ലാസ്ലോ ക്രാസ്‌നഹോർക്കായിയോടുള്ള ഇഷ്ടക്കേടുകൾ
‘ലാസ്ലോ ക്രാസ്‌നഹോർക്കായ് …അയാളെ എനിക്കിഷ്ടമല്ല.’
ഒഴിഞ്ഞ ഗ്ലാസിൽ വീണ്ടും മദ്യം പകരുമ്പോൾ അയാൾ എന്നോടു പറഞ്ഞു.
മദ്യശാലയിൽ ഞങ്ങൾ രണ്ടുപേർ മാത്രമേ അവശേഷിച്ചിട്ടുണ്ടായിരുന്നുള്ളൂ. ചില്ലുഭിത്തികൾക്കപ്പുറം തുലാമഴയിലും കാറ്റിലും ഇരുട്ടിലും ലോകം അവ്യക്തമായിക്കൊണ്ടിരുന്നു. ക്രാസ്‌നഹോർക്കായിയുടെ നോവലുകളിലെ ഒരു ഏട് പോലെ.
‘കാരണം?’ ഞാൻ ചോദിച്ചു.
‘അയാളുടെ എഴുത്ത് എന്റെ ആശ്വാസങ്ങളെ ഇല്ലാതാക്കുന്നു. നേരിയ പ്രതീക്ഷകളെപ്പോലും തകിടം മറിക്കുന്നു.’
അത് ശരിയാണ്. ഞാൻ കരുതി. സർവ്വനാശത്തിലേക്കു സാവകാശം കൂപ്പുകുത്തുന്ന ഒരു ലോകത്തിലല്ല ക്രാസ്‌നഹോർക്കായിയുടെ കഥകൾ അരങ്ങേറുന്നത്. സർവ്വനാശം എന്നേ സംഭവിച്ചു കഴിഞ്ഞ ഭൂമിയിലാണു നാം നിലനിൽക്കുന്നതെന്ന് അവ ശഠിക്കുന്നു. അഗാധമായ വിഷാദത്തിന്റെ അരണ്ട വെളിച്ചത്തിൽ സംഭവിക്കുന്നതെല്ലാം അസംബന്ധങ്ങൾ മാത്രം. സ്വയം കബളിപ്പിക്കുന്നതിന്റെ ഭാഗമായി നിങ്ങൾ പ്രത്യാശകൾ കെട്ടിപ്പടുക്കുന്നു. വാഗ്ദാത്തഭൂമികൾ തേടി യാത്രകൾ പുറപ്പെടുന്നു. എത്തിച്ചേരാൻ ഇടമില്ലെങ്കിലും. മടങ്ങിവരാൻ ആർക്കും വീടുമില്ല.
‘അതിജീവനത്തിനുവേണ്ടി ചില അസത്യങ്ങളെ ആശ്രയിക്കാതെ എനിക്ക് മുന്നോട്ട് പോകാനാവില്ല. ക്രാസ്‌നഹോർക്കായ് എന്റെ നുണകൾ പൊളിച്ചുകളയുന്നു.’ വിസ്കി മൊത്തിക്കൊണ്ട് അയാൾ പറഞ്ഞു.
Satantango എന്ന നോവലിലെ ഇരുണ്ട രംഗങ്ങൾ എനിക്കുള്ളിൽ ചുരുളഴിയാൻ ആരംഭിച്ചു. ഒരു പൈശാചികനൃത്തത്തിലെ മുന്നോട്ടും പിന്നോട്ടുമുള്ള ചുവടുവെപ്പുകളായി.

ഹംഗറിയുടെ പ്രാന്തപ്രദേശങ്ങളിലെ തകർന്നടിഞ്ഞ ഒരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്. കൂട്ടുകൃഷിയുടെയും വ്യവസായസംരഭത്തിന്റെയും നാശത്തിനു ശേഷം ദുരിതത്തിൽ കഴിഞ്ഞുകൂടുന്ന ഏതാനും മനുഷ്യർ. നാടൻചാരായത്തിലും പരസ്പരവിദ്വേഷത്തിലും മുഴുകി നാളുകൾ തള്ളിനീക്കുന്നവർ. അവിടെനിന്നും രക്ഷപ്പെടാൻ പലർക്കും ആഗ്രഹമുണ്ടെങ്കിലും അവർക്കു മുന്നിൽ മാർഗ്ഗങ്ങൾ ഒന്നും തന്നെയില്ല. വ്യർത്ഥവും അർത്ഥശൂന്യവുമായ ജീവിതങ്ങൾ. പന്നിയെ കൊല്ലുന്ന സമയത്ത് അവശിഷ്ടങ്ങൾക്കായി നിലത്തു പതുങ്ങിയിരിക്കുന്ന പൂച്ചകളെപ്പോലെ അവർ എന്തിനെയോ കാത്തിരിക്കുന്നു.
അപ്പോഴാണ് ഇറിമിയാസ് എന്ന മനുഷ്യന്റെ ആഗമനം. ഒന്നര വർഷം മുൻപ് മരിച്ചുപോയെന്നു ആളുകൾ കരുതിയ അയാളും അയാളുടെ സഹചാരി പെട്രീനയും തോരാമഴയിൽ ഉയിർത്തെഴുന്നേൽക്കുന്നു. ഇറിമിയാസിന്റെ തിരിച്ചുവരവ് പ്രദേശവാസികൾക്കു രക്ഷയുടെ ഏകപ്രതീക്ഷയായി മാറി.
കഷ്ടപ്പാടുകൾ അവസാനിക്കുന്ന പ്രകാശഭരിതമായ ഭാവി ഇറിമിയാസ് അവർക്കു വാഗ്ദാനം ചെയ്തു. അവരുടെ പക്കലുള്ള അവസാനത്തെ ചില്ലിക്കാശും പുതിയ പദ്ധതിക്കായി അയാൾ പിഴിഞ്ഞെടുത്തു. അയാളുടെ നിർദ്ദേശമനുസരിച്ചു മറ്റൊരു പാഴായ ഇടത്തിലെ തകർന്ന കോട്ടയിലേക്കു കയ്യിലുള്ളതെല്ലാം കെട്ടിപ്പെറുക്കി മഴയിലും ചെളിയിലും മുങ്ങി അവർ യാത്ര ചെയ്യുന്നു. പറഞ്ഞ സമയത്ത് ഇറിമിയാസ് എത്താതിനാൽ അയാൾ ഒരു തട്ടിപ്പുകാരനാണെന്നു യാത്രാസംഘം സംശയിക്കുന്നുണ്ട്. കണ്ടുകിട്ടിയാൽ അയാളെ കൊല്ലണമെന്നു പോലും അവരിൽ ചിലർ തീരുമാനിക്കുന്നു. എന്നാൽ ഇറിമിയാസ് വൈകിയാണെങ്കിലും വന്നെത്തി. അവരെ ഒരു ട്രക്കിൽ കുത്തിനിറച്ചു തൊട്ടടുത്തുള്ള നഗരത്തിലേക്കു കുതിച്ചുപാഞ്ഞു. അതിനുശേഷം രാജ്യത്തിന്റെ വിവിധഭാഗങ്ങളിലേക്ക് ഓരോരുത്തരെയായി ചിതറിച്ചു.
യഥാർത്ഥത്തിൽ ഇറിമിയാസ് രഹസ്യപ്പോലീസിനു വേണ്ടി പ്രവർത്തിക്കുന്നവനാണ്. അധികാരികളുടെ നിർദ്ദേശങ്ങൾ അനുസരിച്ച് അയാൾ ഒരുക്കുന്ന കൂടതന്ത്രത്തിലാണ് അവരെല്ലാം അകപ്പെടുന്നത് . ഇറിമിയാസ് അവരെയെല്ലാം അങ്ങേയറ്റം വെറുക്കുന്നു. അയാളെ അന്ധമായി പ്രേമിക്കുന്നവളെ പോലും. രഹസ്യപ്പോലീസിനു നൽകുന്ന റിപ്പോർട്ടിൽ ഏറ്റവും നീചമായ വാക്കുകൾ കൊണ്ടാണ് തന്നിൽ വിശ്വാസമർപ്പിച്ചവരെക്കുറിച്ച് ഇറിമിയാസ് വിവരിക്കുന്നത്.
ഒക്ടോബറിലെ രാത്രിമഴ കനക്കുമ്പോൾ അപരൻ അയാളുടെ Satantango വായനയിലേക്ക് കടന്നു.
പ്രത്യക്ഷത്തിൽ അതൊക്കെയാണ് നോവലിൽ സംഭവിക്കുന്നത്. എന്നാൽ ആഖ്യാനത്തിന്റെ അടരുകളിൽ ലളിതമല്ലാത്തതും അയുക്തികവുമായ മറ്റു പലതും കടന്നുവരുന്നു.
തകർന്ന ദേവാലയത്തിൽനിന്നും വർഷങ്ങൾക്കു ശേഷം ഉയരുന്ന മണിമുഴക്കങ്ങൾ. ചിലന്തികളെ ഒരിക്കലും കണ്ടെത്താനാകില്ലെങ്കിലും മദ്യശാലയിൽ അവ സദാ നെയ്യുന്ന വലകൾ. സാത്താനുമൊത്തുള്ള പേക്കൂത്തിനു തുല്യമായ ലക്കുകെട്ട ലഹരിയും കാമവും. യാത്ര പുറപ്പെടുമ്പോൾ എങ്ങുനിന്നുമല്ലാതെ പ്രത്യക്ഷപ്പെടുന്ന ചിത്രശലഭങ്ങൾ. കുഴിച്ചിട്ടാൽ മുളച്ചുവരുമെന്നു പറഞ്ഞു ബുദ്ധിക്കുറവുള്ള എസ്തി എന്ന പെൺകുട്ടിയിൽനിന്നും അവൾ സൂക്ഷിച്ച പണം തട്ടിയെടുക്കുന്ന സഹോദരൻ. അവളോട് അല്പമെങ്കിലും ബന്ധമുണ്ടായിരുന്ന വളർത്തുപൂച്ചയെ കൊന്ന ശേഷം എലിവിഷം കഴിച്ചു മരിക്കുന്ന എസ്തി. ആ ആത്മഹത്യയുടെ ഉത്തരവാദിത്വം എല്ലാവരിലും അടിച്ചേൽപ്പിച്ചു കുറ്റബോധം സൃഷ്ടിക്കാനുള്ള ഇറിമിയാസിന്റെ പ്രഭാഷണം.
മരക്കൊമ്പുകളിൽ കെട്ടിഞാത്തിയ തൂവെള്ളശീലകൾക്കിടയിൽ എസ്തിയുടെ ശവം വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇറിമിയാസിനേയും പെട്രീനയെയും ആ കാഴ്ച ഭയചകിതരാക്കുന്നു, അതൊരു വെളിപാടാണോ അതോ മനോവിഭ്രാന്തിയാണോ എന്നു നിശ്ചയിക്കാനാവില്ല.
ഇപ്പോൾ കടപുഴങ്ങി വീഴുമെന്നു തോന്നിക്കും വിധം മദ്യശാലയുടെ മുറ്റത്തെ മരങ്ങൾ കാറ്റിൽ വളഞ്ഞുലഞ്ഞു. അയാൾ മഴയെ നോക്കി പിറുപിറുത്തു:

ക്രാസ്‌നഹോർക്കായിയുടെ ഗദ്യത്തെ മന്ദഗതിയിലുള്ള ലാവാപ്രവാഹമെന്നും വിസ്താരമേറിയ കറുത്ത നദിയെന്നുമാണ് കവിയും Satantango യുടെ വിവർത്തകനുമായ ജോർജ്ജ് സർട്ടീസ് വിശേഷിപ്പിക്കുന്നത്. ആ പ്രവാഹത്തിൽ ഉടനീളം ക്രൂരമായ ഹാസ്യത്തിന്റെ അടിയൊഴുക്കുകളുണ്ട്. നമ്മുടെ നിത്യജീവിതത്തിലെ തിന്മകളെ നിന്ദ്യമായി ആവിഷ്കരിക്കുമ്പോൾ ഉയരുന്ന ചിരി. ആ പരിഹാസം എന്നെ സദാ വേട്ടയാടുന്നു.
ഇറിമിയാസ് പെട്രീനയോട് പറയുന്ന വാക്കുകൾ ഞാൻ ഓർത്തു:
ദൈവം ഭാഷയിൽ പ്രത്യക്ഷീഭവിക്കുന്നില്ല. ഒന്നിലും പ്രത്യക്ഷപ്പെടുന്നില്ല. ദൈവം ഇല്ല… ദൈവം ഒരു പ്രമാദമാണ്. ഞാനും ഒരു ചെറുപ്രാണിയും തമ്മിൽ അല്ലങ്കിൽ ചെറുപ്രാണിയും ഒരു പുഴയും തമ്മിൽ പുഴയും അതിനു മുകളിൽ ആക്രോശിക്കുന്ന ഒരു ഒച്ചയും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. ഒന്നിലും യാതൊരു അർത്ഥവും ധാരണയുമില്ല. ആകപ്പാടെയുള്ളത് അതിഭയാനകമായ സമ്മർദ്ദങ്ങളിൽ അടിപ്പെട്ട് ആന്ദോളനം ചെയ്യുന്നപരസ്പരാശ്രിതത്വത്തിന്റെ ശൃംഖല മാത്രം. ജീർണ്ണതയുടെ ദുരിതപൂർണ്ണമായ ഈ ചളിയിൽനിന്ന് മുകളിലേക്ക് ഉയരാനാകുമെന്ന മൂഢവിശ്വാസവും അതിലുള്ള തോൽവിയുമായി നമ്മെ നിരന്തരം എതിരിടുന്നത് നമ്മുടെ ബോധമല്ല, സങ്കല്പമാണ്. എടാ വിഡ്ഡീ, ഈ അവസ്ഥയിൽനിന്ന് യാതൊരു രക്ഷപ്പെടലുമില്ല….നമ്മൾ എന്നന്നേക്കുമായി അകപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ശ്രമിച്ചിട്ട് യാതൊരു കാര്യവുമില്ല. ഇതൊരു കെണിയാണ്. നാം എല്ലായ്‌പ്പോഴും ആ കെണിയിലേക്കുതന്നെ വീഴുന്നു. കെട്ടുപൊട്ടിച്ചു സ്വാതന്ത്രരായെന്നു കരുതുമ്പോഴും നമ്മൾ പൂട്ടുകൾ പുനഃക്രമീകരിക്കുന്നതേയുള്ളൂ. നമ്മൾ കുരുക്കിലായി കഴിഞ്ഞു, അതാണ് കഥയുടെ അവസാനം.
ചില്ലുഗ്ലാസ് ഊക്കോടെ മേശപ്പുറത്തു വെച്ച് എനിക്കെതിരെയിരിക്കുന്ന മനുഷ്യൻ പ്രതിഷേധിച്ചു:
ഒന്ന് കുതറാൻപോലും അനുവദിക്കാത്ത ഈ ശൂന്യതാവാദം എനിക്ക് അംഗീകരിക്കാനാവില്ല. ക്രാസ്‌നഹോർക്കായിയെ സംബന്ധിച്ചിടത്തോളം സമൂഹവും പ്രകൃതിയും പ്രപഞ്ചവും ക്രമരഹിതമായ കൂട്ടക്കുഴപ്പം മാത്രമാണ്. വിധിയെ തടുക്കാൻ കെൽപ്പില്ലാത്ത വ്യക്തികളും ചെറുത്തുനില്പിനും കീഴടങ്ങലിനുമിടയിൽ ചാഞ്ചാടുന്ന ജനതയുമാണ് അയാളുടെ പ്രമേയങ്ങളിലെമ്പാടും. അതനുസരിച്ചു ചരിത്രം എന്നന്നേക്കുമായി നമ്മളെ കയ്യൊഴിഞ്ഞു കഴിഞ്ഞു. തുടങ്ങും മുൻപേ എല്ലാം നഷ്ടമായവർ. ഒരു രക്ഷകനെയും കാത്തിരിക്കേണ്ടതുമില്ല. നിങ്ങൾ നിസ്സഹായനാണ്, ദുർബലനാണ്, നിസ്സാരനാണ്. അയാളുടെ കഥകളിലൂടെ നിരാശ്രയതയുടെ പടുകുഴിയിലേക്ക് വീഴാൻ ഞാൻ തയ്യാറല്ല. ക്രമരാഹിത്യത്തിലും സാധ്യതയുള്ള ചില ക്രമങ്ങളാണ് പിടിച്ചുനിൽക്കാൻ എനിക്ക് വേണ്ടത്. അന്നേരം കല എനിക്ക് ക്രമങ്ങളുണ്ടാക്കാനുള്ള ഒരു ശ്രമം കൂടിയാണ്.
പുറത്ത് അഭാവങ്ങളുടെ സങ്കീർത്തനമായി ശീതക്കാറ്റിനു ശക്തിയേറി. പട്ടണത്തിലെ വെളിച്ചങ്ങൾ ഓരോന്നായി കെടാൻ തുടങ്ങിയിരുന്നു.
Satantangoയുടെ രൂപഘടനയിലെ പ്രത്യേകതകളിലേക്കു ഞങ്ങൾ കടന്നു.
ദീർഘവാക്യങ്ങളുടെ ചുഴികളിൽ വായന ആണ്ടുപോകുന്ന പ്രതീതിയാണ് ക്രാസ്‌നഹോർക്കായിയുടെ എഴുത്തുരീതി നൽകുന്നത്. ക്രാസ്‌നഹോർക്കായ് പൂർണ്ണവിരാമങ്ങളിൽ വിശ്വസിക്കുന്നില്ല. ഒട്ടേറെ പേജുകളിൽ നീളുന്ന അവിശ്വസ്വനീയ ദൈർഘ്യമുള്ള ഒറ്റവാക്യങ്ങളിൽ അയാൾ കഥകളും നോവലുകളും എഴുതിയിട്ടുണ്ട്. ആഖ്യാനം തീരുമ്പോൾ അവസാനതാളിൽ അവസാനവാക്കിനു ശേഷം മാത്രം ഒരു പൂർണ്ണവിരാമം. നമ്മുടെ ആലോചനകളിലും സംഭാഷണങ്ങളിലും സ്വപ്നങ്ങളിലും സംഭവങ്ങളുടെ അവിരാമമായ ഒഴുക്കിലും പൂർണ്ണവിരാമങ്ങൾ ഇല്ലാത്തതിനാൽ അയാളുടെ വാക്യങ്ങൾ അപ്രകാരമായതാണ്.
Satantangoയിലെ ഓരോ അധ്യായവും വരികൾ മുറിക്കാത്ത ഒരു നീണ്ട ഖണ്ഡികയാണ്. ഊടുവഴികളുടെ നൂലാമാലയിൽ അലയുന്ന വിഭ്രമാത്മകത. അതിനൊപ്പം വിഷണ്ണമായ ആലോചനകളുടെ പിരിയൻ ഗോവണികൾ നമ്മൾ കയറിയിറങ്ങുന്നു. ഒന്നുമുതൽ ആറുവരെ ആരോഹണക്രമത്തിലും പിന്നീട് ആറുമുതൽ ഒന്നുവരെ അവരോഹണക്രമത്തിലുമാണ് അദ്ധ്യായങ്ങളുടെ അടുക്കൽ. മുന്നിലേക്കും പിന്നിലേക്കും കാലടികൾ ദ്രുതഗതിയിൽ നീങ്ങുന്ന ടാൻഗോ നൃത്തത്തെ അനുകരിച്ച്.

യാത്രയുടെ ഇടത്താവളത്തിൽ ഉറക്കത്തിലേക്കു വീഴുന്നവരുടെ സ്വപ്‌നങ്ങൾ വർണ്ണിക്കുന്ന ഒരു ഭാഗമുണ്ട്. സ്വപ്‌നങ്ങൾ കെട്ടുപിണഞ്ഞു ചിരപരിചിതമായ പദങ്ങളിലെ അക്ഷരങ്ങൾ വേറിട്ടു പുതിയ മട്ടിൽ ഒട്ടിച്ചേരുന്നു. അതോടെ വാങ്മയം വിചിത്രശ്രേണിയായി മാറുന്നു. അബോധത്തിൽ വഴുതുന്ന കിനാവിന്റെ ആദിമഭാഷ ഇപ്രകാരമാകാം:
she triedagain butinvainandshecried asshewassittingattheengineroomwindow andhadnoideawhatwashappening itwasdawnandgettinglighter oreveningandgrowingdarker….
മുഴുക്കുടിയനും ആ ഗ്രാമം വിട്ടുപോകാൻ കൂട്ടാക്കാത്തവനുമായ ഡോക്ടർ അവിടുത്തെ ഓരോ നിവാസികളുടെയും ദൈനംദിനചലനങ്ങൾ നോട്ടുബുക്കുകളിൽ എഴുതി സൂക്ഷിക്കുന്നു. സർവ്വനേരവും ജനാലക്കരികിൽ ഇരിപ്പുറപ്പിച്ച് അയൽവീടുകളിലേക്കു നോക്കി അയാൾ ഓരോരുത്തരുടെയും പ്രവൃത്തികൾ സൂക്ഷ്മമായി കുറിച്ചുവെക്കുന്നു. മറ്റുള്ളവരെല്ലാം ആ പ്രദേശം ഉപേക്ഷിച്ചുപോയിട്ടും ഡോക്ടർ എഴുത്ത് തുടരുകയാണ്. നോവലിലെ ഓരോ കഥാപാത്രങ്ങളുടെയും ജീവിതം അവരെ കാണാതെത്തന്നെ അയാളുടെ സങ്കല്പത്തിൽ പൊടുന്നനെ ചുരുൾനിവരുന്നു. നോവൽ അവസാനിക്കുമ്പോൾ കഥയുടെ തുടക്കത്തിലുള്ള കാര്യങ്ങളെല്ലാം ഡോക്ടറുടെ കുറിപ്പുകളിൽ ആവർത്തിക്കുന്നു. ഒക്ടോബർ അവസാനത്തോടടുത്തുള്ള ഒരു പ്രഭാതത്തിൽ എസ്റ്റേറ്റിന്റെ പടിഞ്ഞാറൻഭാഗത്തെ വിണ്ടുകീറിയതും ഉപ്പുരസമുള്ളതുമായ മണ്ണിൽ നിഷ്കരുണം നീണ്ടുനിന്ന ശരത്കാലമഴയുടെ ആദ്യതുള്ളികൾ വീഴാൻ തുടങ്ങുന്നു. ഫുതാക്കി ഉണരുമ്പോൾ എങ്ങുനിന്നോ മണിനാദങ്ങൾ കേൾക്കുന്നു. ആരംഭത്തിലേക്ക് എല്ലാം ചാക്രികമായി തിരിച്ചുപോകുന്നു. ഒരു പക്ഷെ കഥാചക്രത്തിലെ ഒരു ആരമായ ഡോക്ടർ നോട്ടുബുക്കുകളിൽ കുറിച്ചുവെച്ച സംഗതികളായിരിക്കണം Satantango എന്ന നോവൽ.
അന്തരീക്ഷത്തെ വിറപ്പിച്ച് ഇടിമുഴക്കങ്ങൾ ഉയരുമ്പോൾ അയാൾ എന്നോട് ചോദിച്ചു:
നിങ്ങൾ എങ്ങിനെയാണ് Satantangoയിൽനിന്നു പുറത്തുകടന്നത്? നോവൽ അവസാനിക്കുമ്പോൾ നമ്മളെല്ലാം പുഴുക്കളെപ്പോലെ മാലിന്യത്തിലാണ് ജീവിക്കുന്നതെന്നു മനസ്സിലാക്കി തലകുനിക്കണോ? അല്ലെങ്കിൽ മനുഷ്യരാശിയുടെ ഏറ്റവും അടിസ്ഥാനപരമായ ഘടകങ്ങളിൽ അടങ്ങിയ പിഴവുകളെ നേരിടാൻ തയ്യാറെടുക്കണോ?
ഞാൻ ആലോചിച്ചു:
പുറത്തുകടക്കാൻ വഴികളില്ല. മാനവികത, ഹതാശ, ഏകാന്തത, മരണം അവയെപ്പറ്റിയെല്ലാം Satantango ഉയർത്തുന്ന സമസ്യകൾക്ക് ഉത്തരവുമില്ല. ഒരു പക്ഷെ ചോദ്യങ്ങളും ഉത്തരങ്ങളും കഥയിലെ രൂപകങ്ങളുടെ അനന്തമായ വ്യാഖ്യാനങ്ങളും പ്രസക്തമല്ല. അധികാരതന്ത്രങ്ങളുടെ ഇരയാകാനുള്ള മനുഷ്യരുടെ സന്നദ്ധതയെക്കുറിച്ചുള്ള ആക്ഷേപഹാസ്യമായി Satantango വായിക്കാം. ഏകാധിപത്യം തകർക്കുന്ന ജനതകൾ, വിമോചനം സാധ്യമല്ലാത്ത അഭിശപ്തജീവിതങ്ങൾ, ആകസ്മികതയുടെ പകിടയേറുകൾ മാത്രമായി അനുഭവിക്കാനാവുന്ന പ്രപഞ്ചം, …അതെല്ലാം വായനക്കാരുടെ ഇഷ്ടാനുസരണം കണ്ടെടുക്കാവുന്നതാണ്.
ഇറിമിയാസ് കപടവാഗ്ദാനങ്ങളുമായി നിങ്ങളെ നശിപ്പിക്കാൻ എത്തുന്ന ഏകാധിപതികളുടെ സാത്താൻരൂപമാകാം. ചതിയന്മാരായ പ്രവാചകർ നയിക്കുന്ന വാഗ്‌ദത്തദേശത്തിലേക്കുള്ള പലായനം നിങ്ങളെ കൂടുതൽ അനിശ്ചിതത്വത്തിലേക്കും ദുരന്തത്തിലേക്കും തള്ളിവിടും. നിങ്ങൾ പലയിടങ്ങളിലായി ചിന്നിച്ചിതറും. ഒടുവിൽ ഭരണകൂടം നിങ്ങളെ തടവിലാക്കുകയോ വധിക്കുകയോ ചെയ്യും.
നമ്മുടെ സംസ്കാരം സാങ്കേതികമികവുകളിലൂടെ മുന്നോട്ട് കുതിച്ചെന്ന മിഥ്യയിൽ മുഴുകുമ്പോഴും അധമചോദനകളിലും അധികാരരൂപങ്ങളുടെ നൃശംസതയിലും തിന്മയുടെ സർവ്വസാധാരണതയിലും പ്രത്യേകിച്ചൊരു മാറ്റവും മനുഷ്യജീവിയിൽ സംഭവിച്ചിട്ടില്ല. നൂറ്റാണ്ടുകളായി തുടരുന്ന ശീലങ്ങൾ നിങ്ങളെ വിട്ടുപോയിട്ടില്ല. ഇക്കാര്യത്തെ അഭിമുഖീകരിക്കാൻ നമുക്ക് ഭയവും മടിയുമാണെങ്കിലും. നിങ്ങളുടെ ജീർണ്ണിച്ച അകക്കാമ്പിനെ, ആത്യന്തികമായ ഇല്ലായ്മയെ തുറന്നു കാട്ടുന്ന പുസ്തകമാണിത്.
സമകാലികലോകത്തെക്കുറിച്ചുള്ള ക്രാസ്‌നഹോർക്കായിയുടെ ചില ആശങ്കകൾ അപരൻ എന്നെ അറിയിച്ചു.
ഒഴിഞ്ഞിരിക്കാൻ ഒരിടം പോലുമില്ലാത്ത വിധം വിപണി ലോകത്തിന്റെ ഓരോ മുക്കും മൂലയും കീഴടക്കിക്കഴിഞ്ഞു. കൂടുതൽ കൂടുതൽ പണമുണ്ടാക്കലാണ് ഓരോരുത്തരുടെയും സ്വപ്നം. ഈ കോലാഹലത്തിൽ കലയും ശാസ്ത്രവും വിവിധ ദർശനങ്ങളും മുന്നോട്ടുവെച്ച നിരീക്ഷണങ്ങൾ ആർക്കും ആവശ്യമില്ല. ബുദ്ധൻ, ഷേക്‌സ്‌പിയർ, ഡാവിഞ്ചി, ഐൻസ്റ്റീൻ…അവർക്കൊന്നും യാതൊരു പ്രസക്തിയുമില്ലാത്ത കാലം. മഹത്തരമെന്നു കരുതിയതെല്ലാം പരിഹാസ്യമായിക്കഴിഞ്ഞിരിക്കുന്നു. യുഗങ്ങളിലൂടെയുള്ള യാത്രക്കു ശേഷം നമ്മൾ എത്തിനിൽക്കുന്നതു കമ്പ്യൂട്ടറുകളിലാണ്. വ്യാജവിവരങ്ങൾ വാഴുന്ന വാർത്താസംവിധാനങ്ങളും താത്ക്കാലിക ഉത്തേജനങ്ങൾക്കുള്ള ജനപ്രിയ കലാരൂപങ്ങളുമാണ് ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്.
ചുറ്റും അന്ധകാരത്തിന്റെ വകഭേദങ്ങൾ നിറയുമ്പോൾ ഞാൻ അയാളോടു ചോദിച്ചു:
ക്രാസ്‌നഹോർക്കായ് എന്തിനാണ് എഴുതുന്നത്?
എഴുത്തുകാരൻ ആകണമെന്നു ക്രാസ്‌നഹോർക്കായ് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.
റിൽകെയുടെ Archaic Torso of Apollo എന്ന ഗീതകത്തിന്റെ അവസാനവരിയിൽ ‘നിങ്ങൾ നിങ്ങളുടെ ജീവിതം മാറ്റിയേ തീരൂ’ എന്ന നിർദ്ദേശമുണ്ട്. ആ വാക്കുകളുടെ അടിയന്തരസ്വഭാവം പതിനെട്ടാമത്തെ വയസ്സിൽ ക്രാസ്‌നഹോർക്കായിയെ മാറ്റിമറിച്ചു. സമൂഹത്തിന്റെ നിലവറക്കുണ്ടുകളിലേക്കു നയിക്കുന്ന പടവുകൾ ഇറങ്ങുമ്പോൾ എഴുതാനിടവന്ന നോവലാണ് Satanatango. ഒരു കൃഷിയിടത്തിൽ രാത്രിയിലെ കാവൽക്കാരനായി ജോലി നോക്കുമ്പോഴാണ് പന്നിക്കുഞ്ഞുങ്ങളുടെ വരിയുടക്കാൻ എത്തുന്ന ഇറിമിയാസ് എന്ന മനുഷ്യനെ ക്രാസ്‌നഹോർക്കായ് ആദ്യമായി കാണുന്നത്. കരുണ കൂടാതെ വികാരരഹിതമായി ജോലിയിലേർപ്പെടുന്ന ഒരാൾ. അയാൾ പിന്നീട് നോവലിലേക്ക് ചേക്കേറി.
നോവൽ എഴുത്തിന്റെ പ്രക്രിയ ക്രാസ്‌നഹോർക്കായ് പങ്കുവെക്കുന്നത് ഇപ്രകാരമാണ്: ആദ്യവരിക്കു ശേഷം തടുക്കാനാകാത്ത നിർഗ്ഗമനമായി വാക്കുകൾ കടന്നു വന്നു. കഥാപാത്രങ്ങളും സംഭവങ്ങളും ഉയിരെടുത്തു. അവരെല്ലാം കല്പനാലോകത്തിൽ മാത്രം നിലനിൽപ്പുള്ളവരല്ല. ഈ ലോകത്ത് എവിടെയോ അവരുണ്ട്. അപ്പോൾ ഞാൻ ചിന്തിച്ചു, ലോകത്തെക്കുറിച്ചാണ് എനിക്ക് എന്തെങ്കിലും എഴുതേണ്ടത്. കമ്മ്യൂണിസ്റ്റ് ഹംഗറിയെക്കുറിച്ചല്ല, അങ്ങേയറ്റം ദരിദ്രരായ ആളുകളും അവരുടെ സാഹചര്യങ്ങളുമടങ്ങിയ ഈ ഭൂപ്രകൃതിയെക്കുറിച്ചല്ല, മറിച്ച് ആഴമേറിയ തലത്തിലുള്ള ലോകത്തെക്കുറിച്ചാണ്…
എന്തിലെങ്കിലും വിശ്വസിക്കാൻ ക്രാസ്‌നഹോർക്കായിക്ക് താത്പര്യമില്ല. മറിച്ച് എന്തിലെങ്കിലും വിശ്വസിക്കുന്ന മനുഷ്യരെ മനസ്സിലാക്കാനാണ് താത്പര്യം.
നോവലിലെ ആളുകൾ എന്തുകൊണ്ടാണ് അങ്ങിനെയൊക്കെ പെരുമാറുന്നത് എന്നു ചോദിച്ചാൽ എഴുതുന്ന ആൾക്ക് മറുപടി പറയാനാകില്ല. അത് കഥാപാത്രങ്ങളോടുതന്നെ ആരായേണ്ട ഒരു കാര്യമാണ്. കഥാഗതി തീരുമാനിക്കുന്നത് അവരാണ് എന്നതിനാൽ.
യഥാർത്ഥത്തിൽ ഒരേയൊരു കഥ മാത്രമേ പറയാനുള്ളൂ. അതാകട്ടെ ഒരിക്കലും ആവിഷ്കരിക്കാനും സാധ്യമല്ല. ഓരോ കൃതിയും പരാജയമാണ്. ആ ഇച്ഛാഭംഗത്തിൽനിന്നും വീണ്ടും വീണ്ടും നടക്കുന്ന ശ്രമമാണ് അടുത്ത കൃതികൾ. എല്ലാവരും അവരവരുടെ സ്വന്തമായ ഒരേയൊരു വാക്യത്തിനായി തിരയുന്നു. ഇടവേളയില്ലാതെ തീവ്രതയോടെ ഒഴുകുന്ന പദസംയോജനങ്ങളിലൂടെ.
‘ഭാവന ഒരിക്കലും നിലയ്ക്കുന്നില്ല, പക്ഷേ നമ്മൾ സത്യത്തോട് അടുക്കുന്നുമില്ല’, ഇറിമിയാസ് അഭിപ്രായപ്പെടുന്നു.
തുലാമഴയുടെ വീര്യം വർദ്ധിക്കുകയാണ്. കുപ്പിയിൽ അവശേഷിച്ച വിസ്കി ഗ്ലാസ്സുകളിൽ പകുക്കുമ്പോൾ അയാൾ പറഞ്ഞു.

എന്റെ ലാപ് ടോപിൽ ക്രാസ്‌നഹോർക്കായ് എന്ന ഫോൾഡറിൽ അയാളുടെ കൃതികളുടെ ഡിജിറ്റൽ പതിപ്പുകളുണ്ട്. അയാളും ബീലാ താറും ചേർന്നൊരുക്കിയ തിരക്കഥകളിൽ ബീലാ താർ നിർമ്മിച്ച ആറ് സിനിമകളും.
ഞാൻ ചോദിച്ചു: അസ്വസ്ഥതകൾ ഒഴിവാക്കാൻ നിങ്ങൾ അതെല്ലാം ഡിലീറ്റ് ചെയ്യാൻ പോകുകയാണോ?
ഒരിക്കലുമില്ല. ഞാൻ അയാളുടെ കൃതികൾ പിന്നെയും പിന്നെയും വായിക്കാൻ തീരുമാനിച്ചു. ആ സിനിമകൾ വീണ്ടും കാണാനും.
കാരണം?
എനിക്ക് ക്രാസ്‌നഹോർക്കായിയെ ഇഷ്ടമല്ലാത്തതിനാൽ.
മദ്യശാലക്കു പുറത്തും അകത്തുമുള്ള വെളിച്ചങ്ങൾ എപ്പോഴേ കെട്ടിരുന്നു. ഞാനും അയാളും പാതിരാത്രിയുടെ അകത്തളത്തിൽ ഒച്ചയനക്കാതെ ഇരുന്നു. അദൃശ്യരായ ചിലന്തികൾ നെയ്യുന്ന വലക്കണ്ണികൾ ഞങ്ങളെ ബന്ധിച്ചു കഴിഞ്ഞിരുന്നു.
ഉള്ളിലുള്ള കൂരാക്കൂരിരുട്ടിൽ ശ്വാസംമുട്ടിക്കുന്ന ഉത്കണ്ഠയോടെ ഞങ്ങൾ സഞ്ചരിക്കും. വിലക്കപ്പെട്ട ഭാവാനാദേശങ്ങളിലൂടെ. പ്രതിസന്ധിയുടെയും ജീർണ്ണതയുടെയും ചതുപ്പുനിലങ്ങളിലൂടെ. കൊടുംമഴകൾ നനഞ്ഞ്. സമ്പൂർണ്ണനാശത്തിന്റെ പ്രവചനങ്ങൾക്കിടയിലൂടെ.
പിന്നീട് കാലപ്രഹേളികയുടെ ഏതോ സന്ധിയിൽവെച്ച് ഒരേയൊരു അഭയകേന്ദ്രമായി കലയെ കണ്ടെത്തുമ്പോൾ ഞാനും അയാളും ഒന്നായിത്തീർന്ന് ഒരു നിഴലായി മാഞ്ഞുപോകും.
(ലാസ്ലോ ക്രാസ്‌നഹോർക്കായ്: 2025ൽ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ച ഹംഗേറിയൻ എഴുത്തുകാരൻ. പ്രധാനകൃതികൾ Satantango, The Melancholy of Resistance, War and War, Seiobo There Below, The Baron Wenckheim’s Homecoming, Herscht07769. ക്രാസ്‌നഹോർക്കായിയും ബീലാ താറും ചേർന്ന് ഒരുക്കിയ തിരക്കഥകളെ ആധാരമാക്കി ബീലാ താർ ആറ് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.)



