ആണധികാരത്തേയും മതാധികാരത്തേയും ചോദ്യം ചെയ്ത് സമൂഹത്തിലെ പ്രതിലോമബോധ്യങ്ങൾക്കെതിരെ പോരാടിയ വ്യക്തിത്വമാണ് മേരി റോയി. കൃസ്ത്യൻ സമുദായത്തിലെ അസമത്വങ്ങളേയും യാഥാസ്ഥിതിക നിലപാടുകളേയും ഒറ്റയ്ക്ക് വെല്ലുവിളിച്ച വിപ്ലവകാരി. കൃസ്ത്യൻ പിന്തുടർച്ചാവകാശനിയമത്തിൽ പെൺമക്കൾക്കും തുല്യഅവകാശം സ്ഥാപിച്ചെടുക്കാൻ മേരി റോയി നടത്തിയ നിയമപോരാട്ടത്തിന് സമാനതകളില്ല. സ്ത്രീവിമോചന പോരാട്ടങ്ങളിൽ മാത്രമല്ല, വിദ്യാഭ്യാസ രംഗത്തും വ്യത്യസ്ഥമായ വഴികൾ വെട്ടിത്തെളിച്ചു. പള്ളിക്കൂടമെന്ന പേരിൽ അവർ സ്ഥാപിച്ച വിദ്യാലയത്തിലെ പാഠ്യപദ്ധതി പരമ്പരാഗത വിദ്യാഭ്യാസ സങ്കൽപ്പങ്ങളെ മാറ്റിയെഴുതി. എല്ലാത്തിനുമുപരി അടിയന്തരാവസ്ഥ പോലുള്ള ജനാധിപത്യധ്വംസന നീക്കങ്ങൾക്കെതിരേയും ശക്തമായ ചെറുത്തുനിൽപ്പുയർത്തി. മേരി റോയിയുടെ മരണത്തോടെ നഷ്ടമായത് അവകാശ പോരാട്ടങ്ങളുടെ ശക്തമായ മറ്റൊരു പ്രതീകത്തെ കൂടിയാണ്. മേരി റോയിയുടെ കുടുംബസുഹൃത്തും ഡൽഹി ജെ.എൻ.യു യൂണിവേഴ്സിറ്റിയിലെ സ്ക്കൂൾ ഓഫ് ഇൻറർനാഷണൽ സ്റ്റഡീസ് വിഭാഗം പ്രൊഫസറുമായ എ.കെ രാമകൃഷ്ണൻ മേരി റോയിയെ അനുസ്മരിക്കുന്നു.





