A Unique Multilingual Media Platform

Articles Kerala Law Politics Society

താന്യ, നീതിയുടെ വഴിത്താരയിൽ  പ്രകാശം പരത്തുന്ന പെൺകുട്ടി

  • February 22, 2026
  • 1 min read
താന്യ, നീതിയുടെ വഴിത്താരയിൽ  പ്രകാശം പരത്തുന്ന പെൺകുട്ടി

തളിപ്പറമ്പ് കോടതിയുടെ ഇടനാഴികളിലൂടെ തിരക്കിട്ട് നടന്നുനീങ്ങുന്ന അഭിഭാഷകർക്കും കക്ഷികൾക്കും ഇടയിൽ, ഊന്നുവടിയുടെ ശബ്ദമോ യന്ത്രസഹായത്തോടെയുള്ള സ്ക്രീൻ റീഡറിലെ  വായനയോ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോയേക്കാം. എന്നാൽ തിരിച്ചറിയുക, അവ  നിശബ്ദമായൊരു വിപ്ലവത്തിന്റെ അടയാളങ്ങൾ കൂടിയാണ്. 

ഇരുപത്തിനാലുകാരിയായ താന്യ നാഥൻ സി, സിവിൽ ജഡ്ജിയായി തന്റെ ഇരിപ്പിടത്തിലേക്ക് നടന്നു കയറുമ്പോൾ കേരളത്തിന്റെ നീതിന്യായ ചരിത്രത്തിൽ അതൊരു പുതിയ അധ്യായത്തിന്റെ തുടക്കമാകും. സംസ്ഥാനത്തെ ആദ്യ കാഴ്ചപരിമിതിയുള്ള വനിതാ ജഡ്ജി എന്ന പദവിയിലേക്ക് അവൾ എത്തുമ്പോൾ, അത് കേവലം ഒരു ഉദ്യോഗലബ്ധി മാത്രമല്ല, മറിച്ച് ‘കഴിവ്’ എന്ന വാക്കിന് അവൾ നൽകുന്ന പുതിയൊരു നിർവചനം കൂടിയാണ്. ശാരീരികമായ പരിമിതികൾക്കുപരിയായി, സമൂഹത്തിൽ ഭിന്നശേഷിക്കാരായ സ്ത്രീകൾ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെ തൻ്റെ ഇച്ഛാശക്തിയാൽ തകർത്തെറിയാനുള്ള ശ്രമം കൂടിയാണ് അവളുടെ ജീവിതം. ബ്രെയിലി ലിപികളിൽ നിന്നും കോടതിയിലെ വിധിന്യായങ്ങളിലേക്കുള്ള താന്യയുടെ യാത്ര  നിശ്ചയദാർഢ്യത്തിന്റെ അപൂർവ്വമായൊരു നേർസാക്ഷ്യമാണ്.

താന്യ നാഥൻ സി.

ഒരു പെൺകുട്ടി ജനിക്കുമ്പോൾ തന്നെ അവൾക്ക് ചുറ്റും സമൂഹം ചില അലിഖിത നിയമങ്ങൾ എഴുതി വയ്ക്കാറുണ്ട്. ഒരു സ്ത്രീ പലപ്പോഴും സ്വന്തം കഴിവുകൾ തെളിയിക്കേണ്ട വ്യക്തി എന്നതിലുപരി മറ്റൊരാളാൽ ‘സംരക്ഷിക്കപ്പെടേണ്ടവൾ’ എന്ന നിലയിലാണ് അടയാളപ്പെടുത്തപ്പെടുന്നത്. ഈ സമവാക്യത്തിലേക്ക് ഭിന്നശേഷി കൂടി കടന്നുവരുമ്പോൾ ആ ഭാരം ഇരട്ടിയാകുന്നു. ഭിന്നശേഷിക്കാരായ സ്ത്രീകൾ പലപ്പോഴും ‘ആശ്രിതർ’ എന്നും ‘പരിമിതിയുള്ളവർ’ എന്നും മുദ്രകുത്തപ്പെടുന്നു. എന്നാൽ നിയമപഠനം തന്റെ കരിയറായി തിരഞ്ഞെടുത്തപ്പോൾ തന്യ പൊരുതിയത് കേവലം കഠിനമായ വിഷയങ്ങളോടല്ല, മറിച്ച് സമൂഹത്തിന്റെ ഈ മുൻധാരണകളോടാണ്. തനിക്ക് മുന്നിലുള്ള തടസ്സങ്ങൾ ഭൗതികതയേക്കാൾ സാമൂഹികമാണെന്ന് അവൾ തിരിച്ചറിഞ്ഞു. മറ്റുള്ളവരുടെ കാരുണ്യത്തിലല്ല, മറിച്ച് അവകാശങ്ങളിലാണ് തന്റെ ഭാവി കെട്ടിപ്പടുക്കേണ്ടതെന്ന് ഉറച്ച വിശ്വാസമുള്ള ഒരു മനസ്സായിരുന്നു താന്യയുടേത്.

ഏതൊരു പോരാളിയുടെയും വിജയത്തിന് പിന്നിൽ ഉറച്ചൊരു അടിത്തറയുണ്ടാകും. താന്യയുടെ കാര്യത്തിൽ അത് അവളുടെ കുടുംബമായിരുന്നു. പ്രവാസ ജീവിതത്തിലൂടെ മക്കളുടെ ഭാവി സുരക്ഷിതമാക്കാൻ കഷ്ടപ്പെട്ട അച്ഛൻ ജഗന്നാഥൻ, തന്റെ മകൾ മറ്റൊരാളുടെ തണലിൽ കഴിയേണ്ടവളല്ല, മറിച്ച് മറ്റുള്ളവർക്ക് തണലേകാൻ പ്രാപ്തിയുള്ളവളാകണമെന്ന് ആഗ്രഹിച്ചു. അമ്മ ബബിതയാകട്ടെ, വീടിനുള്ളിൽ ഒരിടത്തുപോലും നിരാശയ്ക്ക് സ്ഥാനമില്ലെന്ന് ഉറപ്പുവരുത്തിയ കരുത്തുറ്റ മനസ്സിന് ഉടമയായിരുന്നു. താന്യയിലെ കരുത്തിൻ്റെയും ഇച്ഛാശക്തിയുടേയും തീ കെടാതെ കാക്കുവാൻ അവളുടെ ഗൃഹാന്തരീക്ഷം വലിയ പങ്കുവഹിച്ചു. സഹോദരി താരയാകട്ടെ സഹതാപത്തോടെയല്ല, ഐക്യദാർഢ്യത്തോടെയാണ് താന്യയ്ക്കൊപ്പം നിന്നത്. പഠനത്തിലും ജീവിതത്തിലും അവർ പരസ്പരം താങ്ങായി. 

മോഡൽ സ്കൂൾ ഫോർ ദ ബ്ളൈൻഡ്

കാഴ്ച പരിമിതിയോടെ ജനിച്ച താന്യ, തന്റെ ലോകം മറ്റുള്ളവരുടേതിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് തിരിച്ചറിഞ്ഞു. മറ്റുള്ളവർ പുസ്തകങ്ങൾ കൺകുളിർക്കെ വായിച്ചപ്പോൾ അവൾ അവയെ തന്റെ വിരൽത്തുമ്പിലൂടെ ഹൃദയത്തിലേക്ക് പകർത്തി.

കണ്ണൂരിലെ മോഡൽ സ്കൂൾ ഫോർ ദി ബ്ലൈൻഡിലായിരുന്നു താന്യയുടെ പ്രാഥമിക വിദ്യാഭ്യാസം. അവിടെ വെച്ച് അവൾ ബ്രെയിലി ലിപി സ്വായത്തമാക്കി. മറ്റുള്ളവർക്ക് അതൊരു കോഡ് ഭാഷ മാത്രമായിരുന്നപ്പോൾ, താന്യയ്ക്ക് അത് സ്വാതന്ത്ര്യത്തിലേക്കുള്ള ആദ്യ ചുവടുവെയ്പ്പായിരുന്നു. അറിവ് നേടാൻ കാഴ്ചയല്ല, മറിച്ച് അതിലേക്കൊരു പാലമാണ് വേണ്ടതെന്ന് അവൾ തിരിച്ചറിഞ്ഞു. എന്നാൽ മുഖ്യധാരാ സ്കൂളുകളിലേക്ക് മാറിയപ്പോൾ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. പഠന സാമഗ്രികളുടെ കുറവും സംവിധാനങ്ങളുടെ അപര്യാപ്തതയും വലിയ വെല്ലുവിളിയായെങ്കിലും, ആധുനിക സാങ്കേതികവിദ്യയുടെയും തന്റെ കേൾവിശക്തിയുടെയും സഹായത്തോടെ താന്യ അവയെല്ലാം മറികടന്നു. ഒരു മികച്ച അഭിഭാഷകയ്ക്ക് വേണ്ട സസൂക്ഷ്മമായ ശ്രവണശക്തി’ (Active Listening) അവൾ അക്കാലത്ത് തന്നെ സ്വായത്തമാക്കിയിരുന്നു.

നിയമപഠനം എന്നത് വാക്കുകളുടെയും വായനയുടെയും ലോകമാണ്. ഭാരതീയ ന്യായ സംഹിതയും, ഭരണഘടനാ നിയമങ്ങളും, വിധിന്യായങ്ങളും ഉൾക്കൊള്ളുന്ന ആയിരക്കണക്കിന് പേജുകൾ വായിച്ചുതീർക്കുക എന്നത് കാഴ്ചപരിമിതിയുള്ള ഒരാളെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. എന്നാൽ താന്യ ഇതിനെയെല്ലാം മറികടന്നത് ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ചാണ്. സ്ക്രീൻ റീഡിങ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിധിന്യായങ്ങൾ കേട്ടു പഠിച്ചും, സുപ്രധാന വിവരങ്ങൾ ബ്രെയിലിയിൽ കുറിച്ചുവെച്ചും അവൾ പഠനം മുന്നോട്ട് കൊണ്ടുപോയി. 

തിരുവനന്തപുരം ലോ ട്രസ്റ്റിൻ്റെ ആദരവ് ഏറ്റുവാങ്ങുന്ന താന്യ , ട്രസ്റ്റ് ചെയർമാനും താന്യയുടെ മെന്റർമാരിൽ ഒരാളുമായ അഡ്വക്കേറ്റ് പി. സന്തോഷ് കുമാറിനൊപ്പം

കേവലം പാസ്സാകുക എന്നതിലുപരി, എൽ എൽ ബി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി അവൾ തന്റെ ധിഷണാശക്തി തെളിയിച്ചു. തിരുവനന്തപുരം ലോ ട്രസ്റ്റിന്റെ ആദരവ് ഏറ്റുവാങ്ങിയ വേളയിൽ, തന്റെ മെന്റർ കൂടിയായ അഡ്വക്കേറ്റ് പി സന്തോഷ് കുമാറിനൊപ്പം നിൽക്കുന്ന തന്യയുടെ ചിത്രം അവളുടെ വിജയത്തിന്റെ തെളിവാണ്. 2024 ഓഗസ്റ്റിൽ, തളിപ്പറമ്പിലെ അഡ്വക്കേറ്റ് സുനിൽകുമാർ കെ യുടെ കീഴിൽ പ്രാക്ടീസ് ആരംഭിച്ചതോടെയാണ് താന്യയുടെ നിയമജീവിതത്തിലെ അടുത്ത ഘട്ടം ആരംഭിക്കുന്നത്.

കോടതിമുറിയിലെ ചൂടേറിയ വാദപ്രതിവാദങ്ങൾക്കിടയിലും, സാങ്കേതികവിദ്യയുടെയും സഹപ്രവർത്തകരുടെയും സഹായത്തോടെ അവൾ സിവിൽ, ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്തു.  ഡിജിറ്റൽ രൂപത്തിലല്ലാത്ത ഫയലുകൾ പഠിക്കാൻ സഹപ്രവർത്തകരുടെ സഹായം തേടിയ താന്യ, നിയമം എന്നത് ഒരു വ്യക്തിയുടെ മാത്രമല്ല, മറിച്ച് സത്യം കണ്ടെത്താനുള്ള കൂട്ടായ ശ്രമമാണെന്ന് വിശ്വസിച്ചു. 

താന്യ, അമ്മ ബബിത (വലതുവശം), പ്രശസ്ത എഴുത്തുകാരി കെ.എ. ബീന ( ഇടതുവശം), അഡ്വക്കേറ്റ് പി. സന്തോഷ് കുമാർ എന്നിവർക്കൊപ്പം.

ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെ, 2016-ലെ ഭിന്നശേഷി അവകാശ നിയമം അനുസരിച്ച് ഒരാളുടെ ശാരീരിക പരിമിതികൾ ഒരു തൊഴിലിനും തടസ്സമാകരുത് എന്ന സുപ്രീം കോടതിയുടെ ഉത്തരവ് താന്യയുടെ യാത്രയ്ക്ക് ഭരണഘടനാപരമായ പരിരക്ഷ നൽകി. 2025-ലെ കേരള ജുഡീഷ്യൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടി താന്യ വിജയിച്ചപ്പോൾ, അത് കേവലം ഒരു വ്യക്തിയുടെ വിജയമായിരുന്നില്ല. മറിച്ച്, മെറിറ്റും കഠിനാധ്വാനവും ഉണ്ടെങ്കിൽ ഏതൊരു വാതിലും തുറക്കപ്പെടുമെന്നതിന്റെ തെളിവായിരുന്നു.

അവൾ ആ കസേരയിൽ ഇരിക്കുമ്പോൾ, ശാരീരികമായ പൂർണ്ണതയാണ് അധികാരത്തിന്റെ അളവുകോൽ എന്ന പഴഞ്ചൻ ധാരണയാണ് തിരുത്തപ്പെടുന്നത്. നീതി നടപ്പിലാക്കാൻ വേണ്ടത് കാഴ്ചശക്തിയല്ല, മറിച്ച് യുക്തിയും, സഹാനുഭൂതിയും, നിയമജ്ഞാനവുമാണെന്ന് തന്യ തെളിയിക്കുന്നു.

കണ്ണു കെട്ടിയ നീതിദേവതയുടെ പ്രതീകം (Justice is Blind) തന്യയുടെ കാര്യത്തിൽ അക്ഷരാർത്ഥത്തിൽ യാഥാർത്ഥ്യമാവുകയാണ്. അത് പക്ഷപാതമില്ലായ്മയെ മാത്രമല്ല, ഉൾക്കാഴ്ചയുടെ ശക്തിയെക്കൂടിയാണ് സൂചിപ്പിക്കുന്നത്.  താന്യ നാഥൻ സി., ശാരീരികമായി പരിമിതിയുള്ളവളല്ല, മറിച്ച് കഴിവുകളെ വ്യത്യസ്തമായ രീതിയിൽ വിനിയോഗിക്കുന്നവളാണ്. അവൾ കൈയ്യിലേന്തുന്ന ജഡ്ജിയുടെ മാലറ്റ് (Gavel) ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് തങ്ങളുടെ സ്വപ്നങ്ങൾ എത്തിപ്പിടിക്കാനുള്ള കരുത്തായി മാറും.

പരിമിതികൾ നമ്മുടെ കാഴ്ചപ്പാടിനാണോ അതോ സമൂഹത്തിന്റെ മനോഭാവത്തിലാണോ എന്ന ഗൗരവകരമായ ചോദ്യം ബാക്കിവെച്ചുകൊണ്ടാണ് താന്യ തന്റെ ഔദ്യോഗിക ജീവിതത്തിലേക്ക് ചുവടുവയ്ക്കുന്നത്.

About Author

അനു ജെയിൻ

ന്യൂഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയയിലെ ഡോക്ടറൽ ഗവേഷകയാണ് അനു ജെയ്ൻ. ഗാന്ധിയൻ തത്ത്വചിന്തയും ലിംഗ സമത്വ വിഷയങ്ങളും തമ്മിലുള്ള ബന്ധത്തെ അവലോകനം ചെയ്യുന്നതാണ് അവരുടെ ഗവേഷണം, പ്രത്യേകിച്ച് ലിംഗ സമത്വ പരിശ്രമങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികളുടെ (Elected Women Representatives – EWRs) നിർണായക പങ്കിനെ കുറിച്ച് അവർ ആഴത്തിൽ പഠിക്കുന്നു.

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Nadira Cotticollan

Very inspiring. May she blaze her way forward

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.