A Unique Multilingual Media Platform

The AIDEM

Literature Politics Society

മുസ്ലീം അപ്രത്യക്ഷമാവുമ്പോൾ – 13

  • November 19, 2022
  • 1 min read
മുസ്ലീം അപ്രത്യക്ഷമാവുമ്പോൾ – 13

മൂന്നാമങ്കം, രംഗം-3 (കഴിഞ്ഞ രംഗത്തിന്റെ തുടർച്ച)

 

ചാണക്യ പുരി: ദയവായി നിൽക്കൂ. എന്നിട്ട് ജനറൽ മാനേജരെ വിളിക്കൂ. ഒരു തീരുമാനമെടുത്തേ പറ്റൂ..ഇപ്പോൾ, ഇവിടെവെച്ചുതന്നെ.

(വിവരം മുൻ‌കൂട്ടി കിട്ടിയപോലെ, ബിസിനസ്സ് സൂട്ടണിഞ്ഞ ജനറൽ മാനേജർ ഓടിവരുന്നു. അയാളും മാർക്കറ്റിംഗ് മാനേജറും ചാണക്യ പുരിയുടെ സമീപത്ത് ഇരിക്കുന്നു)

ചാണക്യ പുരി: മാനേജർ സാബ്, നിങ്ങൾ എങ്ങിനെയാണ് ഇതിനെ കാണുന്നത്? നമ്മൾ മുങ്ങിക്കൊണ്ടിരിക്കുകയാണ്. ചാനൽ എന്ന നിലയ്ക്കും രാജ്യം എന്ന നിലയ്ക്കും. എന്താണ് ചെയ്യുക?

ജ.മാ: ഫാസ്റ്റർ ടിവിയുടെ പുതിയ റിപ്പോർട്ട് പുറത്തുവിട്ടത് ദളിത് സമാജമാണെന്നത് തീർച്ചയാണ്. സത്യം പറഞ്ഞാൽ, ലോകം വളരെ പെട്ടെന്നാണ് മാറിക്കൊണ്ടിരിക്കുന്നത്. നമ്മുടെ റിപ്പോർട്ടിംഗിലുള്ളവർക്കാർക്കും ദളിത് സമാജവുമായി ഒരു ബന്ധവുമില്ല.

ചാണക്യ പുരി: എങ്കിൽ റിപ്പോർട്ടിംഗ് സ്റ്റാഫിലെ പകുതി പേരെ ദളിതരിൽനിന്നും മറ്റ് പിന്നാക്കജാതികളിൽനിന്നും നിയമിക്കൂ.

ജ.മാ: നമ്മൾ എങ്ങിനെയാണ് ദളിതരേയും ഒ.ബി.സി.ക്കാരേയും എടുക്കുക? അവർക്ക് അത്രയ്ക്ക് വിദ്യാഭ്യാസമൊന്നുമില്ല. അവർ ഒരിക്കലും ജേണലിസം സ്കൂളുകളിൽ പോയിട്ടുമില്ല.

ചാണക്യ പുരി: പറയൂ, എങ്ങിനെയാണ് ഫാസ്റ്റർ ടിവി.ക്ക് ഇത്രവേഗം വാർത്തകൾ കിട്ടുന്നത്?

ജ.മാ: അവർ ഒരു സൂത്രം പ്രയോഗിക്കുന്നുണ്ട് സർ, അവർ ഝോലാവാലകളെ (തൂക്കുസഞ്ചിക്കാരെ – ആക്ടിവിസ്റ്റുകളെ കളിയാക്കിക്കൊണ്ട് വിളിക്കുന്ന ഒരു വാക്ക്) വാടകയ്ക്കെടുത്തിട്ടുണ്ട്.

ചാണക്യ പുരി: ഝോലാവാലകളോ?

ജ.മാ: കൂടുതലും ഉയർന്ന ജാതിക്കാർ. പക്ഷേ അവർ അവരുടെ ജാതിപ്പേര് ഒഴിവാക്കും. കമ്മ്യൂണിസ്റ്റുകളാണ് അവർ. ആ ജെ.എൻ.യു. ടൈപ്പുകൾ. അറിയാമല്ലോ, അർബൻ നക്സലുകൾ.

ചാണക്യ പുരി: ഈ ലോകത്തിന് ഇതെന്ത് പറ്റി? ഹിന്ദുക്കൾ മുസ്ലിമാവുന്നു. താഴ്ന്ന ജാതിക്കാരുമായി പൊരുത്തപ്പെട്ടുപോകുന്നതുകൊണ്ട് കമ്മ്യൂണിസ്റ്റുകാരെ ജോലിക്കെടുക്കേണ്ടിവരുന്നു..രാമരാമാ..(ഒന്ന് നിർത്തി), ശരി, നമ്മുടെ റിപ്പോർട്ടർമാരിൽ ഉയർന്ന ജാതിക്കാരെ ചിലരെ പിരിച്ചുവിട്ട്, ഝോലാവാലകളെ എടുക്ക്. നമ്മുടെ ചില റിപ്പോർട്ടർമാരെ അവരെപ്പോലെ വേഷം കെട്ടിച്ച് അഭിനയിപ്പിക്കാൻ പറ്റില്ലേ? ചർഖയ്ക്ക് തീർച്ചയായും അത് ചെയ്യാൻ പറ്റും. അവൾ നന്നായി അഭിനയിക്കും.

ജ.മാ: നമുക്ക് റിപ്പോർട്ടർമാരെ പിരിച്ചുവിടാനൊന്നും പറ്റില്ല. അവർക്ക് കൃത്യമായ കരാറൊക്കെയുണ്ട്.

ചാണക്യ പുരി: എങ്കിൽ അവരെ സ്ഥലം മാറ്റൂ. അവരെ സ്ഥലം മാറ്റാൻ പാടില്ലെന്നൊന്നും കരാറിലില്ലല്ലോ. മുംബൈയിലേക്ക് മാറ്റൂ.

ജ.മാ: ദളിതുകളുടെ ആവശ്യമുള്ള മുംബൈയിൽ അവർ എന്ത് ചെയ്യാനാണ്? പ്രത്യേകിച്ചും അവിടുത്തെ ഭീമാ കൊറേഗാംവ്, എൽ‌ഗാർ പരിഷദ് പ്രശ്നമൊക്കെ വാർത്തയിൽ നിറയുമ്പോൾ. ഇനി വരുന്ന ദിവസങ്ങളിൽ അത് കൂടുതൽ ചൂട് പിടിക്കും.

ചാണക്യ പുരി: എങ്കിൽ ദളിതുകളെ വാടകയ്ക്കെടുക്കൂ. ഝോലാവാലകളേയും ഝോലാവാലികളേയും. എന്തെങ്കിലും വേഗം ചെയ്യൂ.

ജ.മാ: വാടകയ്ക്കെടുക്കുന്നത് നടപ്പുള്ള കാര്യമല്ല. അത്തരം പത്രപ്രവർത്തകർ ജോയിൻ ചെയ്യില്ല.

ചാണക്യ പുരി:  എന്തുകൊണ്ട് ജോയിൻ ചെയ്യില്ല. അവർ ഇപ്പോൾ സമ്പാദിക്കുന്നതിന്റെ രണ്ടോ മൂന്നോ ഇരട്ടി ഞാൻ കൊടുക്കാം.

ജ.മാ:നിങ്ങൾ താങ്കളെ മുസ്ലിം വിരുദ്ധനും അർബൻവിരുദ്ധ-നക്സലും, അമേരിക്കൻ പക്ഷപാതിയും, മുതലാളിത്ത അനുകൂലിയും ഹിന്ദുത്വ അനുകൂലിയൂമായിട്ടാണ് കാണുന്നതെന്ന് അറിയാമോ? അവർ താങ്കളുടെയടുത്തേക്ക് ഓടിവരുമെന്ന് എങ്ങിനെയാണ് പ്രതീക്ഷിക്കുക?

ചാണക്യ പുരി: നമ്മൾ നിലപാട് മാറ്റും. മുൻപത്തെ സർക്കാർ മതേതര നാട്യങ്ങൾ പ്രദർശിപ്പിച്ചപ്പോൾ നമ്മളും മതേതരരായത് ഓർമ്മയില്ലേ?

ചീഫ് റിപ്പോർട്ടർ (ഇത്രനേരവും നിശ്ശബ്ദനായി ഇരുന്നിരുന്ന, നാൽ‌പ്പത് വയസ്സ് കഴിയാറായ കണ്ണടവെച്ച ഒരാൾ), നിങ്ങളിതെന്തൊക്കെയാണ് പറയുന്നത് മിസ്റ്റർ പുരി. സ്കൂപ്പ് ടിവിയുടെ മറ്റൊരു യൂണിറ്റിലേക്ക് പോവുനതിൽനിന്ന് ഞങ്ങളുടെ കരാർ ഞങ്ങളെ സംരക്ഷിക്കുന്നില്ല എന്ന ന്യായമുപയോഗിച്ച്, സാങ്കേതികമായി പിരിച്ചുവിടാതെതന്നെ മുഴുവൻ റിപ്പോർട്ടിംഗ് സ്റ്റാഫിനെയും പിരിച്ചുവിടാനാണോ നിങ്ങളുടെ ഭാവം? താങ്കളുടെ ചിന്തകൾ എനിക്ക് കാണാൻ കഴിയുന്നുണ്ട്: സ്കൂപ്പ് ടിവി നൽകുന്ന ശമ്പളം കൊണ്ട് റിപ്പോർട്ടർമാർക്ക് താമസച്ചിലവ് താങ്ങാൻ പറ്റില്ല, പ്രത്യേകിച്ചും മുംബൈയിൽ. അതുകൊണ്ട്, മുംബൈയിലേക്ക് മാറ്റുക എന്നുവെച്ചാൽ, പുറത്താക്കുക എന്നതുതന്നെയാണ് അർത്ഥം. എന്റെ ആളുകൾ ഇതറിഞ്ഞാൽ, കൂട്ടത്തോടെ രാജിവെക്കും. 

ചാണക്യ പുരി (ദേഷ്യംകൊണ്ട് വിറച്ച്, മേശപ്പുറത്തെ കടലാസ്സുകൾ വലിച്ചുകീറുന്നു): ബ്ലാക്ക്മെയിൽ ചെയ്യുന്നോ! ആ തെമ്മാടികൾ അധികാ‍രത്തിൽ വരുമെന്ന് കരുതി എന്നെ ഭീഷണിപ്പെടുത്താമെന്ന് കരുതിയോ കൃമികളേ?

(സ്റ്റേജിലെ വെളിച്ചം മങ്ങുന്നു. ടിവി സ്ക്രീൻ തെളിയുമ്പോൾ സ്കൂപ്പ് ടിവിയുടെ ചർഖ ദളിത് യൂത്ത് ലീഗ് പ്രസിഡന്റ് ചന്ദൻ മൊഹോതെയുമായി സംസാരിക്കുകയാണ്)

ചർഖ: ദളിത് യൂത്ത് ലീഗിന്റെ പ്രസിഡന്റ് ചന്ദൻ മൊഹോതെ നമ്മോടൊപ്പം ചർച്ചയിൽ പങ്കെടുക്കുന്നതിൽ വളരെയധികം സന്തോഷമുണ്ട്. (ഒന്ന് നിർത്തി), ഞാൻ നേരിട്ട് കാര്യത്തിലേക്ക് കടക്കാം. മിസ്റ്റർ മൊഹോതെ, ഇസ്ലാമിലേക്ക് സ്വമനസ്സാലെ പരിവർത്തനം ചെയ്യാൻ ദളിത് നേതൃത്വം ദളിതുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ?

മൊഹോതെ: സ്വയം മൊഹമ്മദിയ ഹിന്ദുക്കൾ എന്ന് ചിലർ വിളിക്കാൻ തുടങ്ങിയിട്ടുണ്ട്.

ചർഖ: നിങ്ങൾ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു…

മൊഹോതെ: ഞങ്ങളുടെ പോളിറ്റ്ബ്യൂറൊ ഇതിൽ ഇടപെടേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നത്. സ്വന്തം മതം തിരഞ്ഞെടുക്കാൻ ദളിതുകൾക്ക് സ്വാതന്ത്ര്യമുണ്ട്.

ചർഖ: സുന്നത്ത് പ്രക്രിയ വേഗത്തിലാക്കാൻ ആധുനിക സംവിധാനങ്ങൾ തയ്യാറാവുന്നു എന്ന് കേട്ടു. അതായത്, ഇസ്ലാമിലേക്കുള്ള മതപരിവർത്തനം. അതിനെക്കുറിച്ചെന്തെങ്കിലും കേട്ടിരുന്നോ?

മൊഹോതെ: ഞാൻ അതിനെക്കുറിച്ച് കേട്ടിരുന്നു. സുന്നത്ത് ഇപ്പോൾ ഏതാണ്ട് ഒരു ഫാഷനായി മാറിക്കഴിഞ്ഞിട്ടുണ്ട്. ആചാര്യ ഗിരിരാജ് കിഷോറിന്റെ പഴയൊരു പ്രസ്താവനയുടെ വീഡിയോ ഇപ്പോൾ വൈറലായിട്ടുണ്ട്. ഹിന്ദു സ്ത്രീകൾക്ക് കൂടുതൽ ലൈംഗികസുഖം നൽകാനും അവരെ ആകർഷിക്കാനുമാണ് മുസ്ലിം യുവാക്കൾ സുന്നത്തെ ചെയ്യുന്നതെന്ന് ഗിരിരാജ് ഒരിക്കൽ വനിതാ റിപ്പോർട്ടർമാരോട് പറയുകയുണ്ടായി. ലവ് ജിഹാദിനെതിരേ ഉയർന്ന ജാതിക്കാരായ സ്ത്രീകൾക്ക് മുന്നറിയിപ്പ് കൊടുക്കുകയായിരുന്നു അദ്ദേഹം. എന്നാൽ ഇന്ന് പല യുവാക്കളും സുന്നത്തിനെ കാണുന്നത്, അവരുടെ ആകർഷണം വർദ്ധിപ്പിക്കുകയും ലൈംഗിക പ്രാപ്തി വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഒന്നായിട്ടാണ്. വ്യവസായികൾ പുതിയ വ്യാപാരത്തിൽ നിക്ഷേപിക്കുകയാണ് (ചെറുതായി ചിരിച്ചുകൊണ്ട്). അവർ ഇതിനെ വിളിക്കുന്നത് പുതിയ സൺ‌റൈസ് ഇൻഡസ്ട്രി എന്നാണ്.

ചർഖ: ഈ ട്രെൻഡ് വിജയിച്ചാൽ, മറ്റ് പിന്നാക്കജാതിക്കാരുപോലും മുന്നോട്ട് വന്നെന്ന് വരും.

മൊഹോതെ (ചർഖയുടെ മുഖത്ത് പ്രകടമാവുന്ന അസ്വസ്ഥതയിൽ സന്തോഷിച്ചുകൊണ്ട്): ഒ.ബി.സി.ക്കാർ മാത്രമല്ല. എല്ലാവരും. ഇതൊരു തരംഗമാണ്. ആ‍ർക്കറിയാം, കാഴ്ചയിൽ നിസ്സാരമെന്ന് തോന്നാമെങ്കിലും ഗുരുതരമായേക്കാം. നിങ്ങൾക്കറിയാവുന്നതുപോലെ, ബി.ജെ.പി.യും, കോൺഗ്രസ്സും ഒരു ലയനത്തിന്റെ സാധ്യതകൾ ആരായുകയാണ്. അവർ ഒരുമിച്ച് ചേർന്ന്  ബാക്ക്വേഡ് സമാജത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കുകയാണെങ്കിൽ നമുക്കവരെ, ഇസ്ലാമിലേക്ക് മാറുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താം. അതോടെ, കാര്യങ്ങൾ ഒരു തീർപ്പീലെത്തും

(സ്ക്രീൻ മങ്ങി, സ്റ്റുഡിയോയിൽ വെളിച്ചം നിറയുന്നു. ചാണക്യ പുരി ഇപ്പോഴും ജനറൽ മാനേജരും മറ്റ് ചിലരുമൊന്നിച്ച് കോൺഫറൻസ് റൂമിൽത്തന്നെയാണ്. ഒറ്റനോട്ടത്തിൽത്തന്നെ ആകെ പരിക്ഷീണനായി തോന്നിക്കുന്ന ശുക്ലാജിയും മകൾ അനിതയും പ്രവേശിക്കുന്നു. അവരെ അനുഗമിച്ചുകൊണ്ട് മഞ്ഞയും നീലയും നിറമുള്ള ഓവറോൾ ധരിച്ച ഒരു ടെക്നീഷ്യനുമുണ്ട്).

ചാണക്യ പുരി: ശുക്ലാജി, നമ്മൾ ഹിന്ദുരാഷ്ട്രം ആഘോഷിക്കാൻ പോയതാണ്. പകരം നമുക്ക് കിട്ടുക മുസ്ലിം രാജായിരിക്കും. അപ്രത്യക്ഷമായതിലൂടെ മുസ്ലിങ്ങൾ നമ്മളെ നശിപ്പിച്ചുകളഞ്ഞു. എങ്ങിനെ നമുക്കവരെ തിരിച്ചുകൊണ്ടുവരാൻ കഴിയും? എത്ര കോടി പണം ചിലവഴിക്കാനും മാർവാഡി സമാജം തയ്യാറാണ്.

ശുക്ലാജി: ശ്രദ്ധയോടെ സംസാരിച്ചില്ലെങ്കിൽ കോടികൾകൊണ്ടൊന്നും ഒരു ഗുണവുമുണ്ടാവാൻ പോവുന്നില്ല. ഇന്നത്തെ കാലത്ത്, ചുമരുകൾക്കുപോലും കാതുകളുണ്ടെന്ന കാര്യം മറക്കരുത് 

(ശുക്ലാജി ടെക്നീഷ്യനുനേരെ ചൂണ്ടുന്നു). ഒരു സ്വകാര്യ ഡിറ്റക്ടീവ് ഏജൻസിയിൽനിന്നുള്ള വിശ്വസിക്കാവുന്ന ആളാണ് അയാൾ. നിങ്ങളുടെ ഓഫീസിൽനിന്ന് കാര്യങ്ങൾ ചോർന്നുപോകുന്നത് തടയാൻ ഞാൻ കൊണ്ടുവന്നതാണ് അയാളെ. നിങ്ങൾ പറയുന്നതൊക്കെ അവർ ചോർത്തിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയാണ് ഫാസ്റ്റർ ടിവി ഓരോ വാർത്തയിലും നിങ്ങളെ കടത്തിവെട്ടുന്നത്.

(ചാണക്യ പുരിയും ജനറൽ മാനേജരും മറ്റുള്ളവരും അത്ഭുതത്തോടെ നോക്കിയിരിക്കുമ്പോൾ, ടെക്നീഷ്യൻ ഒരു ചെറിയ സ്കാനിംഗ് ഉപകരണമെടുത്ത് ചുമരിന്റെ ഉപരിതലത്തിലൂടെ നീക്കുന്നു. സീലിംഗിന്റെ ഒരു പ്രത്യേക ഭാഗത്തെത്തുമ്പോൾ, അയാൾ അത് നിർത്തുന്നു)

ടെക്നീഷ്യൻ: ഇതാ, ഇവിടെ (സീലിംഗിൽ ഘടിപ്പിച്ചുവെച്ച ഒരു സ്ഫടിക ഗോളം അയാൾ കാണിച്ചുകൊടുക്കുന്നു)

ശുക്ലാജി: ചാണക്യാ, അത് ഒരു ഒളിക്യാമറയാണ്. നിങ്ങളുടെ സ്റ്റാഫിലെ ആരോ ഒരാൾ എതിരാളുകളുമായി ഒത്തുകളിക്കുന്നുണ്ട്. സ്റ്റാഫ് കോൺഫറൻസിൽ‌വെച്ച് നിങ്ങൾ ദളിതുകൾക്കുനേരെ ശാ‍പവാക്കുകൾ പറഞ്ഞത് ഇപ്പോൾ ഒരു ദളിത് പോർട്ടലിൽ ലൈവായി സം‌പ്രേഷണം ചെയ്യുന്നുണ്ട്.

ചാണക്യ പുരി (പരിഭ്രമിച്ചുകൊണ്ട്): പക്ഷേ എന്റെ ജോലിക്കാരിൽ ദളിതുകളില്ലല്ലോ.

ശുക്ലാജി:ഇക്കാര്യങ്ങളിൽ ഏറ്റവും വലിയ വൃത്തികേട് ചെയ്യുന്നവർ എന്റെ മാന്യസമുദായക്കാർതന്നെയായിരിക്കും. ബ്രാഹ്മണന്മാർ. അവർക്കെന്തെങ്കിലും വ്യക്തിപരമായ താത്പര്യമുള്ള കാര്യമാണെങ്കിൽ ആരെ വേണമെങ്കിലും അവർ പിന്നിൽനിന്ന് കുത്തും.

ചാണക്യ പുരി: നമ്മുടെ ഉയർന്ന ജാതിക്കാരായ മിക്ക റിപ്പോർട്ടർമാരേയും നമ്മൾ പിരിച്ചുവിടാൻ പോവുകയാണ്.  ഞങ്ങളവരെ മുംബൈയിലേക്ക് സ്ഥലം മാറ്റുകയാണ്. പിരിച്ചുവിടൽ‌പോലെത്തന്നെയാണ് അതും. വാർത്താവിതരണവുമായി മെച്ചപ്പെട്ട രീതിയിൽ ബന്ധം പുലർത്താൻ കഴിയുന്ന ദളിത്, ഒ.ബി.സി. പത്രപ്രവർത്തകരെ നമുക്ക് വേണം. അത് കച്ചവടത്തിന് അത്യാവശ്യമാണ്.

(ഇതുകേട്ട് ശുക്ലാജി തല കൈകൊണ്ട് താങ്ങി, കസേരയിലേക്ക് കുഴഞ്ഞുവീഴുന്നു).

ജ.മാ: ദയവായി വെള്ളം കൊണ്ടുവരൂ. ശുക്ലാജി ബോധംകെട്ട് വീണിരിക്കുന്നു.

അനിത (ശുക്ലാജിയെ വീശിക്കൊണ്ട്): ചാണക്യ അങ്കിൾ, അങ്ങയെപ്പോലുള്ളവരും ഇങ്ങനെ ചെയ്യാൻ തുടങ്ങിയാൽ പിന്നെ എന്ത് പ്രതീക്ഷയാണ് ബാക്കിയുള്ളത്? ഒരു മഹത്തായ ഹിന്ദു സോഷ്യലിസ്റ്റ് രാജ് നിർമ്മിക്കാനുള്ള പദ്ധതി പിതാജിക്കുണ്ടായിരുന്നു. എണ്ണത്തിൽ കൂടുതലായ അവർണ്ണർ ജയിക്കുന്ന വിധത്തിൽ, സവർണ്ണരും അവർണ്ണരും തമ്മിലുള്ള ഒരു ബലാബലമല്ല അത്.

ശുക്ലാജി (അല്പം നില ഭേദപ്പെട്ടതുപോലെ എഴുന്നേറ്റിരുന്ന് ദുർബ്ബലമായ ശബ്ദത്തിൽ സംസാരിക്കുന്നു): പൊതുജീവിതത്തിൽ ജാതിയെക്കുറിച്ചുള്ള എല്ലാ പരാമർശവും വിലക്കാൻ പോവുന്നതായി, സുപ്രീം കോടതിയിൽനിന്ന് സൂചനകളുണ്ടെന്ന കാര്യം അങ്ങ് അറിഞ്ഞുകാണുമല്ലോ. ഈ വിഷയത്തെ അടിസ്ഥാനമാക്കി മാത്രമായിരിക്കും തിരഞ്ഞെടുപ്പുകൾ നടക്കുക

ശങ്കർ: ജാതി നിരോധിച്ചാൽ, വർഗ്ഗീയതയും നിരോധിക്കുമോ?

ശുക്ലാജി: മുസ്ലിങ്ങളില്ലാതെ എന്ത് വർഗ്ഗീയത?

ശങ്കർ (മൊബൈലിൽ വന്ന ഒരു സന്ദേശം വായിക്കുന്നു): പ്രവചനം ചിലപ്പൊൾ അപകടമാവും. ഞാൻ ടിവി ഓൺ ചെയ്യാം. ഫാസ്റ്റർ ടിവിയിൽ ബ്രേക്കിംഗ് ന്യൂസ് വരുന്നുണ്ട്.

(അയാൾ ടിവി ഓൺ ചെയ്യുമ്പോൾ സ്റ്റേജിലെ വെളിച്ചം മങ്ങുകയും സ്റ്റേജിന്റെ പിന്നിലെ സ്ക്രീൻ കാഴ്ചയിൽ വരികയും ചെയ്യുന്നു. നിധി ക്യാമറയിലേക്ക് നോക്കി സംസാരിക്കുകയാണ്).

നിധി: ഇതൊരു എക്സ്ക്ലൂസീവാണ്. പ്രൊട്ടോക്കോളുകൾ പൂർണ്ണമായി ലംഘിച്ചുകൊണ്ട്, ന്യൂദില്ലിയിലെ മുസ്ലിം അംബാസിഡർമാർ പുതിയ മൊഹമ്മദീയ ഹിന്ദു വിഭാഗത്തിലേക്ക് മതം മാറിയ ദളിതുകളെ ആദരിക്കുന്നു. ഈ ചടങ്ങ് സംഘടിപ്പിക്കുന്നതിൽ പാക്കിസ്ഥാൻ ഹൈക്കമ്മീഷൻ മുഖ്യപങ്ക് വഹിച്ചതായി സൂചനകളുണ്ട്. പ്രധാനമന്ത്രിയേയും യൂണിയൻ ക്യാബിനറ്റിലെ മറ്റ് അംഗങ്ങളേയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും അവർ പങ്കെടുക്കുന്ന കാര്യം സംശയമാണ്. യു.എസ്, ചൈന, റഷ്യ, ഇസ്രായേൽ, യൂറോപ്പ്യൻ രാഷ്ട്രങ്ങൾ എന്നിവിടങ്ങളിലെ അംബാസ്സിഡർമാർ ചടങ്ങിൽ സംബന്ധിക്കും. മുസ്ലിം അംബാസിഡർമാരിൽനിന്ന്, മുസ്ലിം തലപ്പാവ് കൈപ്പറ്റുമോ എന്ന് ദളിത് സമാജം പ്രസിഡന്റ് മൊഹമ്മദി വാത്മീകി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മുസ്ലിം അംബാസിഡർമാർ കാണിക്കുന്ന ഈ തിടുക്കം കണ്ട് ഞെട്ടിയിരിക്കുകയാണ് നയതന്ത്രരംഗം. തിരഞ്ഞെടുപ്പ് ഫലങ്ങൾ വരുന്നതുവരെയെങ്കിലും അവർക്ക് കാത്തുനിൽക്കാമായിരുന്നു. തിരഞ്ഞെടുപ്പിനുശേഷം ഇന്ത്യയിലെ അധികാര, സാമൂഹികക്രമം ഏതുവിധത്തിലുള്ളതായിരിക്കുമെന്ന് ആർക്കും പറയാനാവില്ല.

(ടിവി ഫീഡ് ഓഫായി. കോൺഫറൻസ് മുറിയിൽ, ചാണക്യ പുരി, ജനറൽ മാനേജർ, ശുക്ലാജി എന്നിവർ കുഴഞ്ഞുവീഴുന്നു. ഒരു സഹായി വന്ന് അവരുടെ മുഖത്ത് വെള്ളം തളിക്കുന്നു. അടിയന്തിരഘട്ടം വന്നാൽ അവരെ കൊണ്ടുപോവുന്നതിനായി സ്ട്രെച്ചറുകൾ കൊണ്ടുവരുന്നു).

ചാണക്യ പുരി: മുസ്ലിം ഭരണം തിരിച്ചുവരികയാണോ?

ജ.മാ: ഏറ്റവും ഭയപ്പെടുത്തുന്ന കാര്യം, ഈ സ്വയം പരിവർത്തനം ചെയ്യുന്നവർ നമ്മുടെ സ്വന്തം ആളുകളാണെന്നതാണ്. അവർ വിദേശികളല്ല. അതിനാൽ അവരെ അധിനിവേശകരെന്ന് വിളിക്കാനുമാവില്ല. നമ്മുടെ ക്ഷേത്രങ്ങൾ അവർ നശിപ്പിക്കുന്നു എന്ന് ആരോപിക്കുവാനും സാധിക്കില്ല.

ശങ്കർ: ക്ലോക്ക് ടവറിൽ സൗദി അറേബ്യ നിക്ഷേപിച്ചിട്ടുണ്ടെന്ന് കേൾക്കുന്നു. അറിയില്ലേ, ആ സുന്നത്ത് സമുച്ചയം, അഥവാ, സുന്നത്ത് പാർക്ക്.

മന്ദാകിനി (ഇത്രനേരവും നിശ്ശബ്ദമായി ഇരുന്നിരുന്ന, മുപ്പത് വയസ്സ് കഴിയാറായ ഒരു റിപ്പോർട്ടർ): സർ, എന്റെ അച്ഛൻ ഇസ്രായേലിൽ ജോലി ചെയ്തിട്ടുണ്ട്. എല്ലാ ജൂതന്മാരും സുന്നത്ത് ചെയ്തവരാണ്. ന്യൂയോർക്കിലും ഉണ്ട് അത്തരത്തിലുള്ളവർ. ലണ്ടനിലെ ഗോൾഡേഴ്സ് ഗ്രീനിലെ വലിയൊരു ശതമാനവും സുന്നത്ത് ചെയ്തവരാണ്. ഒരു നല്ല ആരോഗ്യശൈലിയായിട്ടാന് അത് കരുതപ്പെടുന്നത്. ആചാര്യ ഗിരിരാജ് കിഷോർ പറഞ്ഞത് ഒരുപക്ഷേ ശരിയായിരിക്കണം. ലൈംഗികസുഖം വർദ്ധിപ്പിക്കാൻ സഹായിക്കുന്നുണ്ടാവണം അത്.

ചാണക്യ പുരി: ശുക്ലാജിയുടേയും, എന്റെയും ജനറൽ മാനേജരുടേയും മുന്നിലിരുന്ന് സെക്സിനെക്കുറിച്ച് സംസാരിക്കുന്ന ഈ ധിക്കാരി ആരാണ്? (ജനറൽ മാനേജരോട്) ഇവൾ മുംബൈയിലേക്ക് പോവുന്നു.

മന്ദാകിനി (കൂസലില്ലാതെ): നിങ്ങൾ കണ്ണുവെച്ചിട്ടുള്ള എല്ലാ പുരോഗമന, ഇടതുപക്ഷ റിപ്പോർട്ടർമാരും ബ്രാഹ്മണന്മാരാണ്. മൂലധനവിരുദ്ധരും, മനുവാദിവിരുദ്ധരും, ദളിതനുകൂലരും, അർബൻ-നക്സൽ പക്ഷപാതികളുമാണ് അവരെല്ലാം. വെയിലത്തുവെച്ച ഐസ്ക്രീം പോലെ നിങ്ങളുടെ സ്കൂപ്പ് ടിവി ഉരുകിപ്പോവും.

ശുക്ലാജി (ആത്മഗതമെന്നവണ്ണം): മുസ്ലിങ്ങൾ പോയ സ്ഥിതിക്ക്, ഇനി പാക്കിസ്ഥാൻ വിരുദ്ധ നയം അർത്ഥശൂന്യമായിരിക്കുന്നു. ദളിതരോടും, ഒബിസിക്കാരോടും ആദിവാസികളോടും സംസാരിക്കാൻ ഇടനിലക്കാരായി ഇനി നമുക്ക് അർബൻ നക്സലുകളെ വേണ്ടിവരും. നമ്മുടെ ചൈനാവിരുദ്ധ നയത്തെ അവർ തീർച്ചയായും എതിർക്കും. ദൈവമേ, ഞങ്ങളെ കാത്തോളണമേ!

മന്ദാകിനി: ചൈനയേയും പാക്കിസ്ഥാനേയും സ്ഥിരമായി എതിർക്കുന്ന നയം നമുക്കെന്തിനാണ്? നമ്മുടെ മതേതരത്വം വിജയിച്ചിരുന്നെങ്കിൽ, പാക്കിസ്ഥാൻ എന്ന മതരാഷ്ട്രം തോറ്റുപോയേനേ. അർത്ഥരഹിതമായ ഒന്നായിത്തീർന്നേനേ. കശ്മീർ നമ്മുടെ മതേതര അന്തരീക്ഷത്തിൽ സമാധാനത്തോടെ കഴിയുമായിരുന്നു. എന്നാൽ, അതിന് വിരുദ്ധമായ വഴിയാണ് നിങ്ങൾ തിരഞ്ഞെടുത്തത്. ഒരു ഹിന്ദു പാക്കിസ്ഥാൻ രാജ്യമാകാൻ നിങ്ങൾ തീരുമാനിക്കുകയായിരുന്നു. 

(അസ്വസ്ഥത പ്രകടിപ്പിക്കുന്ന ശുക്ലാജിയെ സ്ട്രെച്ചറിൽ കിടത്തുന്നു. അനിതയോടൊപ്പം പുറത്തേക്ക് കൊണ്ടുപോവുമ്പോൾ അയാൾ നിലവിളിക്കുന്നു “ഹിന്ദു പാക്കിസ്ഥാനല്ല”, ഹിന്ദുസ്ഥാൻ. ഒരു ഹിന്ദു ജന്മഭൂമി).

മന്ദാകിനി: അതിന് ഹിന്ദു നേപ്പാളുണ്ടല്ലോ.

ശുക്ലാജി (വിതുമ്പിക്കൊണ്ട്), പക്ഷേ അവർ കമ്മ്യൂണിസ്റ്റായിരിക്കുന്നു.

മന്ദാകിനി (പുച്ഛത്തോടെ) ഇപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ഹിന്ദുരാഷ്ട്രം കിട്ടിയില്ലേ? നിറച്ചും ക്ലോക്ക് ടവറുകളുള്ള – അതായത്, സുന്നത്ത് കേന്ദ്രങ്ങളുള്ള ഹിന്ദു ജന്മഭൂമി. മുസ്ലിങ്ങൾ പോവുകയും ചെയ്തിരിക്കുന്നു. സഭാഷ്!!

ചാണക്യ പുരി: എവിടെ കാവൽക്കാർ? ഇവളെ പുറത്താക്കൂ (രണ്ട് മല്ലന്മാർ അകത്തേക്ക് വരുന്നു)

ശങ്കർ: റിപ്പോർട്ടിംഗ് സ്റ്റാഫിന് ഇത് ഇഷ്ടപ്പെടില്ലെന്ന് എനിക്ക് തോന്നുന്നു.

(മല്ലന്മാർ മന്ദാകിനിയെ പുറത്തേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നു. ചാണക്യ പുരിയും ജനറൽ മാനേജരും ഇടപെടുന്നു. ആ ബഹളത്തിൽ അവർ വീഴുന്നു. ഒരു ഓഫീസ് ഗുമസ്തൻ ഓടിവരുന്നു).

ഓഫീസ് ഗുമസ്തൻ: ഈ തമാശയൊക്കെ ഫാസ്റ്റർ ടിവിയിലും, ദളിത് പോർട്ടലുകളിലും സാമൂഹികമാധ്യമങ്ങളിലും ലൈവായി കാണിക്കുന്നുണ്ട്.

ചാണക്യ പുരി (സീലിംഗിലെ രഹസ്യക്യാമറയിലേക്ക് ചൂണ്ടിക്കൊണ്ട് ടെക്നീഷ്യനോട്): എടാ തന്തയില്ലാത്തവനേ, നീയത് ഓഫാക്കിയിരുന്നില്ലേ?

ടെക്നീഷ്യൻ: അതിന്, അങ്ങ് എന്നോട് അത് മാറ്റാൻ പറഞ്ഞില്ലല്ലോ. ഓഫീസ് മുഴുവൻ ചോർത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് അങ്ങ് എന്നോട് ആവശ്യപ്പെട്ടതെന്ന് ഞാൻ കരുതി.

ജ.മാ: എന്താ പറഞ്ഞത്? ഓഫീസ് മുഴുവനുമെന്നോ? ആ നശിച്ച സാധനം ആരെങ്കിലുമൊന്ന് ഓഫ് ചെയ്യ്.

(മെക്കാനിക്ക് ഒരു മടക്കാവുന്ന ഏണിയിൽ കയറിനിന്ന് സീലിംഗിലെ ക്യാമറ ഓഫ് ചെയ്യുന്നു. സ്റ്റേജിൽ ഇരുട്ട് നിറയുന്നു)

 

 

തുടരും… അടുത്ത സീൻ നവംബർ  28ന്  വായിക്കുക.


തുടർ ഭാഗങ്ങൾ വായിക്കാം, മുസ്ലീം അപ്രത്യക്ഷമാവുമ്പോൾ

പരിഭാഷ – രാജീവ് ചേലനാട്ട് | സ്‌കെച്ചുകൾ – മിഥുൻ മോഹൻ

About Author

സയീദ് നഖ്‌വി

ഇന്ത്യൻ മാധ്യമ ചരിത്രത്തിലെ ജീവിക്കുന്ന ഇതിഹാസമാണ് സയീദ് നഖ്‌വി. അഞ്ചര പതിറ്റാണ്ടായി മാധ്യമ രംഗത്ത് സക്രിയമായ നഖ്‌വി, ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി ലോകനേതാക്കളെയും വ്യക്തികളെയും അഭിമുഖം ചെയ്തിട്ടുണ്ട്. നെൽസൺ മണ്ടേല, ഫിഡൽ കാസ്ട്രോ, ഗോർബച്ചേവ്, അൻവർ സാദത്ത്, ഹെൻറി കിസിഞ്ജർ എന്നീ വിശ്വനേതാക്കൾ ഇതിൽ പെടും . ഇന്ത്യൻ എക്സ്പ്രസ്സ് എഡിറ്റർ ആയിരുന്ന ഇദ്ദേഹം ബിബിസി ന്യൂസ്, ദി സൺ‌ഡേ ഒബ്സർവർ, ദി സൺ‌ഡേ ടൈംസ്, ദി ഗാർഡിയൻ, വാഷിംഗ്ടൺ പോസ്റ്റ് തുടങ്ങി അന്താരാഷ്ട്ര മാധ്യമങ്ങൾക്കുവേണ്ടിയും എഴുതാറുണ്ട്.