
ആഫ്രിക്കയുടെയും ഏഷ്യയുടെയും യൂറോപ്പിന്റെയും തീരങ്ങളില്‍ താമസിക്കുന്നവര്‍ ചരിത്രത്തിലുടനീളം മെഡിറ്ററേനിയന്‍ കടലില്‍ സന്ധിച്ചു പോന്നു. മെഡിറ്ററേനിയന്‍ കടലിലെ ഗ്രീക്ക് ദ്വീപായ ക്രീറ്റ് നിവാസികള്‍ എക്കാലത്തും മികച്ച കച്ചവടക്കാരും കപ്പലോട്ടക്കാരുമായിരുന്നു. അവരുടെ പ്രതിനിധികള്‍ ഈജിപ്തിലെ രാജാക്കന്മാര്‍ക്ക് സമ്മാനങ്ങള്‍ നല്കിയിരുന്നതിന്റെ തെളിവുകള്‍, പുതിയ സാമ്രാജ്യാധിപന്മാരുടെ (ന്യൂ കിംഗ്ഡം) ശവകുടീരങ്ങളില്‍ കാണാം. പറഞ്ഞു വരുന്നത്, ഈജിപ്തും ഗ്രീസും തമ്മിലുള്ള കച്ചവടവും കൊള്ളക്കൊടുക്കകളും കുറെ നൂറ്റാണ്ടായി നടന്നിരുന്നുവെന്നതാണ്.

അലെക്സാണ്ട്രിയയിലെ ഗ്രീക്കോ റോമന്‍ മ്യൂസിയത്തിലാണ് ഈ വിവരങ്ങളെല്ലാമുള്ളത്. ഈജിപ്ത് തന്നെ ഒരു പുരാവസ്തു (മ്യൂസിയം) രാഷ്ട്രം ആണെന്നിരിക്കെ, അവിടത്തെ ഓരോ മ്യൂസിയവും അരിച്ചു പെറുക്കുന്നതെന്തിനെന്ന് സാമാന്യ ബോധക്കാരായ അലസ സഞ്ചാരികള്‍ ആലോചിച്ചേക്കാം. എന്നാല്‍, ഇരുപതാം നൂറ്റാണ്ടിലെ വിവിധ കാലഘട്ടങ്ങളിലായി രൂപപ്പെടുത്തിയിട്ടുള്ള ഇവിടത്തെ ഓരോ മ്യൂസിയവും വിസ്മയത്തിന്റെയും വിജ്ഞാനത്തിന്റെയും കലവറകളാണെന്നതാണ് യാഥാര്‍ത്ഥ്യം. ഗിസയിലെ ഗ്രാന്റ് ഈജിപ്ഷ്യന്‍ മ്യൂസിയം പൂര്‍ണതോതില്‍ അടുത്ത മാസത്തോടെ പ്രവര്‍ത്തനക്ഷമമാകുമെന്നാണ് റിപ്പോര്‍ടുകള്‍. ഈ മഹത്തായ മ്യൂസിയം കാണാന്‍ വേണ്ടി തന്നെ ഒരിക്കല്‍ കൂടി ഈജിപ്ത് സന്ദര്‍ശിക്കേണ്ടി വരുമെന്നാണ് തോന്നുന്നത്.
ഗ്രീക്ക് ഇതിഹാസകാരനായ ഹോമര്‍, ഈജിപ്തിലെ സമ്പദ് സമൃദ്ധിയെക്കുറിച്ചും തീബ്‌സിലെ നൂറു കവാടങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ രചനകളില്‍ പ്രതിപാദിക്കുന്നുണ്ട്. ബി സി എട്ടാം നൂറ്റാണ്ടു മുതല്‍ക്കു തന്നെ ഗ്രീസില്‍ നിന്ന് ഈജിപ്തിലേയ്ക്ക് നേരിട്ടുള്ള കപ്പലുകളുടെ പോക്കുവരവ് തുടങ്ങി. ഇത് സാംസ്‌ക്കാരികവും വാണിജ്യപരവുമായ വിനിമയങ്ങളും ബാന്ധവങ്ങളും വിപുലമാക്കി. ഗ്രീക്ക് വാസ്തുവിദ്യയിലും കലയിലും മതബോധത്തിലുമെല്ലാം ഈജിപ്ഷ്യന്‍ ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്നു. അക്കാലത്തെ ഈജിപ്ഷ്യന്‍ തലസ്ഥാനമായിരുന്ന മെംഫിസില്‍ നിരവധി ഗ്രീക്കുകാര്‍ താമസമാക്കിയിരുന്നു. ഹെറദോത്തസിനെപ്പോലെ നിരവധി ഗ്രീക്ക് ചരിത്രകാരരും ദാര്‍ശനികരും ഈജിപ്ത് സന്ദര്‍ശിച്ച് പഠനങ്ങള്‍ നടത്തിയിരുന്നു.

ഈ ചരിത്ര പശ്ചാത്തലമാണ് ഒരര്‍ത്ഥത്തില്‍ അലെക്‌സാണ്ടര്‍ എന്ന ഗ്രീക്ക് ചക്രവര്‍ത്തി ഈജിപ്തിന്റെ അധിപനാകുന്നതിലേയ്ക്ക് കാര്യങ്ങളെ നയിക്കുന്നത്. അക്കാലത്ത് ഈജിപ്തില്‍ ഫറോവമാരുടെ പ്രാഭവം കുറഞ്ഞുതുടങ്ങുകയും രാജ്യം പേര്‍ഷ്യയുടെ കീഴിലായിത്തീരുകയും ചെയ്തിരുന്നു. നേരത്തെ സൂചിപ്പിച്ചതു പോലെ, ഈജിപ്തിലെ സ്വര്‍ണ നിക്ഷേപത്തിലും കാര്‍ഷികാധുനികതയിലുമായിരുന്നു പേര്‍ഷ്യന്‍ രാജാക്കളുടെ കണ്ണ്. പേര്‍ഷ്യന്‍ അധിനിവേശത്തിനെതിരായ ഈജിപ്തിന്റെ പ്രതിരോധമാണ് വാസ്തവത്തില്‍ ഗ്രീക്ക് ചക്രവര്‍ത്തിയായ അലെക്‌സാണ്ടറുടെ അധീനതയില്‍ രാജ്യമമരാന്‍ കാരണം എന്നാണ് പ്രബലമായ ഒരു നിരീക്ഷണം. ഐസിസിന്റെയും ഒസിരിസിന്റെയും മതോപാസനാ രീതിയ്ക്ക് ഗ്രീസിലും സ്വാധീനം വര്‍ദ്ധിച്ചിരുന്നു. ഇതെല്ലാം ചേര്‍ന്ന് ബിസി 343ല്‍ ഈജിപ്ഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണം ഗ്രീക്ക് ആപ്പീസര്‍മാര്‍ ഏറ്റെടുക്കുകയും ബി സി 332ല്‍ അലെക്‌സാണ്ടര്‍ ഈജിപ്തിലെത്തിച്ചേരുകയും ചെയ്തു. അവിടെ നിന്ന് ചരിത്രം സമ്പൂര്‍ണമായി മാറിത്തീര്‍ന്നു.
പേര്‍ഷ്യന്‍ അധിനിവേശത്തില്‍ നിന്ന് ഈജിപ്തിനെ മോചിപ്പിച്ചതിനു ശേഷം, തന്റെ സൈനികോപദേഷ്ടാക്കളുടെയും മറ്റും ഉപദേശം വക വെക്കാതെ അലെക്‌സാണ്ടര്‍ മരുഭൂമി താണ്ടി സിവാ മരുപ്പച്ചയിലേയ്ക്കാണ് പോയത്. അവിടെ അദ്ദേഹം അമുന്‍ ക്ഷേത്രം സന്ദര്‍ശിച്ച് ആരാധനകള്‍ നടത്തുകയും ഭാവിപ്രവാചകയായ കോമര (ഒറാക്കിള്‍) ത്തെ സന്ധിച്ച് അരുളപ്പാടുകള്‍ ഏറ്റുവാങ്ങുകയും ചെയ്തതിനു ശേഷം മെംഫിസിലെത്തി സ്വയം ഫറോവ രാജാവായി സ്ഥാനമേറ്റു. ഇതിന്റെ ഭാഗമായാണ് മെഡിറ്ററേനിയന്‍ തീരത്ത് താന്‍ വന്നിറങ്ങിയ പ്രദേശത്ത് പുതിയ നഗരം സ്ഥാപിക്കുന്നതും, അവിടേയ്ക്ക് രാജ്യത്തിന്റെയും പിന്നീട് സാമ്രാജ്യത്തിന്റെയും തലസ്ഥാനം മാറ്റുന്നതും. ഈ നഗരത്തിന്റെ പേരാണ് അലെക്‌സാണ്ട്രിയ. എന്നാല്‍ നിരവധി അലെക്‌സാണ്ട്രിയകള്‍ വേറെയുമുണ്ട്. അതെല്ലാം അലെക്‌സാണ്ടറുടെ ജൈത്രയാത്രയുടെ താവളങ്ങള്‍. പക്ഷെ, ഈജിപ്തില്‍ അലെക്‌സാണ്ട്രിയ എന്നറിയപ്പെടുന്ന മെഡിറ്ററേനിയന്‍ തീരത്തെ ഈ നഗരത്തിനാണ് ആ പേരിന്റെ പ്രശസ്തി ലഭിക്കുന്നത്. മെഡിറ്ററേനിയന്റെ മണവാട്ടിയും പവിഴവുമൊക്കെയായി ചരിത്രത്തിലുടനീളം മഹത്വവത്ക്കരിക്കപ്പെട്ട മനോഹരനഗരമാണ് അലെക്‌സാണ്ട്രിയ.

പേര്‍ഷ്യയുമായുള്ള യുദ്ധത്തിനായി മെംഫിസില്‍ നിന്ന് ഗാസ വഴി തൈറിലേയ്ക്കും അവിടെ നിന്ന് ഇസ്സസ് എന്ന നഗരത്തിലേയ്ക്കും അലെക്‌സാണ്ടര്‍ പടയുമായി നീങ്ങി. തുര്‍ക്കിയിലെ ഈ സ്ഥലത്തും അലെക്‌സാണ്ട്രിയയുണ്ട്. അവിടെ നിന്ന് തിരിച്ചു മെംഫിസിലെത്തിയാണ് അലെക്‌സാണ്ടര്‍ സിവയിലേയ്ക്ക് പോകുന്നതും തിരിച്ചു വന്ന് ഫറോവയായി മാറുന്നതും. തുടര്‍ന്ന് ആരംഭിച്ച പിടിച്ചടക്കല്‍; ദമാസ്‌കസ് (ഇപ്പോഴത്തെ സിറിയന്‍ തലസ്ഥാനം) കടന്ന് മെസപ്പൊട്ടോമിയയിലേയ്ക്കും ബാബിലോണിയയിലേയ്ക്കും പേര്‍ഷ്യയിലേയ്ക്കും പിന്നെ ഇപ്പോഴത്തെ അഫ്ഗാനിസ്ഥാന്‍ വഴി പാക്കിസ്ഥാനിലേയ്ക്കുമെത്തിയ അലെക്‌സാണ്ടര്‍ക്ക് പക്ഷെ ഇന്ത്യ കീഴടക്കാനുമായില്ല. ഇതിനിടയില്‍, കര്‍മാനിയ, സൂസിയാന, ആറിയ, അരക്കോസിയ എന്നീ പേര്‍ഷ്യന്‍ പ്രദേശങ്ങളിലെല്ലാം അലെക്‌സാണ്ട്രിയ എന്ന പേരില്‍ നഗരങ്ങള്‍ നിര്‍മ്മിച്ചു. അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും ഇതേ പേരില്‍ നഗരങ്ങളുണ്ടായിരുന്നു.
മാസെഡോണിയയിലെ ഫിലിപ്പ് രണ്ടാമന്‍ രാജാവിന്റെ മകനായി ബിസി 356ലാണ് അലെക്‌സാണ്ടര്‍ ജനിച്ചത്. ഒളിമ്പിയാസായിരുന്നു അദ്ദേഹത്തിന്റെ അമ്മ. മികച്ച കായികാഭ്യാസിയായിരുന്ന അലെക്‌സാണ്ടര്‍ ഭയരഹിതനും തുറന്നടിച്ച പ്രകൃതക്കാരനുമായിരുന്നു. മഹാനായ ദാര്‍ശനികന്‍ അരിസ്റ്റോട്ടിലാണ് അലെക്‌സാണ്ടറുടെ അദ്ധ്യാപകന്‍. ബിസി 336ല്‍ ഇരുപതാം വയസ്സില്‍ മാസെഡോണിയയുടെ രാജാവായി മാറിയ 334ല്‍ പേര്‍ഷ്യയുമായുള്ള യുദ്ധം ആരംഭിച്ചു. ബിസി 332ല്‍ ഈജിപ്ത് കീഴടക്കുമ്പോള്‍ നാല്പതിനായിരം പേരുടെ സേനയായിരുന്നു അലെക്‌സാണ്ടര്‍ക്കുണ്ടായിരുന്നത്. അലെക്‌സാണ്ടറെ വിമോചകന്‍ എന്ന രീതിയിലാണ് ഈജിപ്തുകാര്‍ ഫറോവയായി വാഴിച്ചതും ആരാധിച്ചതും.

അലെക്‌സാണ്ടറുടെ തോഴനായി ഈജിപ്തിലെത്തിയ ടോളമി ഒന്നാമനാണ് അദ്ദേഹത്തിന്റെ പിന്‍ഗാമിയായി രാജ്യഭരണം ഏറ്റെടുത്തത്. ബിസി 305 മുതല്‍ക്കുള്ള കാലഘട്ടത്തെ അതുകൊണ്ട് ടോളമി സാമ്രാജ്യം എന്നാണ് വിളിക്കുന്നത്. ബിസി 30ല്‍ ക്ലിയോപാട്ര ഏഴ് മരിക്കുന്നതു വരെയുള്ള കാലം ടോളമി സാമ്രാജ്യമായിരുന്നു. ടോളമി സാമ്രാജ്യത്തിലെ രാജാക്കന്മാര്‍ക്ക് ടോളമി ഒന്ന് ടോളമി രണ്ട് എന്നിങ്ങനെയാണ് സ്ഥാനപ്പേര് (വിളിപ്പേര്) നല്‍കിയിരുന്നത്. ടോളമിമാരുടെ ഭാര്യമാരായ രാജ്ഞികള്‍ക്ക് ക്ലിയോപാട്ര എന്ന സ്ഥാനപ്പേരും (വിളിപ്പേര്) നല്‍കിപ്പോന്നു. ഒരുപാട് ടോളമിമാരും ഒരുപാട് ക്ലിയോപാട്രമാരും ഉണ്ടായിരുന്നു എന്നു ചുരുക്കം. ഇക്കൂട്ടത്തില്‍ ഏഴാമത്തെ ക്ലിയോപാട്രയാണ് ഏറ്റവും പ്രസിദ്ധയാകുന്നത്. ഇതിനുള്ള ഒരു കാരണം വില്ല്യം ഷെയ്ക്‌സ്പിയറുടെ ജൂലിയസ് സീസര്‍, ആന്റണിയും ക്ലിയോപാട്രയും എന്നീ വിശ്വപ്രസിദ്ധമായ നാടകങ്ങള്‍ക്ക് ലഭിച്ച ആഗോളമായ പ്രചാരം ആയിരിക്കാം. സീസറെയെന്നതു പോലെ ക്ലിയോപാട്രയെയും ലോകര്‍ക്കെല്ലാം പ്രിയപ്പെട്ട ഒരു കഥാപാത്രവും വ്യക്തിത്വവുമാക്കി മാറ്റിയതില്‍ ഷെയ്ക്‌സ്പിയറുടെ നാടകങ്ങള്‍ക്കുള്ള പങ്ക് എല്ലാവര്‍ക്കുമറിയാമല്ലോ.
അലെക്‌സാണ്ടറുടെ താല്പര്യപ്രകാരം അദ്ദേഹത്തിന്റെ ശവശരീരം (മമ്മി) മെംഫിസില്‍ അടക്കിയെങ്കിലും ടോളമി ഇത് അലെക്‌സാണ്ട്രിയയിലേയ്ക്ക് കൊണ്ടുവന്നു എന്നു കരുതപ്പെടുന്നു. എന്നാല്‍, ആധുനിക കാലത്തെ പര്യവേക്ഷണങ്ങളില്‍ ഇതെവിടെയാണെന്ന് നാളിതുവരെയും കണ്ടെത്താനായിട്ടില്ല.

ടോളമി ഏഴാമന്‍ രാജാവിന്റെ മകളാണ് ക്ലിയോപാട്ര ഏഴ് (ബിസി 69 മുതല്‍ 30 വരെ). മെംഫിസിലെ ഒരു പുരോഹിത കുടുംബത്തിലെ ഈജിപ്തുകാരിയായ യുവതിയായിരിക്കണം അവരുടെ അമ്മ എന്നു കരുതപ്പെടുന്നു. മികച്ച വിദ്യാഭ്യാസം ലഭിച്ച ക്ലിയോപാട്ര ഏഴ് വിവിധ ഭാഷകള്‍ കൈകാര്യം ചെയ്തിരുന്നു. കരുത്തും ചാരുതയുമുള്ള അവളുടെ സാന്നിദ്ധ്യം ചുറ്റുമുള്ളവരില്‍ പ്രകാശം പരത്തി. അവളുടെ അച്ഛന്‍ ദുര്‍ബലനായ രാജാവായിരുന്നതിനാല്‍ അയാളുടെ തന്നെ മകളായ ബെരെനിക്കേ നാലിനാല്‍ പുറത്താക്കപ്പെട്ടു. അച്ഛനും മകളും റോമാ നഗരത്തിലേയ്ക്ക് പലായനം ചെയ്തു. റോമാക്കാരുടെ സഹായത്തോടെ അധികാരം തിരിച്ചു പിടിച്ചു. അച്ഛന്റെ മരണാനന്തരം ക്ലിയോപാട്ര (ഏഴ്) രാജ്യം ഭരിച്ചു. സഹോദരനായ ടോളമി എട്ടാമനായിരുന്നു സംയുക്ത ഭരണാധികാരി. എന്നാല്‍ അവര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമായതോടെ, ക്ലിയോപാട്ര ഏഴിന് കിഴക്കന്‍ ഈജിപ്തിലേയ്ക്ക് പോകേണ്ടി വന്നു. ഇതേ സമയത്താണ് ജൂലിയസ് സീസര്‍ റോമാ സാമ്രാജ്യത്തിനകത്തെ ആഭ്യന്തര കലാപത്തില്‍ പോംപെയെ തോല്പിക്കുന്നത്. പോംപേ ഈജിപ്തിലേയ്ക്ക് രക്ഷപ്പെട്ടെങ്കിലും അവിടെ വെച്ച് ടോളമിയുടെ സൈനികനാല്‍ കൊല്ലപ്പെടുന്നു. സീസറുടെ ദേഷ്യത്തെ നേരിടുന്നതിനാണ് ടോളമി ഈ നടപടിയെടുക്കുന്നത്. അതിനു പിന്നാലെ സീസര്‍ അലെക്‌സാണ്ട്രിയയിലെത്തുകയും ക്ലിയോപാട്രയെ സന്ധിക്കുകയും ചെയ്യുന്നു. അവരുടെ മകനാണ് സീസറിയോണ്‍. ബിസി 44ല്‍ സീസര്‍ കൊല്ലപ്പെട്ടതിന്റെ പിറകെ ക്ലിയോപാട്ര റോമില്‍ നിന്ന് അലെക്‌സാണ്ട്രിയയിലേയ്ക്ക് തിരിച്ചു പോരുന്നു. റോമാനഗരത്തില്‍ സമാധാനം പുനസ്ഥാപിതമാകുന്നതോടെ മാര്‍ക്കസ് അന്തോണിയസും ഒക്ടേവിയനും നേതൃത്വം ഏറ്റെടുക്കുന്നു. കിഴക്കോട്ട് യാത്ര ചെയ്ത അന്തോണിയസ് ക്ലിയോപാട്രയെ കണ്ടുമുട്ടുകയും പ്രണയത്തിലാവുകയും വിവാഹിതരാവുകയും കുട്ടികളെ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇതില്‍ സംപ്രീതനായ അന്തോണിയസ്, കിഴക്കുള്ള എല്ലാ സാമ്രാജ്യങ്ങളും ക്ലിയോപാട്രയ്ക്കും കുട്ടികള്‍ക്കുമായി ദാനം ചെയ്യുന്നു. ഇതോടെ, രാജ്ഞിയും രാജാക്കളുടെ മാതാവുമായി അവര്‍ മാറുന്നു. ഇതിനിടയില്‍ ഒക്ടേവിയനും ആന്റണിയുമായുള്ള വൈരുദ്ധ്യം മൂര്‍ഛിക്കുകയും ആക്ടിയത്തിലെ യുദ്ധത്തില്‍ ആന്റണി പരാജയപ്പെടുകയും ചെയ്യുന്നു. അലെക്‌സാണ്ട്രിയയില്‍ നിന്ന് മുന്നൂറു കിലോമീറ്റര്‍ ദൂരത്തുള്ള മര്‍സാ മെത്രൂഹ് വരെയും ആന്റണിയെ പായിപ്പിച്ചു. പരാജിതനും ദു:ഖിതനുമായ ആന്റണി അലെക്‌സാണ്ട്രിയയില്‍ വെച്ച് ആത്മഹത്യ ചെയ്തു. ക്ലിയോപാട്രയുടെ പരാജയവും ഇതോടെ സുനിശ്ചിതമായി. അങ്ങിനെ ബിസി മുപ്പതോടെ ഈജിപ്ത് സമ്പൂര്‍ണമായും റോമാ സാമ്രാജ്യത്തിനു കീഴിലായിത്തീര്‍ന്നു.

അലെക്സാണ്ട്രിയയിലെ ഗ്രീക്കോ റോമന്‍ മ്യൂസിയത്തില്‍ ഏതാണ്ട് നാല്പതിനായിരത്തോളം പുരാവസ്തു ശേഖരങ്ങള്‍ ഉണ്ട്. ഇതില്‍ ശില്പങ്ങളും നിലാലങ്കാരങ്ങളും മരത്തിന്മേലുള്ള കൊത്തുപണികളും നാണയങ്ങളും എല്ലാമുണ്ട്. ജമാല്‍ അബ്ദുല്‍ നാസര്‍ തെരുവിലാണ് മ്യൂസിയം. ബിസി മൂന്നാം നൂറ്റാണ്ടു മുതല്‍ എഡി ഏഴാം നൂറ്റാണ്ടു വരെയുള്ള കാലഘട്ടത്തെയാണ് ഗ്രീക്കോ റോമന്‍ കാലഘട്ടം എന്നു പറയുന്നത്. ഗ്രീക്ക് ഭരണത്തിന്റെ തൊട്ടു പുറകെ റോമന്‍ ഭരണാധികാരികള്‍ ഈജിപ്തിനെ അധീനപ്പെടുത്തി. ഇവയൊന്നിച്ചാണ് കണക്കാക്കുന്നതെങ്കിലും അവയ്ക്കിടയില്‍ പ്രകടമായ വ്യത്യാസങ്ങളുണ്ട്. ഗ്രീക്ക് മനോഭാവമായിരുന്നില്ല റോമന്‍ ഭരണക്കാരുടേത്. അപ്പോഴേക്കും ക്രിസ്തുമതം പ്രചാരത്തിലാവുകയും ചെയ്തിരുന്നു. ഫറോവ കാലഘട്ടത്തിലെ മത-ദൈവ സങ്കല്പങ്ങളെ നിഷേധിക്കേണ്ട ബാധ്യത ക്രിസ്തു മതപ്രചാരകര്‍ക്ക് വന്നു ചേര്‍ന്നു. ഇതനുസരിച്ചുള്ള കുറെ തുടച്ചുമാറ്റലുകലും നശീകരണങ്ങളും അക്കാലത്ത് നടന്നിട്ടുണ്ട്.

ആപ്പിസ് എന്ന പരിശുദ്ധ കാളയുടെ കറുത്ത കരിങ്കല്ലിലുള്ള പ്രതിമ, മമ്മികള്‍, അലെക്‌സാണ്ടറുടെയും ടോളമിയുടെയും ക്ലിയോപാട്രയുടെയും പൂര്‍ണകായ ശില്പങ്ങളും ശിരസ്സുകളും, ഡയോക്ലിഷ്യന്‍ ചക്രവര്‍ത്തിയുടെ ശില്പം, എല്ലാമുണ്ട് ഈ മ്യൂസിയത്തില്‍. 1890ഓടെ നിലവില്‍ വന്ന ഈ മ്യൂസിയം പിന്നീടുള്ള കാലത്ത് വിപുലപ്പെടുത്തി.
അലെക്‌സാണ്ടര്‍ ഹെല്ലോസും ക്ലിയോപാട്ര സെലെനും എന്ന ശില്പം സവിശേഷമായ കലാനൈപുണ്യത്തിന്റെയും ചരിത്രപരതയുടെയും ഐതിഹാസികതയുടെയും വിശ്വാസങ്ങളുടെ കെട്ടിമറിച്ചിലിന്റെയും ഒരു സങ്കരമായി തോന്നി. പല ശില്പങ്ങളും ചിത്രങ്ങളും സമാനമാണ്. രാജ കിരീടങ്ങളണിഞ്ഞ സമപ്രായക്കാരായ ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് ഈ ശില്പത്തിലുള്ളത്. ആണ്‍കുട്ടിയ്ക്കു മേല്‍ സൂര്യന്റെയും പെണ്‍കുട്ടിയ്ക്കു മേല്‍ ചന്ദ്രന്റെയും തളികകളുണ്ട്. അവരുടെ കാല്‍ക്കീഴില്‍ കെട്ടുപിണഞ്ഞു കിടക്കുന്ന സര്‍പ്പങ്ങളാണവരുടെ രക്ഷകര്‍. അവര്‍ ക്ലിയോപാട്ര ഏഴിന്റെയും മാര്‍ക്കസ് അന്തോണിയസിന്റെയും കുട്ടികളാണ്. ബിസി മുപ്പതു കാലഘട്ടത്തിലെ അലെക്‌സാണ്ട്രിയയില്‍ പരാജയത്തിനും കൊലയ്ക്കും ആത്മഹത്യയ്ക്കും സാക്ഷ്യം വഹിച്ചെങ്കിലും അവരതിനെ അതിജീവിച്ചു. പടിഞ്ഞാറേ അള്‍ജീരിയയിലുള്ള നുമീഡിയയിലെ ജൂപ രണ്ടാമന്‍ രാജാവിനെ ക്ലിയോപാട്ര സെലെന്‍ വിവാഹം കഴിക്കുന്നതു വരെ, മാര്‍ക്കസ് അന്തോണിയസിന്റെ മുന്‍ ഭാര്യ ഒക്ടാവിയ അവരെ വളര്‍ത്തി.
അലെക്സാണ്ട്രിയയിലെ നബി ദാനിയേൽ പള്ളി, വിസ്മയങ്ങളുടെയും നിഗൂഢതകളുടെയും ഒരു മർമ്മമാണ്. ദാനിയേൽ നബിയുടെ ശവകുടീരം എന്ന് വിശ്വസിക്കപ്പെടുന്ന പള്ളിയുടെ ഉള്ളിൽ കിണർ പോലെയുള്ള ഒരു കുഴിഞ്ഞ ഉൾ വഴിയിലേയ്ക്ക് ഇറങ്ങിയാൽ അവിടെ ശവക്കല്ലറയ്ക്ക് ചുറ്റുമായി ഉള്ളിലേയ്ക്കും താഴോട്ടുമായി ഗുഹാപ്രവേശങ്ങൾ കാണാം. ദാനിയേൽ നബിയുടെ മൃതദേഹം മറ്റിടങ്ങളിൽ ആണ് അടക്കിയത് എന്നും നിഗമനങ്ങളുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിശ്വാസികളും ചരിത്ര കുതുകികളും ഇവിടെ എത്തുന്നു. ഞങ്ങൾ എത്തിയപ്പോൾ ഇന്തോനേഷ്യയിൽ നിന്നുള്ള മതപഠനവിദ്യാർത്ഥികളുമുണ്ടായിരുന്നു. ദാനിയേൽ പള്ളിയ്ക്കു പുറത്ത് കമനീയമായി ചിട്ടപ്പെടുത്തിയ വാണിജ്യത്തെരുവുകളാണ്. ഇതിൽ പുസ്തകങ്ങൾക്കു മാത്രമായി അമ്പതോളം കടകളുണ്ട്. അറബ്, ഫ്രഞ്ച്, ഇംഗ്ലീഷ് പുസ്തകങ്ങൾ ലഭിയ്ക്കും.

അലെക്സാണ്ട്രിയയിലെ കോട്ടയായ ഖ്വയ്ത്‌ബെയിലും ഗ്രീക്കോ റോമന്‍ കാലഘട്ടത്തില്‍ പണിത് പിന്നീട് നശിപ്പിക്കപ്പട്ട ലൈബ്രറി പുതുക്കിപ്പണിതതിലും സമയക്രമം തെറ്റിയതിനാല്‍ ഞങ്ങള്‍ക്ക് കയറാനായില്ല. ബിബ്ലിയോത്തെക്ക അലെക്‌സാണ്ട്രിന എന്നാണ് അലെക്‌സാണ്ട്രിയയിലെ മഹാഗ്രന്ഥാലയത്തിന്റെ പേര്.റോമാക്കാരുടെ ആക്രമണത്തില്‍ ഭാഗികമായി തകര്‍ന്നു പോയ മഹാഗ്രന്ഥാലയമാണ് പില്‍ക്കാലത്ത് ആധുനിക രീതിയില്‍ പുനസ്ഥാപിക്കപ്പെട്ടത്. അലെക്‌സാണ്ട്രിയയിലെ ലൈറ്റ് ഹൗസും പ്രസിദ്ധമാണ്.
ബി.സി രണ്ടാം നൂറ്റാണ്ടു മുതല്‍ എഡി മൂന്നാം നൂറ്റാണ്ടു വരെ ലോകത്ത് ഏറ്റവും പ്രധാനപ്പെട്ട വൈജ്ഞാനിക നഗരം അലെക്‌സാണ്ട്രിയ ആയിരുന്നു. എഡി ഏഴാം നൂറ്റാണ്ടില്‍ ഈജിപ്ത് മുസ്ലിം രാജാക്കന്മാരുടെ ഭരണത്തിന്‍ കീഴിലാവുന്നതു വരെയും അലെക്‌സാണ്ട്രിയ ഈജിപ്തിന്റെ തലസ്ഥാനമായി തുടര്‍ന്നു. ഫറോവമാരുടെ കാലത്ത് ഇപ്പോഴത്തെ വിശാല കൈറോവിലുള്ള മെംഫിസും ലക്‌സറുമായിരുന്നു ഈജിപ്തിന്റെ ഭരണാസ്ഥാനങ്ങള്‍. പില്‍ക്കാലത്തെ മുസ്ലിം, ആധുനിക കാലത്ത് അത് വീണ്ടും കൈറോ ആയി മാറി.
അലെക്‌സാണ്ട്രിയയിലെത്തിയ രാത്രിയില്‍ ഡബിള്‍ ഡക്കര്‍ ബസ്സിന്റെ മുകള്‍ത്തട്ടിലിരുന്ന് ഞങ്ങള്‍ നഗരപ്രദക്ഷിണം നടത്തി. ചുകന്ന ചായമടിച്ച ഈ ബസ്സില്‍ കുറഞ്ഞ നിരക്കിന് കടലോര നിരത്തിലൂടെ നിശായാത്ര നടത്തുന്നത് ത്രസിപ്പിക്കുന്ന അനുഭവമാണ്. നല്ല തണുപ്പും കാറ്റും ഇടയ്ക്കിടെ പെയ്യുന്ന ചാറ്റല്‍ മഴയും ഉണ്ടായിരുന്നു. ചിലപ്പൊഴൊക്കെ അത് അസഹനീയത സൃഷ്ടിച്ചെങ്കിലും അലെക്‌സാണ്ട്രിയയുടെ മാസ്മരികത അനുഭവിക്കാനായി എന്ന് പറയാതെ വയ്യ. മെഡിറ്ററേനിയന്‍ കടലിന്റെ നിറം ഇവിടെ വ്യക്തമായ നീലയാണ്. സൂര്യപ്രകാശമേല്‍ക്കുന്നതിന്റെ വ്യത്യാസമാണോ എന്നറിയില്ല, കടലിന്റെ തെളിച്ചവും മനോഹാരിതയും പറഞ്ഞറിയിക്കാനാവാത്ത വിധത്തില്‍ ഗംഭീരമാണ്. എല്‍ ഗീഷ് റോഡ് അഥവാ ഇരുപത്താറ് ജൂലായ് സ്ട്രീറ്റ് എന്ന കടലോര പാതയിലൂടെയാണ് നഗരക്കാഴ്ചാ ബസ്സ് പോകുന്നത്.
തുടരും.
(അടുത്ത ലക്കം: ക്ലിയോപാട്രയുടെ നാട്ടില്‍)
ഈ സീരീസിലെ മറ്റ് ലേഖനങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.