കേരളത്തിന്റെ നവോത്ഥാപാരമ്പര്യത്തെ തന്നെ അപമാനിക്കുന്ന തരത്തില്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കഴിഞ്ഞ കുറച്ചുകാലമായി നടത്തിക്കൊണ്ടിരിക്കുന്ന മുസ്ലിം വിരുദ്ധവും വര്‍ഗീയവുമായ പ്രസ്താവനകള്‍ ഗുരുതരമായ സാമൂഹിക അപകടം സൃഷ്ടിക്കുന്നതാണ് എന്ന് ജനകീയ കൂട്ടായ്മയായ“വേക്ക് അപ്പ് കേരളം” ചൂണ്ടിക്കാട്ടി. നടേശന്റെ വിഷലിപ്ത പ്രസ്താവനകൾ തള്ളിക്കളയാൻ കൂട്ടായ്മ ആഹ്വാനം ചെയ്തു.
പ്രസ്താവനയുടെ പൂർണ്ണരൂപം ഇവിടെ വായിക്കാം .

കഴിഞ്ഞ കുറച്ചുകാലമായി കേരളീയാന്തരീക്ഷത്തെ വിഷലിപ്തമാക്കിക്കൊണ്ട് വെള്ളാപ്പള്ളി നടേശന്‍ എന്ന വൃക്തിയുടെ മുസ്ലിം വിരുദ്ധപ്രസ്താവനകള്‍ നിരന്തരം ഇറങ്ങിക്കൊണ്ടിരിക്കുന്നു. യുഡിഎഫ് ഘടകകക്ഷിയായ മുസ്ലിം ലീഗിന്റെ നേരെയുള്ള വര്‍ഗീയാരോപണങ്ങള്‍ ആ പാര്‍ട്ടിയോടുള്ള അസഹിഷ്ണുത എന്നതിനേക്കാള്‍ രാജ്യമാകെ പടര്‍ന്നുകൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയ എന്ന വിഷം മലയാളിയുടെ പൊതുമനസ്സില്‍ കുത്തിവെക്കുക എന്ന ഹീനമായ ഉദ്ദേശ്യത്തിന്റെ പ്രതിഫലനമായിത്തന്നെ കണക്കാക്കേണ്ടിവരും.

ഏറ്റവും പരിതാപകരമായ കാര്യം കേരളീയ നവോത്ഥാനനായകരില്‍ ശ്രേഷ്ഠസ്ഥാനീയനായ, മത വിഭാഗീയതയ്‌ക്കെ തിരെയും ജാതീയതയ്‌ക്കെതിരെയും ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനഷ്യന്’ എന്ന ആശയമുയര്‍ത്തിപ്പിടിച്ച നാരായണ ഗുരുവിനാല്‍ സ്ഥാപിതമായ എസ്എന്‍ഡിപിയുടെ നേതൃസ്ഥാനത്തിരിക്കുന്ന ആളില്‍ നിന്നാണ് ഈ വര്‍ഗീയ പ്രസ്താവന വന്നിരിക്കുന്നത് എന്നതാണ്. മാത്രമല്ല, കേരള സര്‍ക്കാര്‍ മുന്‍കൈയ്യില്‍ രൂപീകരിച്ച നവോത്ഥാന സമിതിയുടെ അധ്യക്ഷ സ്ഥാനം ഇപ്പോള്‍ വഹിക്കുന്നതും ഇദ്ദേഹമാണ് .രാഷ്ട്രം പത്മഭൂഷന്‍ നല്‍കി ആദരിച്ച ഒരാളാണ് താന്‍ എന്ന ബോധമെങ്കിലും കാണിക്കേണ്ടതായിരുന്നു അദ്ദേഹം. രാജ്യം ഭരിക്കുന്ന വര്‍ഗീയ ഫാഷിസ്റ്റ് ശക്തികളുടെ ഉപകരണം മാത്രമായി പ്രവര്‍ത്തിക്കാനാണോ ഇത്ര മഹോന്നതമായ, അനര്‍ഹമായ സ്ഥാനം ഈ വൃക്തിയുടെമേല്‍ കെട്ടിയേല്‍പ്പിച്ചത് എന്ന് ന്യായമായും ഇപ്പോള്‍ ജനാധിപത്യ വിശ്വാസികള്‍ സംശയിക്കുന്നു.
വര്‍ഗീയ-ജാതീയ വിഭജന തന്ത്രങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ജനാധിപത്യ വിശ്വാസികളുടെ കൂട്ടായ്മയായ വേക് അപ് കേരളം (Wake Up Keralam) ഇത്തരം ഹീനമായ നീക്കങ്ങളെ ശക്തമായി അപലപിക്കുന്നു. കേരളത്തിന്റെ മത സൗഹാര്‍ദ്ദാന്തരീക്ഷത്തെ തകര്‍ത്ത് ആര്‍ക്കൊക്കെയോ രാഷ്ടീയ ലാഭമുണ്ടാക്കി കൊടുക്കാനുള്ള ഹീനമായ ഇത്തരം നീക്കങ്ങളില്‍ നിന്ന് പിന്മാറണമെന്ന് അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.
‘വേക് അപ് കേരളം’ കൂട്ടായ്മയുടെ ഭാഗമായ പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവർത്തകർ – പ്രൊഫ. കെ. സച്ചിദാനന്ദന്‍, പ്രൊഫ. സാറാ ജോസഫ്, കെ. അജിത, ഡോ. ഖദീജാ മുംതാസ്, റഫീഖ് അഹമ്മദ്, വീരാന്‍കുട്ടി, ഡോ. എസ്. ഫൈസി, ഷീലാ ടോമി, ഹരിദാസ് കൊളത്തൂര്‍, ഡോ. സ്മിത പി. കുമാര്‍, ശരത് പേലൂര്‍ -ചേര്‍ന്നാണ് പ്രസ്താവന പ്രസാധനത്തിന് നൽകിയത്.






“A powerful call for unity and accountability. Communal narratives only divide society—voices like this remind us why standing for inclusivity and harmony is more important than ever.”