേശങ്ങൾക്കു നിശ്ശബ്ദരായി വിധേയപ്പെട്ടു നിൽക്കേണ്ടി വന്ന ചരിത്രദൈന്യങ്ങൾക്കു പകരം അവകാശബോധത്തോടെ ഉറച്ചു സംസാരിച്ച ഇടം കൂടിയായിരുന്നു മുത്തങ്ങ. അതോടൊപ്പം ഭരണഘടനാപരമായ ബാദ്ധ്യത എന്ന നിലയിൽ ഭരണകൂടങ്ങൾ കാലാകാലങ്ങളായി നടത്തിപ്പോരുന്ന വാഗ്ദാനങ്ങളും അവയുടെ പ്രത്യക്ഷ ലംഘനങ്ങളുടെയും നേരേ നിന്ന് “വാക്കുപാലിക്കുക എന്നത് ജനാധിപത്യ മര്യാദയാണ് ” എന്ന്, നിർജീവ ഭരണസംവിധാനങ്ങളെ ചലനക്ഷമമാക്കാനുള്ള ആർജ്ജവം തങ്ങൾക്കുണ്ട് എന്ന് തിരിച്ചറിഞ്ഞു വിളിച്ചു പറഞ്ഞ ജനതയെ അന്തസ്സോടെ അടയാളപ്പെടുത്തിയ,മുത്തങ്ങയെന്ന ആപോരാട്ട ഭൂമിയെ അതിൻ്റെ മുഴുവൻ വീര്യത്തോടെയും തന്നെയാണ് അനുരാജ് മനോഹറും അബിൻ ജോസഫും ഗവേഷണാത്മകമായ വസ്തുനിഷ്ഠതയോടെ, സൂക്ഷ്മതയോടെ പകർത്തിവെച്ചിരിക്കുന്നു.

മാധ്യമപ്രവർത്തകനെന്ന നിലയിലും സർഗ്ഗധനനായ എഴുത്തുകാരൻ എന്ന നിലയിലുമുള്ള മികവ്, ആദ്യ വരവിൽ തന്നെ ഗംഭീരമായ ചലച്ചിത്രാനുഭവത്തിൻ്റെ തിരയെഴുത്തുകാരനെന്ന് അബിനെ അടയാളപ്പെടുത്തുന്നുണ്ട് അനുരാജ് മനോഹർ മനോഹരമായിത്തന്നെ അതിന് ദൃശ്യഭാഷ്യവും നൽകിയിരിക്കുന്നു.

സിനിമയിലെ ഇതര കഥാപാത്രങ്ങൾക്ക് യഥാർത്ഥ ചരിത്രത്തിലെ മനുഷ്യരുടെ നാമ സാദൃശ്യം മന:പൂർവ്വം തന്നെ നൽകുമ്പോഴും യഥാർത്ഥ ജീവിതത്തിലെ കെ.കെ സുരേന്ദ്രനെന്ന അധ്യാപകനെ വർഗ്ഗീസ് എന്ന പോലീസുകാരനായും വിനോദ് എന്ന പോലീസുകാരന് ബഷീർ എന്ന പേരുമാണ് നൽകിയിരിക്കുന്നത് അവയ്ക്കു പിന്നിൽ ചരിത്രവും വർത്തമാനവും കൈകോർക്കുന്ന ഒരു ദശാസന്ധിയുണ്ട്.കേരളത്തിലെ ആദിവാസി അവകാശ പോരാട്ടങ്ങളുടെ ചരിത്രത്തിൽ വേണ്ട വിധം എഴുതപ്പെടാത്ത ഒരേടാണ് പുൽപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണം. പുൽപ്പള്ളി സംഭവങ്ങളുമായും അവയ്ക്ക് നേതൃത്വം നൽകിയ നക്സൽ വർഗ്ഗീസ്, കുന്നിക്കൽ നാരായണൻ മന്ദാകിനി,കെ.അജിത, ഫിലിപ്പ് എം പ്രസാദ്തുടങ്ങിയ നേതാക്കളുമായുള്ള കണ്ണി ചേർക്കലാണ് വർഗ്ഗീസിൻ്റെ കഥാപാത്ര രൂപീകരണത്തിനു പിന്നിൽ.ബംഗാളിൽ ചാരും മജുംദാർ, കനു സന്യാൽ എന്നിവർ ജന്മിത്വത്തിനും ചൂഷണത്തിനുമെതിരെ സായുധവിപ്ലവത്തിന് ആഹ്വാനം ചെയ്തതിന് സമാനമായി ജന്മികളുടെ സമ്പത്ത് കൊള്ളയടിച്ച് ആദിവാസികൾക്കു നൽകാൻ ശ്രമിച്ചവരായിരുന്നു നക്സൽബാരി സംഘം എന്നറിയപ്പെട്ട ആ സംഘം, കേരളത്തിൻ്റെ മുഖ്യധാരാ രാഷ്ട്രീയ ചരിത്രമോ സാമൂഹ്യ ചരിത്രമോ രേഖപ്പെടുത്താത്ത ആ ചരിത്രത്തിൻ്റെ നായകൻ വർഗ്ഗീസിനെ 1971 ൽ പോലീസ് വെടിവെച്ചു കൊല്ലുകയായിരുന്നു. ആ വർഗ്ഗീസിൻ്റെ ഛായയിൽ തന്നെയാണ് നരിവേട്ടയിലെ വർഗ്ഗീസും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.

സുരാജിൻ്റെ ബഷീർ എന്ന കഥാപാത്രമാണ് യഥാർത്ഥ സംഭവത്തിലെ വിനോദിന് പകരം ചലച്ചിത്രത്തിൽ സ്ഥാപിക്കപ്പെട്ടത്. സഹജീവികളോട്, (സഹപ്രവർത്തകനോടാലും താൻ ഔദ്യോഗികമായി ശത്രുപക്ഷത്ത് കാണേണ്ടവരായി പട്ടികപ്പെടുത്തിയ സമരക്കാരോടായാലും) കരുണയോടെയും സമതയോടെയും ഇടപെടാൻ ആവതു ശ്രമിക്കുന്ന അനുനയത്തിൻ്റെയും സ്നേഹത്തിൻ്റെയും മുഖമുള്ള ബഷീറെന്ന മതവിശ്വാസിയായ, മുസ്ലീം കഥാപാത്രം യഥാർത്ഥ സമരത്തിൽ ബന്ദിയാക്കി കൊല്ലപ്പെട്ടു എന്ന് പോലീസും ഭരണകൂടവും പറയുന്ന ഇനിയും തെളിയിക്കപ്പെടാത്ത ക്രൂരമായ കൊലക്ക് ഇരയായ വിനോദിന് മറുനാമമാകുമ്പോൾ കാലാകാലങ്ങളായി തീവ്രവാദികളും കള്ളക്കടത്തുകാരുമായി മുദ്രകുത്തപ്പെട്ട മലയാള സിനിമയിലെ മുസ്ലീം നാമധാരികളായ കഥാപാത്രങ്ങളിൽ നിന്നും അതെങ്ങനെ മാറ്റിസ്ഥാപിക്കപ്പെട്ടു എന്നും മനസ്സിലാക്കാനാവും അപര വിദ്വേഷത്തിൻ്റെ ഫാസിസ കാലത്ത് കേവലം ഒരു പേരു പോരും വാചാലമായി സംസാരിക്കാൻ എന്നു കൂടിയുമാണ് അടയാളപ്പെടുത്തപ്പെടുന്നത്; ചലച്ചിത്രം ചരിത്ര വർത്തമാനങ്ങളെ മനോഹരമാംവിധം കണ്ണി ചേർക്കുന്ന കാഴ്ച!

എന്നാൽ ചെറുതല്ലാത്ത പോരായ്മയെന്ന നിലയിൽ അനുഭവപ്പെട്ടത് മുത്തങ്ങ സമരത്തിൻ്റെ മാത്രമല്ല കേരളത്തിലെ ദലിത്ആദിവാസി അവകാശപ്പോരാട്ടങ്ങളുടെ എക്കാലത്തേയും സമരശരീരവും ധിഷണാ ജിഹ്വയുമായി നിലകൊണ്ട എം. ഗീതാനന്ദനെന്ന നേതാവിനെ അർഹിക്കുന്ന പ്രാധാന്യത്തോടെയല്ല അടയാളപ്പെടുത്തിയത് എന്നതാണ്.

ചലച്ചിത്രമെന്ന നിലയിൽ കഥാപാത്ര ശരീരങ്ങളോട് പൂർണ്ണമായി നീതി പുലർത്തിയിട്ടുണ്ട് ഓരോ അഭിനേതാക്കളും. ചേരൻ മുൻപും അവതരിപ്പിച്ച പോലീസ് കഥാപാത്രങ്ങളുണ്ട് എന്നാൽ നരിവേട്ടയിലെ രഘുറാം കേശവദാസ്എന്ന ഐ. പി. എസ് ഉദ്യോഗസ്ഥനെ അതിൽ നിന്നെല്ലാം വ്യത്യസ്തമായാണ് അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്. സൗമ്യതയും ക്രൗര്യവും ഒരുപോലെ മിന്നി മറയുന്ന മുഖവും ശരീരഭാഷയും ഇക്കാലം വരെ കാണാത്ത ചേരനെ തിരശ്ശീലയിൽ കാട്ടിത്തന്നു !

ടൊവിനോ തൻ്റെ കഥാപാത്ര തിരഞ്ഞെടുപ്പുകളിലുൾപ്പെടെ പുലർത്തുന്ന ഉയർന്ന സാമൂഹ്യ ബോധ്യവും അരിക് വൽക്കരിക്കപ്പെട്ട മനുഷ്യരോടുള്ള രാഷ്ട്രീയ ചായ്‌വും പേരറിയാത്തവരിലും ഏ. ആർ.എം.ലും എല്ലാം മലയാളികണ്ടിട്ടുള്ളതാണ്, അതിൻ്റെ തുടർച്ചതന്നെയാണ് വർഗ്ഗീസ്. എന്നാൽ വെറും തുടർച്ചയല്ല; വേറിട്ട തുടർച്ച!

വെറുമൊരു കാമുകനും ഉദ്യോഗമോഹിയുമായ ഒരുവനിൽ നിന്നും ദയാരഹിതനായ പോലീസുകാരനായും, അടുത്ത ഘട്ടത്തിൽ തിരിച്ചറിവിൻ്റെയും ഭയരാഹിത്യത്തിൻ്റെയും നിശ്ചയ ദാർഢ്യത്തിൻ്റേയും ആൾരൂപവുമായുള്ള പകർച്ച, മന്ദസ്ഥായിയിൽ തുടങ്ങി കൊട്ടിക്കയറുന്ന ഒരു മേളപ്പെരുക്കത്തോടിണങ്ങുന്ന കഥാപാത്ര വളർച്ചയെ അനായാസ ലളിതമായി ഉൾക്കൊണ്ടിട്ടുണ്ട് ടൊവിനൊയുടെ താര ശരീരം.ടൊവിനോ തൻ്റെ കരിയറിലെ തന്നെ ഏറ്റവും മൂല്യവത്തായ ഒരു കഥാപാത്രമായിരിക്കും നരിവേട്ടയിലെ വർഗ്ഗീസ് പീറ്റർ എന്ന് ആത്മവിശ്വാസപ്പെട്ടതിനെ അക്ഷരാർത്ഥത്തിൽ സത്യമെന്ന് ചലച്ചിത്രം സാക്ഷ്യപ്പെടുത്തുന്നു.

സി. കെ ജാനു

സി.കെ ജാനു എന്ന പോരാളിയായ നേതാവിനെ ശരീരഭാഷയിലും സംഭാഷണ ത്തിലും സ്വശരീരത്തിലേക്ക് പകർത്തി സി. കെ ശാന്തി എന്ന ഗോത്രസഭാ നേതാവായി വേഷപ്പകർച്ച നേടിയ ആര്യാ സലീമിൻ്റെ പ്രകടനം അതിഗംഭീരമായിരുന്നു. ഒപ്പം തന്നെ നിൽക്കുന്നു,

ചെറുത്തു നിൽപ്പിൻ്റെയും ചേർത്തുപിടിക്കലിൻ്റെയും ആൾരൂപമായി നിൽക്കുന്ന താമി എന്ന ആദിവാസി യുവാവിനെ അവതരിപ്പിച്ച പുതുമുഖ നടൻ പ്രണവ്, ഭരണകൂട പോലീസ് ഭീകരതയുടെ ക്രൂരരക്തസാക്ഷിയായ പെൺകുഞ്ഞിനെ വിഹ്വലമായ നോട്ടവും ചെറു പുഞ്ചിരിയും നിഷ്കളങ്കമായ ഉടൽ ഭാഷയും കൊണ്ടു കണ്ണീരോർമ്മയാക്കിയ തംബുരുമോൾ, അഭിനയ മികവിനാൽ സാന്നിധ്യമറിയിച്ച സുധി കോഴിക്കോട്, നന്ദു, കൃഷ്ണൻ ബാലകൃഷ്ണൻ എന്നിവരും പ്രത്യേകം പരാമർശമർഹിക്കുന്നു.

ലിപിപോലുമില്ലാത്ത പണിയ വിഭാഗത്തിന്റെ ഭാഷ കുഞ്ഞുകുട്ടികളടക്കമുള്ളവർ സുന്ദരവുംഅനായാസവുമായാണ് ചിത്രത്തിൽ കൈകാര്യം ചെയ്തിരിക്കുന്നത്. ആദിവാസി ഭാഷയെ അപഹാസ്യമായും കാട്ടുജാതിക്കാരു അനേകംടെ ഭാഷയെന്നു പുച്ഛിച്ചു കൊണ്ടും കൊണ്ടാടിയ ഇക്കാലം വരേക്കുള്ള അനേകം ചലച്ചിത്രങ്ങൾ ഓർമ്മയുടെ തിരശ്ശീലയിലുണ്ട്; അവയ്ക്കു മുന്നിൽ ആത്മാഭിമാനത്തോടെ തലയുയർത്തി നിൽക്കുന്നു മുഖ്യധാരാ സിനിമയിൽ പണിയ ഭാഷ സംസാരിക്കുന്ന നരിവേട്ടയിലെ കഥാപാത്രങ്ങൾ !

സിനിമയിൽ ഒരിടത്ത് ചേരൻ്റെ ഡി.ഐ.ജി കഥാപാത്രം, രഘുറാം കേശവദാസ് പരിഹാസത്തോടെ സി.കെ ശാന്തി എന്ന സമരനേതാവിനോട് പറയുന്നുണ്ട് “നിങ്ങളും നായ്ക്കളും തമ്മിൽ എന്തു വ്യത്യാസം ” എന്ന് !. നായ്ക്കൾക്കു തുല്യം സമൂഹം പരിഗണിക്കുന്ന, ഒരു സമൂഹത്തോടുള്ള അവജ്ഞ മുഴുവൻ പ്രത്യക്ഷപ്പെടുന്ന അടക്കിയ ഒരു വാക്ക്! അതിനെ പൂരിപ്പിക്കുന്നത് ഉടലുമുഴുവൻ തീപിടിച്ചോടുന്ന വെന്തു വീണു പോവുന്ന താമിയുടെ നായുടെ ദൃശ്യമാണ്. അത്രയേറെ അസ്വസ്ഥതയും ദൈന്യതയും തീവ്രരോഷവും ജനിപ്പിക്കുന്ന ഒരു കൊല ! ആ ദൃശ്യം തീയറ്റർ വിട്ടിറങ്ങിയാലും കാണിയെ പൊള്ളിച്ചു കൊണ്ടേ ഇരിക്കും!

ഈ ചലച്ചിത്രം കാഴ്ചക്കാരെ അസ്വസ്ഥരാക്കാൻ ആവതുള്ള ചലച്ചിത്രമാണ്, അനീതിവാഹകരായ ഭരണകൂടങ്ങളെയും അവരുടെ മാസ്റ്റർ പ്ലാനുകളനുസരിക്കാനും നടപ്പാക്കാനും നിയോഗിക്കപ്പെടുന്ന സകലരേയും, ഈ ചലച്ചിത്രം അസ്വസ്ഥമാക്കുക തന്നെ ചെയ്യട്ടേ,

തുല്യാന്തസ്സിനു വേണ്ടിയുള്ള അതുല്യമായ പോരാട്ടങ്ങൾക്ക് പൂർണ്ണനീതി ലഭിക്കാൻ

വേടൻ്റെ വരികളെന്ന പോലെ

“ഇനിയും കാലമില്ല

കാത്തിരിക്കാനാവുകില്ല

പൊറുത്തുപോകുവാൻ

ക്ഷമയൊരുതരി ബാക്കിയില്ല ” എന്നോർമ്മിപ്പിച്ചു കൊണ്ടല്ലാതെ നരിവേട്ടയെക്കുറിച്ച് എഴുതി നിർത്താനാവില്ല തന്നെ!

About Author

ഡോ. വിനീതാ വിജയൻ

എഴുത്തുകാരി, സാമൂഹ്യ പ്രവർത്തക. കേരള നവോത്ഥാന സമിതി, ദലിത് ആദിവാസി മഹാസഖ്യം സംസ്ഥാന സെക്രട്ടറി കേരളാദലിത് മഹിളാ ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ്.

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x