
ലക്‌സറിൽ നിന്ന് അസ്വാനിലേയ്ക്ക് ഇരുനൂറിലധികം കിലോമീറ്റർ ദൂരമാണുള്ളത്. കാർ യാത്രയ്ക്ക് മൂന്നു നാലു മണിക്കൂർ സമയമെടുക്കും. പൂർണമായും മരുഭൂമിയിലൂടെയുള്ള റോഡിലൂടെയാണ് ഞങ്ങൾ പോയത്. അതല്ലാതെ, ഗ്രാമങ്ങളിലൂടെയും കാർഷികപ്രദേശങ്ങളിലൂടെയും അല്പം ചുറ്റിവളഞ്ഞുള്ള റോഡുമുണ്ട്. ജേർണിയിസ്റ്റ് എന്ന യുട്യൂബ് ചാനലിലൂടെ വ്‌ളോഗിംഗ് നടത്തുന്ന മാധ്യമപ്രവർത്തകനായ എ റശീദുദ്ദീൻ ഈ ഗ്രാമങ്ങളിലൂടെയുള്ള യാത്രയാണ് നല്ലത് എന്നു പറഞ്ഞിരുന്നു. എന്നാൽ, സമയം കൂടുതൽ എടുക്കുമെന്നതിനാലും പലതരം യാത്രാതടസ്സങ്ങൾ വരാൻ സാധ്യതയുണ്ടെന്നതിനാലും മരുഭൂമി വഴി തന്നെയാണ് ഭേദം എന്ന് ലുഖ്മാൻ പറഞ്ഞു.
സഹാറ മരുഭൂമിയിലാണ് ഈജിപ്തും സമീപത്തുള്ള സുഡാൻ, ലിബിയ തുടങ്ങി ഏതാനും രാജ്യങ്ങളും സ്ഥിതി ചെയ്യുന്നത്. സാമ്രാജ്യത്വം ഇവിടെ വിട്ടു പോകുമ്പോൾ വരച്ചിട്ട സ്‌കെയിൽ വരകളാണ് അതിർത്തികൾ. മരുഭൂമിയ്ക്കിടയിൽ ഈ അതിർത്തികൾ കൃത്യമായി മനസ്സിലാക്കാൻ പ്രയാസമാണ്. അതിനാൽ, അതിർത്തിയോടടുത്തു കിടക്കുന്ന റോഡുകളിൽ സൈന്യത്തിന്റെ പരിശോധന കർശനമാണ്. ഒരു യാത്രയിൽ തന്നെ ഒന്നിലധികം തവണ ഇത് അഭിമുഖീകരിക്കേണ്ടിയും വരും. ലക്‌സറിൽ നിന്ന് അസ്വാനിലേയ്ക്കുള്ള വഴി സുഡാനടുത്താണെങ്കിൽ മർസാ മത്രൂഹിൽ നിന്ന് സിവായിലേയ്ക്കുള്ള മരുഭൂമി യാത്ര ലിബിയയ്ക്കടുത്തു കൂടിയാണ്. ആ യാത്രയ്ക്കു മുമ്പായി ഞങ്ങളുടെ സംഘത്തിലുണ്ടായിരുന്ന വി കെ ജോസഫ് നാട്ടിൽ ഉടനെ എത്തേണ്ട ചില അത്യാവശ്യങ്ങൾ വന്നതിനാൽ തിരിച്ചു പോയി. പിന്നെ ഞങ്ങൾ മൂന്നു പേരേ ഉള്ളൂ. ഞാനും പത്‌നി പ്രീതയും സുഹൃത്ത് ലുഖ്മാനും. ആ യാത്രകളൊക്കെയും ലുഖ്മാന് ഏറ്റവും അടുപ്പമുള്ള ഈജിപ്ത് സ്വദേശിയായ മംദൂഹിന്റെ കാറിലായിരുന്നു. അദ്ദേഹം വിമുക്തഭടനായിരുന്നതുകൊണ്ട്, വഴിയിലുള്ള സൈനിക ചെക്ക്‌പോസ്റ്റുകളിലും പരിശോധനകളിലുമെല്ലാം നിഷ്പ്രയാസം കടന്നു പോകാൻ സാധിച്ചു. ലക്‌സറിൽ നിന്ന് അസ്വാനിലേയ്ക്ക് ഏതാണ്ട് നമ്മുടെ ടെമ്പോ ട്രാവലർ പോലുള്ള വലിയ ഒരു വണ്ടിയിലായിരുന്നു ഞങ്ങളുടെ യാത്ര. ഇന്നോവ പോലുള്ള കാറുകൾ ഇവിടെ കുറവാണ്.

ഡ്രൈവർ നല്ല പരിശീലനം ഉള്ള ആളും തികഞ്ഞ മര്യാദക്കാരനുമായിരുന്നു. ഈ അതിർത്തി പ്രശ്‌നവും പരിശോധനയുമെല്ലാമുള്ളതിനാൽ, രാത്രി വൈകുന്ന യാത്രകൾ അനുവദിക്കാറില്ല. അതിനാൽ ഉച്ച കഴിഞ്ഞ ഉടനെ തന്നെ ഞങ്ങൾ ലക്‌സർ വിട്ടു. നഗരം കടന്ന ഉടനെ തന്നെ പട്ടാളക്കാർ വണ്ടി തടയുകയും ഈ വഴി പോകാൻ പറ്റില്ലെന്ന് പറയുകയും ചെയ്തു. കൂടുതൽ തർക്കത്തിനൊന്നും നില്ക്കാതെ ഡ്രൈവർ, ഏതൊക്കെയോ ഉൾനാടൻ വഴികളിലൂടെ തിരിഞ്ഞും വളഞ്ഞും ഒരു മണിക്കൂർ യാത്ര ചെയ്ത് ഹൈവേയിലേയ്ക്കു തന്നെ തിരിച്ചു പ്രവേശിച്ചു. പിന്നെയും ചില പരിശോധനകളുണ്ടായിരുന്നെങ്കിലും മടക്കിവിടലൊന്നുമുണ്ടായില്ല. റശീദുദ്ദീൻ അദ്ദേഹത്തിന്റെ വീഡിയോയിൽ കാണിക്കുന്നതു പോലെ മുഴുവൻ ഗ്രാമങ്ങളും കാർഷികനിലങ്ങളുമല്ലെങ്കിലും തെക്കേ ഈജിപ്തിന്റെ ഗ്രാമീണ സ്വഭാവം മനസ്സിലാക്കാൻ ഈ വഴി തിരിച്ചു വിടൽ സഹായമായി. പലപ്പോഴും ടാർ ഇളകിയതോ ടാറിടാത്തതോ അതോ മണ്ണും മണലും വന്നു മൂടിയതോ ആയി മൺ പാതകളായിരുന്നു അവിടങ്ങളിൽ. കുണ്ടും കുഴിയും ഇഷ്ടം പോലെ. ഈജിപ്തിലെ ഹൈവേകളെല്ലാം അന്താരാഷ്ട്ര നിലവാരമുള്ളതാണ്. നാലുവരികൾ മുതൽ പതിനാറു വരികൾ വരെയുള്ള മികച്ച പാതകൾ വളവും തിരിവുമില്ലാതെ പൂർത്തിയാക്കിയിരിക്കുന്നു. മഴ കുറവും മിക്കവാറും മരുഭൂമിയുമായതുകൊണ്ട് നേരെയുള്ള റോഡുകൾ അധികം കേടുവന്നിട്ടുമില്ല. എന്നാൽ, ഗ്രാമീണ റോഡുകളുടെ കാര്യം കഷ്ടമാണ്. അത് ഈ യാത്രയിൽ മനസ്സിലായി.
കഴുതവണ്ടികളും മോട്ടോർ സൈക്കിളിനു പിന്നിൽ കാരിയർ സ്ഥാപിച്ച വണ്ടികളുമെല്ലാമാണ് ഗ്രാമീണർ ഉപയോഗിക്കുന്നത്. ഈന്തപ്പനയോലകളും വിറകും മറ്റു കാർഷികവിളകളും കൊണ്ടുപോകാനും യാത്ര ചെയ്യാനുമെല്ലാം ഇത്തരം തുറന്ന വണ്ടികൾ ഉപയോഗിക്കുന്നു. പെട്രോളിന് നമ്മുടെ നാട്ടിലുള്ളതിന്റെ പകുതി വിലയേ ഉള്ളൂ. അതിനാൽ ടാക്‌സിയ്ക്കും ട്രാവലറിനുമെല്ലാം വാടക, വിചാരിച്ച അത്ര ഇല്ല എന്നതും ആശ്വാസമായി. ഈജിപ്തിനകത്തെ ഞങ്ങളുടെ യാത്രകൾ മുഴുവനും തന്നെ ടാക്‌സികളിലായിരുന്നു. രണ്ടു യാത്രകൾ മാത്രം വിമാനത്തിലും. പൊതുവാഹനങ്ങളായി ബസ്സുകളും തീവണ്ടികളും ട്രാമുകളുമെല്ലാമുണ്ട്. സമയം കൂടുതൽ എടുക്കുമെന്നതിനാലും മറ്റു അസൗകര്യങ്ങൾ ഒഴിവാക്കാനും ടാക്‌സികൾ തന്നെ തെരഞ്ഞെടുത്തു. ലക്‌സർ – അസ്വാൻ മരുഭൂമി റോഡിൽ അനുഭവിച്ച ഒരു പ്രശ്‌നം ഇടത്താവളങ്ങളൊന്നുമില്ലായിരുന്നു എന്നതാണ്. പുറത്തിറങ്ങിയാൽ നമ്മളെ ഇല്ലാതാക്കുന്ന തരത്തിൽ മണൽക്കാറ്റുകൾ മരുഭൂമിയിൽ സാധാരണമാണ്. അതുകൊണ്ടാണോ എന്നറിയില്ല, പെട്രോൾ പമ്പുകളോ ഓട്ടോഗ്രില്ലുകളോ എന്തിന് ചെറിയ തട്ടുകടകളോ ഒന്നും തന്നെ ഈ റൂട്ടിൽ ഇല്ലായിരുന്നു. എങ്കിലും മറ്റു വിഷമങ്ങളൊന്നും കൂടാതെ വൈകീട്ടോടെ അസ്വാനിൽ എത്തിച്ചേർന്നു.

സ്വർണ നഗരം എന്നാണ് അസ്വാൻ പ്രദേശത്തെ വിശേഷിപ്പിക്കുന്നത്. ഈജിപ്തിലെ സ്വർണഖനികളിൽ അധികവും ഇവിടെയായിരുന്നു. ആഫ്രിക്കയിലെ ഏറ്റവും പ്രാചീനമായ നാഗരികതയായ നൂബിയ ഇവിടെയാണ്. നൂബിയൻ വംശജർ സഹസ്രാബ്ദങ്ങൾ കടന്നിട്ടും അവരുടെ സാംസ്‌ക്കാരിക സവിശേഷതകളിൽ പലതും ഇപ്പോഴും പിന്തുടരുന്നു. ലിപികളില്ലാതെ വായ്‌മൊഴിയായി മാത്രം നിലനില്ക്കുന്ന അവരുടെ ഭാഷയിലുള്ള ആശയവിനിമയങ്ങൾ സാമാന്യരായ മിസ്‌റികൾക്കു പോലും (ഈജിപ്തുകാരെ മിസ്‌റികൾ എന്നാണ് വിളിക്കാറുള്ളത്) മനസ്സിലാവില്ല. നൂബിയൻ ഗ്രാമങ്ങൾ സന്ദർശിക്കുക എന്നത് അസ്വാൻ സന്ദർശനത്തിന്റെ ഭാഗമാണ്.
ഈജിപ്തിലെ സ്വർണഖനനത്തിന് ആറായിരം വർഷത്തെ ചരിത്രമുണ്ടെന്നാണ് പറയപ്പെടുന്നത്. ഫറോവമാരുടെ ഐശ്വര്യകാലമെല്ലാം ഈ സ്വർണശേഖരങ്ങളും ഖനനവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഭൂമിയുടെ കിടപ്പിന്റെ പ്രത്യേകതയും മരുഭൂമി പ്രതലത്തിനു താഴെ, ധാതുക്കളുടെ ഭൗതിക-രാസ പരിണാമത്തിന്റെയും സംലയനത്തിന്റെയും സവിശേഷതയുമെല്ലാം ചേർന്ന് ഇവിടെ സ്വർണശേഖരം കുമിഞ്ഞു കൂടിയതായി ശാസ്ത്രം തെളിയിച്ചു. ഫറോവമാർ ക്ഷയിച്ചപ്പോൾ പേർഷ്യൻ സാമ്രാജ്യം ഈജിപ്തിനെ കീഴടക്കിയതും സ്വർണം എന്ന ആകർഷണത്തിന്മേലാണ്. മറ്റൊരു ആകർഷണം, നൈൽ നദീതിരങ്ങളിലെ കാർഷികോത്പന്നങ്ങളാണ്. സ്വർണസമ്പത്തും ഫറോവമാരുടെ ജീവിത-മരണ സംസ്‌ക്കാരാഭ്യുന്നതിയും കൃഷി എന്ന ആധുനിക വ്യവസ്ഥയെ പരിപോഷിപ്പിച്ചു എന്നും വ്യാഖ്യാനിക്കാം. അലെക്‌സാണ്ടർ, പേർഷ്യൻ ചക്രവർത്തിയെ തോല്പിച്ച് ഈജിപ്ത് അധീനപ്പെടുത്തുമ്പോൾ പരിഹസിച്ചുകൊണ്ടു പറഞ്ഞത്, അങ്ങോർക്ക് (പേർഷ്യൻ ചക്രവർത്തിക്ക്) ഈജിപ്തിലെ സ്വർണവും വിളകളും മാത്രം മതി; അവരിവിടെ വന്നിട്ടു പോലുമില്ല എന്നായിരുന്നു. ഈജിപ്ത് അധീനപ്പെടുത്തിയ അലെക്‌സാണ്ടർ, അവിടെ അലെക്‌സാണ്ട്രിയ എന്ന നഗരം സ്ഥാപിച്ച് ലോകസാമ്രാജ്യത്തിന്റെ ആസ്ഥാനമാക്കി മാറ്റിയതും ഇതിന്റെ തുടർച്ചയാണ്.

ഇരുനൂറ്റിയമ്പതോളം സ്വർണ നിർമ്മാണ കേന്ദ്രങ്ങൾ അസ്വാൻ-നൂബിയ മേഖലയിൽ പ്രവർത്തിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈജിപ്തിലും സുഡാനിലുമായി വ്യാപിച്ചുകിടക്കുന്ന ഈ മേഖലയെ ആഫ്രിക്കയുടെ അറേബ്യൻ-നൂബിയൻ പരിച (ഷീൽഡ്/എഎൻഎസ്) എന്ന അർത്ഥഗർഭമായ പേരാണ് വിളിക്കാറുള്ളത്. ബിസി 1340ൽ മെസപ്പൊട്ടോമിയയിലെ ഒരു രാജാവ് അമെനോത്തെപ്പ് മൂന്നാമൻ ഫറോവയ്ക്ക് കുറച്ചധികം സ്വർണം ആവശ്യപ്പെട്ടുകൊണ്ട് ഒരു അടിയന്തിര കത്തെഴുതുകയുണ്ടായി. പാതകളിൽ മണലെന്നതുപോലെ ഈജിപ്തിൽ സ്വർണം സുലഭമാണെന്ന് ഈ കത്തിലുണ്ടായിരുന്നു. (ദെത്രിച്ച് ക്ലെം, റോസ്‌മേരി ക്ലെം, ആൻഡ്രിയാസ് മർ എന്നീ ഗവേഷകർ ചേർന്നെഴുതിയ ഈജിപ്തിലെയും നൂബിയയിലെയും ആറായിരം കൊല്ലത്തെ സ്വർണഖനനം- ഫറോവമാരുടെ സ്വർണം എന്ന ലേഖനം ആഫ്രിക്കൻ എർത്ത് സയൻസസ് ജേർണലിൽ വായിക്കാം)
അസ്വാൻ റെയിൽവേ സ്‌റ്റേഷന്റെ തൊട്ടടുത്തുള്ള ഒരു ഹോട്ടലിലായിരുന്നു ഞങ്ങൾ മുറി ബുക്ക് ചെയ്തിരുന്നത്. ഇവിടെയടുത്തു തന്നെ ഒരു സിനിമാശാലയുമുണ്ട്. എൽ സദാക്ക സിനിമ & തിയേറ്ററിൽ സിനിമാപ്രദർശനത്തിനു പുറമെ നാടകങ്ങൾ കളിക്കാനുള്ള സൗകര്യവുമുണ്ട്. അറബിയിൽ മിക്ക നാമങ്ങൾക്കു മുമ്പും അൽ എന്നുപയോഗിക്കുക പതിവാണ്. ഇംഗ്ലീഷിലെ ദ് എന്ന ഉപയോഗത്തിനു സമാനമാണിത്. ആധുനിക ഈജിപ്തിൽ ഇംഗ്ലീഷിനെക്കാളും ഭാഷാസ്വാധീനം ചെലുത്തിയിട്ടുള്ളത് ഫ്രഞ്ചായതിനാലാണ് അൽ എന്നതിനു പകരം എൽ എന്നു വരുന്നതെന്ന് ഭാഷാ വിദ്യാർത്ഥി കൂടിയായ ലുഖ്മാൻ വിശദീകരിച്ചു. എൽ ഗൗന എന്നത് ചെങ്കടലിന്റെ തീരത്തുള്ള ഒരു ചെറിയ നഗരമാണ്. അവിടത്തെ എൽ ഗൗന ഫിലിം ഫെസ്റ്റിവൽ ഈജിപ്തിലെ നിരവധി ഫിലിം ഫെസ്റ്റിവലുകളിലൊന്നാണ്. അസ്വാനിലും ഫിലിം ഫെസ്റ്റിവൽ നടക്കാറുണ്ട്.

ഇവിടെ നൈൽ നദി കൂടുതൽ തെളിമയോടെയും മനോഹാരിതയോടെയും ഉണ്ട് എന്നാണ് അസ്വാനെ ഇഷ്ടപ്പെടുന്നവർ പറയുന്നത്. നൈൽ നദി റെയിൽവെ സ്റ്റേഷന്റെ അടുത്തു തന്നെയാണുള്ളത്. കോർണിഷ് അൽ നൈൽ എന്ന നൈൽനദിക്കരയിലെ റോഡും പരിസരവും ഏറെ ചന്തത്തോടെ പരിപാലിച്ചു വരുന്നു. ലക്‌സറിൽ ഞങ്ങൾ താമസിച്ച ലോട്ടസ് ലക്‌സർ ഹോട്ടലും നൈൽ നദിക്കരയിലായിരുന്നു. ഈ ഹോട്ടലിന്റെ റെസ്‌റ്റോറന്റ് ഏരിയ, നൈൽ നദിയിലേയ്ക്ക് തള്ളിനിന്നുകൊണ്ടാണ് സജ്ജീകരിച്ചിട്ടുള്ളത്. ലക്‌സറിലും അസ്വാനിലും അലെക്‌സാണ്ട്രിയയിലും സിവായിലുമുള്ള ഹോട്ടൽ ബുക്കിംഗ് എല്ലാം ബുക്കിംഗ് ഡോട്ട് കോം എന്ന സൈറ്റിലൂടെ ഞാൻ തന്നെയാണ് നടത്തിയത്. കൈറോവിൽ അപ്പാർടുമെന്റാണ് ബുക്ക് ചെയ്തത്. അത് ലുഖ്മാൻ ചെയ്തു തന്നു. ഫോർ സ്റ്റാർ ഹോട്ടലുകൾക്ക് അയ്യായിരം മുതൽ ആറായിരം വരെ ഇന്ത്യൻ രൂപ പ്രതിദിന വാടക വരുന്നുണ്ട്. അത് എല്ലാം തന്നെ യു.എസ് ഡോളറിൽ കൊടുക്കണമെന്നാണ് ഇവിടത്തെ നിബന്ധന. അലെക്‌സാണ്ട്രിയയിലെ ചെറി മറിസ്‌കി ഹോട്ടലുകാർ മാത്രം, ബുക്ക് ചെയ്യുമ്പോൾ തന്നെ വാടകയും കൈയോടെ ഈടാക്കി. മറ്റുള്ളിടത്തെല്ലാം അവിടെ ചെക്ക് ഇൻ ചെയ്യുമ്പോഴാണ് വാടക കൊടുത്തത്. എവിടെയും പ്രയാസങ്ങളൊന്നുമുണ്ടായില്ല.
റെയിൽവേ സ്റ്റേഷന്റെ തൊട്ടു ഇടതു വശത്തായി അസ്വാനിലെ പ്രസിദ്ധമായ അസ്വാൻ സൂക്ക് എന്ന കമ്പോളം സ്ഥിതി ചെയ്യുന്നു. പ്രകാശമാനമായതിനാൽ വർണശബളവും, വിവിധ മസാലകളുടെയും ഭക്ഷ്യവസ്തുക്കളുടെയും കൊതിപ്പിക്കുന്ന ഗന്ധങ്ങൾ കൊണ്ട് മുഖരിതവുമായ ഈ സൂക്കിൽ ധാരാളം ഭക്ഷണ പാനീയക്കടകളുമുണ്ട്. സ്വാദുള്ള കടലകളും കടലമിഠായികളും ഈജിപ്ഷ്യൻ കറിമസാലകളും എല്ലാം ഇവിടെ ലഭിക്കും. കടലപ്പൊതി വാങ്ങി പരിചയപ്പെട്ട ഒരു കടയിൽ കയറി, ഈജിപ്ഷ്യൻ കറി മസാല ചോദിച്ചപ്പോൾ, വമ്പിച്ച ഒരു പ്രകടനമാണ് അവിടത്തെ വില്പനക്കാരൻ നിർവഹിച്ചത്. നാടകീയമായ ഭാവഹാവാദികളോടെ പല തരം മസാലപ്പൊടികൾ കുറെശ്ശ കുറെശ്ശ എടുത്ത് അതെല്ലാം ലയിപ്പിച്ച്, അത്യാവശ്യം മോശമല്ലാത്ത ഒരു വിലയും കല്പിച്ച് കക്ഷി ഞങ്ങളെ ‘കുളിപ്പിച്ചു’. ഫൂൽ എന്ന പയറു കറി ഉണ്ടാക്കാൻ ഈ മസാലക്കൂട്ട് പറ്റിയതാണെന്ന് നാട്ടിലെത്തിയപ്പോൾ ബോധ്യമായി എന്നത് മറ്റൊരു കാര്യം. ലോകത്തുള്ള ഏതു കമ്പോളത്തിലുമെന്നതു പോലെ ഇവിടെയും വിലപേശൽ സാധാരണമാണ്. എന്നാൽ, ഈ നാടകീയവും നൃത്തസമാനവുമായ പ്രകടനത്തിൽ കണ്ണഞ്ചിപ്പോയ ഞങ്ങൾക്ക് മസാലക്കൂട്ട് മാത്രം വിലകുറച്ചു ചോദിക്കാൻ നാവുയർന്നില്ല.

രാത്രിയിൽ നൈൽ നദിക്കരയിലെ ശീതളമായ കാറ്റേറ്റ് കുറെ നേരം ഞങ്ങൾ അവിടെയുണ്ടായിരുന്ന ചാരുകസാരകളിൽ ഇരുന്നു. മരുഭൂമിക്കിടയിലെ ജനവാസ നഗരങ്ങളായതിനാലാകാം, ഈജിപ്തിൽ പകലെന്നതിനേക്കാൾ രാത്രികളാണ് ജനങ്ങൾ ജീവിതം ആസ്വദിക്കുന്നത്. എല്ലായിടത്തും രാത്രികൾ ഉറങ്ങാതെ സാധാരണ മട്ടിൽ കോഫി ഷോപ്പുകളും മറ്റു കടകമ്പോളങ്ങളും തുറന്നിരിക്കുന്നു. വാഹനങ്ങളും തുരുതുരാ നിർത്താതെ പായുന്നതു കാണാം. നദിയോരത്തെ പൂന്തോട്ടങ്ങളിലും ബസ് സ്റ്റോപ്പുകളിലുമെല്ലാം യുവാക്കളും യുവതികളും കുടുംബങ്ങളും വൃദ്ധരും ധൃതിയൊന്നും കൂടാതെ കുത്തിയിരിക്കുന്നതും അലയുന്നതുമെല്ലാം കാണാം.
അസ്വാൻ നഗരത്തിൽ, നൈൽ നദിക്കരയിൽ നില്ക്കുമ്പോൾ നദിയ്ക്കപ്പുറത്ത് പടിഞ്ഞാറു ഭാഗത്തുള്ള ഖ്വുബ്ബെത്ത് എൽ ഹവ്വ എന്ന യുനെസ്‌കോ വേൾഡ് ഹെറിറ്റേജ് സൈറ്റ് കാണാം. അസ്വാനിലെത്തിയതിന്റെ പിറ്റേന്നാണ് ഞങ്ങൾ നൈൽ നദി വഞ്ചിയിൽ മുറിച്ചു കടന്ന് അവിടേയ്ക്ക് പോയത്. നൂബിയൻ ഗ്രാമത്തിലും അവിടെയാണ് പോയത്. കാറ്റിന്റെ താഴികക്കുടം എന്നാണ് ഖ്വുബ്ബെത്ത് എൽ ഹവ്വ എന്ന പേരിന്റെ അർത്ഥം.

പ്രാചീന ഈജിപ്തിലെ കുറെയധികം വിശുദ്ധരുടെയും പുരോഹിതരുടെയും ശവക്കല്ലറകളാണവിടെ ഉള്ളത്. ദൂരെ നിന്ന് നോക്കുമ്പോൾ ഒരു കപ്പൽ പോലെ തോന്നിക്കുന്ന ഖുബതു അബുൽ ഹവാ രാത്രിയിൽ പ്രകാശമാനമാക്കിയിട്ടിരിക്കുന്നത് നൈൽ നദിയ്ക്ക് ഇപ്പുറത്തു നിന്ന് കാണുന്നത് വിസ്മയകരമായ കാഴ്ചയാണ്.
(അടുത്ത ലക്കത്തിൽ – ഫിലെയും അബു സിംബലും- അണക്കെട്ടിൽ നിന്നുയർത്തിയെടുത്ത ക്ഷേത്രങ്ങൾ)
ഈ സീരീസിലെ മറ്റ് ലേഖനങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക