A Unique Multilingual Media Platform

Articles Kerala National Politics

ദീപസ്തംഭം മഹാശ്ചര്യം!

  • June 23, 2026
  • 1 min read
ദീപസ്തംഭം മഹാശ്ചര്യം!

സംഘപരിവാരത്തിന് അധികാരത്തിലെത്താൻ അയോദ്ധ്യയും രാമനും ഒക്കെ അനിവാര്യമായിരുന്നു. ഭരണം ലഭിച്ചു കഴിഞ്ഞ ശേഷം അവരതിനെ പുതിയ കൊള്ളയ്ക്കുള്ള വേദിയായി മാറ്റിയ വർത്തമാനങ്ങളാണ് ഇപ്പോൾ വാർത്ത.അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ഭക്തർ കാണിക്കയായി നൽകിയ ഇന്ത്യൻ കറൻസി,വിദേശ കറൻസികൾ,സ്വർണ്ണം,വെള്ളി,വജ്രാഭരണങ്ങൾ തുടങ്ങിയവ ക്ഷേത്രഭണ്ഡാരം സൂക്ഷിപ്പുകാരും പൂജാരിമാരും കഴകക്കാരും ചേർന്ന് കട്ടു. വിഷയം സമാജ് വാദി പാർട്ടിക്കാർ പൊതുജനമധ്യത്തിൽ ഉയർത്തിയതോടെ ഉത്തർ പ്രദേശ് സർക്കാർ ഒരു പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു.കള്ളന്മാരെ കണ്ടെത്താൻ കള്ളൻ തന്നെ അന്വേഷണം നടത്തുന്ന സ്ഥിതിയാണെങ്കിലും അവർ തന്നെ ഇരുന്നൂറ് കോടി രൂപ മൂല്യം വരുന്ന മോഷണമാണ് ഇവിടെ നടന്നതെന്ന് കണ്ടെത്തിയരിക്കുന്നു. കോൺഗ്രസ്സ് പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗേ പറഞ്ഞത് അയ്യായിരം കോടിയുടെ കണക്കാണ്. എന്തായാലും തട്ടിപ്പ് നടന്നു എന്നതു വാസ്തവം. ഈ കാശൊക്കെ എങ്ങോട്ട് പോയി എന്നാണ് ഇനി അറിയേണ്ട പ്രധാനകാര്യം. തൃണമൂൽ കോൺഗ്രസ്സിൽ നിന്നും ശിവസേനയിൽ നിന്നുമെല്ലാം എം.പിമാരെ വാങ്ങാൻ വേണ്ട കാശൊക്കെ രാജ്യത്തെ വിറ്റായാലും ബി.ജെ.പി സംഭരിച്ചിട്ടുണ്ട്.ഭക്തിയുടെ മറവിൽ സൃഷ്ടിക്കപ്പെട്ട ഈ അളവറ്റ ധനം രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയെ തുരങ്കം വയ്ക്കാനാണ് ഉപയോഗപ്പെടുത്തിയതെങ്കിൽ നാം ഇരുട്ടിലേക്കാണ് നടക്കുന്നതെന്ന് തിരിച്ചറിയണം.രാമക്ഷേത്രം തന്നെ ഇന്ത്യൻ ജനാധിപത്യത്തിന്റേയും മതനിരപേക്ഷതയുടേയും ശരീരത്തിലെ ഒരിക്കലും ഉണങ്ങാത്ത മുറിവുകളാണെല്ലോ.

അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠ

സംഘപരിവാരത്തെ സംബന്ധിച്ചിടത്തോളം ഹിന്ദുത്വരാഷ്ട്രീയമെന്നത് ധനസമ്പാദനത്തിനുള്ള മാർഗ്ഗം മാത്രമാണ്.അദ്ധ്വാനിക്കാതെ ലഭിക്കുന്ന വലിയ തോതിലുള്ള വരുമാനമാണ് അതിന്റെ നേതാക്കൾ ഇപ്പോൾ പ്രതീക്ഷിക്കുന്നത്.ഭക്തിയിൽ നിക്ഷേപമിറക്കാൻ ആരും തയ്യാറാകുകയും ചെയ്യും.ഗോവധനിരോധനത്തിന്റെ പേരിൽ ബംഗ്ളാദേശിലേക്കും മ്യാൻമറിലേക്കും നേപ്പാളിലേക്കും കാലി കള്ളക്കടത്തിന് ചുക്കാൻ പിടിക്കുന്നതും സംഘപരിവാരത്തിന്റെ നേതാക്കൾ തന്നെയെന്ന് ഇപ്പോൾ വെളിയിൽ വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നു.ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണമെന്ന കവിവാക്യം അക്ഷരാർത്ഥത്തിൽ പാലിക്കുന്നത് സംഘപരിവാറുകാരാണ്.

നീറ്റ് പരീക്ഷയ്ക്ക് മുമ്പ് ഉദ്യോഗാർത്ഥികളുടെ രേഖകൾ പരിശോധിക്കുന്നു.

വീണ്ടും നടത്തിയ നീറ്റ് പരീക്ഷയിൽ പരീക്ഷയെഴുതാതെ പോയത് രണ്ടു ലക്ഷം പേർ.എന്തു കൊണ്ട് ആദ്യം പരീക്ഷയെഴുതിയവരിൽ നിന്ന് രണ്ടു ലക്ഷം പേർ പരീക്ഷയിൽ നിന്നും വിട്ടുനിന്നു എന്നത് ഗൗരവമായ ചോദ്യമാണ്. ഒരു പരീക്ഷ സംവിധാനത്തിൽ രണ്ടു ലക്ഷം വിദ്യാർത്ഥികൾക്ക് വിശ്വാസം നഷ്ടപ്പെട്ടങ്കിൽ നീറ്റ് വെറും പ്രഹസനമാകുന്നു എന്നല്ലേ കരുതേണ്ടത്? നീറ്റ് ഭയം കാരണം തമിഴ്നാട്ടിൽ മാത്രം കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ ആത്മഹത്യയിൽ അഭയം കണ്ടെത്തിയത് മൂന്ന് പേരാണ്.ധർമ്മപുരി ജില്ലയിലെ എണ്ടപ്പട്ടി സ്വദേശിനി പത്തൊമ്പതുകാരിയായ ആർ.റോഷ്നി,കൃഷ്ണഗിരി ജില്ലയിലെ ബഗളൂർ സ്വദേശി ഇരുപതുകാരനായ വെട്രി ആനന്ദൻ,കോയമ്പത്തൂരിൽ പത്തൊമ്പതുകാരിയായ അനുകീർത്തന എന്നിവരാണ് നീറ്റിന്റെ അവസാനത്തെ ഇരകൾ.

നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ കാരണം ജീവൻ നഷ്ടപ്പെട്ട വിദ്യാർത്ഥികൾ

സ്തുതിപാഠക മാധ്യമങ്ങളൊന്നും ഇതൊരു വലിയ വാർത്തയായി കണ്ടതേയില്ല.പതിനഞ്ചുകാരനായ സൂര്യവംശി വൈഭവ് പതിനൊന്നു പന്തിൽ അർദ്ധശതകം തികയ്ക്കുന്നത് ഒന്നാം പേജിലെ ലീഡ് വാർത്തയായി വരുമ്പോൾ സർക്കാരിന്റെ കൊള്ളരുതായ്ക കൊണ്ട് ജീവൻ വെടിയേണ്ടി വന്ന കൗമാരക്കാരെ കുറിച്ചുള്ള വാർത്ത അകത്തെ പേജിന്റെ ഇടത്തെ മൂലയിലേക്ക് മാറുന്നതാണ് സംഘപരിവാറിന്റെ കാലത്തെ മാധ്യമ പ്രവർത്തനം.പരീക്ഷ പേ ചർച്ച നടത്തുന്ന പ്രധാനമന്ത്രി ഇതൊന്നും അറിഞ്ഞ മട്ടിലേയല്ല.ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പാറ്റ പാർട്ടിക്കാർ രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്നത് കൊണ്ടു മാത്രമാണ് ചെറിയ വാർത്തകളെങ്കിലും പുറത്ത് വരുന്നത്.

കോക്രോച്ച് ജനതാ പാർട്ടിയുടെ മുഖ്യസംഘാടകനായ അഭിജീത് ദീപിന് ഇത്തരമൊരു സമരം സംഘടിപ്പിക്കാനും രാജ്യത്ത് അങ്ങോളമിങ്ങോളം യാത്ര ചെയ്യാനും കാശ് എവിടെ നിന്നാണെന്നാണ് പഴയ സുപ്രീം കോടതി ജഡ്ജി മാർക്കണ്ഡേയ കട്ജുവിന്റെ സംശയം.അതയാൾ തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പങ്ക് വയ്ക്കുകയും ചെയ്തിട്ടുണ്ട്.കോക്രോച്ച് ജനതാ പാർട്ടിയുടെ വരുമാനം എവിടെ നിന്നാണെന്ന് സി,ബി.ഐ അന്വേഷിക്കണമാണെന്നാണ് ടിയാന്റെ ആവശ്യം.ബി.ജെ.പിയുടെ ചെരുപ്പ് തുടച്ച് അടുത്ത കസേര തരപ്പെടുത്താനുള്ള ഓട്ടത്തിലാണ് കട്ജു എന്ന് എല്ലാവർക്കുമറിയാം.ഇവരൊക്കെ ജൂഡീഷ്യറിയുടെ തലപ്പത്തുണ്ടായിരുന്നപ്പോൾ പുറപ്പെടുവിച്ച വിധികൾ പുനപരിശോധനയ്ക്ക് വിധേയമാക്കപ്പെടണമെന്നാണ് എനിക്ക് തോന്നുന്നത്. ജസ്റ്റിസ് ചെലമേശ്വറിനേയും ജസ്റ്റിസ് ചന്ദ്രുവിനേയും പോലുള്ളവരെ വിസ്മരിച്ചു കൊണ്ടല്ല ഇതെഴുതുന്നത്.സംഘപരിവാരത്തിന്റെ കീശയ്ക്കുള്ളിലേക്കൊഴുകുന്ന ചീഞ്ഞ കാശിന്റെ ഉറവിടം അന്വേഷിക്കണമെന്ന് ആവശ്യപ്പെടാൻ മാർക്കണ്ഡേയ കട്ജുമാർക്ക് കഴിയാതെ പോകുന്നത് ജൂഡീഷ്യൽ നിഷ്പക്ഷതയെ കുറിച്ചുള്ള പൊതുബോധത്തിന് ഇളക്കം തട്ടിക്കുന്നതാണ്.കേരളാ പോലീസിന്റെ തലപ്പത്തിരുന്ന പഴയ ഐ.പി.എസുകാരി ആർ.ശ്രീലേഖ റോഡിൽ കുത്തിയിരുന്ന് “പോടോ പുല്ലേ പോലീസേ” എന്നു വിളിക്കുന്നത് പോലുള്ള മോശമായ കാഴ്ചയാണ് കട്ജു ഇന്ത്യൻ സമൂഹത്തിന് മുന്നിൽ കാഴ്ച വയ്ക്കുന്നതും.

മാർക്കണ്ഡേയ കട്ജു

രോഗാതുരമാണ് കേരളം. ഷിഗല്ല രോഗബാധിതരുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുന്നു.നിപ്പയും ഡെങ്കിപ്പനിയും മഞ്ഞപിത്തവും എലിപ്പനിയും പടരുന്നു.ഈ അവസ്ഥയിൽ ഏറ്റവും അധികം ജാഗ്രതയോടെ പ്രവർത്തിക്കേണ്ട ഒന്നാണ് സംസ്ഥാനത്തെ ആരോഗ്യവകുപ്പ്.അവിടെ നടക്കുന്നതാകട്ടെ പൊറാട്ടു നാടകങ്ങളും.കൃത്യസമയത്ത് കൃത്യമായ നിർദ്ദേശങ്ങൾ നൽകേണ്ട ആരോഗ്യ വകുപ്പിന്റെ തലപ്പത്ത് ഡോ.റീനയാണോ ഡോ.മീനാക്ഷിയാണോ എന്നതിന് യാതൊരു പ്രസക്തിയും നാട്ടുകാരെ സംബന്ധിച്ചിടത്തോളമില്ല.കെ.മുരളീധരനെന്ന തീരെ പക്വതയില്ലാത്ത ഒരു മന്ത്രി കൂടിയായപ്പോൾ രംഗം ഉഷാറായി.നാട്ടുകാർ ചത്താലും വേണ്ടില്ല ആരോഗ്യവകുപ്പ് ഡയറക്ടർ ഇപ്പോൾ തന്നെ മാറണമെന്നാണ് മുരളീധരബോധം.പരിസര ശുചിത്വം,വ്യക്തിത്വ ശുചിത്വം,മാലിന്യസംസ്കരണം,ശുദ്ധജല സ്രോതസ്സുകളുടെ പരിപാലനം തുടങ്ങി വിവിധ വകുപ്പുകളുടെ ഏകോപനം അത്യന്താപേക്ഷിതമായിരിക്കുന്ന സമയത്താണ് ഈ നാടകങ്ങളുടെ അണിയറ പ്രവർത്തകരായി ഉത്തരവാദിത്വപ്പെട്ടവർ ചുറ്റിത്തിരിയുന്നത്.ഏറ്റവുമധികം രോഗികളെത്തുന്ന സർക്കാർ ആശുപത്രികളിൽ ഡോക്ടറന്മാരുമില്ല മരുന്നുകളുമില്ലെന്ന് എഡിറ്റോറിയൽ എഴുതിയത് ഭരണപക്ഷത്തിന്റെ നോട്ടീസായ മനോരമ തന്നെയാണ്.ഭരണം മാറിയോ മന്ത്രി മാറിയോ എന്നൊന്നും രോഗം പടർത്തുന്ന ബാക്ടീരിയയ്ക്കും വൈറസുകൾക്കും അറിയില്ല.അതിനെ പ്രതിരോധിക്കേണ്ട സമയത്ത് എരണംകെട്ട കളികളുമായി നടന്നാൽ കേരളം രോഗങ്ങളാൽ സമ്പന്നമാകും.


അതുപോലെ ഇപ്പോൾ കേരളത്തിൽ സ്ഥലംമാറ്റങ്ങളുടെ കാലമാണ്.ഇടതുഭരണകാലത്ത് തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്നവരെ കണ്ണൂർ,കാസർഗോഡ് ജില്ലകളിലേക്ക് മാറ്റിയിട്ടുണ്ട്.അതു പോലെ തിരിച്ചും.കോൺഗ്രസ്സ് യൂണിയനുകൾ തയ്യാറാക്കിയ ലിസ്റ്റ് അനുസരിച്ചാണ് സ്ഥലം മാറ്റങ്ങൾ എന്നാണ് അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്.ജെൻസീയുടെ മനസ്സറിയുന്ന വി.ഡി സതീശൻ അവർകൾ ചിലത് മനസ്സിലാക്കാതെ പോകുന്നു എന്നാണ് എനിക്ക് തോന്നുന്നത്. പത്ത് വർഷം മുമ്പുള്ള കാലമല്ല ഇത്.എല്ലാവരും അവരവരുടെ താല്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന കാലമാണ്.ഒരു വർക്ക് ഔട്ട്പുട്ട് സർവ്വെ നടത്തിയാൽ സർക്കാർ ഉദ്യോഗസ്ഥരിൽ തൊണ്ണൂറ് ശതമാനത്തിനും പാസ് മാർക്ക് ലഭിക്കില്ല.അവർക്ക് കൃത്യമായ ശമ്പളവും ഡി.എയും എവിടെയിരുന്നാലും ലഭിക്കും.ലീവെടുത്താലും ഞങ്ങൾ നൽകുന്ന നികുതിപ്പണത്തിൽ നിങ്ങൾ അവർക്ക് ശമ്പളം നൽകും.അപ്പോൾ നിങ്ങളവരെ ബുദ്ധിമുട്ടിക്കുന്തോറും നഷ്ടം ഞങ്ങൾക്കാണ്.ആഴ്ചയിൽ നാല് ദിവസം ജോലി ചെയ്ത് തിരുവനന്തപുരത്തേയ്ക്ക് ട്രെയിൻ പിടിക്കുന്ന ധാരാളം ഉദ്യോഗസ്ഥർ വടക്കൻ ജില്ലകളിലുണ്ട്.രാവിലെ പതിനൊന്നു മണി മുതൽ നാല് മണി വരെയാണ് അവരുടെ പ്രവർത്തന സമയം.പിന്നെ തെക്കു നിന്നും വടക്കോട്ട് പ്രയോഗിക്കുന്ന പഴയ രീതിയിൽ ഇപ്പോൾ വടക്കു നിന്നുള്ളവർ തന്നെ പ്രതിഷേധിക്കാൻ തുടങ്ങിയിട്ടുണ്ട്.അവരുടെ നാട്ടിൽ ജോലി ചെയ്യാൻ തസ്തികയുള്ളപ്പോൾ തെക്കു നിന്നുള്ളവരെ പ്രതിഷ്ഠിച്ച് സായൂജ്യം തേടുന്ന പ്രക്രിയയ തുടർന്നാൽ നഷ്‌ടം നാടിനായിരിക്കും സാർ.തെക്കായാലും വടക്കായാലും അവരുടെ ശമ്പളം അവർക്ക് ലഭിക്കും.കിമ്പളം തടയുന്ന ജോലിയാണെങ്കിൽ വടക്കാണ് നല്ലതെന്ന പുതിയ പഴമൊഴിയും കേട്ടുതുടങ്ങിയിട്ടുണ്ട്.

About Author

എം.കെ നാരായണ മൂർത്തി

മാധ്യമ പ്രവർത്തകൻ. Thou Newz എന്ന യൂട്യൂബ് വാർത്താ ചാനലിൻ്റെ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു. അറുപതിൽപരം രാജ്യങ്ങളിൽ യാത്ര ചെയ്ത് രാഷ്ട്രീയ - സാമുഹിക വിഷയങ്ങൾ പഠിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x