A Unique Multilingual Media Platform

The AIDEM

Articles History Society Travel

കൈറോവില്‍ നിന്ന് അലെക്‌സാണ്ട്രിയയിലേയ്ക്ക് (ഈജിപ്ത് യാത്രാ കുറിപ്പുകള്‍ #7)

കൈറോവില്‍ നിന്ന് അലെക്‌സാണ്ട്രിയയിലേയ്ക്ക് (ഈജിപ്ത് യാത്രാ കുറിപ്പുകള്‍ #7)

അസ്വാനില്‍ നിന്ന് തിരിച്ച് കൈറോവിലെത്തി പിറ്റേന്ന് അലെക്‌സാണ്ട്രിയയിലേയ്ക്ക് കാറില്‍ പുറപ്പെട്ടു. കൈറോ വിശേഷം ഇനിയും ചിലത് പങ്കു വെക്കാനുണ്ട്. ഗ്രീക്കോ റോമന്‍ കാലഘട്ടം കഴിഞ്ഞുള്ള പതിനാല് നൂറ്റാണ്ടുകള്‍ മുസ്ലിം ഭരണാധികാരികള്‍ക്ക് കീഴിലായിരുന്നു ഈജിപ്ത്. ഇതില്‍ കുറെക്കാലം ഫാത്തിമികളും പിന്നീട് സലാവുദ്ദീന്‍ അയൂബി എന്ന ധീരനായ കുര്‍ദ് നായകന്‍ അവരെ നീക്കി സുന്നികളും ഈജിപ്ത് ഭരിച്ചു. ഇതെല്ലാം വിവരിക്കുന്നതിന് മുമ്പ് ത്രസിപ്പിക്കുന്ന ഗ്രീക്കോ റോമന്‍ കാലഘട്ടത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുന്നേതായിരിക്കും യുക്തം എന്നു തോന്നിയതു കൊണ്ടാണ് അവ പിന്നീടുള്ള അധ്യായങ്ങളിലേയ്ക്ക് മാറ്റി വെച്ചത്.

ജി.പി രാമചന്ദ്രനും ഭാര്യയും കാറ്റകോംബിനകത്

കൈറോവില്‍ നിന്ന് അലെക്‌സാണ്ട്രിയയിലേയ്ക്ക് ഇരുനൂറ്റി മുപ്പത്‌കിലോമീറ്റര്‍ ദൂരമാണുള്ളത്. ലോകോത്തര ഹൈവേ ആണ് ഈ റൂട്ടിലുള്ളത്. കൈറോ അലെക്‌സാണ്ട്രിയ ഡിസെര്‍ട്ട് റോഡ് അഥവാ ഫ്രീവേ എന്നറിയപ്പെടുന്ന ഈ ഹൈവേയുടെ ബാക്കി തന്നെയാണ് അലെക്‌സാണ്ട്രിയയില്‍ നിന്ന് മെര്‍സ മെത്രൂഹിലേയ്ക്കുമുള്ളത്. കൈറോവില്‍ നിന്ന് കാറില്‍ അലെക്‌സാണ്ട്രിയയിലെത്താന്‍ മൂന്നു മണിക്കൂറില്‍ താഴെ മാത്രമേ സമയം ആവശ്യമുള്ളൂ. രാജ്യത്തിന്റെ തലസ്ഥാനത്തു നിന്ന് പ്രധാന തുറമുഖത്തേയ്ക്കുള്ള ഒരു വാണിജ്യ പാത എന്നായിരിക്കും ഒരു പക്ഷെ ഈ പാതയുടെ സാമ്പത്തിക വശം നോക്കുമ്പോള്‍ ഭരണാധികാരികള്‍ കണക്കിലെടുത്തിട്ടുണ്ടാവുക. എന്നാല്‍, ഫറോവമാരുടെ കാലത്തു നിന്ന് മഹാനായ അലെക്‌സാണ്ടറിലൂടെ ആരംഭിച്ച് ഗ്രീക്കോ റോമന്‍ ഭരണമായി മാറുകയും അതിനു ശേഷം ഇസ്ലാമിക കാലഘട്ടമായി മാറുകയും ചെയ്ത ഈജിപ്തിന്റെ പ്രക്ഷുബ്ധവും ഗംഭീരവുമായ ചരിത്രത്തെ ഈ പാത കൂട്ടി ഇണക്കുകയും വേര്‍തിരിക്കുകയും ചെയ്യുന്നു. ആഫ്രോ ഏഷ്യയും യൂറോപ്പും തമ്മിലുള്ള ഒരു കണ്ണിയായും ഈ പാതയെ കണക്കാക്കാം.

മരുഭൂമി സമതലങ്ങളിലൂടെ കെയ്‌റോയിൽ നിന്ന് അലക്‌സാണ്ട്രിയയിലേക്കുള്ള റോഡ്

ഗിസയില്‍ വെച്ചാണ് കൈറോ നഗരത്തിന്റെ തിരക്കുകള്‍ കടന്ന് ഹൈവേ വലുതാകുന്നത്. പത്തും പന്ത്രണ്ടും പതിനാറും ലൈനുകളിലായി വിവിധ തരം വാഹനങ്ങള്‍ക്ക് പോകാന്‍ വിശാലമായ സംവിധാനമാണ് ഈ ഹൈവേയ്ക്കുള്ളത്. ഭാരം കൂടിയ ട്രക്കുകള്‍ പുറം ലൈനുകളില്‍ കൂടി മാത്രമേ പോകാന്‍ പാടുള്ളൂ. അതു കൊണ്ടു തന്നെ ഉള്ളിലുള്ള ലൈനുകള്‍ കേടുവരാതെ കാറുകള്‍ക്കും മറ്റും യാത്ര ചെയ്യാന്‍ സുഗമമായി നിലനില്‍ക്കുന്നു. ബസ്സുകള്‍ക്ക് ഏതു ലൈനിലും പോകാം. മരുഭൂമിയിലൂടെയാണ് ഹൈവേ എങ്കിലും പലയിടത്തും കാര്‍ഷികത്തോട്ടങ്ങളും മറ്റും കാണാം. പെട്രോൾ, ഡീസൽ, ഗ്യാസ് എന്നിവയ്ക്ക് നമ്മുടെ നാട്ടിലുള്ളതിന്റെ പകുതി വില. എടിഎമ്മുകൾ, ശുചിമുറികൾ, കാപ്പിശാപ്പാട് കൗണ്ടർ എന്നിവയുമുണ്ട്.

ലക്‌സറില്‍ നിന്ന് അസ്വാനിലേയ്‌ക്കെന്നതു പോലെ മരുഭൂമിയിലൂടെയുള്ള ഹൈവേയ്ക്കു പുറമെ ഇവിടെയും കാര്‍ഷികമേഖലാ റോഡുണ്ട്. കൈറോ അലെക്‌സാണ്ട്രിയ അഗ്രിക്കള്‍ച്ചര്‍ റോഡ് എന്നാണിതിന്റെ പേര്. എന്നാല്‍, ഡിസെര്‍ട്ട് റോഡിലൂടെ യാത്ര ചെയ്തുകൊണ്ടു തന്നെ ഈജിപ്ഷ്യന്‍ കാര്‍ഷിക സമൃദ്ധിയുടെ ചില ലക്ഷണങ്ങള്‍ ഞങ്ങള്‍ കണ്ടു. ഇടക്കൊന്നു രണ്ടിടത്തു നിര്‍ത്തി, മധുരനാരങ്ങത്തോട്ടത്തിലിറങ്ങി കാര്‍ഷിക രീതികള്‍ നേരിട്ടു കാണുകയും ഉടമസ്ഥന്‍ ഉണ്ടായിരുന്നുവെങ്കില്‍ അനുമതി തരും എന്ന ലുഖ്മാന്റെ പരിചയത്തിന്മേല്‍ മൂന്നു നാലു മധുരനാരങ്ങകള്‍ പറിച്ചു തിന്നുകയും ചെയ്തു. സ്പ്രിംഗ്‌ളര്‍ വെച്ച് ആധുനിക രീതിയിലുള്ള ജലസേചന സംവിധാനവും മറ്റുമുള്ള തോട്ടങ്ങള്‍ക്ക് എവിടെയും വേലിയോ മതിലോ ഒന്നും കണ്ടില്ല.

ഓറഞ്ച് ഫാമിൽ ലുക്മാനോടൊപ്പം ജി.പി രാമചന്ദ്രനും ഭാര്യയും

അഫന്തി ബുർതുഖാൽ എന്ന മധുരനാരങ്ങ വിശാലമായ പാടത്ത് ശാസ്ത്രീയമായി കൃഷി ചെയ്യുകയാണിവിടെ. ഓറഞ്ച് വിളഞ്ഞു നിൽക്കുന്നു. മൂസമ്പി പോലെ തോന്നിക്കുമെങ്കിലും പുളിപ്പിനു പകരം മധുരം തന്നെയാണ് സ്വാദ്. കറുത്ത ചെറിയ ഹോസുകളിലൂടെ എല്ലാ ചെടിയുടെ മൂട്ടിലും വെള്ളമെത്തും. വേലിയോ മതിലോ ഒന്നുമില്ല. വിളവെടുപ്പ് മറ്റേതെങ്കിലും മൂലയിൽ നിന്ന് തുടങ്ങിയിട്ടുണ്ടാവും. ഒലീവ്, മാങ്ങ, മുന്തിരി, കക്കിരി, തക്കാളി, കാരറ്റ്, ഉരുളക്കിഴങ്ങ് എന്നിവയുടെ കൃഷിയുമുണ്ട്. പ്രത്യേകമായ മറ്റൊരു രീതി പ്രാവുകളെ പരമ്പരാഗതമായി വളർത്തുന്നതാണ്.ഇടയ്ക്കിടെ കാണുന്ന ടവർ പോലെയുള്ള കൂറ്റൻ പ്രാവുകൂടിന്റെ പേര് ബുർജ് ഹമാം എന്നാണ്.

റോഡരികിൽ കാണുന്ന ഗോപുരങ്ങൾ. പ്രാവുകൾക്കായി സജ്ജീകരിച്ചത്.

കൈറോ അന്താരാഷ്ട്ര വിമാനത്താവളത്തിനു പുറമെ നഗരത്തിന്റെ പടിഞ്ഞാറു ഭാഗത്തായി ഗിസയിലെ സ്ഫിങ്ക്‌സ് അന്താരാഷ്ട്ര വിമാനത്താവളവും ഈ വഴിയ്ക്കാണ്. പല അന്താരാഷ്ട്ര കമ്പനികളുടെയും ബഡ്ജറ്റ് വിമാനങ്ങള്‍ ഇവിടെയാണിറങ്ങുന്നത്. വിമാനക്കൂലി ലാഭിക്കണമെങ്കില്‍ ഈ വിമാനത്താവളം തെരഞ്ഞെടുക്കാം. പക്ഷെ, ടാക്‌സി പിടിച്ച് കൈറോവിലെത്തണമെങ്കില്‍ കൂടുതല്‍ പണമാവും എന്നതിനാല്‍ കൈറോ മുഖ്യ വിമാനത്താവളം തന്നെയാണ് നമ്മളെപ്പോലുള്ള സന്ദര്‍ശകര്‍ക്ക് യുക്തം.

പിരമിഡുകളും ശവകുടീരസമുച്ചയങ്ങളും പടുകൂറ്റന്‍ ക്ഷേത്രങ്ങളും ലോകത്തിലെ ഏറ്റവും വലിയ ജലസംഭരണികളിലൊന്നുമെല്ലാമുള്ള ഈജിപ്തിലെ റോഡും അതിലെ പാലങ്ങളും എല്ലാം തന്നെ വലുപ്പം കൊണ്ടും ഗാംഭീര്യം കൊണ്ടും നമ്മെ വിസ്മയിപ്പിക്കും. കൈറോ നഗരത്തിനു തൊട്ടു പുറത്തായുള്ള താഹിയ മിസ് ര്‍ പാലം 2015നും 2019നുമിടയിലാണ് പണിതത്. ലോകത്തിലെ കേബിള്‍ കൊണ്ട് തൂക്കിയിട്ടിട്ടുള്ള ഏറ്റവും വലിയ പാലമാണിത്. 540 മീറ്റര്‍ നീളമാണുള്ളത്. ആറു ലൈനുകളും കണ്ണാടി കൊണ്ട് പണിത നടപ്പാതയുമുണ്ട്.

മംദൂഹ് എന്ന മധ്യവയസ്‌കനായ വിമുക്ത സൈനികനായിരുന്നു ഞങ്ങളുടെ സാരഥി. ലുഖ്മാന്റെ അടുത്ത സുഹൃത്തായ അദ്ദേഹത്തിന് മികച്ച പെന്‍ഷനും സാമ്പത്തിക സ്ഥിരതയുമെല്ലാമുണ്ടെങ്കിലും ജോലിയാണ് പ്രാര്‍ത്ഥന എന്ന നയമനുസരിച്ച് സ്വന്തമായുള്ള ടാക്‌സി ഓടിക്കുന്നു. പൊതുവേ കൈറോ നഗരവും ചുറ്റുപാടുകളിലുമുള്ള ട്രിപ്പുകള്‍ ആണ് എടുക്കാറ്. ലുഖ്മാനോടുള്ള താല്പര്യം കൊണ്ട് അലെക്‌സാണ്ട്രിയയിലേയ്ക്കും അവിടെ നിന്ന് മെര്‍സ മെത്രൂഹിലേയ്ക്കും അവിടെയും നിന്ന് സിവാ മരുപ്പച്ചയിലേക്കും പിന്നീട് തിരിച്ച് കൈറോവിലേയ്ക്കുമുള്ള ദീര്‍ഘയാത്ര, അതും എല്ലാം മരുഭൂമിപ്പാതകളിലൂടെ ഒരലോസരവുമില്ലാതെ മംദൂഹ് നയിച്ചു. സിവാ മരുപ്പച്ചയിലേയ്ക്കും തിരിച്ചുമുള്ള റോഡ് ലിബിയന്‍ അതിര്‍ത്തിയിലായതിനാല്‍ ഇടയ്ക്കിടെ പരിശോധനകള്‍ ഉണ്ടായിരുന്നു. പൊലീസ് നഗരങ്ങളില്‍ മാത്രമേ ഇവിടെ ഉള്ളൂ എന്നാണ് തോന്നുന്നത്. മറ്റെല്ലായിടത്തും പട്ടാളം തന്നെയാണ് നിയന്ത്രണം. അപ്പോഴൊക്കെയും തന്റെ പക്കലുള്ള വിവിധ കാര്‍ഡുകള്‍ ഉപയോഗിച്ച് മംദൂഹ് നിഷ്പ്രയാസം പരിശോധകരെ തൃപ്തിപ്പെടുത്തി. കൈറോവില്‍ തന്നെ അദ്ദേഹത്തിന് രണ്ടോ മൂന്നോ അപ്പാര്‍ടുമെന്റുകളുണ്ട്. മക്കളിലൊരാള്‍ ഡോക്ടറായി യുഎഇയില്‍ ജോലി ചെയ്യുന്നുണ്ട്. ഇടവേള കിട്ടുമ്പോഴൊക്കെ കാര്‍ വൃത്തിയാക്കിക്കൊണ്ടിരുന്ന മംദൂഹ് സാരഥിയായി വന്നത് ഞങ്ങള്‍ക്കൊരനുഗ്രഹം തന്നെയായിരുന്നു. എഫ് എമ്മിലും ഹോട്ടലിലെ റെസ്‌റ്റോറണ്ടിലും മാദകമായ ശബ്ദത്തോടെ പാടിക്കൊണ്ടിരുന്നത് ആരാണെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അത് എലീസ്സയാണെന്നദ്ദേഹം പറഞ്ഞു. ലെബനീസ് ഗായികയായ എലീസ്സയുടെ അറബ് പാട്ടുകളുടെ വന്യതയില്‍ ഇതിനകം ഞാന്‍ ആകൃഷ്ടനായിരുന്നു. എലീസ്സയെക്കുറിച്ചും മറ്റ് ജനപ്രിയ ഗായകരെക്കുറിച്ചും പിന്നീടെഴുതാം.

ഓറഞ്ച് ഫാമിൽ നിന്ന്

ഗിസ കഴിഞ്ഞ ഉടനെ പിന്നിട്ട നഗരത്തിന്റെ പേര് ഒക്ടോബര്‍ 6 എന്നാണ്. ഗിസ നഗരത്തോട് തൊട്ടു തന്നെയുള്ള ഈ ഉപഗ്രഹനഗരത്തിന് 1973ലെ ബദ് ര്‍ ഓപ്പറേഷന്റെ ഓര്‍മയായാണ് ഒക്ടോബര്‍ 6 എന്നു പേരിട്ടിരിക്കുന്നത്. കൈറോവില്‍ നിന്ന് മുപ്പത്തിരണ്ടും ഗിസ പിരമിഡില്‍ നിന്ന് പതിനേഴും കിലോമീറ്ററാണ് ഒക്ടോബര്‍ 6 സിറ്റിയിലേയ്ക്കുള്ള ദൂരം. സിറിയയിലെ ആഭ്യന്തര യുദ്ധത്തെത്തുടര്‍ന്ന് അവിടെ നിന്ന് പലായനം ചെയ്ത അഭയാര്‍ത്ഥികള്‍ കൂടുതലും താമസിക്കുന്നത് ഒക്ടോബര്‍ 6ലാണ്.

ബിസി മുന്നൂറ്റി മുപ്പത്തി ഒന്നില്‍ സ്ഥാപിക്കപ്പെട്ട അലെക്‌സാണ്ട്രിയ ഈജിപ്തിലെ രണ്ടാമത്തെ നഗരമാണ്. അലെക്‌സാണ്ട്രിയ എന്ന പേരില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി നഗരങ്ങളുണ്ട്. എല്ലാം അലെക്‌സാണ്ടര്‍ സ്ഥാപിച്ചതാണ്. എന്നാല്‍ അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട നഗരം ഈജിപ്തിലെ മെഡിറ്ററേനിയന്‍ സമുദ്രത്തിന്റെ തീരത്തുള്ള അലെക്‌സാണ്ട്രിയ തന്നെയാണ്.

കാറ്റകോംബ്‌സ് ഓഫ് കോം എല്‍ ഷോഫാഖയുടെ പ്രവേശന കവാടം

അലെക്‌സാണ്ട്രിയയിലെത്തിയ ഉടനെ തന്നെ ഞങ്ങള്‍ കാറ്റകോംബ്‌സ് ഓഫ് കോം എല്‍ ഷോഫാഖ എന്ന പുരാവസ്തു കേന്ദ്രമാണ് സന്ദര്‍ശിച്ചത്. മധ്യകാലത്തെ ഏഴത്ഭുതങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ഈ ചരിത്രസ്മാരകം ഭൂമിക്കടിയിലെ ഒരു ശവകുടീരനഗരമാണ്.

പൗരാണികമായ ശവകുടീരങ്ങളുടെ ഒരു സമുച്ചയമായ ഈ ശവക്കോട്ടയില്‍ ആധുനികമായ സെമിത്തേരിയില്‍ കാണാറുള്ളതു പോലെ നിരനിരയായും മേല്‍ക്കു മേലായും ഉള്ള ശവക്കല്ലറകളാണുള്ളത്. ഫറോവമാര്‍ ഒറ്റ പടുകൂറ്റന്‍ പിരമിഡിലും രാജാക്കളുടെ താഴ് വരയിലും ഖുബതു അല്‍ ഹവയിലുമൊക്കെയുള്ള ശവക്കല്ലറകളിലും ഓരോരോ ആളുകളുടെ മമ്മികളാണ് സംസ്‌ക്കരിച്ചിരുന്നതെങ്കില്‍ ഇവിടെ ആയിരക്കണക്കിന് ആളുകളെ ഒറ്റ ശവക്കോട്ടയില്‍ അടുത്തടുത്തായി സംസ്‌ക്കരിച്ചിരിക്കുന്നു.

അലക്സാണ്ട്രിയയിലെ വെള്ളത്തിനടിയിലുള്ള നഗരം

ഫറോവ കാലത്തു നിന്ന് ഗ്രീക്കോ റോമന്‍ കാലഘട്ടത്തിലേയ്ക്കുള്ള ഒരു സംക്രമണഘട്ടത്തിന്റെ സ്മാരകം കൂടിയായി കാറ്റകോംബ്‌സ് ഓഫ് കോം എല്‍ ഷോഫാഖയെ കണക്കുകൂട്ടാം. സമുദ്രത്തിനു തൊട്ടടുത്ത് ഭൂമിക്കടിയിലാണ് ഈ ശവക്കോട്ട സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെ ഖനനം ഒരു പ്രത്യേക പ്രതലത്തില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. അതിലും താഴേയ്ക്ക് കുഴിച്ചാല്‍ കടല്‍ കയറി വരുമെന്നും ഇപ്പോഴത്തെ സ്മാരകമടക്കം നശിച്ചുപോയേക്കാമെന്നും കരുതുന്നതു കൊണ്ടു കൂടിയാണ് ഇവിടെ ഖനനം നിര്‍ത്തിവെച്ചിരിക്കുന്നത്. കാറ്റകോംബിലെ ഏറ്റവും അടിയിലെത്തിയാല്‍ അവിടെ നനവ് കാണാം. പലപ്പോഴും ഇവിടെ മുട്ടിന് വെള്ളമുണ്ടാവുമെന്ന് ലുഖ്മാന്‍ പറഞ്ഞു.

എ.ഡി രണ്ടാം നൂറ്റാണ്ടു മുതല്‍ നാലാം നൂറ്റാണ്ടു വരെയുള്ള കാലഘട്ടത്തില്‍ ആണ് കാറ്റകോംബ്‌സ് പ്രവര്‍ത്തിച്ചിരുന്നതെന്നും പ്രയോജനപ്പെടുത്തിയിരുന്നതെന്നും ആണ് രേഖകള്‍ തെളിയിക്കുന്നത്. രാജാക്കന്മാരുടെയും മന്ത്രിമാരുടെയും കുതിരകളുടെയും ശവകുടീരങ്ങള്‍ ഇതിനകത്തുണ്ട്. കുതിരകളുടെ അസ്ഥികള്‍ പ്രദര്‍ശിപ്പിച്ചത് ഞങ്ങള്‍ കാണുകയുണ്ടായി.

വൃത്താകൃതിയിലുള്ള കിണര്‍ പോലെ തോന്നിക്കുന്ന ഒരു നിര്‍മ്മിതി ഇതിന്റെ മധ്യത്തിലുണ്ട്. ഇതിന്റെ ചുമരിലെ ഗോവണി ശവങ്ങള്‍ കൊണ്ടുപോകുന്നതിനായി ഉപയോഗിച്ചതായി കരുതുന്നു. 1900ല്‍, ഒരു കര്‍ഷകന്റെ കഴുത അപ്രതീക്ഷിതമായി ഒരു കുഴിയ്ക്കകത്തേക്ക് വീണപ്പോള്‍ ആണ് ഈ മഹാശവക്കോട്ട ഇവിടെയുണ്ടെന്ന് ആധുനികര്‍ അറിഞ്ഞതെന്നും അതിനെ തുടര്‍ന്നാണ് ഖനനം ആരംഭിച്ചതെന്നും പറയപ്പെടുന്നു. ഭൂഗര്‍ഭത്തിലെ ശവകുടീരങ്ങളുടെ ചുമരുകളിലും മട്ടുപ്പാവുകളിലും ഫറോവ കാലഘട്ടത്തിനു സമാനമായ രീതിയിലുള്ള എഴുത്തുകളും ചിത്രപ്പണികളും ശില്പനിര്‍മ്മിതികളുമുണ്ട്.

കാറ്റക്കോംബ്‌സിലെ ഖനനം നിര്‍ത്തിവെച്ചത് കണ്ടതിന്റെ പിന്നാലെയാണ് ഈജിപ്ഷ്യന്‍ പ്രധാനമന്ത്രിയുടെ ഒരു പ്രസ്താവന ശ്രദ്ധയില്‍ പെട്ടത്. അലെക്‌സാണ്ട്രിയയിലെ അബു ക്വിര്‍ ബേയിലെ മുങ്ങിക്കിടക്കുന്ന പുരാവസ്തുശേഖരങ്ങള്‍ സന്ദര്‍ശിക്കുന്നതിന് വിനോദസഞ്ചാരികള്‍ക്കും പഠിതാക്കള്‍ക്കും സൗകര്യമുണ്ടാക്കണമെന്ന് ആണ്‌ ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി മൊസ്തഫ മാദ്‌ബോളി അധികൃതരോട് ആവശ്യപ്പെട്ടത്. ഒന്നുകില്‍ പ്രത്യേകം സജ്ജീകരിച്ച പേടകങ്ങളില്‍ വിനോദസഞ്ചാരികളെ കടലിനടിയിലേയ്ക്ക് കൊണ്ടുപോയി ഈ പുരാവസ്തുശേഖരത്തിന്റെ മാഹാത്മ്യവും ഗാംഭീര്യവും ബോധ്യപ്പെടുത്തിക്കൊടുക്കുക. അല്ലെങ്കില്‍ അവ വീണ്ടെടുത്ത് പുറത്ത് വലിയ മ്യൂസിയം കെട്ടി അതില്‍ പ്രദര്‍ശിപ്പിക്കുക. ഇതിലേതെങ്കിലും ഒന്ന് അത്യന്താപേക്ഷിതമാണെന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കാറ്റകോംബ്‌സ് ഓഫ് കോം എല്‍ ഷോഫാഖയ്ക്കകത്തെ ചുവരിലെ കൊത്തുപണികൾ

അലെക്‌സാണ്ട്രിയ യൂറോപ്പിനെ പലമട്ടിലും ഓര്‍മ്മിപ്പിക്കുന്ന ഒരു നഗരമാണ്. ഇവിടത്തെ പടുകൂറ്റന്‍ ലൈബ്രറി നശിച്ചുപോയി. അതിനു പകരം മറ്റൊരു ആധുനിക ഗ്രന്ഥശാല ഇവിടെ പടുത്തുയര്‍ത്തിയിട്ടുണ്ട്. ഗ്രീക്കോ റോമന്‍ മ്യൂസിയം വിസ്മയകരമായ കാഴ്ച തന്നെയാണ്. മെഡിറ്ററേനിയന്‍ കടലോരത്തു കൂടെ ഡബിള്‍ ഡക്കര്‍ ബസ്സില്‍ സാധാരണ ടിക്കറ്റെടുത്ത് നഗരക്കാഴ്ചയുടെ മാസ്മരികമായ അനുഭവം നുകര്‍ന്നു. നഗരത്തില്‍ ട്രാമുകളുമുണ്ട്.

തുടരും.

 

(അലെക്‌സാണ്ട്രിയയുടെ കൂടുതല്‍ വിശേഷങ്ങള്‍ അടുത്ത ലക്കത്തിൽ)

About Author

ജി പി രാമചന്ദ്രന്‍

പ്രമുഖ ചലച്ചിത്ര നിരൂപകനായ ജി.പി. രാമചന്ദ്രൻ 2006 ലെ മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ജേതാവാണ്. 'സിനിമയും മലയാളിയുടെ ജീവിതവും', 'മലയാള സിനിമ - ദേശം, ഭാഷ, സംസ്‌ക്കാരം', 'ലോകസിനിമ കാഴ്ചയും സ്ഥലകാലങ്ങളും', എന്നിവയാണ് പ്രധാന പുസ്തകങ്ങൾ. കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. ദേശീയ-സംസ്ഥാന ചലച്ചിത്ര-ടെലിവിഷൻ അവാർഡുനിർണയങ്ങൾക്കുള്ള ജൂറി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.