A Unique Multilingual Media Platform

The AIDEM

Literature Politics Society

മുസ്ലീം അപ്രത്യക്ഷമാവുമ്പോൾ – 11

  • November 4, 2022
  • 1 min read
മുസ്ലീം അപ്രത്യക്ഷമാവുമ്പോൾ – 11

മൂന്നാമങ്കം

രംഗം-2

(സ്കൂപ്പ് ടിവിയുടെ ഒബി വാനിന്റെയകത്തുള്ള ഒരു കൂടിച്ചേരൽ സ്ഥലം പോലെയാണ് സ്റ്റേജ് ക്രമീകരിച്ചിരിക്കുന്നത്. മധ്യവയസ്കനും ക്ഷീണിതനുമായ പ്രോഗ്രാം ഡയറക്ടർ ശങ്കർ ജീൻസും ഡിസൈനർ കുർത്തയുമണിഞ്ഞ വനിതാ റിപ്പോർട്ടർ ചർഖ; അതികായനായ ഒരു ക്യാമറാമാൻ; രണ്ട് സാങ്കേതിക വിദഗ്ദ്ധർ എന്നിവർ സ്റ്റേജിലുണ്ട്. ചാനലിന്റെ പേർ സ്റ്റേജിന് കുറുകെ സ്റ്റിക്കറുകളുപയോഗിച്ച് പ്രദർശിപ്പിച്ചിരിക്കുന്നു. ‘സ്കൂപ്പ് ടിവി – ഏറ്റവും നല്ലത് ഞങ്ങൾക്ക് ലഭിക്കുന്നു, ബാക്കി മറ്റുള്ളവർക്കും’ എന്നൊരു സന്ദേശവും പേരിനോടൊപ്പം എഴുതിവെച്ചിരിക്കുന്നത് കാണാം)

ശങ്കർ(മുഖത്ത് ഒരു ദേഷ്യഭാവം): നമ്മുടെ ടീം മാറിയിരിക്കുന്നു. നമ്മൾ സ്കൂപ്പ് ടിവിയാകേണ്ടതായിരുന്നു. എന്നാൽ പല കഥകളിലും ഫാസ്റ്റർ ടിവി നമ്മെ കടത്തിവെട്ടി. കുത്തബ് മിനാർ അപ്രത്യക്ഷമാവുന്നത് അവർ ലൈവായി കാണിച്ചു. നേതാവ് ശുക്ലാജിയുടെ വീടിന് മുന്നിലെ പ്രതിഷേധം അവർ പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് വൈകിക്കണമെന്ന് പറഞ്ഞ് ഉയർന്ന ജാതിക്കാർ നടത്തിയ പ്രകടനത്തിന്റെ എക്സ്ക്ലൂസീവ്സ് അവർക്ക് കിട്ടി.

ചർഖ: എന്നോട് ചോദിച്ചാൽ, അത് നമ്മുടെ തെറ്റല്ലെന്ന് ഞാൻ പറയും. നമുക്ക് ആവശ്യത്തിനുള്ള ആളില്ല. നമ്മുടെ റിപ്പോർട്ടിംഗ് സംഘത്തിലെ പകുതിപേരെയും അനാവശ്യകാര്യത്തിനായി അയച്ചിരിക്കുകയാണ്. മുസ്ലിങ്ങളെയും, അവർ അപ്രത്യക്ഷരായത് കണ്ടവരേയും അഭിമുഖം ചെയ്യാൻ. ഇവിടെയില്ലാത്ത ആളുകളെ എങ്ങിനെയാണ് നിങ്ങൾ അഭിമുഖം ചെയ്യുക? എന്റെ പേര് ചർഖ എന്നാണെന്ന് എനിക്കറിയാം. എന്നുവെച്ച്, എനിക്ക് നൂൽ നൂറ്റുകൊണ്ടിരിക്കാൻ ആവില്ലല്ലോ.

ശങ്കർ: ഒരു സ്കൂപ്പെങ്കിലും നമുക്ക് കിട്ടിയിരുന്നെങ്കിൽ ബോസ്സിന് സന്തോഷമായേനേ. നമുക്ക് ആ രണ്ട് വിമത തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ ഒന്ന് നോക്കിവെക്കാം. അവർക്ക് തിരഞ്ഞെടുപ്പ് നേരത്തെ നടത്തണമെന്നാണ് ആഗ്രഹം

(ചർഖ ശങ്കറിനെ നോക്കുന്നു): എനിക്ക് നിന്നോട് സ്വകാര്യമായി ചിലത് പറയാനുണ്ട്.

ശങ്കർ (ക്യാമറക്കാരനേയും സാങ്കേതികവിദഗ്ദ്ധരേയും നോക്കി): ഒരു ബ്രേക്കെടുക്കൂ.. പോയി ചായയോ കാപ്പിയോ എന്തെങ്കിലും കുടിച്ചുവരൂ.. ഞങ്ങൾക്ക് ചിലത് സ്വകാര്യമായി സംസാരിക്കാനുണ്ട്.

(മൂന്നുപേരും പുറത്തേക്ക് പോവുന്നു)

ശങ്കർ (ദേഷ്യത്തോടെ): മഹാമോശമായിപ്പോയി അത്. നീയുമായി കുറച്ച് കഥകൾ ചർച്ച ചെയ്യാൻ തുടങ്ങിയപ്പോഴേക്കും എന്നെക്കൊണ്ട് അവരെ പറഞ്ഞയപ്പിച്ചത്..അവരെ വിശ്വാസമില്ലെന്ന് മുഖത്തുനോക്കി പറയുന്നതിന് തുല്യമാണത്. ഒന്നുമില്ലെങ്കിൽ അവർ അതിനെ ആ രീതിയിലായിരിക്കും കാണുക. നമ്മൾ പറയുന്ന കാര്യമൊക്കെ മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള ഒരു മനോഭാവം ഇത് അവരിൽ ഉണ്ടാക്കും. അതൊക്കെ പോട്ടെ, എന്താണ് പറയാനുണ്ടെന്ന് പറഞ്ഞത്?

ചർഖ: ലോദി ഗാർഡൻ‌സിനെക്കുറിച്ച് എന്തെങ്കിലും നമുക്ക് ചെയ്താലോ; ആരാണ് ജയിച്ചത്? സവർണ്ണരോ ദളിതരോ?

ശങ്കർ: ‘ദളിത് പൂന്തോട്ടം’ എന്ന പേര് അവർക്ക് കൊടുത്തുകഴിഞ്ഞു. നമ്മൾ ചെയ്ത സ്റ്റോറിയാണെങ്കിലും ബോസ് അതിനെ നശിപ്പിച്ചു. ദളിത് വിജയത്തെക്കുറിച്ച് ഒന്നും ചെയ്യാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. ഫാസ്റ്റർ ടിവിയാണ് ആ സ്റ്റോറിയെ മുന്നോട്ട് കൊണ്ടുപോയത്. നമ്മുടെ ഉള്ളിലുള്ള ആരോ ആവണം അവർക്ക് ആ സ്റ്റോറി ചോർത്തിക്കൊടുത്തതെന്ന് എനിക്ക് തോന്നുന്നു.

ചർഖ: തിരഞ്ഞെടുപ്പ് നേരത്തെ നടത്താനായി ആ രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരും പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് തീയതി കിട്ടിയാൽ അതൊരു ഭൂലോക സ്കൂപ്പായിരിക്കും (ഒന്ന് നിർത്തി) പക്ഷേ തിരഞ്ഞെടുപ്പ് നേരത്തെ നടത്തിയാൽ അതൊരു ദളിത് അനുകൂല സ്റ്റോറിയാവുകയും ചെയ്യും (ചുമൽ കുലുക്കുന്നു)

ശങ്കർ: ഒരു കാര്യം ഞാൻ പറയട്ടെ, കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ സംഭവിച്ചതുപോലെ, ഇത്തവണ മാധ്യമങ്ങൾക്ക് സ്വാധീനിക്കാനോ, സന്തുലനത്തെ അട്ടിമറിക്കാനോ കഴിയില്ല. അധസ്ഥിത ജാതിക്കാർ ഒരുമിക്കുന്നതിനെ തടയാൻ പത്രങ്ങൾക്ക് സാധിക്കില്ല. (ഒന്ന് നിർത്തി തുടരുന്നു). പക്ഷേ നമ്മൾ ഒന്ന് കരുതിയിരുന്നാൽ നല്ലതാണ്. ഒന്നുമില്ലെങ്കിൽ, നമ്മളും ബോസ്സും ഒക്കെ ഉയർന്ന ജാതിക്കാരാണല്ലോ.

ചർഖ: പ്രൊഫഷണലും അതേസമയം, രാഷ്ട്രീയമായി ശരിയുമായിരിക്കുക എന്നതല്ലാതെ നമുക്ക് മറ്റൊരു വഴിയില്ല. നിലവിലുള്ള അന്തരീക്ഷത്തിൽ ഒരയവ് വരുത്താൻ ഏത് സ്റ്റോറിക്കാവും കഴിയുക? തിരിച്ചുവരുന്ന ഒരു മുസ്ലിമുമായുള്ള ഇന്റർവ്യൂ ആയിരിക്കുമോ?

ശങ്കർ: അത് അസാധ്യമാണ്. ആരും തിരിച്ചുവരുന്നില്ല. ആരും തിരിച്ചുവരില്ല.

ചർഖ: പഡായീൻ കീ മസ്ജിദിനെക്കുറിച്ചുള്ള വാർത്ത അപകടം പിടിച്ചതാവും.

ക്യാമറാമാൻ (ഉള്ളിലേക്ക് എത്തിനോക്കിക്കൊണ്ട്): ഫാസ്റ്റർ ടിവി നമ്മളെ വീണ്ടും തോൽ‌പ്പിച്ചുകളഞ്ഞിരിക്കുന്നു..മോണിറ്റർ ഓൺ ചെയ്തുനോക്ക്.

(സ്റ്റേജിന് പിന്നിലുള്ള മോണിറ്ററിൽ, രണ്ട് വിമത തിരഞ്ഞെടുപ്പ് കമ്മീഷണർമാരിൽ ഒരാൾ, മോഹിത് കാംബ്ലെ ഒരു പ്രഖ്യാപനം വായിക്കുന്നത് കാണാം. “തിരഞ്ഞെടുപ്പ് വൈകിപ്പിക്കാനുള്ള മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ വി. നരസിംഹന്റെ തീരുമാനത്തിനെതിരേ ഞങ്ങൾ രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷനർമാർ സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതി ഇക്കാര്യത്തിൽ ഞങ്ങളെ പിന്തുണച്ചിട്ടുണ്ട്”)

ശങ്കർ (മോണിറ്റർ ഓഫ് ചെയ്തുകൊണ്ട്): ഇത് വിചിത്രമായിരിക്കുന്നു. ആദ്യം സുപ്രീം കോർട്ട് നരസിംഹനോടൊപ്പമായിരുന്നു. സർക്കാർ തിരഞ്ഞെടുത്ത മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കൊപ്പം. മാത്രമല്ല, പരമോന്നത കോടതി ഉയർന്ന ജാതിക്കാരെ പിന്തുണയ്ക്കുന്നു എന്നൊരു പൊതുധാരണയുമുണ്ട്.

ചർഖ: അവർ സമയത്തിനനുസരിച്ച് മാറുകയാണ്. ദളിതുകളെ കൈവെടിയുന്നത് ബുദ്ധിമോശമാവുമെന്ന് ജഡ്ജിമാർക്ക് മനസ്സിലായിട്ടുണ്ടാവും.

ശങ്കർ (ക്ഷമ നശിച്ച്): അധസ്ഥിത ജാതിക്കാർക്കിടയിലെ ഈ അഹങ്കാരം മുളയിലേ നുള്ളിക്കളയണം. തിരഞ്ഞെടുപ്പ് നീട്ടിവെക്കുന്നത് ഭരണഘടനയുടെ ലംഘനമാവുമെങ്കിൽപ്പോലും സാരമില്ല എന്ന് കരുതണം.

ചർഖ (സ്വയം ആശ്വസിപ്പിക്കുന്ന മട്ടിൽ): ഒന്നും ചെയ്യാൻ പറ്റില്ല. അധസ്ഥിതജാതിക്കാർക്കും ദളിതർക്കും ഭൂരിപക്ഷമുണ്ട്. അവർ വിജയിക്കും. ഇനി ശാന്തമായിരുന്ന് യാഥാർത്ഥ്യത്തെ അംഗീകരിക്കുക. മുസ്ലിങ്ങൾ തിരിച്ച് വരാൻ പോവുന്നില്ല. കളി അവസാനിച്ചിരിക്കുന്നു.

ശങ്കർ (ശബ്ദമുയർത്തിക്കൊണ്ട്): ഇല്ല, അത് കഴിഞ്ഞിട്ടില്ല. സൈന്യവും, പൊലീസും, പാരാമിലിറ്ററിയും, സിവിൽ സർവ്വീസും എല്ലാം നമ്മളുടെകൂടെയാണ്. ഒരു അട്ടിമറിയുണ്ടാവും. പട്ടാളഭരണം വരട്ടെ. ഈ ആളുകളാൽ ഭരിക്കപ്പെടുന്നതിനേക്കാൾ നല്ലത് പട്ടാളഭരണം‌തന്നെയാണ്.

(ക്യാമറാമാൻ ആകാംക്ഷയോടെ എത്തിനോക്കുന്നു)

ക്യാമറാമാൻ: സംസാരം നിർത്തൂ. നിങ്ങൾ പറയുന്നത് റിക്കാർഡ് ചെയ്യുന്നുണ്ട്. അവർ നിങ്ങളുടെ മേൽ ഒരു ഒളിക്യാമറ പ്രവർത്തനം നടത്തിയിട്ടുണ്ട്. നിങ്ങളുടെ സംഭാഷണം മുഴുവൻ പുറത്ത് പ്രചരിക്കുന്നുണ്ട്.

ചർഖ: എവിടെ?

ക്യാമറമാൻ: ഒരു ദളിത് പോർട്ടലിൽ

(അതേസമയം പുറത്ത് ഭ്രാന്തിളകിയ ഒരാൾക്കൂട്ടം തടിച്ചുകൂടിയിരിക്കുന്നു. വാനിൽനിന്ന് ചർഖയ്ക്കും ശങ്കറിനും പുറത്ത് കടക്കാൻ പറ്റുന്നതിനുമുന്നേ ഒരു കല്ലുവന്ന് ജനലയിൽ അടിക്കുന്നു. ഡ്രൈവർ ഒ.ബി വാൻ സ്റ്റാർട്ട് ചെയ്യുന്നതും ഗിയർ മാറ്റുന്നതും ഇപ്പോൾ കേൾക്കാം. സ്റ്റേജിലെ വെളിച്ചം മങ്ങുന്നു)

 

തുടരും… അടുത്ത സീൻ നവംബർ  14ന്  വായിക്കുക.


തുടർ ഭാഗങ്ങൾ വായിക്കാം, മുസ്ലീം അപ്രത്യക്ഷമാവുമ്പോൾ

പരിഭാഷ – രാജീവ് ചേലനാട്ട് | സ്‌കെച്ചുകൾ – മിഥുൻ മോഹൻ

About Author

സയീദ് നഖ്‌വി

ഇന്ത്യൻ മാധ്യമ ചരിത്രത്തിലെ ജീവിക്കുന്ന ഇതിഹാസമാണ് സയീദ് നഖ്‌വി. അഞ്ചര പതിറ്റാണ്ടായി മാധ്യമ രംഗത്ത് സക്രിയമായ നഖ്‌വി, ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി ലോകനേതാക്കളെയും വ്യക്തികളെയും അഭിമുഖം ചെയ്തിട്ടുണ്ട്. നെൽസൺ മണ്ടേല, ഫിഡൽ കാസ്ട്രോ, ഗോർബച്ചേവ്, അൻവർ സാദത്ത്, ഹെൻറി കിസിഞ്ജർ എന്നീ വിശ്വനേതാക്കൾ ഇതിൽ പെടും . ഇന്ത്യൻ എക്സ്പ്രസ്സ് എഡിറ്റർ ആയിരുന്ന ഇദ്ദേഹം ബിബിസി ന്യൂസ്, ദി സൺ‌ഡേ ഒബ്സർവർ, ദി സൺ‌ഡേ ടൈംസ്, ദി ഗാർഡിയൻ, വാഷിംഗ്ടൺ പോസ്റ്റ് തുടങ്ങി അന്താരാഷ്ട്ര മാധ്യമങ്ങൾക്കുവേണ്ടിയും എഴുതാറുണ്ട്.