A Unique Multilingual Media Platform

Articles Kerala Politics

കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലവും ജനാധിപത്യ പ്രാതിനിധ്യത്തിന്റെ സങ്കീർണ്ണതകളിലേക്കുള്ള തിരിഞ്ഞു നോട്ടവും 

  • June 9, 2026
  • 1 min read
കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലവും ജനാധിപത്യ പ്രാതിനിധ്യത്തിന്റെ സങ്കീർണ്ണതകളിലേക്കുള്ള തിരിഞ്ഞു നോട്ടവും 

2026-ലെ കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം ദീർഘനാളായി മാറ്റിവെച്ച ഒരു ഭരണഘടനാ ചർച്ചയ്ക്ക് വഴിമരുന്നിടേണ്ടതുണ്ട്- നമ്മുടെ ‘ഫസ്റ്റ്-പാസ്റ്റ്-ദി-പോസ്റ്റ്’ രീതി അതിന്റെ പ്രസക്തി നഷ്ടപ്പെടുത്തിക്കഴിഞ്ഞോ? ആനുപാതിക പ്രാതിനിധ്യ രീതിയെയും  ‘ലിസ്റ്റ് സിസ്റ്റ’ത്തെയും ഒരു ഘടനാപരമായ പരിഹാരമായി നാം പരിഗണിക്കേണ്ട സമയമായോ?

2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ പുകപടലങ്ങൾ അടങ്ങുമ്പോൾ, ജനാധിപത്യ പ്രതിനിധാനത്തിന്റ്റെ ഘടനാപരമായ ചില പ്രശ്നനങ്ങൾ നമുക്ക് മുന്നിൽ തെളിയുന്നുണ്ട്. ഐക്യ ജനാധിപത്യ മുന്നണി 140- 102 സീറ്റുകൾ നേടി ചരിത്രപരമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയിരിക്കുന്നു. ഇടതു മുന്നണി വെറും 35 സീറ്റുകളിലേക്ക് ഒതുക്കപ്പെട്ടപ്പോൾ,ദേശീയ ജനാധിപത്യ സഖ്യം കേവലം മൂന്ന് സീറ്റുകൾ മാത്രമാണ് നേടാനായത്. ഉപരിപ്ലവമായി വീക്ഷിക്കുന്ന ഒരാൾക്ക്ഇത് ജനങ്ങളുടെ വ്യക്തവും സംശയരഹിതവുമായ ഒരു വിധിയെഴുത്താണ്.

എന്നാൽ ഇതിനടിയിൽ നമ്മുടെ പ്രാതിനിധ്യ അവകാശവാദങ്ങളുടെ അന്തഃസത്തയെത്തന്നെ ചോദ്യം ചെയ്യുന്ന ഗൗരവമേറിയ ഒരു ഗണിതശാസ്ത്ര യാഥാർത്ഥ്യമുണ്ട്. ജനങ്ങൾ രേഖപ്പെടുത്തിയ വോട്ടുകളെ സൂക്ഷ്മമായി പരിശോധിച്ചാൽഅവർ നൽകിയ ജനവിധിയും അവർക്ക് ലഭിച്ച നിയമസഭയും തമ്മിൽ വലിയൊരു അന്തരം ദർശിക്കാനാകും. യു.ഡി.എഫ് നിയമസഭയിലെ 72.86% സീറ്റുകളും പിടിച്ചെടുത്തത് കേവലം 44.19% ജനകീയ വോട്ടുകളുടെ പിൻബലത്തിലാണ്. മറുഭാഗത്ത് 32.82% വോട്ട് വിഹിതം നിലനിർത്തിയ എൽ.ഡി.എഫിന് ലഭിച്ചതാകട്ടെ കേവലം 25% സീറ്റുകൾ മാത്രമാണ്. മാത്രമല്ല 12.76% വോട്ട് വിഹിതം നേടിയ എൻ.ഡി.എയ്ക്ക് നിയമസഭയിൽ ലഭിച്ചത് വെറും 2.14% പ്രാതിനിധ്യം മാത്രമാണ്.

ലഭിച്ച വോട്ടുകളും നേടിയ സീറ്റുകളും തമ്മിലുള്ള ഈ വ്യതിയാനം അളക്കാൻ രാഷ്ട്രീയ ശാസ്ത്രജ്ഞർ ഉപയോഗിക്കുന്ന ‘ഗല്ലാഘർ സൂചിക‘ (Gallagher Index) പ്രകാരം ഈ കണക്കുകൾ പരിശോധിക്കുമ്പോൾലഭിക്കുന്ന സ്കോർ ഞെട്ടിക്കുന്നതാണ്: ലഭിച്ച വോട്ട് ശതമാനവും ജയിച്ച സീറ്റ് ശതമാനവും തമ്മിലുള്ള വ്യത്യാസം അളക്കാൻ രാഷ്ട്രതന്ത്ര ശാസ്ത്രത്തിൽ ഉപയോഗിക്കുന്ന ഒരു ഗണിതശാസ്ത്ര അളവുകോലാണ് ഗല്ലാഘർ സൂചിക. ഐറിഷ് രാഷ്ട്ര മീമാംസകനായ മൈക്കൽ ഗല്ലാഘർ ആണ്  ഇത് വികസിപ്പിച്ചത്. ഒരു തിരഞ്ഞെടുപ്പ് ഫലം ജനവിധിയോട് എത്രത്തോളം നീതി പുലർത്തുന്നു എന്ന് മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു. സൂചികയുടെ സ്കോർ പൂജ്യത്തിനടുത്ത് (0) ആണെങ്കിൽ അത് മികച്ച ആനുപാതിക പ്രാതിനിധ്യത്തെയും, 20-ന് മുകളിൽ ആണെങ്കിൽ അത് വോട്ടും സീറ്റും തമ്മിലുള്ള കടുത്ത അസമത്വത്തെയുമാണ് സൂചിപ്പിക്കുന്നത്.

ഇത് കേരളത്തിന് മാത്രം ബാധകമായ ഒരു പ്രതിഭാസമല്ലമറിച്ച് ‘ആദ്യം എത്തുന്നവൻ ജയിക്കുന്നു‘ എന്ന ‘ഫസ്റ്റ്-പാസ്റ്റ്-ദി-പോസ്റ്റ്‘ (FPTP) തിരഞ്ഞെടുപ്പ് രീതിയുടെ പ്രവചനാതീതവും വ്യവസ്ഥാപിതവുമായ ഒരു വൈകല്യമാണ്. പ്രത്യയശാസ്ത്രപരമായ ധ്രുവീകരണങ്ങളിലൂടെയും സ്ഥാപനപരമായ ആശങ്കകളിലൂടെയും ഇന്ത്യ കടന്നുപോകുന്ന ഈ സങ്കീർണ്ണമായ കാലഘട്ടത്തിൽ, 2026-ലെ കേരളത്തിലെ ഈ തിരഞ്ഞെടുപ്പ് ഫലം ദീർഘനാളായി മാറ്റിവെച്ച ഒരു ഭരണഘടനാ ചർച്ചയ്ക്ക് വഴിമരുന്നിടേണ്ടതുണ്ട്– നമ്മുടെ ‘ഫസ്റ്റ്-പാസ്റ്റ്-ദി-പോസ്റ്റ്‘ രീതി അതിന്റെ പ്രസക്തി നഷ്ടപ്പെടുത്തിക്കഴിഞ്ഞോആനുപാതിക പ്രാതിനിധ്യ രീതിയെയും  ‘ലിസ്റ്റ് സിസ്റ്റത്തെയും ഒരു ഘടനാപരമായ പരിഹാരമായി നാം പരിഗണിക്കേണ്ട സമയമായോഎന്ന ചർച്ച ഇവിടെ പ്രസക്തമാവുന്നു.

 

വിന്നർ-ടേക്ക്-ഓൾ

ബ്രിട്ടീഷ് വെസ്റ്റ്മിൻസ്റ്റർ മാതൃകയിൽ നിന്ന് നാം കടമെടുത്ത FPTP രീതിഅതിന്റെ ലളിത രൂപം കാരണമാണ് നമ്മുടെ ഭരണഘടനാ ശില്പികൾ തിരഞ്ഞെടുത്തത്. സാക്ഷരതാനിരക്ക് കുറവായിരുന്ന പുതുതായി സ്വാതന്ത്ര്യം നേടിയ ഒരു രാജ്യത്ത്ഒരു പ്രത്യേക ചിഹ്നമുള്ള ഒരു വ്യക്തിക്ക് വോട്ട് ചെയ്യുക എന്ന പ്രക്രിയ ജനങ്ങൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാവുന്നതായിരുന്നു. കൂടാതെഈ രീതി ഭരണസ്ഥിരതയ്ക്ക് മുൻഗണന നൽകുകയുംസഖ്യകക്ഷികളുടെ ഭീഷണികളില്ലാതെ സർക്കാരുകൾക്ക് ഭരിക്കാൻ ആവശ്യമായ കൃത്രിമ നിയമസഭാ ഭൂരിപക്ഷം സൃഷ്ടിച്ചു നൽകുകയും ചെയ്തുപോന്നു.

എന്നാൽഈ ലാളിത്യത്തിന് രാജ്യം നൽകേണ്ടിവരുന്ന ഘടനാപരമായ വില എന്നത് ‘വിജയിക്കുള്ള ബോണസ്‘ വ്യവസ്ഥാപിതമായി നിർമ്മിക്കപ്പെടുന്നു എന്നതാണ്. ത്രികോണ മത്സരങ്ങളോ ബഹുക്കോണ മത്സരങ്ങളോ നടക്കുന്ന ഒരു മണ്ഡലത്തിൽകേവലം 35% വോട്ട് നേടുന്ന ഒരു സ്ഥാനാർത്ഥിക്ക് വിജയിക്കാനാകും. ഇതിനർത്ഥം ബാക്കി വന്ന 65% വോട്ടുകളും പൂർണ്ണമായും നിഷ്പ്രഭമായി മാറുന്നു എന്നാണ്. ഇത്തരം പ്രാദേശിക വികലതകൾ ഒരു സംസ്ഥാന തലത്തിലോ ദേശീയ തലത്തിലോ ഒരുമിച്ച് കൂട്ടുമ്പോൾലഭിക്കുന്ന നിയമസഭജനവികാരത്തിന്റെ യഥാർത്ഥ പ്രതിഫലനമല്ലമറിച്ച് ഒരു വികല ചിത്രം മാത്രമായിരിക്കും. എൽ.ഡി.എഫിനേക്കാൾ കേവലം 11.37 ശതമാനം വോട്ടിന്റെ മുൻതൂക്കം മാത്രമുണ്ടായിരുന്ന യു.ഡി.എഫിന്നിയമസഭയിൽ മൂന്നിലൊന്ന് എന്ന തകർപ്പൻ ഭൂരിപക്ഷം നിർമ്മിച്ചു നൽകാൻ ഈ വ്യവസ്ഥയ്ക്കായി. ഭരണഘടനാപരമായ ഒരു ജനാധിപത്യത്തിന് ഇത്തരത്തിലുള്ള അസമത്വം ഒട്ടും ആരോഗ്യകരമല്ല.

 

മിക്സഡ്-മെമ്പർ ബദൽ

ഈ ഘടനാപരമായ വൈകല്യത്തിനുള്ള മികച്ച  പരിഹാരം ആനുപാതിക പ്രാതിനിധ്യ രീതിയാണ്.  തിരഞ്ഞെടുപ്പ് രൂപകൽപ്പനകളെക്കുറിച്ചുള്ള ചർച്ചകളിൽഅഡീഷണൽ മെമ്പർ സിസ്റ്റം (AMS) അല്ലെങ്കിൽ മിക്സഡ്-മെമ്പർ പ്രൊപ്പോർഷണൽ (MMP) രീതിയാണ് പ്രാദേശിക ഉത്തരവാദിത്തത്തിന്റെയും ഗണിതശാസ്ത്രപരമായ നീതിയുടെയും മികച്ച സമന്വയമായി ചൂണ്ടിക്കാണിക്കപ്പെടാറുള്ളത്.

ഇവിടെ നാം ജർമ്മനിയിലെയോ ന്യൂസിലൻഡിലെയോ പോലെ പൂർണ്ണമായും ‘പരിഹാരപ്രദമായ‘ (Compensatory) ഒരു മിക്സഡ് വ്യവസ്ഥയുംനമ്മുടെ അയൽരാജ്യമായ നേപ്പാളിൽ നിലവിലുള്ള ‘സമാന്തര‘ (Parallel) മിക്സഡ് വ്യവസ്ഥയും തമ്മിൽ വേർതിരിച്ചു മനസ്സിലാക്കേണ്ടതുണ്ട്. നേപ്പാൾ ഭരണഘടനയുടെ ആർട്ടിക്കിൽ 84 പ്രകാരംഅവിടുത്തെ പ്രതിനിധി സഭയെ സ്വതന്ത്രമായ രണ്ട് തലങ്ങളായി തിരിച്ചിരിക്കുന്നു: 165 സീറ്റുകൾ FPTP വഴിയും, 110 സീറ്റുകൾ ക്ലോസ്ഡ്-ലിസ്റ്റ് PR രീതി വഴിയും തിരഞ്ഞെടുക്കപ്പെടുന്നു.

കേരളം നേപ്പാളിന്റെ ഈ സമാന്തര ഘടനയാണ് സ്വീകരിക്കുന്നതെങ്കിൽ (അതായത് 60% സീറ്റുകൾ FPTP വഴിയും 40% സീറ്റുകൾ PR പാർട്ടി ലിസ്റ്റ് വഴിയും)ഗല്ലാഘർ സൂചിക 23.46-ൽ നിന്ന് ഏകദേശം 12.5 ആയി കുറയും. ഈ മാതൃകയിൽ യു.ഡി.എഫിന് 86 സീറ്റുകളും (61.4%), എൽ.ഡി.എഫിന് 39 സീറ്റുകളും (27.9%), എൻ.ഡി.എയ്ക്ക് 9 സീറ്റുകളും (6.4%) ലഭിക്കും. എങ്കിലുംഈ സമാന്തര വ്യവസ്ഥ വെവ്വേറെ തട്ടുകളായി പ്രവർത്തിക്കുന്നതിനാൽവോട്ട് വിഹിതത്തിലെ പോരായ്മകളെ പൂർണ്ണമായി പരിഹരിക്കാൻ ഇതിനാവില്ലഅത് വികലതയെ ലഘൂകരിക്കുക മാത്രമേ ചെയ്യുന്നുള്ളൂ.

യഥാർത്ഥ പരിഹാരം ഒരു ‘കംപെൻസേറ്ററി അഡീഷണൽ മെമ്പർ സിസ്റ്റം‘  ആണ്. ഈ രീതിയിൽപാർട്ടി ലിസ്റ്റ് സീറ്റുകളെ ഒരു പ്രത്യേക സമ്മാനമായിട്ടല്ലമറിച്ച് ഒരു തിരുത്തൽ പ്രക്രിയയായിട്ടാണ് കാണുന്നത്. ഒരു പാർട്ടിയുടെ ജനകീയ വോട്ട് വിഹിതം അവർക്ക് നിയമസഭയുടെ 44% സീറ്റുകൾക്ക് അർഹത നൽകുന്നുവെങ്കിൽഎന്നാൽ അവർ ഇതിനകം തന്നെ പ്രാദേശിക സീറ്റുകളിൽ 72% നേടിയിട്ടുണ്ടെങ്കിൽഅവർക്ക് ലിസ്റ്റിൽ നിന്ന് അധിക സീറ്റുകളൊന്നും ലഭിക്കില്ല. പകരംകുറഞ്ഞ പ്രാതിനിധ്യം ലഭിച്ച പാർട്ടികൾക്ക് ലിസ്റ്റ് സീറ്റുകൾ നൽകി അന്തിമ നിയമസഭ ജനവികാരത്തിന്റെ കൃത്യമായ കണ്ണാടിയാക്കി മാറ്റുന്നു. 2026-ൽ കേരളം ഈ AMS മാതൃക ഉപയോഗിച്ചിരുന്നെങ്കിൽഗല്ലാഘർ സൂചിക 2.0-ന് താഴെയായി കുറയുമായിരുന്നു.

 

ആരാകും മുഖ്യമന്ത്രി?

ആനുപാതിക പ്രാതിനിധ്യ രീതിയുടെ മാക്രോ-തലത്തിലുള്ള നേട്ടങ്ങൾ നീതിയുക്തമായ പ്രാതിനിധ്യമാണെങ്കിൽരാഷ്ട്രീയ പാർട്ടികളുടെ ആഭ്യന്തര ആരോഗ്യത്തിൽ അത് ചെലുത്തുന്ന മൈക്രോ-തലത്തിലുള്ള ഗുണങ്ങളും അത്രതന്നെ ആഴമേറിയതാണ്. FPTP രീതിക്ക് കീഴിൽ ഒരു നിയമസഭാ കക്ഷി നേതാവിനെയോ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെയോ തിരഞ്ഞെടുക്കുന്ന പ്രക്രിയ എപ്പോഴും വലിയ തർക്കങ്ങൾക്ക് വഴിമാറുന്നു. ജനവിധി പാർട്ടിക്ക് എന്നതിലുപരി വ്യക്തിക്ക് നൽകപ്പെടുന്നതുകൊണ്ട്തിരഞ്ഞെടുപ്പിന് ശേഷമുള്ള നേതാവിന്റെ തിരഞ്ഞെടുപ്പ് കേവലം എം.എൽ.എമാരുടെ തലയെണ്ണൽ മത്സരമായി മാറുന്നു.

എന്നാൽആനുപാതിക പ്രാതിനിധ്യത്തിന്റെ ലിസ്റ്റ് സിസ്റ്റം ഈ പ്രവണതകളെ പൂർണ്ണമായും മാറ്റിമറിക്കുന്നു. ഇവിടെ വോട്ടർമാർ വോട്ട് ചെയ്യുന്നത് വ്യക്തികൾക്കല്ലപാർട്ടിയുടെ ആശയങ്ങൾക്കും മാനിഫെസ്റ്റോയ്ക്കുമാണ്. പ്രസിദ്ധീകരിച്ച ലിസ്റ്റിലെ മുൻഗണനാക്രമം അനുസരിച്ചാണ് സീറ്റുകൾ ലഭിക്കുന്നത് എന്നതിനാൽഒരു ജനപ്രതിനിധിയുടെ നിയമസഭാ പ്രവേശനത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം പാർട്ടിയുടെ സംസ്ഥാന തലത്തിലുള്ള പ്രകടനത്തിനാണ്. ഇത് പ്രാദേശിക നേതാക്കളുടെ സമ്മർദ്ദ തന്ത്രങ്ങളെ ഇല്ലാതാക്കുന്നു.

കൂടാതെയൂറോപ്യൻമാതൃകയിലുള്ള ‘സ്പിറ്റ്സെൻകാൻഡിഡാറ്റ്‘ (Spitzenkandidat) രീതി നടപ്പിലാക്കുക വഴിസംസ്ഥാന ലിസ്റ്റിലെ ഒന്നാം നമ്പർ സ്ഥാനക്കാരനെ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ സാധിക്കുന്നു. ഇതിലൂടെ വോട്ടർമാർ തിരഞ്ഞെടുപ്പ് ദിവസം തന്നെ നേതാവിനെയും നിശ്ചയിക്കുന്നു.

 

സമതുലിതമായ തിരഞ്ഞെടുപ്പ് മാതൃക

ആനുപാതിക പ്രാതിനിധ്യത്തിന് വേണ്ടി വാദിക്കുമ്പോൾ തന്നെ അതിന്റെ ഘടനാപരമായ വെല്ലുവിളികളെ നാം വിസ്മരിച്ചുകൂടാ. ഭരണപരമായ അസ്ഥിരതയും ചെറുകിടതീവ്രവാദ അല്ലെങ്കിൽ പ്രാദേശിക താല്പര്യങ്ങളുള്ള ഗ്രൂപ്പുകൾക്ക് ലഭിക്കാനിടയുള്ള അമിത സ്വാധീനവുമാണ് PR രീതിക്കെതിരെ ഉയരുന്ന പ്രധാന വിമർശനങ്ങൾ.

കേരളം പോലുള്ള കടുത്ത മത്സരമുള്ള ഒരു രാഷ്ട്രീയ അന്തരീക്ഷത്തിൽഒരു ശുദ്ധമായ PR അല്ലെങ്കിൽ AMS മാതൃക വന്നാൽ ഒരു മുന്നണിക്കും ഒറ്റയ്ക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ല. സർക്കാരുകൾ എപ്പോഴും പല പാർട്ടികൾ ചേരുന്ന സഖ്യകക്ഷികളായിരിക്കും. വെറും 5% വോട്ട് മാത്രമുള്ള ഒരു ചെറിയ പാർട്ടിക്ക് പോലും കിങ്മേക്കർ ആകാനും തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനും സാധിക്കും. ഇസ്രായേലിലെയും ഇറ്റലിയിലെയും രാഷ്ട്രീയ സാഹചര്യങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്. കൂടാതെക്ലോസ്ഡ്-ലിസ്റ്റ് രീതി പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തിന് അമിത അധികാരം നൽകുന്നു. ഇത് പാർട്ടിയിലെ ഉൾപ്പാർട്ടി ജനാധിപത്യത്തെ തകർക്കാനും സാധ്യതയുണ്ട്.

എന്നാൽ ഈ വെല്ലുവിളികൾ പരിഹരിക്കാൻ സാധിക്കുന്നവയാണ്. ജർമ്മനി 5% വോട്ട് പരിധി വെച്ചുകൊണ്ട് ചെറിയ പാർട്ടികളുടെ അനാവശ്യ സമ്മർദ്ദങ്ങളെ ഒഴിവാക്കുന്നുണ്ട്. ഇതു പ്രകാരം 5% കൂടുതൽ വോട്ടു നേടിയ കക്ഷികൾക്കേ നിയമ സഭാ പ്രാതിനിധ്യം  ലഭിക്കൂ.അതുപോലെഒരു ഓപ്പൺ ലിസ്റ്റ് സിസ്റ്റം നടപ്പിലാക്കിയാൽ വോട്ടർമാർക്ക് പാർട്ടിക്കും ഒപ്പം ആ പാർട്ടിയിലെ തങ്ങൾക്ക് താല്പര്യമുള്ള സ്ഥാനാർത്ഥിക്കും മുൻഗണനാ വോട്ട് രേഖപ്പെടുത്താൻ സാധിക്കും. ഇത് ജനപ്രതിനിധിയും ജനങ്ങളും തമ്മിലുള്ള ബന്ധം നിലനിർത്തുന്നു.

വിവിധ സംസ്ഥാനങ്ങൾ വ്യത്യസ്ത തിരഞ്ഞെടുപ്പ് രീതികൾ സ്വീകരിക്കുന്ന അമേരിക്കൻ മാതൃക ഇന്ത്യയ്ക്കും ഭരണഘടനാപരമായി അനുകരിക്കാവുന്നതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് രീതികൾ നിശ്ചയിക്കാനുള്ള പൂർണ്ണ അധികാരം ഇപ്പോൾ തന്നെ സംസ്ഥാനങ്ങൾക്കുണ്ട്. ഈ പശ്ചാത്തലത്തിൽപ്രാദേശിക രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് കേരളം പോലെ ശക്തമായ ത്രികോണ മത്സരങ്ങളുള്ള ഒരു സംസ്ഥാനത്തിന് ‘റാങ്ക്ഡ്-ചോയ്സ് വോട്ടിങ്‘ രീതിയോവടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് ‘മിക്സഡ്-മെമ്പർ‘ രീതിയോ നിയമസഭാ തിരഞ്ഞെടുപ്പുകൾക്കായി പരീക്ഷണാടിസ്ഥാനത്തിൽ കൊണ്ടുവരാവുന്നതാണ്. ഇത് ഇന്ത്യൻ ഫെഡറലിസത്തെ കൂടുതൽ ശക്തിപ്പെടുത്തുകയുംഓരോ സംസ്ഥാനത്തിന്റെയും സവിശേഷമായ ജനാധിപത്യ സ്വഭാവത്തിനനുസരിച്ച് ജനവിധി കൂടുതൽ കൃത്യതയുള്ളതാക്കാൻ സഹായിക്കുകയും ചെയ്യും.

നമ്മുടെ ജനാധിപത്യ ഘടനയുടെ ഭാവിയെക്കുറിച്ച് നാം ചിന്തിക്കുമ്പോൾചരിത്രപരമായ ശീലങ്ങളുടെ ജാഡ്യതയിൽ നിന്ന് നാം പുറത്തുകടക്കേണ്ടതുണ്ട്. ഉചിതമായ പരിധികളും ഓപ്പൺ ലിസ്റ്റ് സംവിധാനങ്ങളുമുള്ള ഒരു കംപെൻസേറ്ററി മിക്സഡ്-മെമ്പർ വ്യവസ്ഥ സ്വീകരിക്കുന്നത് കൂടുതൽ പക്വവും സുസ്ഥിരവും യഥാർത്ഥ പ്രാതിനിധ്യമുള്ളതുമായ ഒരു ജനാധിപത്യത്തിലേക്ക് നമ്മെ നയിക്കും.

 

About Author

സി.കെ ഫൈസൽ പുത്തനഴി

കേരളാ സർക്കാരിന്റെ നിയമ വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയാണ് ലേഖകൻ. "പരമോന്നത സംഹിത : ഇന്ത്യൻ ഭരണഘടനയെക്കുറിച്ചുള്ള ഒരു പൗരന്റെ ആശങ്കകളും ആഗ്രഹങ്ങളും" എന്ന പുസ്തകത്തിന്റെ രചയിതാവാണ് അദ്ദേഹം.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Raj Veer Singh

Kerala’s electoral history shows that democracy is not just about winning elections, but about how social coalitions, representation, and public participation evolve over time. A thoughtful analysis of the state’s unique political journey and the complexities that shape democratic outcomes. �

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

1
0
Would love your thoughts, please comment.x
()
x