കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ: ‘കലാമണ്ഡലം ശൈലി’യുടെ അമര ശോഭ

കഥകളി എന്ന കേരളത്തിന്റെ വിശ്വകലയെ, സമ്പൂർണകലയെ, മറ്റു ശാസ്ത്രീയ നൃത്ത-നാടകകലകളിൽ നിന്ന് വ്യത്യസ്തമാക്കുന്നതും സവിശേഷമാക്കുന്നതുമായ ഒന്ന് ഇതാണ്- അതിലെ നടന്റെ ആരബ്ദ്ധ യൗവ്വനവും ‘അരങ്ങിലെ യൗവ്വനവും’ തമ്മിൽ പ്രത്യക്ഷത്തിൽ തന്നെയുള്ള അന്തരമാണ്. അതായത് നടന്റെ ശരീരശാസ്ത്രപരമായ ( Biological ) യൗവ്വനകാലത്ത് അരങ്ങിൽ വാഴുകയും, അതിൽ നിത്യഹരിത ശോഭ നിലനിർത്തി നൈരന്തര്യം സൃഷ്ടിക്കുകയും ചെയ്യുക എന്നത്, ഒരു കഥകളി നടനെ സംബന്ധിച്ച് വളരെ അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. കഥകളി നടന് പ്രായപൂർത്തി ആവുന്നത് ( ഇവിടെ പേരെടുക്കാൻ തുടങ്ങുന്നത് എന്നർത്ഥത്തിൽ) ഏകദേശം മധ്യവയസ്സോടടുത്താണ്. ഇതിൽ അപവാദങ്ങൾ ഉള്ളത്, അല്ലെങ്കിൽ മറിച്ചു അവകാശപ്പെടാവുന്നത് വളരെ കുറച്ചു നടന്മാർക്ക് മാത്രം. അങ്ങനെയുള്ള ‘കുറച്ചു പേരിൽ’ ( Rare Brigade ) ഇന്ന് അരങ്ങിലും കളരിയിലും നിത്യയൗവ്വനം കാത്ത് സൂക്ഷിച്ചു പോകുന്ന ഒരു നടൻ ജൈവശാസ്ത്രപരമായ തന്റെ സപ്തതിയിൽ എത്തിയിരിക്കുന്നു. കലാമണ്ഡലം മുൻ പ്രിൻസിപ്പൽ പ്രൊഫ. കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ആശാൻ ആണ് ആ ‘സ്വീറ്റ് സെവെന്റി’ യുവത്വത്തിനുടമ!

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പണിക്കുറ തീർന്ന കഥകളി ശൈലി എന്ന് വിശ്വ വിഖ്യാതി നേടിയ കല്ലുവഴി ചിട്ടയെ ‘കലാമണ്ഡലം ശൈലി’യാക്കി വളർത്തിയെടുത്ത് പരിപോഷിപ്പിച്ച്, ആസ്വാദകരുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടി കൊടുത്തത് പട്ടിക്കാംതൊടി രാവുണ്ണിമേനോനും അദ്ദേഹത്തിന്റെ ശിഷ്യൻമാരിൽ അതികായന്മാരായ നാലുപേരുമാണ്. വഴേങ്കട കുഞ്ചുനായർ, കലാമണ്ഡലം കൃഷ്ണൻ നായർ ( കലാമണ്ഡലം എന്ന അപരനാമത്തിൽ പോലും പ്രശസ്തി നേടാൻ ഭാഗ്യം സിദ്ധിച്ച ഒരേ ഒരു നടൻ), കലാമണ്ഡലം രാമൻകുട്ടി നായർ, പട്ടിക്കാംതൊടി രാവുണ്ണി മേനോന്റെ മകൻ കൂടിയായ കലാമണ്ഡലം പദ്മനാഭൻ നായർ എന്നിവരാണ് ആ ‘നാൽവർ’ സംഘം. ഇവർ ഒരേപോലെ അരങ്ങിലും കളരിയിലും, എന്തിന് അണിയറയിൽ പോലും, രൂപപ്പെടുത്തി എടുത്ത കല്ലുവഴി ചിട്ടയുടെ സാകല്യമാണ് കലാമണ്ഡലം ശൈലിയും അതിന്റെ ആദ്യ ‘പോസ്റ്റർ ബോയ്’ ആയിമാറിയ, അല്ലെങ്കിൽ ബ്രാൻഡ് അംബാസിഡർ ആയ, രസലയകുബേരൻ ഡോ. കലാമണ്ഡലം ഗോപി ആശാനും. ഈ എണ്ണം പറഞ്ഞ കലാമണ്ഡലം ശൈലിയുടെ, അല്ലെങ്കിൽ ‘ ഗോപിയൻ’ ശൈലിയുടെ, പതാകാവാഹകരിൽ ഇന്ന് മുൻപന്തിയിൽ നിൽക്കുന്ന അവസാനത്തെ കാവലാൾ പ്രൊഫ. കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ആയിരിക്കും.
അരങ്ങിലെ നിത്യഹരിത ധീരോദാത്ത-ധീരലളിത നായകൻമാരായ പച്ച വേഷങ്ങൾ, കളരി ചിട്ടയുടെ ‘പറ വട്ടത്തിന്’ ( പറ കമ്ഴ്ത്തിയാൽ കിട്ടുന്ന അളവ് അല്ലെങ്കിൽ രൂപപ്പെടുന്ന വൃത്തം ആണ് അരങ്ങിലെ സ്‌പേസ് മാനേജ്മെന്റ് അല്ലെങ്കിൽ സ്‌പേസ് ക്രാഫ്റ്റ് എന്ന സങ്കല്പം) പുറത്താകാതെ തന്റെ അരങ്ങുപ്രവർത്തികൊണ്ട് നിലനിർത്തിയ നടനാണ് ബാലസുബ്രഹ്മണ്യൻ.
വികാരതരളിതമായ നായക വേഷങ്ങളായ നളൻ, രുഗ്മാൻഗദൻ, കർണ്ണൻ, കചൻ മുതലായവ അരങ്ങിൽ അവതരിപ്പിക്കുമ്പോൾ എത്ര മഹാനായ നടനായാലും, അഭിനയം ‘ഗ്രാമ്യമായി’ പോകും. അത് ഒരു കുറ്റമല്ല. അപ്പോഴും അരങ്ങിൽ ഔചിത്യം വെടിയാതിരിക്കുന്നതാണ് കല്ലുവഴി ചിട്ടയുടെ ക്രാഫ്റ്റ് എന്നത്. ഈ പാഠം പകർന്ന തന്റെ ഗുരുനാഥൻമാരായ കലാമണ്ഡലം ഗോപി ആശാനെയും കലാമണ്ഡലം രാമൻകുട്ടി നായർ ആശാനെയും അണുവിടാതെ പിൻപറ്റാൻ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ആശാനു കഴിഞ്ഞതുകൊണ്ട് കൂടിയാണ് അദ്ദേഹത്തിന് താൻപോരിമയോടെ അരങ്ങിൽ ശോഭ നിലനിർത്താൻ കഴിയുന്നത്.

തന്റെ ഉയരക്കുറവ്, വേഷപ്പകർച്ചയിലൂടെയും രസാഭിനയ ചാതുരിയിലൂടെയും അരങ്ങു പ്രവർത്തിയിലൂടെയും അദ്ദേഹത്തിന് നികത്തി മുന്നോട്ട് കൊണ്ട് പോകുവാൻ സാധിച്ചു. അങ്ങനെ ഒരു ‘തന്റെ ഇടം’ സൃഷ്ടിക്കാനും അനേകം ശിഷ്യൻമാരെ – മോഹൻലാൽ, സുഹാസിനി, മഞ്ജു വാരിയർ തുടങ്ങിയ സെലിബ്രിറ്റികൾ അടക്കം – വളർത്തിയെടുക്കുവാനും ആശാൻ ശ്രദ്ധിച്ചു. ഇത് കഥകളിയിൽ മറ്റൊരു അപൂർവ്വതയാകുന്നു! ഒരേ പോലെ അരങ്ങിലും കളരിയിലും പ്രശസ്തി എന്നത് കഥകളി നടൻമാരിൽ അപൂർവ്വമായി മാത്രം അവകാശപ്പെടാവുന്ന ഒരു ദ്വിമുഖപ്രതിഭാത്വ മാണ്. അതും ബാലസുബ്രഹ്മണ്യൻ ആശാന് സ്വന്തം! ഷാജി എൻ കരുൺ സംവിധാനം ചെയ്ത വാനപ്രസ്ഥം സിനിമയുടെ മുഖ്യ ഉപദേഷ്ടാവും, ആ സിനിമയിൽ മോഹൻലാലിനെ കഥകളിനടനായി പരിശീലിപ്പിച്ചതും കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ആശാൻ ആയിരുന്നു.
കലാമണ്ഡലം ഗോപി ആശാൻ ജനിച്ച കോതച്ചിറ എന്ന ഗ്രാമത്തിൽ തന്നെയാണ് ബാലസുബ്രഹ്മണ്യൻ ആശാനും ജനിച്ചത് എന്നതും ചരിത്രത്തിലെ ഒരു യാദൃശ്ചികത! ഗോപി ആശാന്റെ കീഴിൽ തന്നെ ദീർഘകാലം കഥകളി അഭ്യസിച്ചു. അതിന് ശേഷം അഞ്ചു വർഷം രാമൻകുട്ടി നായർ ആശാന്റെ കളരിയിലും അഭ്യാസം തുടർന്നു. ഇതിനിടയിൽ കലാമണ്ഡലം പദ്മനാഭൻ നായർ ആശാന്റെ കീഴിലും ചൊല്ലിയാടിയിട്ടുണ്ട്. കലാമണ്ഡലം വിദ്യാർത്ഥി, പിന്നീട് 1979 മുതൽ അദ്ധ്യാപകൻ. കലാമണ്ഡലം രാമൻകുട്ടി നായർ ആശാന്റെ കീഴിൽ ഒരു വർഷം കേന്ദ്ര സർക്കാരിന്റെ ഫെല്ലോഷിപ്പിൽ Special Advanced Training Diploma യും നേടിയിട്ടുണ്ട്. 2011ൽ കലാമണ്ഡലം പ്രിൻസിപ്പൽ ആയി ഔദ്യോഗിക മായി വിരമിച്ചു.
(മുകളിൽ: തൃശൂർ കഥകളി ക്ലബ് തിരുവനതപുരം ദൂരദർശനുമായി സഹകരിച് നടത്തിയ കഥകളി: കിർമ്മീരവധത്തിലെ ധർമ്മപുത്രർ വേഷം)
ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും യൂറോപ്പ്, അമേരിക്ക, ഗൾഫ് രാജ്യങ്ങൾ, ലാറ്റിൻ അമേരിക്ക, തായ്‌ലൻഡ്, ഇറാൻ, ചൈന, സിങ്കപ്പൂർ, ജപ്പാൻ തുടങ്ങി ഒട്ടുമിക്ക രാജ്യങ്ങളിലും കലാമണ്ഡലം ട്രൂപ്പിനെ നയിച്ചുകൊണ്ടും, സ്വാതന്ത്രമായും കഥകളി അവതരിപ്പിച്ചിട്ടുണ്ട്. പ്രശസ്ത ഫ്രഞ്ച് നർത്തകിയും, കഥകളിയെ 1960കൾ മുതൽ യുറോപ്പിൽ എമ്പാട്ടും അവതരിപ്പിച്ച കലാകാരിയുമായ മിലെന സൽവിനിക്കൊപ്പം മഹാഭാരതം കഥകളി അവതരണത്തിൽ നിരവധി തവണ പങ്കാളിയാവാൻ കഴിഞ്ഞതും ആശാന്റെ കലാജീവിതത്തിലെ മറ്റൊരു നാഴികക്കല്ലാണ്. വാനപ്രസ്ഥം, ദേശാടനം മുതൽ കഥകളി പ്രമേയമായി വന്ന പ്രശസ്ത മലയാളസിനിമകളുടെയും ഡോക്യുമെന്ററികളുടെയും ഭാഗമാവാനും മുഖ്യ ഉപദേശകനാവാനും അദ്ദേഹത്തിന് കഴിഞ്ഞു.

കഥകളിയുടെ നെടും തൂണുകൾ എന്നറിയപ്പെടുന്ന കോട്ടയത്തു തമ്പുരാന്റെ നാല് ആട്ടകഥകളിലെ (ബകവധം, കല്യാണ സൗഗന്ധികം, നിവാതകവചകാലകേയവധം, കിർമ്മീരവധം) ധീരോദാത്ത നായക വേഷങ്ങൾ, നള – ബാഹുകന്മാൻ, രുഗ്മാൻഗദൻ, കർണ്ണൻ, കചൻ, ദക്ഷൻ തുടങ്ങി എല്ലാ ആദ്യാവസാന പച്ച വേഷങ്ങളും, രാവണൻ, കീചകൻ, ദുര്യോധനൻ, നരകാസുരൻ മുതലായ രാജസ പ്രൌഢിയുള്ള കത്തി വേഷങ്ങളും ഈ നടനിൽ ഭദ്രം. ഇത് കൂടാതെ സുഭദ്രാഹരണത്തിലെ ബലഭദ്രനും (പഴുക്ക് / മഞ്ഞ വേഷ) കൃഷ്ണനും ഒരു പോലെ ആസ്വാദകർക്കിടയിൽ ആശാന്റെ പ്രിയ വേഷങ്ങളിൽ പെടുന്നു.
പച്ച വേഷങ്ങളിൽ കലാമണ്ഡലം കൃഷ്ണൻ നായർ ആശാന്റെ ഒരു ശൈലിയും അത്ഭുതകരമായ സാമ്യവും കൂടി കലാമണ്ഡലം ബാലസുബ്രഹ്മണ്യനിൽ നമുക്ക് ദർശിക്കാം. ഇത് പറയുമ്പോൾ, കലാമണ്ഡലത്തിൽ നിന്ന് പിരിഞ്ഞ ശേഷം കുറച്ചു കാലം തിരുവനന്തപുരത്തെ മാർഗ്ഗിയിൽ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ വിസിറ്റിങ് പ്രൊഫസർ ആയും സേവനം അനുഷ്ഠിച്ചു എന്നത് മറ്റൊരു യാദൃശ്ചികത ( കൃഷ്ണൻ നായർ ആശാൻ ദീർഘകാലം അവിടെ ആശാൻ ആയിരുന്നു). കേരള സംഗീത നാടക അക്കാദമി അവാർഡ്, കലാമണ്ഡലം പുരസ്‌കാരം, ഡേവിഡ് ബോളൻഡ് ഗോൾഡ് മെഡൽ, ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻ ( ICCR) എംപാനൽഡ് എ ഗ്രേഡ് ആർട്ടിസ്റ്റ്, പോളണ്ടിലെ വാർസൊ സർവ്വകലാശാലയിലെ വിസിറ്റിംഗ് പ്രൊഫസ്സർ, കലാമണ്ഡലം കൃഷ്ണൻ നായർ പുരസ്‌കാരം, കലാമണ്ഡലം രാമൻകുട്ടി നായർ പുരസ്‌കാരം തുടങ്ങിയവ, ആശാന് ലഭിച്ച നിരവധി പുരസ്‌കാരങ്ങളിൽ പ്രത്യേക പരാമർശം അർഹിക്കുന്നവയാണ്.
ബാലസുബ്രഹ്മണ്യൻ ആശാന്റെ സപ്തതി പ്രമാണിച്ച് ഈ മാസം 10ന് ദൂരദർശന്റെ സഹകരണത്തോടെ കിർമ്മീരവധം കഥകളിയും, തൃശൂർ റീജിയണൽ തിയറ്ററിൽ ബാലസുബ്രഹ്മണ്യൻ ആശാന്റെ കലാജീവതം അടയാളപ്പെടുത്തുന്ന, പ്രശസ്ത ഛായാഗ്രഹകൻ കെ. ജി ജയൻ സംവിധാനം ചെയ്ത, ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു.

അരങ്ങിൽ തിരശ്ശീല നീക്കുമ്പോൾ പ്രത്യക്ഷപ്പെട്ട കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ആശാന്റെ പശ്ചാത്താപവിവശനായ, കരുണസ്ഥായിയായ, പാഞ്ചാലീസമേതൻ ധർമപുത്രർ, കഥകളി ആസ്വാദകരിൽ കലാമണ്ഡലം ശൈലിയുടെ അമരശോഭയുടെ നിദർശനമായി. ആശാന്റെ കലാ ജീവിതം ഈ ‘ന്യൂ ജെൻ’ കഥകളി കാലത്തും യൗവ്വനത്തിന്റെ സപ്തവർണ്ണങ്ങളിൽ തന്നെ തുടരുന്നു എന്നത് കലാലോകത്തിന്റെ സുകൃതം.