A Unique Multilingual Media Platform

Articles Culture History Technology

വീണ്ടും കൈറോവിൽ (ഈജിപ്ത് യാത്രാ കുറിപ്പുകൾ #24)

വീണ്ടും കൈറോവിൽ (ഈജിപ്ത് യാത്രാ കുറിപ്പുകൾ #24)

ഈജിപ്തിന്റെ ചരിത്രം, ഭൂമിശാസ്ത്രം, സമകാലിക സാമൂഹിക അന്തരീക്ഷം, സാംസ്കാരിക ലോകം, ചലച്ചിത്ര രംഗം എന്നിങ്ങനെ ബഹുമുഖമായ തലങ്ങളിൽ 24 ലക്കങ്ങളിലായി അവതരിപ്പിക്കപ്പെട്ട ജി.പി രാമചന്ദ്രന്റെ ‘ഈജിപ്ത് യാത്രാക്കുറിപ്പുകൾ’ ഇതോടെ അവസാനിക്കുന്നു.

 

എൽഗോന ഫിലിം ഫെസ്റ്റിവൽ കഴിഞ്ഞ് നാട്ടിലേയ്ക്ക് തിരിക്കുന്നതിനു മുമ്പായി കൈറോവിൽ രണ്ടു ദിവസം തങ്ങുകയാണെങ്കിൽ ആദ്യയാത്രയിൽ വിട്ടുപോയ കാഴ്ചകൾ കാണാമെന്നും അതോടൊപ്പം മറ്റു ചില സ്ഥലങ്ങൾ വീണ്ടും സന്ദർശിക്കാമെന്നുമുള്ള ലുഖ്മാന്റെ നിർദ്ദേശം സ്വീകരിച്ച് അപ്രകാരമാണ് വിമാനടിക്കറ്റുകൾ എടുത്തത്. ഹുർഗാദയിൽ നിന്ന് കൈറോവിലേയ്ക്ക് എയർ കൈറോ വിമാനത്തിലായിരുന്നു യാത്ര. ഒരു ബസ്സിനേക്കാളും കുറച്ചധികം മാത്രം വലുപ്പമുള്ള ചെറിയ എയർക്രാഫ്റ്റ് ആയിരുന്നു ഇത്. കൈറോവിൽ ലുഖ്മാനും പ്രിയപ്പെട്ട ഡ്രൈവർ മംദൂഹും കാത്തുനിൽക്കുന്നുണ്ടായിരുന്നു.

ഡൗൺ ടൗണിലെ തലാത്ത് ഹാർബിലെ ബ്രാസ്ബെൽ എന്ന സ്റ്റുഡിയോ അപ്പാർട്ട്മെന്റാണിത്തവണ ബുക്ക് ചെയ്തത്. കൈറോ നഗരത്തിന്റെ ഹൃദയഭാഗമാണിത്. ഈജിപ്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ സ്ഥാപിച്ച തൽ അത്ത് ഹർബ് എന്ന ധനികന്റെ പേരാണ് ഈ തെരുവിനുള്ളത്. ബാങ്ക് മിസ്രിന്റെ സ്ഥാപകനും അദ്ദേഹം തന്നെ. പതിനാറാം അദ്ധ്യായത്തിൽ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഇപ്പോൾ തൽ അത്ത് ഹർബിൽ രണ്ടു ദിവസമെങ്കിലും താമസിക്കാനായി എന്നത് കൗതുകമുളവാക്കി. മുറിയിൽ ചെക്ക് ഇൻ ചെയ്തതിനുശേഷം കുശരി കഴിക്കാനായി പ്രസിദ്ധമായ അബു താരെക്ക് റെസ്റ്റോറന്റിലേയ്ക്ക് പോയി. ഈജിപ്തിലെ ഏറ്റവും പ്രസിദ്ധമായ കുശരിയാണവരുടേത്. കഴിഞ്ഞ തവണ കഴിച്ച തഹ്രീർ കുശരിയേക്കാളും സ്വാദിഷ്ടം.

അവിടെ നിന്നിറങ്ങി ഫത്തിമിദ് കൈറോവിലെ കുറെ ചരിത്രസ്മാരകങ്ങൾ സന്ദർശിക്കാനിറങ്ങി. കഴിഞ്ഞ തവണ അൽ അസ്ഹർ സർവകലാശാലയിൽ നിന്ന് ഖാൻ അൽ ഖലീലിയിലേയ്ക്ക് നടക്കുകയായിരുന്നെങ്കിൽ ഇത് നേരെ വിപരീതദിശയിലുള്ള നടത്തമായിരുന്നു. ബാബ് എൽ ഫുത്തൂവിൽ നിന്നാരംഭിച്ച് അൽ മുയിസ് തെരുവ് വഴി അൽ ഹക്കീം ബി അമ്ര് അള്ളാഹു എന്ന പള്ളിയടക്കം പല പള്ളികളിലും കയറി ഇസ്ലാമിക് കൈറോവിന്റെ മറ്റു മുഖങ്ങൾ മനസ്സിലാക്കി. മമ്ലൂക്ക് കാലഘട്ടത്തിലെ നിർമ്മിതികളും ഇവിടെ ഉണ്ട്‌. കൊട്ടാരത്തെരുവിലൂടെ നടന്ന് ഖാൻ അൽ ഖലീലിയിലെത്തി. വർണവിളക്കുകളും മാസ്മരികമായ അറബ് സംഗീതവും കൊണ്ട് മാന്ത്രികമായ ഒരു ലോകത്തെത്തിയ പ്രതീതി വീണ്ടും അനുഭവിച്ചു.

ഉമ്മുകുൽസുമിന്റെ ചിത്രവും അവരുടെ പാട്ടിലെ വരികളും എഴുതിയ കാപ്പിക്കപ്പും ട്രേയും വാങ്ങിച്ചു. ഖാൻ അൽ ഖലീലിയിലെ നജീബ് മഹ്ഫൂസ് കഫേ ഇപ്പോൾ ഒബെറോയ് ഗ്രൂപ്പ് ഏറ്റെടുത്ത് കൂടുതൽ കമനീയവും ആധുനികവുമാക്കിയിട്ടുണ്ട്. അവിടെ കയറിയില്ല.

വീണ്ടും തിരിച്ച് തലാത്ത് ഹാർബിലെ കഫേ റിച്ചെ റെസ്റ്റോറന്റിൽ കയറി കപ്പൂച്ചിനോയും ഫ്രഞ്ച് ഫ്രൈയും ലൈം ജ്യൂസും ഓർഡർ ചെയ്തു. ഇവിടെ മദ്യവും ലഭിയ്ക്കും. ഒന്നും കഴിച്ചില്ലെങ്കിലും മണിക്കൂറുകൾ വെറുതെ ഇരുന്നാലും ആരും ചോദിക്കില്ല.

1908ൽ ആരംഭിച്ച ഈ കഫേയുടെ ഉടമസ്ഥർ ഫ്രഞ്ചുകാരായിരുന്നു‌. കൈറോ നഗരത്തിലെ ബുദ്ധിജീവികളും കവികളും നോവലിസ്റ്റുകളും സംഗീതജ്ഞരും ചലച്ചിത്രകാരരും വിപ്ലവകാരികളും രാഷ്ട്രീയക്കാരും എല്ലാം വന്നിരുന്ന് ചർച്ചകൾ നടത്തിയിരുന്ന കഫേയാണിത്. ഉമ്മുകുൽസും ഇവിടെ പല ദിവസങ്ങളിലും പാടുമായിരുന്നു. അവരുടെ വലിയ ചിത്രവും അന്നുപയോഗിച്ചിരുന്ന സംഗീതോപകരണങ്ങളും അതുപോലെത്തന്നെ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. നജീബ് മഹ്ഫൂസ് ഇവിടെ സ്ഥിരമായി വന്നിരുന്ന് കാപ്പിയോ വീഞ്ഞോ നുണഞ്ഞ് പലതരം ചർച്ചകളിൽ ഏർപ്പെടുമായിരുന്നു. അദ്ദേഹത്തിന്റെ ഫോട്ടോയും വേണ്ടത്ര പ്രാധാന്യത്തോടെ മേൽച്ചുമരിൽ സ്ഥാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ചകളിൽ മഹ്ഫൂസ് നയിക്കുന്ന സാഹിത്യ ചർച്ചകൾ ഉണ്ടെന്ന് പറഞ്ഞാൽ അന്ന് മറ്റു കച്ചവടം ഒഴിവാക്കി അതിനായി മാത്രം കഫേ റിച്ചെ സൗകര്യമൊരുക്കുമായിരുന്നു. യൂസുഫ് ശാഹീനും ഇവിടെ എത്തുമായിരുന്നു. എന്തിന് ആധുനിക ഈജിപ്തിന്റെ നായകനും പ്രസിഡന്റുമായിരുന്ന ജമാൽ അബ്ദുന്നാസർ തന്റെ സഖാക്കളോടൊപ്പമുള്ള പല നിർണായക ചർച്ചകളും നടത്തിയിരുന്നത് ഇവിടെ തന്നെയായിരുന്നു.

സിനി റേഡിയോ, മിയാമി, മെട്രോ തുടങ്ങി കൈറോവിലെ ചരിത്ര പ്രസിദ്ധമായ സിനിമാശാലകളും ഇതേ തെരുവിലാണുള്ളത്.കൈറോ ഡൗൺ ടൗണിലെ പ്രധാന സിനിമാ ശാലകളായ റിവോളി, ഓഡിയോൺ, മിയാമി എന്നിവയെല്ലാം 1930കളിലും 1940കളിലും പണിതതാണ്. അവയെല്ലാം യൂറോപ്യൻ ശൈലിയായ ആർട് ഡെക്കോ രീതിയിലുള്ളവയാണ്. തൽ അത്ത് ഹർബിലുള്ള മിയാമിയും മെട്രോയും അടുത്തടുത്താണ് സ്ഥിതി ചെയ്യുന്നത്. രണ്ടു സിനിമാശാലകളിലും പ്രദർശനങ്ങളുണ്ട്. അപ്പുറത്തുള്ള സിനിമാ റേഡിയോവിൽ പക്ഷേ ഇപ്പോൾ പ്രദർശനമില്ല. മെട്രോ സിനിമ എന്നത് ഹോളിവുഡിലെ എംജിഎം സ്റ്റുഡിയോ നേരിട്ട് നടത്തിയിരുന്ന സിനിമാശാലകളാണ്. ഇന്ത്യയിൽ ബോംബെയിലും കൽക്കത്തയിലും മെട്രോ തിയേറ്ററുകളുണ്ട്. സ്വാതന്ത്ര്യ ലബ്ധിയ്ക്കു ശേഷം എത്രയോ വർഷങ്ങൾ കഴിഞ്ഞാണ് ഈ തിയേറ്ററുകൾ സ്വദേശികളായ മുതലാളിമാർ വാങ്ങിയത്.

കഫേ റിച്ചെനുള്ളിലെ നജീബ് മഹ്ഫൂസിൻ്റെ ചിത്രങ്ങൾ

നേരെ നടന്നാൽ തഹ്രീർ സ്ക്വയറിലെത്തും. രാത്രി ഏറെ വൈകി മുറിയിൽ നിന്ന് പുറത്തിറങ്ങി ഈ തെരുവുകളിലൂടെ കുറെ നടന്നു‌. സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം എല്ലാവരും സജീവമായി അങ്ങോട്ടുമിങ്ങോട്ടും ഒരാശങ്കയുമില്ലാതെ നടക്കുന്നു. ഷവർമ്മയും ബി ലബനിലെ മധുരപലഹാരങ്ങളും ഐസ്ക്രീമും എല്ലാം കഴിച്ച് അവർ തെരുവിലൂടെ അലയുന്നത് കൈറോവിന്റെ നൈറ്റ് ലൈഫ് എന്താണെന്ന് കാണിച്ചു തരും.

വീണ്ടും കൈറോവിലെത്തിയതിന്റെ പിറ്റേന്ന് കാലത്ത് ഗാഡിൽ നിന്ന് ഫലാഫലും ഐഷും ഫൂലും കഴിച്ച് ഗിസയിലേയ്ക്ക് പുറപ്പെട്ടു. ഒരു വർഷം തന്നെ രണ്ടാം പ്രാവശ്യം പിരമിഡ് കാണാൻ കഴിയുക എന്ന സൗഭാഗ്യം അപ്പോൾ അനുഭവിക്കാൻ കഴിഞ്ഞു. ഗിസയിലെ ഗ്രാന്റ് ഈജിപ്ഷ്യൻ മ്യൂസിയം നവംബർ ഒന്നിനാണ് ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടന മഹാമഹം ഗംഭീരമാക്കാൻ അവിടെ ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. അതു വലിയ നഷ്ടമായി.

പിരമിഡ് പര്യടനം നവീകരിച്ചു കൊണ്ട് കുറെ പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിൽ വന്നപ്പോൾ നമ്മുടെ കാറിന് പിരമിഡിന്റെ തൊട്ടുമുമ്പിലെത്തി അവിടെ പാർക്ക് ചെയ്യാമായിരുന്നു. ഇപ്പോൾ കുറെയകലെ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്ത് പാർക്ക് ചെയ്ത് പിന്നീട് ടിക്കറ്റ് കൗണ്ടറിൽ നിന്ന് ടിക്കറ്റെടുത്ത് ബാരിക്കേഡ് കടന്ന് കോമ്പൗണ്ടിലെത്തിയാൽ പിരമിഡ് മാനേജ്മെന്റിന്റെ ഇലക്ട്രിക് ബസ്സിൽ വേണം പോകാൻ. ഈ ബസ്സിന് നിരവധി സ്റ്റോപ്പുകളുണ്ട്. ഏതിലും ഇറങ്ങാം. വീണ്ടും കയറാം. ഒറാസ്കോം ഡെവലപ്മെന്റ് ആണ് പിരമിഡ് പര്യടനത്തിനും അനുബന്ധസൗകര്യങ്ങൾ നവീകരിക്കുന്നതിനും വേണ്ട ഏർപ്പാടുകൾ ചെയ്യുന്നത്. അവരെ സർക്കാർ ഇതേല്പിച്ചതാവും. എൽഗോന നഗരത്തിന്റെ നിർമ്മാതാക്കളായ സാവിരിസ് കുടുംബത്തിന്റേതാണ് ഒറാസ്കോം ഡെവലപ്മെന്റ്. അവിടത്തെ മികവ് കണ്ട് നേരിൽ ഗിസയിലെത്തിയപ്പോൾ അതേ കമ്പനി പിരമിഡ് മാനേജ്‌മെന്റും ഏറ്റെടുത്തത് കണ്ട് സന്തോഷമായി. കൈറോ മെട്രോയുടെ പുതിയ ലൈനുകൾ പണിയുന്നതും ഒറാസ്കോം ആണ്.

കഴിഞ്ഞ തവണ പ്രധാന പിരമിഡായ കുഫുവിനകത്ത് കയറുകയുണ്ടായില്ല. ആ കയറ്റം ഇത്തവണ ആണ് സാധ്യമായത്. പിരമിഡുകളെല്ലാതും സ്ഫിങ്ക്സ് പ്രതിമയും കാണാൻ എഴുനൂറ് പൗണ്ടാണ് ഒരാളിൽ നിന്നീടാക്കുന്നതെങ്കിൽ, കുഫു പിരമിഡിനകത്ത് കയറാൻ മാത്രം ആയിരത്തി നാനൂറ് പൗണ്ട് കൊടുക്കണം. അതു മാത്രമല്ല, ആ കയറ്റം കുറച്ചധികം സാഹസവും പ്രയാസകരവുമാണ്. അര മണിക്കൂറോളം വരി നിന്നാണ് മുൻ കവാടത്തിനുള്ളിൽ പ്രവേശിക്കുക. പിരമിഡിന്റെ പടിഞ്ഞാറു ഭാഗത്തു നിന്നാണ് കയറുന്നത്. അപ്പോൾ അവിടെ തണലുണ്ടാവും. പോരാത്തതിന് കൈറോവിലും ഗിസയിലും ഇപ്പോൾ കുറച്ചു തണുപ്പ് ആരംഭിച്ചിട്ടുണ്ട്. അവിടെ വരി നിൽക്കുമ്പോൾ വിരസതയ്ക്കു പകരം അഭിമാനമാണ് അനുഭവപ്പെടുക. ലോകത്തിലെ മഹാത്ഭുതത്തിന്റെ തൊട്ടടുത്ത് അതിനെയും നോക്കി കൂടുതൽ സമയം ചെലവഴിക്കാനായല്ലോ എന്നാണ് ഞാൻ ആലോചിച്ചത്.

ഉള്ളിൽ കയറിയ ഉടനെ കുറച്ചു നടന്നതിനു ശേഷം പിന്നീട് ചെരിഞ്ഞ പലകയിലൂടെ മുകളിലേയ്ക്ക് നീങ്ങണം. ആദ്യം കണ്ടു കഴിഞ്ഞ് തിരിച്ചിറങ്ങി വരുന്നവർക്കും അങ്ങോട്ടു പോകുന്നവർക്കും ഒരു വഴി മാത്രമേ ഉള്ളൂ. പോരാത്തതിന് ഇതിൽ വലിയൊരു നീളം പലക ഗോവണിയിൽ തല കുനിച്ച് കുമ്പിട്ട് വേണം കയറാനും ഇറങ്ങാനും. ശ്വാസതടസ്സം ഉള്ളവരും മറ്റ് ശാരീരിക അസ്വസ്ഥതയുള്ളവരും ഇത് കയറാതിരിക്കുന്നതാണ് ഉത്തമം.

ഏതായാലും ഞാൻ ഇത്തവണ കുഫു പിരമിഡിനകത്ത് കയറി. ലുഖ്മാൻ ഉള്ളതുകൊണ്ട് ധൈര്യത്തിനൊരു കുറവുമില്ല. അറുപത്തിരണ്ടാമത്തെ തവണയാണ് ലുഖ്മാൻ പിരമിഡിൽ വരുന്നത്. ഇതിൽ കുറെയധികം വരവുകളിൽ കുഫുവിനകത്ത് കയറിയിട്ടുമുണ്ട്.

പിരമിഡ് പര്യടനം പൂർത്തിയാക്കി ഓൾഡ് കൈറോവിലെ കോപ്റ്റിക് കൃസ്ത്യൻ ക്വാർട്ടേഴ്സിലേയ്ക്കാണ് പോയത്. റോമാസാമ്രാജ്യം കൃസ്തുമതത്തിൽ ചേർന്നതോടെ ഈജിപ്തും കൈറോവും കൃസ്തീയ പ്രദേശങ്ങൾ ആയി മാറി. ഇതിന്റെ ഏറ്റവും സുപ്രധാനമായ സാക്ഷ്യങ്ങളാണ് ഈ ക്വാർട്ടേഴ്സിലുള്ളത്.

നിരവധി പള്ളികൾ, മ്യൂസിയം എല്ലാമുള്ള ഈ പ്രദേശം ഏപ്രിലിലെ കൈറോ യാത്രയിൽ സന്ദർശിക്കാൻ സാധിച്ചിരുന്നില്ല. ആ കുറവ് ഇപ്പോൾ നികത്തി.

ഓൾഡ് കൈറോവിൽ നിന്ന് നൈൽ നദി കടന്ന് കൈറോവിലെ വരേണ്യരുടെ പ്രദേശമായ സമാലിക്കിലേയ്ക്കാണ് പോയത്. ഇവിടെ 26 ജൂലൈ കോറിഡോറിൽ യൂസുഫ് ശാഹീൻ താമസിച്ചിരുന്ന അപ്പാർട്ടുമെന്റിന് പുറത്ത് അക്കാര്യം ആലേഖനം ചെയ്തത് കണ്ട് അവിടെ നിന്ന് ഫോട്ടോ എടുത്തു. അപ്പാർട്ട്മെന്റിനകത്തേയ്ക്ക് കയറാൻ കാവൽക്കാർ അനുവദിച്ചില്ല.

സമാലിക്കിൽ തന്റെ കുട്ടിക്കാലത്ത് മൂന്നു വർഷം ജീവിച്ച മറ്റൊരു പ്രമുഖനാണ് എഡ്വാർഡ് സൈദ്. ലോക പ്രശസ്ത കലാനിരൂപകനും പലസ്തീൻ പോരാളിയുമായിരുന്ന എഡ്വാർഡ് സൈദ്, 1948ലെ നക്ബയെത്തുടർന്ന് പലസ്തീനിൽ നിന്ന് പലായനം ചെയ്ത് കൈറോവിലെത്തി. മൂന്നു വർഷം സമാലിക്കിൽ താമസിച്ചാണ് പഠിച്ചത്. പിന്നീട് ഇവിടെ നിന്നാണ് അമേരിക്കയിലേയ്ക്ക് പോയത്. ഇക്കാര്യമെല്ലാം അദ്ദേഹത്തിന്റെ ആത്മകഥയായ ഔട്ട് ഓഫ് പ്ലെയിസിലുണ്ടെന്ന് ലുഖ്മാൻ പറഞ്ഞു. ആ വീട് കണ്ടെത്താനായിട്ടില്ല.

കൈറോവിൽ നിന്ന് ദുബൈ വഴി കൊച്ചിയ്ക്കുള്ള എമിറേറ്റ്സ് വിമാനം രാത്രി എട്ടരയ്ക്കാണ്. അതുകൊണ്ട് ആ ദിവസവും വൈകുന്നേരം വരെ കുറെ സ്ഥലങ്ങൾ സന്ദർശിക്കാൻ കഴിഞ്ഞു. ഏറ്റവും ആദ്യം പോയത് നോബൽ ജേതാവായ നജീബ് മഹ്ഫൂസിന്റെ മ്യൂസിയത്തിലേയ്ക്കാണ്. പ്രമുഖ സഞ്ചാര സാഹിത്യകാരനും സുഹൃത്തുമായ വി മുസഫർ അഹമ്മദ്, ഞാൻ ഈജിപ്തിൽ പോയ വിവരം അറിഞ്ഞ് ആദ്യം തന്നെ ചോദിച്ചത് നജീബ് മഹ്ഫൂസിന്റെ മ്യൂസിയം സന്ദർശിച്ചില്ലേ എന്നായിരുന്നു. മാത്രമല്ല, അതിനെ തുടർന്ന് അദ്ദേഹം ഈജിപ്ത് സന്ദർശിക്കുകയും വിശദമായ യാത്രാവിവരണം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. അദ്ദേഹം ആ വിവരണത്തിൽ പറഞ്ഞ ഒരു കാര്യം വാസ്തവമാണെന്ന് അവിടെ കയറിയപ്പോൾ തന്നെ ബോധ്യപ്പെട്ടു. വേണ്ടത്ര ശ്രദ്ധയോടെയും ബഹുമാനത്തോടെയും മ്യൂസിയം പരിപാലിക്കുന്നില്ല എന്ന മുസഫർ അഹമ്മദിന്റെ നിരീക്ഷണം പൂർണ്ണമായും ശരിയാണ്.

അൽ അസ് ഹർ പള്ളിയുടെ തൊട്ടു വലതു വശത്തുള്ള ചെറിയ വഴിയിലൂടെ ആണ് നജീബ് മഹ്ഫൂസ് മ്യൂസിയത്തിലേയ്ക്ക് പോകാൻ. ഈ വഴിയിൽ കുറച്ചു ദൂരം കഴിഞ്ഞ കൈറോ യാത്രയിൽ ഞങ്ങൾ പോയതാണ്. പക്ഷേ അതു രാത്രിയായിരുന്നു. മ്യൂസിയം നാലു മണിയോടെ അടയ്ക്കും. മറ്റൊരു ദിവസം അതിനായി മാറ്റിവെക്കാനുമില്ലായിരുന്നു.

ജി പി രാമചന്ദ്രൻ നജീബ് മഹ്ഫൂസ് മ്യൂസിയത്തിൽ
നജീബ് മഹ്ഫൂസ് മ്യൂസിയത്തിനുള്ളിൽ പ്രദർശിപ്പിച്ചിരിക്കുന്ന നോബൽ സമ്മാന സർട്ടിഫിക്കറ്റ്

കൈറോവിൽ പ്രസിദ്ധമായ പഴനീർ കിട്ടുന്ന കടയും തൊട്ടടുത്ത കാപ്പിക്കടയും കഴിഞ്ഞാൽ ഐഷ് എന്ന റൊട്ടി ഉണ്ടാക്കുന്ന കട കാണാം. അതുവരെയും കുഴപ്പമില്ല. പിന്നെ പച്ചക്കറിച്ചന്തയാണ്. അതിന്റെയും മറ്റ് മാലിന്യങ്ങളും നിറയെ വാരിക്കൂട്ടിയിട്ടിരിക്കുന്നു. ഇവിടെ ആണ് മ്യൂസിയവും. അതുമാത്രമല്ല ഒരു ബോർഡ് പോലും ഈ കെട്ടിടത്തിന് പുറത്തു വെച്ചിട്ടില്ല.

അദ്ദേഹത്തെ പുസ്തകങ്ങൾ, എഴുത്തു സാമഗ്രികൾ, എഴുതാനുപയോഗിച്ച മേശയും കസേരയും, ധരിച്ച സ്യൂട്ട് അടക്കമുള്ള വസ്ത്രങ്ങൾ, ലഭിച്ച പുരസ്കാരങ്ങൾ എന്നിവയെല്ലാം പ്രത്യേകം ഒരുക്കിയ മുറികളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. എല്ലായിടത്തും കൃത്യമായ വിവരണങ്ങൾ അറബിയിലും ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്. നോബൽ സമ്മാനം പ്രത്യേക മുറിയിലാണ്.

നജീബ് മഹ്ഫൂസ് മ്യൂസിയത്തിൽ നിന്ന് പുറത്തു വന്ന് അൽ അസ് ഹറിൽ വീണ്ടും കയറി. കഴിഞ്ഞ തവണ കണ്ടതുപോലെ, സ്ത്രീകളും പുരുഷന്മാരുമായ പഠിതാക്കൾക്ക് ഉസ്താദുമാർ ഖുർആൻ പഠിപ്പിക്കുന്ന തു കണ്ടു.

അടുത്തതായി പോയത് കോപ്റ്റിക് കൃസ്ത്യാനികളുടെ കേവ് ചർച്ചിലേയ്ക്കാണ്. കൈറോ നഗരത്തിലെ മാലിന്യങ്ങൾ മുഴുവനും സംഭരിച്ച് വേർതിരിക്കുകയും മറ്റും ചെയ്യുന്ന പ്രദേശത്തെ ഇടുങ്ങിയ റോഡുകളിലൂടെ വേണം കേവ് ചർച്ചിലെത്താൻ. എന്നാൽ അവിടെ എത്തിയാലുള്ള അനുഭവം വിസ്മയകരമാണ്.

വലിയ ഒരു മല ഉള്ളിലേയ്ക്ക് തുരന്ന് രണ്ടു വലിയ പള്ളികൾ ഉണ്ടാക്കിയിരിക്കുകയാണിവിടെ. ആധുനിക കാലത്തെ സ്റ്റേഡിയം പോലെ തോന്നിക്കുന്ന ഇതിന്റെ നിർമ്മിതി കൗതുകകരമാണ്.

ഈജിപ്തിലെ കെയ്‌റോയിലുള്ള സെന്റ് സൈമൺ ദി ടാനർ “ഗുഹാ പള്ളി”, മൊകാട്ടം പർവതത്തിൽ കൊത്തിയെടുത്തത്.

ഇബ്നു തുൽ പള്ളി, സുൽത്താൻ ഹസ്സൻ മദ്രസ എന്നിവയും സന്ദർശിച്ചു. ബാഗ്ദാദ് സാമ്രാജ്യത്തിന്റെ ഗവർണർ ആയിരുന്ന ഇബ്നു തുൽ ആണ് വലിയ പള്ളി സ്ഥാപിച്ചത്. ബാഗ്ദാദിൽ നിന്ന് ഈജിപ്തിനെ സ്വതന്ത്രമാക്കിയതായി പ്രഖ്യാപിച്ചതിനു ശേഷമുള്ള കാലത്താണ് അദ്ദേഹം ഇപ്രകാരമുള്ള നിർമ്മിതികൾ നടത്തിയത്. ഇതോടൊപ്പം കൊട്ടാരവും മറ്റും പണിതിരുന്നു. എന്നാൽ പിന്നീട് ബാഗ്ദാദ് ആധിപത്യം വീണ്ടെടുത്തതോടെ ഇബ്നു തുലിനെ വധിക്കുകയും കൊട്ടാരമെല്ലാം നശിപ്പിക്കുകയും ചെയ്തു. പള്ളി മാത്രം നിലനിർത്തി‌. പതിനാറാം നൂറ്റാണ്ടിൽ കൈറോ നഗരത്തിൽ പ്ലേഗ് പടർന്നു പിടിച്ച് നഗരവാസികളിൽ മുപ്പതു ശതമാനത്തിൽ അധികമാളുകൾ മരണപ്പെട്ടു. ചില ധനികകുടുംബങ്ങളിലടക്കം ആരും അവശേഷിച്ചില്ല. ആ സ്വത്തുക്കൾ കൊണ്ടുണ്ടാക്കിയതാണ് സുൽത്താൻ മദ്രസ. ഇവിടെ ഇസ്ലാമിക കർമശാസ്ത്രങ്ങളായ ശാഫി, മാലിക്കി, ഹൻബലി, ഹനഫി എന്നീ സ്കൂളുകളുടെയെല്ലാം തുറന്ന പാഠശാലകൾ ഒരേ കൊത്തളത്തിന്റെ നാലു ഭാഗത്തുമായി സജ്ജീകരിച്ചിരിക്കുന്നത് സവിശേഷമായ കാഴ്ചയാണ്.

ഓൾഡ് കൈറോ ഹൗസ് എന്നുപേരുള്ള ഒരു സ്മാരകം കൈറോവിലുണ്ട്. സുഡാനിലെ ഇബ്രാഹിം കത്ക്കുഡ അൽ സിനാരി എന്നയാൾ പണിത വീടാണിത്. ഈജിപ്ഷ്യൻ ശൈലിയിൽ കമനീയമായി നിർമ്മിച്ചിട്ടുള്ള ഈ ഗൃഹത്തിന്റെ നടുമുറ്റവും അവിടെ നിന്ന് ഉള്ളകത്തുള്ള ബാൽക്കണിയും ജനാലകളും എല്ലാം കാണാൻ കൗതുകമുണ്ട്. കൃസ്ത്യൻ ക്വാർട്ടേഴ്സിലെ കോപ്റ്റിക് മ്യൂസിയവും ഇതുപോലുള്ള ഒരു വീട്ടിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ആ വീട് ഇതിനെക്കാളും വലുതാണ്. ഇബ്രാഹിം സുനാരി പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം വീടു നിർമ്മാണം പൂർത്തിയാക്കിയ ഘട്ടത്തിൽ ആണ് നെപ്പോളിയന്റെ ഫ്രഞ്ച് സൈന്യം ഈജിപ്ത് കീഴടക്കിയത്. ഇബ്രാഹിം സുനാരി നഗരം വിട്ടോടി രക്ഷപ്പെട്ടു.

ഇബ്നു തുൽ മസ്ജിദ്

നെപ്പോളിയൻ കൂടെ കൊണ്ടു വന്ന പണ്ഡിതന്മാരെ ഇവിടെ ആണ് താമസിപ്പിച്ചത്. ഈജിപ്തിന്റെ പ്രാചീന നാഗരികത സൂക്ഷ്മമായും പ്രത്യേകമായും പഠിച്ച് രേഖപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന പ്രക്രിയയ്ക്ക് തുടക്കമിടുന്നത് അവരാണ്. ദ് ഡിസ്ക്രിപ്ഷൻ ഓഫ് ഈജിപ്ത് എന്ന, ഇവരെഴുതിയ പുസ്തകമാണ് ഈജിപ്തോളജിയുടെ അടിസ്ഥാന ഗ്രന്ഥം.

അമേരിക്കൻ യൂണിവേഴ്സിറ്റി ഇൻ കൈറോ (എ.യു.സി) പ്രസ്സിന്റെ പ്രസിദ്ധമായ പുസ്തകശാല സന്ദർശിച്ച് ഏതാനും അത്യാവശ്യ പുസ്തകങ്ങൾ കൂടി വാങ്ങിയതോടെ ഈജിപ്ത് യാത്രയ്ക്ക് പരിസമാപ്തിയായി.

 

(ഈ പരമ്പര അവസാനിച്ചു)


ഈ പരമ്പരയിലെ മറ്റ് ലേഖനങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

About Author

ജി പി രാമചന്ദ്രന്‍

പ്രമുഖ ചലച്ചിത്ര നിരൂപകനായ ജി.പി. രാമചന്ദ്രൻ 2006 ലെ മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ജേതാവാണ്. 'സിനിമയും മലയാളിയുടെ ജീവിതവും', 'മലയാള സിനിമ - ദേശം, ഭാഷ, സംസ്‌ക്കാരം', 'ലോകസിനിമ കാഴ്ചയും സ്ഥലകാലങ്ങളും', എന്നിവയാണ് പ്രധാന പുസ്തകങ്ങൾ. കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. ദേശീയ-സംസ്ഥാന ചലച്ചിത്ര-ടെലിവിഷൻ അവാർഡുനിർണയങ്ങൾക്കുള്ള ജൂറി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.