A Unique Multilingual Media Platform

Articles Caste Minority Rights Politics

മനുവാദി ഹിന്ദുത്വം – സംസ്കാരം, ചരിത്രം, സമത്വത്തിനുള്ള അവകാശം എന്നിവ മാറ്റിയെഴുതാനുള്ള കുടില പദ്ധതി

  • August 21, 2025
  • 1 min read
മനുവാദി ഹിന്ദുത്വം – സംസ്കാരം, ചരിത്രം, സമത്വത്തിനുള്ള അവകാശം എന്നിവ മാറ്റിയെഴുതാനുള്ള കുടില പദ്ധതി

സംഘപരിവാറിൻ്റെ ഹിന്ദുത്വ സംവിധാനങ്ങൾ കേരളത്തിൽ നിലയുറപ്പിക്കാനും വ്യാപിക്കാനുള്ള പദ്ധതികൾ എങ്ങനെയാണ് മുന്നോട്ടു നീക്കുന്നത് എന്ന് സി.പി.ഐ.(എം.) പോളിറ്റ് ബ്യൂറോവിലെ മുൻ അംഗം സുഭാഷിണി അലി ഈ ലേഖനത്തിൽ വിശകലനം ചെയ്യുന്നു. നവോത്ഥാനത്തിൻ്റേയും, ചെറുത്തുനിൽപ്പുകളുടേയും യുക്തിബോധത്തിൻ്റേയും പുകൾപെറ്റ സംസ്ഥാന മാതൃകയെ ആസൂത്രിതമായി അപകടത്തിലാക്കിക്കൊണ്ടിരിക്കുന്ന ഒരു സന്ധിയിലാണ് കേരളം ചെന്നെത്തിനിൽകുന്നതെന്ന് സുഭാഷിണി അലി മുന്നറിയിപ്പ് നൽകുന്നു.

മനുവാദ ഹിന്ദുത്വം കേവലമൊരു രാഷ്ട്രീയപദ്ധതിയല്ലെന്നും, കേരളത്തിൻ്റെ ചരിത്രത്തെ തിരുത്തിയെഴുതുകയും അതിൻ്റെ ബഹുസ്വരതയെ മായ്ച്ചുകളയുകയും മനുസ്മൃതിയിലധിഷ്ഠിതമായ ചാതുർവർണ്യസമ്പ്രദായത്തെ പുനരാനയിക്കുകയും ചെയ്യുന്ന ഒരു സാംസ്കാരിക അധിനിവേശമാണെന്നും അവർ ഓർമ്മിപ്പിക്കുന്നു. ആർ.എസ്.എസ്സിൻ്റെ നിശ്ചയദാർഢ്യം മാത്രമല്ല ഈ സന്ദർഭത്തെ കൂടുതൽ ഗുരുതരമാക്കുന്നത്, മറിച്ച്, കേരളം ഇതിനെയെല്ലാം അതിജീവിക്കുമെന്ന് വിശ്വസിക്കുന്ന ചിലരുടെ മൗനവും ഇതിനെ സഹായിക്കുന്നു. ഒരുകാലത്ത് കേരളത്തെ വ്യത്യസ്തമാക്കിയിരുന്ന മൂല്യങ്ങളെ അഴിച്ചുകളയുകയും പൊതുവിടങ്ങളെ പുനർനിർമ്മിക്കുകയും അവയിലേക്ക് ആഴത്തിൽ നുഴഞ്ഞുകയറുകയും ചെയ്യുന്ന ആ അധിനിവേശത്തെക്കുറിച്ചാണ് ഈ ലേഖനം വിശദമായി സംസാരിക്കുന്നത്. 2025 ജൂലായ് 26-ന് കോഴിക്കോട്ടുവെച്ച് നടന്ന ചിന്താ രവി അനുസ്മരണ പ്രഭാഷണത്തിൽ സുഭാഷിണി അലി നടത്തിയ പ്രസംഗത്തിൻ്റെ ലേഖനരൂപമാണ് ഇത്.

 

ആർ.എസ്.എസ്സും അതിൻ്റെ നേതാക്കളും അവരുടെ അജണ്ട എത്രയോ തവണ വ്യക്തമാക്കിയിട്ടും, ‘ഹേയ്, അവർ അത്തരക്കാരല്ല,’ “അവർ മാറിയിട്ടുണ്ട്,’ ‘നിങ്ങൾക്ക് തോന്നുന്നുണ്ടോ ശരിക്കും അവരങ്ങിനെ ചെയ്യുമെന്ന്?’ എന്നൊക്കെ പലരും ഇപ്പൊഴും പറഞ്ഞുകൊണ്ടിരിക്കുന്നുവെന്നതാണ് വിചിത്രം. അവരിൽ പലരും ആത്മാർത്ഥമായിത്തന്നെയാണ് അത് ചോദിക്കുന്നതും.

 ആർ.എസ്.എസ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയ വിഷയങ്ങളിൽ ഒന്ന്, ഇന്ത്യയുടെ ഭരണഘടനയെക്കുറിച്ചുള്ളതായിരുന്നു. ആ ഭരണഘടന പാസ്സായ 1949-ൽത്തന്നെ, അതിനെ തള്ളിക്കളയാനും അതിനുപകരം മനുസ്മൃതിയെ കൊണ്ടുവരാനും അവർ ദൃഢനിശ്ചയമെടുത്തിരുന്നു. ആർ.എസ്.എസ്സിനെ ന്യായീകരിക്കുന്നവർ – ആത്മാർത്ഥതയോടെയും അല്ലാതെയും ന്യായീകരിക്കുന്നവർ – എല്ലാം ആവർത്തിച്ചാവർത്തിച്ച് മറച്ചുവെക്കാൻ ശ്രമിക്കുന്ന ഒന്നാണിത്. എന്നാൽ, ഭരണഘടന പാസ്സായപ്പോൾ, ഡോ. അംബേദ്ക്കറിൻ്റേയും ജവഹർലാൽ നെഹ്രുവിൻ്റേയും കോലങ്ങൾ, ദില്ലിയിലെ രാംലീലാ മൈതാനത്തിലിട്ട് പരസ്യമായി കത്തിച്ചവരാണ് അവർ എന്നതാണ് യാഥാർത്ഥ്യം. എന്നുമാത്രമല്ല, ഓർഗനൈസറിൽ ശങ്കർ സുബ്ബർ അയ്യർ എഴുതിയത്, “മനുസ്മൃതി നമ്മുടെ ഹൃദയത്തെ അടക്കിവാഴുന്നു” എന്നായിരുന്നു. “വേദങ്ങൾ കഴിഞ്ഞാൽ, ഏറ്റവുമധികം ആരാധിക്കപ്പെടേണ്ടതും രാഷ്ട്രത്തിൻ്റെ ആത്മീയവും പരിശുദ്ധവുമായ യാത്രയുടെ അടിസ്ഥാനമാകേണ്ടതുമായ വിശുദ്ധഗ്രന്ഥമെന്നുമാണ് സവർക്കർ അതിനെ വിശേഷിപ്പിച്ചത്. ഗോൾവാൾക്കർ മനുവിനെ വിശേഷിപ്പിച്ചത്, “മനുഷ്യകുലത്തിൻ്റെ പ്രഥമനും, പൂജനീയനും ബുദ്ധിശ്രേഷ്ഠനുമായ നിയമജ്ഞൻ” എന്നായിരുന്നു.

 മനുസ്മൃതിയോട് മുമ്പുണ്ടായിരുന്ന പ്രതിജ്ഞാബദ്ധതയിൽനിന്ന് ആർ.എസ്.എസ് ‘ബഹുദൂരം അകന്നിട്ടുണ്ട്” എന്ന് ഈയിടെ ശശി തരൂർ പറഞ്ഞത്, കേരളത്തെ സംബന്ധിച്ചിടത്തോളം വിചിത്രവും വിശേഷാൽ ദുസ്സൂചകവുമായ ഒരു പ്രസ്താവനയാണ്. 

അതുകൊണ്ട്, 2019 ഓഗസ്റ്റ് 5-ന് അയോദ്ധ്യയിലെ രാം മന്ദിറിലെ ഭൂമിപൂജാ വേളയിൽ, പ്രധാനമന്ത്രിയും ഉത്തർ പ്രദേശ് മുഖ്യമന്ത്രിയും നമ്മുടെ ഭരണഘടനയുടെ മതേതര പ്രകൃതത്തെ പരിഹസിച്ചതും, ആർ.എസ്.എസ്സിൻ്റെ സർസംഘാചാലക് മോഹൻ ഭഗവത് ആ അവസരത്തിൽ സന്നിഹിതനായിരുന്നതും നമ്മൾ ഓർമ്മിക്കേണ്ടത് പരമപ്രധാനമാണ്. മനുസ്മൃതിയിലെ സംസ്കൃതത്തിൽനിന്നുള്ള ഒരൊറ്റ ശ്ലോകം മാത്രമാണ് മോഹൻ ഭഗവത് ആ സന്ദർഭത്തിൽ ഉദ്ധരിച്ചത്:

 “രാഷ്ട്രത്തിലെ ആദ്യജാതനിൽനിന്ന് (ബ്രാഹ്മണനിൽനിന്ന്) ഭൂമിയിലെ എല്ലാ മനുഷ്യരും അവരവരുടെ ചുമതലകൾ പഠിക്കണം”

 

ആർ.എസ്.എസ്സിൻ്റെ നൂറാം വാർഷികം ആഘോഷിക്കുന്ന 2025-ൽ രാജ്യത്തെ മുഴുവൻ, മനുവാദി ഹിന്ദുത്വ പദ്ധതിക്കുകീഴിൽ കൊണ്ടുവരാനാണ് അവർ ശ്രമിക്കുന്നതെന്ന് ഇതിനാൽ വ്യക്തമാണ്.

വിനായക് ദാമോദർ സവർക്കർ

ഹിന്ദുത്വശക്തികൾക്ക് എളുപ്പത്തിൽ ഉള്ളിൽ കടക്കാനാവാത്ത വിധം കേരളത്തിന് ഏതോ പ്രത്യേക പ്രതിരോധശക്തിയുണ്ടെന്നായിരുന്നു പൊതുവെ കരുതപ്പെട്ടിരുന്നത്. നിർഭാഗ്യവശാൽ, അതൊരു മിഥ്യ മാത്രമാണ്. ആർ.എസ്.എസ്സിനെ സംബന്ധിച്ചിടത്തോളം കേരളത്തിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. മുൻകാല തിരഞ്ഞെടുപ്പുകളിലുണ്ടായ വിജയത്തെ, കേരളത്തിൽ ഒരു ‘ഹിന്ദു അന്തരീക്ഷ’മുണ്ടാക്കാനുള്ള ശ്രമങ്ങൾ നടപ്പാക്കുന്നതിലേക്ക് അതിനെ കൊണ്ടുചെന്നെത്തിച്ചിട്ടുണ്ട്. ഹിന്ദുത്വയുടെ മൂന്ന് ‘ആഭ്യന്തര ശത്രു’ക്കളുടെ – മുസ്ലിങ്ങൾ, ക്രിസ്ത്യാനികൾ, കമ്മ്യൂണിസ്റ്റുകൾ – ദുർഗ്ഗമെന്ന് ഗോൾവാൾക്കർ വിശേഷിപ്പിച്ച കേരളത്തിലുണ്ടാവുന്ന വിജയം അവരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. “ബാഹ്യശത്രുക്കളേക്കാൾ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ് രാജ്യത്തിനകത്തെ (ഈ) ശത്രുഘടകങ്ങൾ” എന്നാണ് ഗോൾവാൾക്കർ 1966-ൽ വിചാരധാരയിൽ എഴുതിവെച്ചത്. മരിക്കുന്നതുവരെ എല്ലാവർഷവും അയാൾ കേരളം സന്ദർശിച്ചിരുന്നുവെന്നത്, ഈ കോട്ട പിടിച്ചെടുക്കാൻ എത്രയധികം പ്രതിജ്ഞാബദ്ധനായിരുന്നു അയാൾ എന്നതിൻ്റെ തെളിവാണ്. 

കേരളത്തെ സവിശേഷമാക്കുന്ന എല്ലാറ്റിനേയും തകർക്കുക എന്നതാണ് മനുവാദി ഹിന്ദുത്വപദ്ധതിയുടെ ലക്ഷ്യം എന്നതിനെക്കുറിച്ച് ആർക്കും ഒരു സംശയവും വേണ്ടതില്ല. വിവിധ സമുദായങ്ങളെ പൊതുവായൊരു മലയാളി സ്വത്വത്തിലേക്ക് വിളക്കിച്ചേർക്കുന്ന പ്രബലമായ മത-സാംസ്കാരിക സമന്വയ രൂപങ്ങൾ, അനുശീലനങ്ങൾ, പുരോഗമനപരവും പരീക്ഷണോന്മുഖവുമായ സാഹിത്യ-സിനിമാ-നൃത്ത-തിയറ്ററുകളുടെ ജീവസ്സുറ്റ പ്രകൃതം, ജാതീയമായ അടിച്ചമർത്തലുകൾക്കെതിരായ പോരാട്ടങ്ങൾ, പിതൃമേധാവിത്തം, ജന്മിത്വം എന്നിവയെ പരാജയപ്പെടുത്തിയ സാമൂഹിക നവോത്ഥാന മുന്നേറ്റങ്ങൾ, യുക്തിവാദപരവും ശാസ്ത്രീയവുമായ ചിന്തകൾക്ക് നൽകിയ പ്രോത്സാഹനം, കൊളോണിയലും വർഗ്ഗപരവുമായ ചൂഷണങ്ങൾക്കെതിരെയുള്ള അതിൻ്റെ പോരാട്ടത്തിൻ്റേയും ത്യാഗത്തിൻ്റേയും ചരിത്രം, ഇവയെയെല്ലാമാണ് കേരളത്തെ സവിശേഷമാക്കുന്ന ആ ഘടകങ്ങൾ. 

എല്ലാ മേഖലയിലും മനുവാദി ഹിന്ദുത്വം അസമത്വം വളർത്തുന്നു. സ്ത്രീകൾക്ക് അത് എല്ലാം അവകാശങ്ങളും നിഷേധിക്കുന്നു, ജന്മിത്വത്തെ ആധാരമാക്കിയ അസമത്വങ്ങളേയും തൊഴിലുകളേയും അത് മഹത്വവത്കരിക്കുന്നു, സമൂഹത്തിലും മതത്തിലും സവർണ്ണജാതിയുടെ അധീശത്വത്തെ അത് ന്യായീകരിക്കുന്നു, സാമ്പത്തിക ചൂഷണത്തെ പുകഴ്ത്തുന്നു, പൗരത്വത്തിൽ തുല്യമായ അവകാശം നിഷേധിക്കുകവഴി അഹിന്ദുക്കളോട് അവർ വിവേചനം കാണിക്കുന്നു.

ആർ.എസ്.എസ് റാലി

മനുവാദി ഹിന്ദുത്വയുടെ യഥാർത്ഥ ലക്ഷ്യങ്ങൾ മനസ്സിലാക്കുന്നതിലൂടെ, ഈ ലക്ഷ്യങ്ങൾ നേടുന്നതിൽനിന്ന് അവരെ തടയാമെന്ന് തോന്നുമെങ്കിലും, യാഥാർത്ഥ്യം കൂടുതൽ സങ്കീർണ്ണമാണ്. തങ്ങളുടെ സഹമതക്കാരെക്കുറിച്ചും ജാതിയിലുൾപ്പെട്ട സഹോദരന്മാരെക്കുറിച്ചുമുള്ള കയ്ക്കുന്ന യാഥാർത്ഥ്യം വിശ്വസിക്കാത്ത വലിയൊരു ജനവിഭാഗം ആളുകൾ ഇപ്പൊഴുമുണ്ട്. രാജ്യത്തിനെ, അതിൻ്റെ തെറ്റിലും ശരിയിലും ഒരുപോലെ പിന്താങ്ങാൻ തയ്യാറുള്ളവരെപ്പോലെത്തന്നെ അത്രയുമധികം ആളുകൾ. കാപട്യം, മാധ്യമസംവിധാനങ്ങൾ, പണം, അധികാരം, അസത്യം, ന്യൂനപക്ഷങ്ങൾക്കും ചൂഷിതജാതിവിഭാഗങ്ങൾക്കും സ്ത്രീകൾക്കുമെതിരെയുള്ള വിദ്വേഷം എന്നിവ സമർത്ഥമായി ഉപയോഗിച്ചുകൊണ്ടാണ് ഈ മനുവാദി ഹിന്ദുത്വയുടെ ചുമതലക്കാർ അവരുടെ പദ്ധതിയെ കൂടുതൽ സമ്മതമാക്കുകയും ഗണ്യമായ ജനവിഭാഗത്തിനെക്കൊണ്ട് സ്വീകരിപ്പിക്കുകയും ചെയ്യുന്നത്. തങ്ങളുടെ പദ്ധതിയുടെ ഇരകളാക്കപ്പെടുന്നവരെത്തന്നെ ഇതിൻ്റെ പ്രായോജകരും അനുയായികളുമാക്കാൻ ആർ.എസ്.എസ്സിനെ സഹായിക്കുന്നത് ഇത്തരം പദ്ധതികളിൽ അവർക്കുള്ള ദീർഘകാലത്തെ പരിചയസമ്പന്നതയാണ്.

കേരളത്തിൻ്റെ ‘സവിശേഷത’ മൂലം, ആർ.എസ്.എസ്സിൻ്റെ ഗൂഢപദ്ധതികൾക്ക് അതിനെ തൊടാനാവില്ലെന്ന വിശ്വാസം, അതിൻ്റെ പല പ്രവർത്തനങ്ങളോടും അലംഭാവത്തോടെയുള്ള ഒരു നിലപാടെടുക്കാൻ ഇടയാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഒരു ഹൈന്ദവാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ഉണ്ടായേക്കാവുന്ന പ്രതിബന്ധങ്ങളെക്കുറിച്ച് ആർ.എസ്.എസ്സിനുപോലും യാതൊരു മിഥ്യാധാരണകളുമില്ല എന്നോർക്കണം. അതിനാൽ അത്, അതിൻ്റെ ലക്ഷ്യങ്ങൾ നേടുന്നതിനുവേണ്ടി ബഹുമുഖമായ ഒരു സമീപനമാണ് കൈക്കൊണ്ടിരിക്കുന്നത്. ഈ സമീപനങ്ങളിൽ ചിലത് അവർ വിജയകരമായി രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ പരീക്ഷിച്ചവയാണ്. ചിലതാകട്ടെ, കേരളത്തെ മാത്രം ലക്ഷ്യമാക്കിക്കൊണ്ടുള്ളതും. ആർ.എസ്.എസ്സിൻ്റെ മുന്നേറ്റത്തെ ഫലപ്രദമായി തടയണമെങ്കിൽ സംസ്ഥാനത്തെ അതിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കേണ്ടതുണ്ട്. അതോടൊപ്പംതന്നെ, ജനങ്ങളെ ഇതിനായി സംഘടിപ്പിക്കേണ്ടതും അത്യാവശ്യമാണ്.

എം.എസ്. ഗോൾവാൾക്കർ

മലബാറിലും തിരുവിതാംകൂറിലും ശാഖകൾ തുടങ്ങുന്നതിനായി, 1942-ൽത്തന്നെ, ഠേംഗ്ഡി, ഓക്ക് എന്നീ രണ്ട് പ്രചാരകരെ ഗോൾവാൾക്കർ നിയോഗിച്ചിരുന്നു. യൗവ്വനാരംഭത്തിലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി ചൂഷിതരായ കുടിയാന്മാർ, കർഷകത്തൊഴിലാളികൾ, ബീഡി, കയർ, കശുവണ്ടി മേഖലകളിലെ തൊഴിലാളികൾ എന്നിവരുടെ പ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ട് ജനപ്രിയമാവുന്ന സമയമായിരുന്നു അത്. ജാതീയവും ജന്മിത്വപരവുമായ ഘടകങ്ങൾ കോൺഗ്രസ്സിനെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെയും ശക്തിയായി എതിർത്തുകൊണ്ടിരുന്നപ്പോഴാന് നിലമ്പൂരിലെ രാജാക്കന്മാരും കോഴിക്കോട്ടെ സാമൂതിരിമാരും കോഴിക്കോടും കണ്ണൂരും ആദ്യത്തെ ശാഖകൾ സ്ഥാപിക്കാൻ സഹായിച്ചത്. ജാതീയമായി ഉയർന്ന ഭൂപ്രഭുക്കളും – അവരിൽ പലരും കോൺഗ്രസ്സുകാരായിരുന്നു – അതിന് പിന്തുണയുമായി വന്നു. 1943-ൽ കോഴിക്കോട്ട് ആദ്യത്തെ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. അതിൽ പങ്കെടുത്ത ഗോൾവാൾക്കറിനോട് ഠേംഗ്ഡി പറഞ്ഞത്, സംഘടനയുടെ വളർച്ചയിൽ ഏറ്റവും വലിയ വിഘാതമായി നിൽക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്നാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകർക്കാൻ ആവുന്നതെല്ലാം ചെയ്തുകൊള്ളാൻ ഗോൾവാൾക്കർ ഠേംഗ്ഡിക്ക് നിർദ്ദേശം നൽകി. ഗാന്ധിവധത്തിനുശേഷം ആയുധങ്ങൾ കണ്ടെടുക്കാൻ കമ്മ്യൂണിസ്റ്റുകാർ ആർ.എസ്.എസ്. ക്യാമ്പുകളിൽ പരിശോധന നടത്തി. അവരുടെ പ്രവർത്തനങ്ങൾക്ക് തടസ്സങ്ങളും സൃഷ്ടിച്ചു. എതിരാളികൾക്കെതിരേ ആർ.എസ്.എസ്സും ആക്രമണങ്ങൾ അഴിച്ചുവിട്ടു. ഗോൾവാൾക്കറുടെ പ്രേരണയാൽ മറ്റ് പുരോഗമന സാഹിത്യകാരന്മാർക്കൊപ്പം ആർ.എസ്.എസ്സിൽനിന്ന് മർദ്ദനം ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ച് ഒ.എൻ.വി.കുറുപ്പ് വിവരിക്കുന്നുണ്ട്. ജീവൻ രക്ഷിക്കാൻ ഭിഷഗ്വരന്മാർ കത്തി ഉപയോഗിക്കുന്നതിനെ ഉദാഹരണമാക്കിക്കൊണ്ടാണ് ഹിംസയെ ഗോൾവാൾക്കർ ന്യായീകരിച്ചത്. ഹിന്ദുസമൂഹത്തെ രക്ഷിക്കുക എന്നതായിരുന്നു അദ്ദേഹം അതുകൊണ്ട് ഉദ്ദേശിച്ചത്.

ആദ്യത്തെ ഇ.എം.എസ്. സർക്കാരിനെതിരേ നടന്ന ‘വിമോചനസമര’ത്തിൽ ആർ.എസ്.എസ്സിൻ്റെ പങ്ക് പൊതുവെ വിസ്മരിക്കപ്പെട്ട ഒന്നാണ്. പുരുഷന്മാരും സ്ത്രീകളുമടക്കം വലിയൊരു വിഭാഗം സവർണ്ണഹിന്ദു ജനവിഭാഗത്തെ പങ്കെടുപ്പിച്ചുകൊണ്ട് സർക്കാരിനെതിരേ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നതിൽ അവരുടെ കേഡറുമാർ മുഖ്യപങ്ക് വഹിച്ചുവെന്ന് മാത്രമല്ല, ‘പരിഷ്കരണവാദി’യായ വാജ്പേയി കോട്ടയത്ത് ഒരു വലിയ പൊതുസമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട്, സർക്കാരിനെ താഴെയിറക്കാൻ ശ്രോതാക്കളോട് ആഹ്വാനം ചെയ്യുകപോലും ഉണ്ടായി. സർക്കാരിനെ താഴെയിറക്കിയപ്പോൾ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അവർ ‘വിജയദിവസം’ ആഘോഷിച്ചു. ആർ.എസ്.എസും ആർ.എസ്.എസ്. അനുഭാവിയായ ഉടമസ്ഥനും ചേർന്ന് ഗണേഷ് ബീഡി ഫാക്ടറികളിൽനിന്ന് തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിട്ടതിനെത്തുടർന്ന് ആ തൊഴിലാളികൾ ദിനേശ് ബീഡി സഹകരണസംഘം സ്ഥാപിച്ചപ്പോൾ ആ ബീഡിത്തൊഴിലാളികൾക്കുനേരെ ആർ.എസ്.എസ് ഭീകരമായ ആക്രമണമാണ് അഴിച്ചുവിട്ടത്. നിരവധി ദിനേശ് ബീഡി ഫാക്ടറികൾ ബോംബ് വെച്ച് തകർത്തു. നിരവധി തൊഴിലാളികൾക്ക് അംഗഭംഗം സംഭവിച്ചു. മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണങ്ങളിലൂടെ, നിരവധി ദിനേശ് ബീഡി തൊഴിലാളികളെ ആക്രമിക്കുകയും കൊല്ലുകയും ചെയ്തു അവർ. കമ്മ്യൂണിസ്റ്റുകാരും തിരിച്ചടിച്ചു. കേഡറിലുണ്ടായിരുന്ന നിരവധിപേർ കൊല്ലപ്പെട്ടുവെങ്കിലും ആത്മവിശ്വാസത്തോടെ പ്രതിരോധിക്കാൻ അവർക്ക് കഴിഞ്ഞു.

ഇ.എം.എസ്. നമ്പൂതിരിപ്പാട്

ഒരേസമയം ഹിന്ദുക്കളെ മൊത്തമായി ഒരുമിപ്പിക്കാനും ഒരു ന്യൂനപക്ഷസമുദായത്തെ ആക്രമിക്കാനുമായി 1948 മുതൽ ആർ.എസ്.എസ് ‘ക്ഷേത്ര പ്രസ്ഥാന’ങ്ങളെ ഉപയോഗിച്ചുതുടങ്ങി. ജാതീയമായ അസമത്വങ്ങളെ മായ്ക്കാതെതന്നെ, ‘ഹിന്ദു ഐക്യ’ത്തിൻ്റെ ഒരു തോന്നൽ സൃഷ്ടിക്കാൻ ഇത് അവർക്ക് ആവശ്യമായിരുന്നു. 1948-ൻ്റെ അവസാനം അയോദ്ധ്യയിലെ ബാബറി പള്ളിയിൽ വിഗ്രഹം സ്ഥാപിച്ചുകൊണ്ട് നടത്തിയ നിർണ്ണായകമായ പടയൊരുക്കം അഞ്ച് പതിറ്റാണ്ടുകൾക്കുശേഷം ഫലം കാണുകയും ചെയ്തു. എന്നാൽ, ദക്ഷിണേന്ത്യയിൽ ഈ ദിശയിലുള്ള ആദ്യത്തെ ശ്രമം നടന്നത് രാജ്യത്തിൻ്റെ തെക്കേയറ്റത്ത് വിവേകാനന്ദ സ്മാരകം സ്ഥാപിച്ചുകൊണ്ടായിരുന്നു. സ്മാരകം സ്ഥാപിക്കുന്നതിനെതിരേ മേഖലയിലെ ക്രിസ്ത്യാനികളായ മുക്കുവസമുദായം ഉയർത്തിയ ശക്തമായ എതിർപ്പുകളെ, ആ പ്രദേശത്തിൻ്റെ പിന്തുണ നേടുന്നതിനുള്ള ഉപകരണമാക്കുന്നതിൽ ആർ.എസ്.എസും അതിൻ്റെ വിവിധ പരിവാർ സംഘടനകളും വിജയിക്കുകയായിരുന്നു. മുക്കുവർ അവിടെ സ്ഥാപിച്ച കുരിശിനെ തകർത്തത്, പി.ബി. ലക്ഷ്മണൻ എന്ന് പേരുള്ള കേരളത്തിൽനിന്നുള്ള ഒരു കേഡറായിരുന്നു. മിക്ക രാഷ്ട്രീയപ്പാർട്ടികളും സംസ്ഥാന സർക്കാരുകളും ആ സ്മാരകനിർമ്മാണത്തിന് സംഭാവനകൾ നൽകിയെങ്കിലും, അന്ന് മുഖ്യമന്ത്രിയായിരുന്ന സഖാവ് ഇ.എം.എസ് നമ്പൂതിരിപ്പാട് മാത്രമാണ് അതിനൊരു അപവാദം. എം.കരുണാനിധിപോലും അതിന് സംഭാവന നൽകി. മതേതരരായ നേതാക്കൾക്കുപോലും ഭരണഘടനാപരമായ ചുമതലകൾ സംരക്ഷിക്കുന്നത് എത്രമാത്രം ബുദ്ധിമുട്ടുകൾ നിറഞ്ഞതാണെന്നതിൻ്റെ ഉത്തമോദാഹരണമായിരുന്നു അത്. വിശേഷിച്ചും ജനവികാരം, ആ ചുമതലകളെ കൈയ്യൊഴിയുന്ന ഘട്ടങ്ങളിൽപ്പോലും. ഈ ജനവികാരത്തിൽ ആത്മാർത്ഥയുടെ അംശം എത്ര, മാധ്യമങ്ങൾ സൃഷ്ടിക്കുന്ന നിക്ഷിപ്ത താത്പര്യങ്ങളെത്ര എന്ന നിശ്ശബ്ദമായ ചോദ്യം ഗൗരവമായ ശ്രദ്ധയും പഠനവും അർഹിക്കുന്നുണ്ട്.

തിരഞ്ഞെടുപ്പുകളിൽ പങ്കെടുത്തുകൊണ്ടും തിരഞ്ഞെടുപ്പ് വിജയങ്ങൾ ക്രമേണ വർദ്ധിപ്പിച്ചുകൊണ്ടുമല്ല കേരളത്തിൽ പിളർപ്പ് സൃഷ്ടിക്കേണ്ടതെന്ന് തുടക്കം മുതലേ ആർ.എസ്.എസ് തീർച്ചപ്പെടുത്തിയിരുന്നു. തീരെ ചെറുതല്ലാത്ത ന്യൂനപക്ഷവിഭാഗങ്ങളും, തങ്ങളുടെ രാഷ്ട്രീയത്തോട് എതിർപ്പുള്ള ഭൂരിപക്ഷസമുദായവും, ദീർഘകാലത്തെ സാമൂഹികമുന്നേറ്റങ്ങളുടേയും വർഗ്ഗസമരങ്ങളുടേയും പാരമ്പര്യമുള്ളതിനാൽ സമൂഹത്തിൽ വേരുറച്ച് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും അടങ്ങുന്ന കേരളീയ രാഷ്ട്രീയ മണ്ഡലത്തിൽ, തിരഞ്ഞെടുപ്പ് വിജയങ്ങൾകൊണ്ടുമാത്രം അധികാരം പിടിച്ചെടുക്കാനാവില്ലെന്ന് അവർ തിരിച്ചറിഞ്ഞു. ഉചിതമായ അവസരം വന്ന് തിരഞ്ഞെടുപ്പ് വിജയങ്ങൾ നേടാനാവുന്നതുവരെ, കേരളീയ സമൂഹത്തിൻ്റെ വിവിധ മേഖലകളിലേക്ക് വിവിധ മാർഗങ്ങളിലൂടെ നുഴഞ്ഞുകയറുന്ന ഒരു തന്ത്രം അവർ സാവകാശത്തിൽ വികസിപ്പിച്ചെടുക്കുകയും മൂർച്ചകൂട്ടുകയും ചെയ്തു.

ശ്രീ കുറുംബ ഭഗവതി ക്ഷേത്രം

അതിനാൽ, ക്ഷേത്രങ്ങൾ ഏറ്റെടുത്തുകൊണ്ട്, അവയെ ഉപയോഗിച്ച് വിവിധ പ്രവർത്തനങ്ങളിലൂടെ, ഒരു ഹൈന്ദവാന്തരീക്ഷം സൃഷ്ടിക്കാനും, പരമ്പരാഗത ആചാരങ്ങളും അനുഷ്ഠാനങ്ങളും ആചരിക്കാനുമുള്ള ശ്രമങ്ങളിൽ അവർ ശ്രദ്ധയൂന്നി. കേരളത്തിൽ ആർ.എസ്.എസിൻ്റെ ആരംഭം മുതൽ ഇല്ലാതിരുന്ന ഒന്നാണ് ഈ ഹൈന്ദവാന്തരീക്ഷം. അങ്ങിനെ ഒരു ഹിന്ദുസ്വത്വം സൃഷ്ടിക്കുക മാത്രമല്ല, അതുവഴി, വിവിധ മതസമുദായങ്ങളിലെ അംഗങ്ങൾക്കിടയിൽ നിലനിന്നിരുന്ന സമന്വയത്തിൻ്റെ വിശ്വാസങ്ങൾ ഇല്ലാതാക്കാമെന്നും അവർ മനസ്സിലാക്കി. ഇവയ്ക്ക് പുറമേ, ആരോഗ്യം, വിദ്യാഭ്യാസം, എന്നീ സാമൂഹികസേവനങ്ങൾ ഉപയോഗിച്ചുകൊണ്ട്, പാവപ്പെട്ടവരും സാമൂഹികമായി അടിച്ചമർത്തപ്പെട്ടവരുമായ വിഭാഗങ്ങളുടെ പിന്തുണ നേടാനുള്ള വഴികളും അവർ തേടി. ഭജനകൾ, ക്ഷേത്രദർശനം, പഴയതും പുതിയതുമായ അനുഷ്ഠാനങ്ങൾ എന്നിവയിലൂടെ എല്ലാ ജാതികളിലും വർഗ്ഗങ്ങളിലുമുള്ള, മതവിശ്വാസികളായ സ്ത്രീകളെ അവർ പ്രത്യേകം ഉന്നംവെച്ചു. അതോടൊപ്പംതന്നെ, പാതിവ്രത്യം പോലുള്ള പുരുഷാധികാരമൂല്യങ്ങളും മാതൃകകളും സ്ത്രീകളിൽ കൃത്യമായി അങ്കുരിപ്പിക്കുന്നതിലും ബലപ്പെടുത്തുന്നതിലും അവർ ഉപേക്ഷ കാണിച്ചതുമില്ല. 

2023-ൽ ദയാൽ പലേരിയും ചെന്നൈ ഐ.ഐ.ടിയിലെ ആർ.സന്തോഷും ചേർന്ന്, ‘Elections Can Wait: The Politics of constructing a ‘Hindu atmosphere’ in Kerala, South India’ (തിരഞ്ഞെടുപ്പുകൾക്കുവേണ്ടി കാത്തിരിക്കേണ്ട: കേരളത്തിലും, ദക്ഷിണേന്ത്യയിലും ‘ഹൈന്ദവാന്തരീക്ഷം’ നിർമ്മിക്കുന്നതിൻ്റെ രാഷ്ട്രീയം) എന്ന പേരിൽ പ്രസിദ്ധീകരിച്ച ലഘുലേഖയിൽ, തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ ആർ.എസ്.എസ്സിൻ്റെ അനുബന്ധ സംഘടനകൾ വിവിധതലങ്ങളിൽ പ്രവർത്തിച്ചതിനെക്കുറിച്ചുള്ള വിശദമായ വിശകലനം വായിക്കാം. 1966-ൽ ഒരൊറ്റ ശാഖയോടെയാണ് ആർ.എസ്.എസ് ഇവിടെ പ്രവർത്തനം ആരംഭിച്ചത്. അന്നുതൊട്ട് അത് ‘തൊഴിലിടങ്ങൾ, സ്കൂളുകൾ, സമുദായങ്ങൾ എന്നിങ്ങനെ, ദൈനംദിനജീവിതത്തിൻ്റെ സർവ്വസാധാരണമായ ഇടങ്ങളിൽ ഹിന്ദു ദേശീയതാബോധം സൃഷ്ടിക്കുകയും നിലനിർത്തുകയും ചെയ്തുകൊണ്ട്’ അക്ഷീണം പ്രവർത്തിച്ചുവരികയാണ്.

ആ പ്രദേശത്തേക്ക് പ്രവേശിച്ചതിൽപ്പിന്നെ, 3 സംഘടനകളുടെ ശാഖകൾ ആർ.എസ്.എസ് അവിടെ ആരംഭിച്ചു. ദേശീയ സേവാഭാരതി (സാമൂഹികക്ഷേമ പ്രവർത്തനങ്ങൾക്ക്), കേരള ക്ഷേത്ര സംരക്ഷണ സമിതി (ക്ഷേത്രങ്ങളുടെ സംരക്ഷണത്തിന്), വിവേകാനന്ദ വേദിക് വിഷ്യൻ കേന്ദ്ര എന്നിവ. ‘സമൂഹമേധാവിത്വമുള്ള, മറ്റുള്ളവരെ ഉൾക്കൊള്ളാത്ത, മറ്റ് മതങ്ങളുടേയും മതരാഹിത്യങ്ങളുടേയും, മതേതരത്വത്തിൻ്റേയും അശുദ്ധികൾ തീണ്ടാത്ത ഒരു ഹിന്ദുത്വ സാമൂഹികതയുടേയും പൊതുമണ്ഡലത്തിൻ്റേയും നിർമ്മാണമാണ്, ‘ഹിന്ദു അന്തരീക്ഷം’ സൃഷ്ടിക്കാനുള്ള ഈ സംഘടനകളുടെ ശ്രമങ്ങളിലൂടെ അവർ യഥാർത്ഥത്തിൽ ലക്ഷ്യമാക്കിയത്. ‘ഹിന്ദു അന്തരീക്ഷ’ത്തിൽ കേന്ദ്രീകൃതമായ ഒരു അടിസ്ഥാനപരമായ സാംസ്കാരിക പരിവർത്തനം സമൂഹത്തിൽ കൊണ്ടുവരിക എന്ന പ്രാഥമികമായ ദൗത്യമാണ് ഹിന്ദുത്വ സംഘടനകൾ ലക്ഷ്യമാക്കിയത്. പൂർണ്ണമായും ‘ഹിന്ദുത്വ രാഷ്ട്രീയത്തിൽ’ ഒതുങ്ങിനിൽക്കുന്ന തിരഞ്ഞെടുപ്പ് താത്പര്യങ്ങളിലേക്ക് ജനങ്ങളെ ഇത് സ്വാഭാവികമായി നയിക്കും എന്ന് അവർ വിശ്വസിക്കുന്നു.

ശ്രീ കുറുംബ ഭഗവതി ക്ഷേത്രം

കൊടുങ്ങല്ലൂരിലെ ഹൃദയഭാഗത്തുള്ള ശ്രീ കുറുംബ ഭഗവതി ക്ഷേത്രമാണ് ഈ പ്രദേശത്തെ അടക്കിഭരിക്കുന്നത്. എസ്.എൻ.ഡി.പി.യും അധസ്ഥിതവിഭാഗത്തിൻ്റെ മറ്റ് സംഘടനകളും നയിച്ച ശക്തമായ സാമൂഹിക നവോത്ഥാനപ്രസ്ഥാനങ്ങളുടെ കാലംവരെ, ‘താഴ്ന്ന ജാതിക്കാരായ ആളുകൾ’ക്ക് ഈ ക്ഷേത്രത്തിൽ പ്രവേശനം നിഷിദ്ധമായിരുന്നു. ഗ്രാമപ്രദേശങ്ങളുടെ ദാരിദ്ര്യത്തിനും ചൂഷണത്തിനും എതിരായ കർഷകമുന്നേറ്റങ്ങൾ മേഖലയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ സ്വാധീനത്തിനും വഴിവെച്ചു. ഈയടുത്ത കാലംവരെ ഈ സ്വാധീനം നിലനിന്നിരുന്നു. തത്ഫലമായി, ക്ഷേത്രവും പരിസരങ്ങളും പൊതുജനങ്ങൾക്ക് തുറന്നുകിട്ടി. മാത്രമല്ല, 3 ദിവസത്തെ ക്ഷേത്രോത്സവത്തിൽ ധാരാളം മുസ്ലിമുകളും പങ്കെടുക്കാനും അവരിൽ പലരും സജീവമായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കാനും തുടങ്ങി.

ഭൂരഹിതരായവർ കമ്മ്യൂണിസ്റ്റുകളുടെ നേതൃത്വത്തിൽ ഭൂമി പിടിച്ചെടുക്കുന്നതും ജന്മികൾക്കെതിരെയുള്ള വർദ്ധിച്ചുവരുന്ന സംഘർങ്ങളുമാണ് 70-കളിലും 80-കളിലും കണ്ടത്. ജന്മികളെ പ്രത്യക്ഷമായി പിന്തുണച്ചതിലും കമ്മ്യൂണിസ്റ്റ് നേതാക്കൾക്കും അണികൾക്കുമെതിരെ അക്രമം അഴിച്ചുവിട്ടതിലും ആർ.എസ്.എസ്സിന് പങ്കുണ്ടായിരുന്നു. അധസ്ഥിത ജാതിയിലെ ധനികരായ വ്യാപാരികളെ ആർ.എസ്.എസ്. ഏറ്റെടുക്കാൻ തുടങ്ങിയതോടെ, ഈ വിഭാഗങ്ങളിലെ അംഗങ്ങൾ അതിലേക്ക് ഒഴുകാൻ തുടങ്ങി. 80-കളിൽ, ഭൂമിക്കുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ഏറെക്കുറെ വിജയകരമായി അവസാനിക്കുകയും, മുമ്പ് ഭൂരഹിതരായിരുന്ന ധാരാളമാളുകൾക്ക് ഭൂമി ലഭിക്കുകയും, ഗൾഫിലേക്കുള്ള കുടിയേറ്റത്തിലൂടെ പുത്തൻ വ്യാപാരവർഗ്ഗങ്ങൾ ഉയർന്നുവരികയും ചെയ്തതോടെ (ഈ സാമൂഹികപ്രക്രിയയിൽ കമ്മ്യൂണിസ്റ്റുകാരുടെ പങ്ക് നിശ്ചയമായും വളരെ വലുതായിരുന്നു) ഈ പുതിയ ധനികവ്യാപാരിവർഗ്ഗത്തിൻ്റെ വലിയൊരു വിഭാഗത്തിൻ്റെ പിന്തുണ ആർ.എസ്.എസ്സിന് ഗുണകരമായിത്തീർന്നു. മാത്രമല്ല, ദരിദ്രർക്കും അവരുടെ നേതാക്കൾക്കുമെതിരേ മുമ്പ് നടത്തിവന്നിരുന്ന കടുത്ത ആക്രമണങ്ങൾക്ക് പകരം, സാമൂഹികക്ഷേമ പ്രവർത്തനങ്ങളിലേക്ക് ആർ.എസ്.എസ് തിരിയുകയും ചെയ്തു. ആർ.എസ്.എസ്. പ്രവർത്തകർക്ക് സഹാനുഭൂതി ലഭിക്കാൻ ഇത് അല്പം സഹായിച്ചുവെന്നത് ശരിയാണെങ്കിലും, സംസ്ഥാനത്തിൻ്റെ പ്രത്യേകിച്ചും എൽ.ഡി.എഫിൻ്റെ കീഴിലുള്ള സർക്കാരുകൾ പൊതുജനാരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ നടപ്പാക്കിയ ക്ഷേമപ്രവർത്തനങ്ങൾ അത്യന്തം ഫലപ്രദമായിരുന്നു. ഞാൻ താമസിക്കുന്നത് ബി.ജെ.പി. ഭരിക്കുന്ന ഒരു സംസ്ഥാനത്തിലാണെന്ന് ആനുഷംഗികമായി ഇവിടെ സൂചിപ്പിക്കട്ടെ. മറ്റൊരു ബി.ജെ.പി. സംസ്ഥാനമായ മധ്യപ്രദേശിൽ ഇടയ്ക്കിടയ്ക്ക് സന്ദർശനം നടത്താറുമുണ്ട്. അവിടത്തെ സർക്കാരുകളുടെ വിദ്യാഭ്യാസ, ആരോഗ്യസേവനകൾ വളരെ പരിതാപാവസ്ഥയിലാണെങ്കിലും അവിടെയൊന്നും ആർ.എസ്.എസ് കേഡറുകൾ ഒരു ക്ഷേമപ്രവർത്തനവും നടത്തുന്നത് ഞാൻ കണ്ടിട്ടില്ല. ഇടതുപക്ഷം ഭരിക്കുന്ന സർക്കാരുമായി മത്സരിക്കുന്നതിനുവേണ്ടി മാത്രമാണ് അവർ കേരളത്തിലെ ചിലയിടങ്ങളിൽ ഇത്തരം ക്ഷേമപ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടുള്ളത്.

ശബരിമല ക്ഷേത്രം

എന്നാൽ, കൊടുങ്ങല്ലൂരിൽ, ആർ.എസ്.എസ്സിന് ഏറ്റവുമധികം ഗുണമുണ്ടായിട്ടുള്ളത്, ക്ഷേത്രസംബന്ധമായ പ്രവർത്തനങ്ങളിലെ അവരുടെ ഊന്നൽകൊണ്ടുമാത്രമാണ്. ക്രിസ്ത്യാനികളുടേയും മുസ്ലിമുകളുടേയും ‘അശുദ്ധമായ സാന്നിദ്ധ്യ’ത്തിൽനിന്ന് രക്ഷിക്കാൻ, ക്ഷേത്രത്തിന് ചുറ്റും അവർ ഒരു മതിൽ നിർമ്മിച്ചിരിക്കുന്നു. ക്ഷേത്രോത്സവങ്ങളിലും കൂട്ടായ്മകളിലും ഈ സമുദായങ്ങളുടെ പ്രാതിനിധ്യം തീരെക്കുറവാണ്. ക്ഷേത്രഭരണം മാത്രമല്ല, ചുറ്റുവട്ടത്ത് നടക്കുന്ന ചടങ്ങുകളുടെ സംഘാടനവും, ഹിന്ദു പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും അവിടെ പരിപാടികളും അനുഷ്ഠാനങ്ങളും നടത്താനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കലും എല്ലാം ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത് ആർ.എസ്.എസ്സാണ്. അവരുടെ അന്തിമലക്ഷ്യമായ ‘ഹിന്ദു അന്തരീക്ഷം’ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ. കൊടുങ്ങല്ലൂർ നഗരസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ഇന്ന് ബി.ജെ.പി.യാണ്. കൊടുങ്ങല്ലൂരിൽ നടപ്പാക്കിയത്, ക്ഷേത്രപ്രവർത്തനങ്ങളിലൂടെയും തീർത്ഥാടനങ്ങളിലൂടെയും സംസ്ഥാനത്തുടനീളം നടപ്പാക്കുക എന്നതാണ് ഇന്ന് അവർ ലക്ഷ്യംവെക്കുന്നത്. ശബരിമലയിലുണ്ടായിരുന്ന ആദ്യത്തെ ക്ഷേത്രം 1950-ൽ കത്തിനശിച്ചതുതൊട്ട്, ഇക്കഴിഞ്ഞ വിവിധ ദശാബ്ദങ്ങളായി സംഘപരിവാറും അവരുടെ അനുയായികളും ഉന്നമിട്ടിരിക്കുന്നത് ആ ക്ഷേത്രത്തിലേക്കും അവിടേക്കെത്തുന്ന ലക്ഷക്കണക്കിന് തീർത്ഥാടകരിലേക്കുമാണ്. 

വർഷങ്ങളായി വിവിധ സമുദായക്കാരായ ഭക്ഷർ സന്ദർശിക്കുന്ന ക്ഷേത്രമാണ് ശബരിമല. അയ്യപ്പൻ്റെ മുസ്ലിം സുഹൃത്തായ വാവർക്ക് ശബരിമലയുമായും അവിടെ നടക്കുന്ന വിവിധ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളുമായും അഭേദ്യമായ ബന്ധമുണ്ട്. ക്ഷേത്രത്തിനകത്തുതന്നെ വാവർക്ക് ഒരു സ്ഥാനമുണ്ട്. തീർത്ഥാടനത്തിൻ്റെ അവസാനം, ഭക്തർ, അല്പദൂരം അകലെയുള്ള ഒരു പള്ളിയിലും സന്ദർശനം നടത്തുന്നത് പതിവാണ്. എന്നാൽ ഇപ്പോൾ കാര്യങ്ങൾക്ക് മാറ്റം വന്നിരിക്കുന്നു. വാവർക്ക് ഇപ്പോഴും ക്ഷേത്രത്തിൽ സ്ഥാനമുണ്ടെങ്കിലും, അദ്ദേഹത്തെ ഹിന്ദുവായി പരിവർത്തിപ്പിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടക്കുന്നുണ്ട്. തീർത്ഥാടനത്തിൽ അഹിന്ദുക്കളുടെ പങ്കാളിത്തവും ഏറെക്കുറെ ഇല്ലാതായെന്ന് പറയാം.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാമെന്നും, അവരെ നിരോധിക്കുന്നത് ‘തൊട്ടുകൂടായ്മ’യുടെ മറ്റൊരു രൂപമാണെന്നും അത് ഭരണഘടനാവിരുദ്ധമാണെന്നും 2018-ൽ ഒരു വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കിയതാണ്. കോടതിയുടെ വിധി തങ്ങൾ നടപ്പാക്കുമെന്ന് ഭരണത്തിലുണ്ടായിരുന്ന എൽ.ഡി.എഫ് സർക്കാർ അറിയിച്ചുവെങ്കിലും, മറ്റ് രാഷ്ട്രീയപ്പാർട്ടികൾ ഓന്തിനെപ്പോലെ നിറംമാറുകയാണ് ചെയ്തത്. ഉദാഹരണത്തിന്, ആർ.എസ്.എസും ബി.ജെ.പി.യും, ശശി തരൂരടക്കമുള്ള കോൺഗ്രസ്സുകാരും വിധിയെ ആദ്യം സ്വാഗതം ചെയ്തു. എന്നാൽ ദിവസങ്ങൾക്കുള്ളിൽ, ഇതിലൊരു സുവർണ്ണാവസരം മണത്ത്, ആർ.എസ്.എസും ബി.ജെ.പി.യും കളംമാറ്റി ചവിട്ടുകയും സുപ്രീം കോടതി വിധിക്കെതിരേ രംഗത്ത് വരുകയും ചെയ്തു. ബി.ജെ.പി.യുടെ അന്നത്തെ സംസ്ഥാന പ്രസിഡൻ്റ് ശ്രീധരൻ പിള്ള ഒരു യോഗത്തിൽ പറഞ്ഞത്, “ശബരിമല ഒരു പ്രഹേളികയാണ്…പക്ഷേ നമ്മൾ ഒരു അജണ്ട മുന്നോട്ട് വെക്കണം, മറ്റുള്ളവർ ക്രമേണ അതിലേക്ക് വീഴുകയാണ്..ഇതൊരു സുവർണ്ണാവസരമാണ്” എന്നായിരുന്നു. അയോദ്ധ്യയ്ക്ക് സമാനമായ ഒരു പ്രക്ഷോഭം തുടങ്ങാന്ന് സംഘപരിവാറിന് ആഗ്രഹമുണ്ടായിരുന്നു. “രണ്ട് പുണ്യസ്ഥലങ്ങളിലും വിശ്വാസികളെ അപമാനിക്കാൻ വിവിധ ശ്രമങ്ങൾ നടന്നിട്ടുണ്ട്. വിശ്വാസ സംരക്ഷണത്തിനായി, കേരളത്തിലെ ശബരിമലയിൽ അയോദ്ധ്യയിൽ നടന്നതുപോലുള്ള പ്രക്ഷോഭം ആരംഭിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്” എന്നായിരുന്നു യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടത്.

പി.എസ്. ശ്രീധരൻ പിള്ള

‘മറ്റുള്ളവർ ക്രമേണ ഇതിലേക്ക് വീഴുകയാണ്” എന്ന ശ്രീധരൻ പിള്ളയുടെ പ്രസ്താവന തികച്ചും ശരിയായിരുന്നു. ദില്ലിയിൽനിന്ന് കേരളത്തിലിറങ്ങിയ ശരി തരൂരിന് മാത്രമല്ല, കോൺഗ്രസ് നേതൃത്വത്തിനുപോലും മനംമാറ്റമുണ്ടാവുകയും സുപ്രീം കോടതി വിധിക്കെതിരെയുള്ള പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങളിലെ നേതാക്കളും ആവേശത്തോടെ അവരോടൊപ്പം ചേർന്നു.

“അയ്യപ്പഭക്തരുടെ പ്രതിഷേധം ബി.ജെ.പി. ഏറ്റെടുക്കും. ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങൾ തകർക്കാൻ കേരള സർക്കാർ ശ്രമിച്ചാൽ, സർക്കാരിനെ താഴെയിറക്കാൻപോലും ഞങ്ങൾ മടിക്കില്ല” എന്ന് കണ്ണൂരിൽവെച്ച് പറഞ്ഞ അമിത് ഷായുടെ വാക്കുകളിൽനിന്ന് ഈ പ്രക്ഷോഭത്തിൻ്റെ അണിയറയിലെ രാഷ്ട്രീയലക്ഷ്യങ്ങൾ വായിച്ചെടുക്കാനാവും. സുപ്രീം കോടതിയുടെ വിധി അനുസരിക്കാൻ തയ്യാറായ ഒരു സംസ്ഥാന സർക്കാരിനെ പിരിച്ചുവിടുമെന്ന് ഒരു കേന്ദ്ര ആഭ്യന്തരമന്ത്രി ഭീഷണിപ്പെടുത്തുക! ശ്രീധരൻ പിള്ള ഒരുപടികൂടി മുന്നോട്ട് പോയി. “സ്ത്രീകളുടെ ക്ഷേത്രപ്രവേശനത്തിനെതിരെയുള്ളതല്ല, കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെയാന് ഈ പ്രക്ഷോഭം. കമ്മ്യൂണിസ്റ്റുകാർ ക്ഷേത്രത്തെ തകർക്കാൻ ശ്രമിക്കുകയാണ്. ഞങ്ങളുടെ പ്രതിഷേധം കമ്മ്യൂണിസ്റ്റുകൾക്കെതിരെയാണ്.”

കമ്മ്യൂണിസ്റ്റുകളും, ഇടതുപക്ഷവും, പുരോഗമനശക്തികളും, സാമൂഹികനീതിയുടെ പക്ഷത്ത് നിൽക്കുന്നവരും എല്ലാം അവരുടെ ശക്തിയുപയോഗിച്ച് ചെറുത്തുനിന്നു എന്ന് പറയാതിരിക്കാനാവില്ല. സംസ്ഥാനത്തിൻ്റെ ഒരറ്റത്തുനിന്ന് മറ്റേയറ്റംവരെ, അമ്പത് ലക്ഷം സ്ത്രീകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വനിതാമതിൽ സംഘടിപ്പിക്കപ്പെട്ടു. കേരളീയ നവോത്ഥാനത്തേയും അതിൻ്റെ പാഠത്തേയും വീണ്ടും വീണ്ടും സ്മരിച്ചു. എല്ലാ ആചാരാനുഷ്ഠാനങ്ങളേക്കാളും വലുതാണ് ഭരണഘടനയെന്നും തൻ്റെ സർക്കാർ സുപ്രീം കോടതി വിധി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ച് വ്യക്തമാക്കി. അതിനദ്ദേഹത്തിന് നേരിടേണ്ടിവന്നത് വിവിധ കോണുകളിൽനിന്നുള്ള എതിർപ്പ് മാത്രമല്ല, ജാതീയമായ അധിക്ഷേപങ്ങൾകൂടിയായിരുന്നു.

കേരളീയ സമൂഹത്തെ ഇന്നും ഭരിക്കുന്ന കടുത്ത പുരുഷാധികാരത്തെ വെളിവാക്കിയ ഒന്നായിരുന്നു ശബരിമല പ്രക്ഷോഭം. ജാതിവിഭജനങ്ങളും അനാവൃതമായി. ഒരുകാലത്തും പ്രക്ഷോഭങ്ങളിലും മുന്നേറ്റങ്ങളിലും പങ്കെടുത്തിട്ടില്ലാത്ത നിരവധി ഉന്നതകുലജാതകളായ സ്ത്രീകൾ തെരുവിലിറങ്ങി, ആത്യന്തികമായി സ്വന്തം അഭിമാനത്തേയും അവകാശങ്ങളേയും ദുർബ്ബലമാക്കുന്ന ഒരു ലക്ഷ്യത്തിനുവേണ്ടി.

കേരളീയ ജനതയ്ക്ക് വലിയൊരു അനുഭവപാഠമാകേണ്ട മുന്നേറ്റമായിരുന്നു അത്. അനുഭവപാഠമാവുകയും ചെയ്തു അത്. മനസ്സുകൾക്കും ഹൃദയങ്ങൾക്കും വിദൂരപ്രത്യാഘാതങ്ങളുണ്ടാക്കാവുന്ന ഒരു യുദ്ധത്തിൻ്റെ ഇരുചേരികളിലായി അണിനിരന്ന ശക്തികളെ അത് കൺവെട്ടത്ത് കൊണ്ടുവന്നു. പൂർത്തിയായിട്ടില്ലാത്ത കേരളീയ നവോത്ഥാനം ആഭിമുഖീകരിക്കുന്ന വെല്ലുവിളികളെ അത് മുന്നിൽ കൊണ്ടുവന്നുനിർത്തി. ഇടതുപക്ഷവും ചൂഷിതരും സാമൂഹികമായി അടിച്ചമർത്തപ്പെട്ടവരും മുൻപന്തിയിൽനിന്ന് നയിച്ച പോരാട്ടങ്ങളിൽ നഷ്ടപ്പെട്ടവയെയെല്ലാം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന നിക്ഷിപ്ത താത്പര്യങ്ങളുടെ നിരാശയെ അത് വെളിച്ചത്തെത്തിച്ചു. കേരളത്തിൻ്റെ ‘സവിശേഷത’ ഒന്നുകൊണ്ടുമാത്രം, ശബരിമല മറ്റൊരു അയോദ്ധ്യയായില്ലെന്നത് എടുത്തുപറയേണ്ടതാണ്. അതേസമയം, സംഘപരിവാറിൻ്റേയും അതിൻ്റെ അനുകൂലികളുടേയും ശക്തിയേക്കാളുപരിയായി, പ്രതിലോമശക്തികൾക്ക് ആളിക്കത്തിക്കാൻ കഴിയുന്ന അതിശക്തമായ മുന്നേറ്റങ്ങൾ കാണാതിരിക്കുകയുമരുത്.

ഈ മുന്നേറ്റത്തിനെതിരേ പ്രകടിപ്പിച്ച ചെറുത്തുനിൽപ്പുകൾ ബലപ്പെടുത്തേണ്ടതുണ്ട്. തീർച്ചയായും അത് ഇടതുശക്തികളുടെ ഉത്തരവാദിത്തമാണെങ്കിലും, കേരളത്തെ തകർക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന മനുവാദി ഹിന്ദുത്വയോട് പൊരുതാൻ ദൃഢനിശ്ചയം ചെയ്ത ഓരോരുത്തരുടേയും ഉത്തരവാദിത്തംകൂടിയാണ് അത്.


കോഴിക്കോട്ടെ ചിന്താ രവീന്ദ്രൻ അനുസ്മരണ ചടങ്ങിൽ സുഭാഷിണി അലിയെ ആദരിക്കുന്നു

പരിഭാഷ – രാജീവ് ചേലനാട്ട്

About Author

സുഭാഷിനി അലി

സിപിഐഎമ്മിന്റെ മുൻ പോളിറ്റ് ബ്യൂറോ അംഗം

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.