A Unique Multilingual Media Platform

Literature Politics Society

മുസ്ലീം അപ്രത്യക്ഷമാവുമ്പോൾ – 5

  • September 5, 2022
  • 1 min read
മുസ്ലീം അപ്രത്യക്ഷമാവുമ്പോൾ – 5

സീൻ 5

(തൊട്ടടുത്ത ദിവസം. സ്റ്റേജിൽ ഒരുക്കിയ സ്റ്റുഡിയോയിൽ ആനന്ദും ബ്രജേഷും. മറ്റൊരു ചർച്ചയ്ക്ക് തയ്യാറെടുക്കുകയാണ് അവർ. തോറ്റ മട്ടിൽ, തല താഴ്ത്തിയിരിക്കുന്ന ബ്രജേഷ്. ന്യൂസ് ഡെസ്കിലെ യുവ പത്രപ്രവർത്തകൻ കടന്നുവരുന്നു)

പത്രപ്രവർത്തകൻ: പുതിയൊരു സംഭവവികാസമുണ്ട് സർജി, പാക്കിസ്ഥാൻ ഹൈക്കമ്മീഷനിൽനിന്നുള്ള ആംബുലൻസ് സ്പെഷ്യൽ കോർട്ടിലേക്ക് തിരിച്ചുവന്നതായി റിപ്പോർട്ടുണ്ട്. റെഹ്മാനി സഹോദരന്മാരുടെ മൃതദേഹം അവർ കോടതിക്ക് പുറത്ത് ഉപേക്ഷിച്ചിരിക്കുന്നുവെന്ന്.

ആനന്ദ് (അമ്പരപ്പോടെ): എന്ത്? മൃതദേഹം തിരിച്ചുകൊണ്ടുവെന്നോ പക്ഷേ ഇവിടെ ഇനി മുസ്ലിം സെമിത്തേരികളൊന്നും ബാക്കിയില്ല. പ്രാർത്ഥിക്കാൻ പുരോഹിതന്മാരുമില്ല. ആരാണ് ആ മൃതദേഹങ്ങൾ കുളിപ്പിക്കുകയും അടക്കുകയും ചെയ്യുക? പിന്നെ, ശവപ്പെട്ടികളോ?

ബ്രജേഷ് (ലാപ്ടോപ്പിൽനിന്ന് മുഖമുയർത്തിക്കൊണ്ട്): റഹ്മാനി സഹോദരന്മാർ മുസ്ലിമുകളല്ലെന്ന് പോസ്റ്റ് മോർട്ടത്തിലും ഫോറൻസിക്ക് പരിശോധനയിലും കണ്ടെത്തിയെന്ന് പാക്കിസ്ഥാൻ ഹൈക്കമ്മീഷൻ പ്രസ്താവനയിറക്കിയിട്ടുണ്ട്. (ഭയപ്പെടുത്തുന്ന ഒരു നിശ്ശബ്ദതയോടെയാണ് വാർത്ത ശ്രവിക്കുന്നത്).

ആനന്ദ് (അവസാനം): റഹ്മാനി സഹോദരന്മാർ സുന്നത്ത് ചെയ്തിട്ടില്ലെന്നാണോ നിങ്ങൾ പറഞ്ഞുവരുന്നത്?

ബ്രജേഷ്: നോക്കൂ, പാക്കിസ്ഥാനിലെ സാമൂഹികമാധ്യമങ്ങൾ ആഞ്ഞടിക്കാൻ തുടങ്ങിയിരിക്കുന്നു. നമ്മുടെ പൊലീസിന്റെ കൈയ്യിലുള്ള, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഹിന്ദുക്കളുടേയും മുസ്ലിങ്ങളുടേയും ലിസ്റ്റിലുള്ളവർക്ക് പൊലീസ് പുതിയ സ്വത്വം കൊടുക്കുകയും, കെട്ടിച്ചമച്ച കേസുകളിൽ കുറ്റക്കാരായി അവതരിപ്പിക്കുകയും ചെയ്യുന്നു എന്നാണ് അവർ പറയുന്നത്. അതല്ലെങ്കിൽ, അത്തരമാളുകളെ തീവ്രവാദികളായി മുദ്രകുത്തി, വ്യാജ ഏറ്റുമുട്ടലുകളിൽ കൊല്ലുന്നു.

ആനന്ദ്: പാക്കിസ്ഥാനെ കുറ്റപ്പെടുത്തിയാൽ രാഷ്ട്രീയമായ ഗുണമുണ്ടാവുമെന്ന് തോന്നുമ്പോൾ അവർക്കെതിരേ പുതിയ തീവ്രവാദപ്രവർത്തനങ്ങൾ ചുമത്തുകയാണെന്നാണോ ഉദ്ദേശിച്ചത്? എന്നുവെച്ചാൽ, വധശിക്ഷ അനുഭവിക്കുന്ന മുഷ്താഖ് എന്നോ മറ്റോ പേരുള്ള ഒരാൾ, കശ്മീരിൽ ബോംബുവെക്കുമ്പോൾ പിടിക്കപ്പെട്ട, അതിർത്തിക്കപ്പുറത്തുനിന്നുള്ള തീവ്രവാദിയായ ഇംതിയാസായി പെട്ടെന്നൊരു ദിവസം മാറുമെന്നാണോ ഉദ്ദേശിച്ചത്?

ബ്രജേഷ്: എല്ലാം വിചിത്രമായി തോന്നുന്നു.. ആദ്യം പാക്കിസ്ഥാൻ ആ സഹോദരന്മാരുടെ മൃതദേഹത്തിന് അവകാശമുന്നയിക്കുന്നു, അത് ഹൈക്കമ്മീഷനിലേക്ക് കൊണ്ടുപോകുന്നു.. പിറ്റേന്ന് രാവിലെ, അവർ മുസ്ലിമുകളല്ലെന്ന് പറഞ്ഞ് മൃതദേഹങ്ങൾ തിരിച്ചയയ്ക്കുന്നു.. മാത്രമല്ല, അവരെ പാക്കിസ്ഥാനിൽനിന്നുള്ള തീവ്രവാദികളായി പൊലീസിന്റെ സ്പെഷ്യൽ സെൽ തെറ്റായി അവതരിപ്പിക്കുന്നുവെന്നും പറയുന്നു.

ആനന്ദ്: ആ വധശിക്ഷ നടപ്പാക്കിയിരുന്നെങ്കിൽ, സ്പെഷ്യൽ സെൽ രണ്ട് ഹിന്ദു കുറ്റവാളികളെ ബലി കൊടുത്തേനേ.

ബ്രജേഷ്: എന്തായാലും അവർ വധശിക്ഷ കാത്ത് കിടക്കുകയായിരുന്നില്ലേ? അതുകൊണ്ട്, ദേശത്തിന്റെ ഒരു ആവശ്യത്തിനുവേണ്ടി, അവരെ ബലികഴിച്ചാൽ, സ്പെഷ്യൽ സെല്ലിനെ കുറ്റം പറയാൻ പറ്റില്ല.

(ആനന്ദിന്റെ മൊബൈൽ ശബ്ദിക്കുന്നു..കുറച്ച് നിമിഷങ്ങൾ അയാൾ അതിൽ സംസാരിക്കുന്നു).

ആനന്ദ് (ബ്രജേഷിനോട്): തീർച്ചയായും കണക്കുകൂട്ടലിൽ ഒരു വലിയ പിഴവ് സംഭവിച്ചിട്ടുണ്ട്. സ്പെഷ്യൽ സെൽ തെറ്റായ ചുവടാണ് വെച്ചത്. എല്ലാ ഇന്ത്യൻ മുസ്ലിമുകളും അപ്രത്യക്ഷമാകാനുള്ള സാധ്യത അവർ കണക്കുകൂട്ടിയില്ലെന്നാണ് എനിക്ക് തോന്നുന്നത്. അറിഞ്ഞിരുന്നെങ്കിൽ, അവർ റെഹ്മാനികളേയും അപ്രത്യക്ഷമാക്കിയേനേ..അവരിനി വേഷപ്രച്ഛന്നരായ ഹിന്ദുക്കളാണെങ്കിൽ‌പ്പോലും..

ബ്രജേഷ്: സ്പെഷ്യൽ സെല്ലുകാർ കുശാഗ്രബുദ്ധികളായിരുന്നെങ്കിൽ, മുസ്ലിങ്ങളുടെ കൂട്ടമായ അപ്രത്യക്ഷമാകലിനെ മുതലെടുത്തുകൊണ്ട് ഈ രണ്ട് സഹോദരന്മാരേയും അപ്രത്യക്ഷരാക്കിയേനേ. അതിനുപകരം, കോർട്ടിന്റെ മുമ്പിൽ‌വെച്ച് അവർക്ക് നാടകീയമായി വെടിയേറ്റു.

ആനന്ദ്: പക്ഷേ പാക്കിസ്ഥാൻ ഹൈക്കമ്മീഷൻ ഇത്രപെട്ടെന്ന് നടപടിയെടുക്കുമെന്ന് ആരെങ്കിലും പ്രതീക്ഷിച്ചോ? അവർ മൃതദേഹത്തിൽ അവകാശമുന്നയിക്കുകയും, അന്വേഷണം നടത്തുകയും പിന്നീട് ഇപ്പോൾ, അവർ മുസ്ലിമുകളാണെന്നത് സ്ഥാപിക്കാൻ തെളിവൊന്നുമില്ലെന്ന് പറയുകയും ചെയ്തിരിക്കുന്നു. നമ്മുടെ റിപ്പോർട്ടർമാർ പറഞ്ഞതിനനുസരിച്ച്, പാക്കിസ്ഥാന്റെ വഞ്ചനയെക്കുറിച്ച് സ്പെഷ്യൽ സെൽ ഇപ്പോൾ കഥകൾ പുറത്ത് വിട്ടുകൊണ്ടിരിക്കുകയാണ്.

ബ്രജേഷ്: എന്ത് ഗൂഢാലോചനയാണ് ഇത്?

ആനന്ദ്: മുസ്ലിങ്ങളെ, കാഴ്ചയിൽ, ഹിന്ദുക്കളെപ്പോലെ തോന്നിപ്പിക്കാൻ പാക്കിസ്ഥാൻ എന്തൊക്കെയോ സൂത്രപ്പണികൾ ചെയ്യുന്നുണ്ടെന്നാണ് സ്പെഷ്യൽ സെൽ പറയുന്നത്. മറ്റൊരുതരത്തിൽ പറഞ്ഞാൽ, റെഹ്മാനി സഹോദരന്മാർ ശരിക്കും പാക്കിസ്ഥാനികളാണെങ്കിലും, പാക്കിസ്ഥാനികൾ അവരെ ഹിന്ദുക്കളാക്കി അവതരിപ്പിക്കുകയാണ്. ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ സമ്മേളനത്തിൽ നമ്മളെ നാറ്റിക്കാൻ.

ബ്രജേഷ്(അത്ഭുതം നടിച്ചുകൊണ്ട്): അതൊരു വലിച്ചുനീട്ടലല്ലേ? സുന്നത്ത് ചെയ്തത് ഇല്ലാതാക്കാൻ പറ്റുമോ? പറ്റുമെങ്കിൽത്തന്നെ, അതിന് വിശദമായ പ്ലാസ്റ്റിക്ക് സർജറിയൊക്കെ ആവശ്യമായി വരില്ലേ? അതൊക്കെ ഈ 24 മണിക്കൂറിനുള്ളിൽ ചെയ്യാൻ പറ്റുമോ. (ഉറക്കെ ആത്മഗതം) പാക്കിസ്ഥാൻ ഇനി വരുന്ന എല്ലാ ലോക സമ്മേളനങ്ങളിലും ഇതുവെച്ച് കളിക്കും. റെഹ്മാനി സഹോദരന്മാരുടെ ചിത്രങ്ങൾ, അവരുടെ യഥാർത്ഥ പേരോടെ പ്രചരിക്കാൻ തുടങ്ങും. ഇനി, അവരുടെ ശരിക്കുള്ള പേര് രാം ഭരോസെ എന്നോ ശ്യാം ഭരോസെ എന്നോ ആണെങ്കിലോ..(മൊബൈൽ ഫോൺ ശബ്ദിക്കുന്നു..ബ്രജേഷ് ശ്രദ്ധയോട് അതിലേക്ക് ചെവി കൂർപ്പിച്ച് പിന്നീട് ആനന്ദിലേക്ക് തിരിയുന്നു). മുസ്ലിമുകൾ അപ്രത്യക്ഷമായതിനുശേഷം, ഇന്നലെ നടത്തിയ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ഫലം പ്രഖ്യാപിച്ച 40 സീറ്റിൽ, മുഴുവനും ദളിതുകളും താഴ്ന്ന ജാതിക്കാരുമാണ് ജയിച്ചിട്ടുള്ളത്. ഒരൊറ്റ, ബ്രാഹ്മണനോ, താക്കൂറോ ബനിയയോ ഇല്ല.

ആനന്ദ്: കഴിഞ്ഞ തവണ, ഒരൊറ്റ ദളിതൻപോലും ജയിച്ചിട്ടുമുണ്ടായിരുന്നില്ല!

ബ്രജേഷ് (പെട്ടെന്ന് വല്ലാതായി): കാവിക്ക് ഒരുമിക്കാൻ, മുസ്ലിങ്ങൾ ആവശ്യമാണോ? നമുക്ക് പോയി പിതാജിയെ കാണണം. അദ്ദേഹം ആകെപ്പാടെ അസ്വസ്ഥനാണ്. ഈ ഫലങ്ങൾ താങ്ങാൻ അദ്ദേഹത്തിനാവുമെന്ന് എനിക്ക് തോന്നുന്നില്ല.

(വെളിച്ചം മങ്ങി, രംഗം ഇരുട്ടിലാഴുന്നു)

(സ്റ്റുഡിയോയിൽനിന്ന്, ശുക്ലാജിയുടെ ബംഗ്ലാവിന്റെ പുറത്തുള്ള ഒരു വീഡിയോ പ്രക്ഷേപണത്തിലേക്ക് രംഗം മാറുന്നു. അവിടെ, ഒരുകൂട്ടം അനുയായികൾ വീട്ടിലേക്കുള്ള പ്രവേശനസ്ഥലം തടസ്സപ്പെടുത്തിക്കൊണ്ട് നിൽക്കുന്നു. പോർട്ടിക്കോയിൽ‌പ്പോലും അവർ തിങ്ങിക്കൂടിയിരിക്കുന്നു. ഒരുവിഭാഗം ആളുകൾ മുദ്രാവാക്യം വിളിക്കുന്നു, “മുസ്ലിങ്ങൾ വേണ്ട, തിരഞ്ഞെടുപ്പ് വേണ്ട!”, “ശുക്ലാജി സിന്ദാബാദ്!”. മറ്റുചിലർ വിചിത്രമായ മൗനം പുലർത്തുന്നു. ചുക്കിച്ചുളിഞ്ഞ വെളുത്ത ഖാദി വസ്ത്രം ധരിച്ച ഒരു നേതാവ്, കൈയ്യിൽ മെഗാഫോണുമായി ആൾക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നു).

നേതാവ്: അടുത്ത വർഷത്തെ തിരഞ്ഞെടുപ്പ്, വിചാരിച്ചതുപോലെ, നേരത്തേ നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. പക്ഷേ, ഇത്രയധികം വോട്ടർമാർ അപ്രത്യക്ഷമായതിനാൽ എങ്ങിനെയാണ് നമുക്ക് വിശ്വസനീയമായ ഒരു തിരഞ്ഞെടുപ്പ് നടത്താനാവുക? അവർക്ക് തിരിച്ചുവരാനുള്ള സമയം നമ്മൾ തീർച്ചയായും നൽകണം. ഇനി, അവർ തിരിച്ചുവരുന്നില്ലെങ്കിൽ, മണ്ഡലങ്ങളൊക്കെ പുനർനിർണ്ണയിക്കുകയും വേണം. അതിനൊക്കെ സമയമെടുക്കും.

(ആൾക്കൂട്ടത്തിന്റെ ഒരു മൂലയിലുള്ള പത്രപ്രവർത്തകർക്ക് ചോദ്യങ്ങൾ ചോദിക്കാൻ ആഗ്രഹമുണ്ട്. അതിലൊരാൾ കൈയ്യുയർത്തുന്നു)

റിപ്പോർട്ടർ 1: മുസ്ലിമുകൾ തിരിച്ചുവരുന്നതുവരെ തിരഞ്ഞെടുപ്പ് നടത്തരുതെന്നാണോ പറയുന്നത്? അവരെന്ന് തിരിച്ചുവരുമെന്ന് വല്ല ധാരണയുമുണ്ടോ?

നേതാവ്: ആർക്കുമറിയില്ല. എല്ലാം തകിടം മറിഞ്ഞിരിക്കുന്നു. പക്ഷേ ഈ റിപ്പബ്ലിക്കിന്റെ മതേതരസ്വഭാവം നിലനിർത്തിയേ പറ്റൂ എന്ന് നമുക്കറിയാം. മതേതരസ്വഭാവം നിലനിർത്തുകയും, സാംസ്കാരികവൈവിദ്ധ്യവും വിവിധമതങ്ങളുള്ളതായ രാജ്യവുമായി നിലനിൽക്കുകയും ചെയ്യണമെങ്കിൽ നമ്മൾ മുസ്ലിങ്ങൾക്കുവേണ്ടി കാത്തിരുന്നേ പറ്റൂ.

റിപ്പോർട്ടർ 2: പക്ഷേ തല്ലിക്കൊല്ലപ്പെടുകയും ലവ് ജിഹാദ് ആരോപിക്കപ്പെടുകയും ചെയ്ത സ്ഥിതിക്ക്, അവരിനി എന്തിന് തിരിച്ചുവരണം?

നേതാവ്: നിങ്ങൾ പറയുന്നതിൽ കാര്യമുണ്ട്. അവരൊട് മോശമായി പെരുമാറിയിട്ടുണ്ട്. 2005-ലെ സച്ചാർ കമ്മീഷൻ റിപ്പോർട്ട്, അവരുടെ ദുരിതങ്ങൾക്കുനേരെ തിരിച്ചുവെച്ച ഒരു കണ്ണാടിയായിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം നമ്മൾ നമ്മുടെ മുസ്ലിം സഹോദരന്മാരോട് എന്തൊക്കെയാണ് ചെയ്തുകൂട്ടിയത് എന്ന് അത് നമുക്ക് കാണിച്ചുതന്നു. നമ്മളവരെ ചേരിയിലേക്ക് തള്ളിമാറ്റുകയും അവിടെ നിലനിർത്തുകയും ചെയ്തു. സമൂഹത്തിലെ ഏറ്റവും വിലകുറഞ്ഞ വർഗ്ഗമായി – ചിലപ്പോൾ ഒരുപക്ഷേ ദളിതുകളേക്കാളും – നമ്മളവരെ ചുരുക്കിക്കളഞ്ഞു. 1947-ലെ കൂട്ടക്കൊല വിഭജനത്തോടെ അവസാനിച്ചില്ല. ജമ്മുവിലേയും ഹൈദരബാദിലേയും വംശഹത്യകൾ പിന്നാലെ വന്നു. അതിനുശേഷം, കലാപത്തോട് കലാപമായിരുന്നു. 1969-ൽ അഹമ്മദാബാദിൽ. ഭഗൽ‌പുരിൽ, മുസഫർനഗറിൽ, ദില്ലിയിൽ, ഗുജറാത്തിൽ.. പക്ഷേ ഈ അനീതി അനന്തമായി തുടരുന്നത് നമുക്ക് അനുവദിക്കാൻ പറ്റില്ല. നമ്മുടെ വോട്ടർപട്ടികയിൽനിന്ന് മുസ്ലിമുകളെ മായ്ച്ചുകളയാൻ പറ്റില്ല. നമുക്ക് കാത്തിരിക്കാം. നമ്മുടെ മുസ്ലിം സഹോദരന്മാരെ തിരികെ കൊണ്ടുവരണം.

ഒരു വനിതാ റിപ്പോർട്ടർ: അവരെ തിരിച്ചുകൊണ്ടുവന്ന് തിരഞ്ഞെടുപ്പുകളെ നിങ്ങൾക്ക് വർഗ്ഗീയവത്ക്കരിക്കണം, അല്ലേ? നിങ്ങൾക്ക് മറ്റൊന്നും വിഷയമല്ല. അവർ മാത്രമാണ് ഒരേയൊരു വിഷയം. ഇപ്പോൾ അവർ പോവുകയും ചെയ്തിരിക്കുന്നു.

(നേതാവ് നിശ്ശബ്ദമായി ആ റിപ്പോർട്ടറെ നോക്കുന്നു. ബ്രജേഷ് തിരക്കിനിടയിലൂടെ ചെന്ന്, മെഗാഫോൺ കൈയ്യിലെടുക്കുന്നു).

ബ്രജേഷ്: തിരഞ്ഞെടുപ്പ് കമ്മീഷനിൽനിന്ന് നമുക്കിപ്പോൾ വിവരം കിട്ടിയിട്ടുണ്ട്.

ഒരു മതേതര, സാംസ്കാരികവൈവിധ്യമുള്ള ഇന്ത്യയെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പിന്തുണയ്ക്കുന്നു. തിരഞ്ഞെടുപ്പ് നീട്ടിവെക്കാനാണ് അദ്ദേഹത്തിന്റെ ആഗ്രഹം.

ഒന്നാമത്തെ റിപ്പോർട്ടർ: സർ, ഞങ്ങൾക്ക് അതറിയാം. പക്ഷേ തിരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്താനാണ് രണ്ട് ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണർമാർ ആഗ്രഹിക്കുന്നത്. (ഒന്ന് നിർത്തിയതിനുശേഷം) തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരു പ്രസ്സ് കോൺഫറൻസിൽ നമുക്ക് പങ്കെടുക്കേണ്ടതുണ്ട്.

(റിപ്പോർട്ടർമാരും ടിവി ക്യാമറാമാന്മാരും ആൾക്കൂട്ടത്തിൽനിന്ന് തിരക്കി പുറത്തുപോവുന്നു. അനിത, പ്രധാന വാതിൽക്കൽ വന്ന് എത്തിനോക്കുന്നു).

ബ്രജേഷ് (അനിതയോട്): അച്ഛനോട് പുറത്തുവരാൻ നമുക്ക് പറയാം. അനുയായികളോട് അദ്ദേഹത്തിന് എന്തെങ്കിലും പറയാനുണ്ടാവും.

(അനിതയും ബ്രജേഷും ശുക്ലാജിയെ കൈപിടിച്ച് കൊണ്ടുവരുന്നു. സത്യം അദ്ദേഹത്തിനായി വരാന്തയുടെ നടുവിൽ ഒരു കസേര വെച്ചു. ശുക്ലാജി അതിലിരുന്ന്, മുമ്പിലുള്ള ആൾക്കൂട്ടത്തെ നോക്കുന്നു)

ശുക്ലാജി (സത്യം പിടിച്ചുകൊടുത്ത മെഗഫോണിൽ സംസാരിക്കുന്നു): സഹോദരീസഹോദരന്മാരേ, കഴിഞ്ഞ ഇരുപത് വർഷമായി, ഈ മുനിസിപ്പൽ കോർപ്പറേഷനിലും നിയമസഭാ, പാർലമെന്റ് മണ്ഡലങ്ങളിലുമുള്ള ജനങ്ങളെ പ്രതിനിധീകരിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. നിങ്ങളിൽ, എല്ലാ ജാതിയിലും സമുദായത്തിലുമുള്ള ആളുകൾ എന്നെ പിന്തുണച്ചിട്ടുമുണ്ട്. 10 വർഷമായി, എന്റെ അസംബ്ലി സീറ്റ്, ഞാൻ എന്റെ സഹോദരൻ നസീമുദ്ദീനുമായി പങ്കുവെച്ചു. ഒരു തിരഞ്ഞെടുപ്പിൽ അദ്ദേഹം എന്റെ സ്ഥാനാർത്ഥിത്വത്തെ പിന്തുണച്ചു. മറ്റൊന്നിൽ അദ്ദേഹം ജയിക്കുമെന്ന് ഉറപ്പാക്കാൻ ഞാനും അദ്ധ്വാനിച്ചു. വലിയൊരു താങ്ങായിരുന്നു എനിക്കദ്ദേഹം. ഇന്ന് നമ്മൾ അസാധാരണമായ ഒരു പ്രതിസന്ധി നേരിടുകയാണ്. നമ്മുടെ നസീം പോയി എന്നതുമാത്രമല്ല അത്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മുസ്ലിം ജനസംഖ്യ, ഈ രാജ്യത്തുനിന്ന് വെറുതേയങ്ങ് അപ്രത്യക്ഷമായിരിക്കുന്നു. ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ, അത്, നസീമും, നമ്മുടെ മുസ്ലിം സഹോദരന്മാരും സഹോദരിമാരുമില്ലാതെ ഒറ്റയ്ക്ക് നടത്തുന്ന ഒരു തിരഞ്ഞെടുപ്പാവും. അവരില്ലാതെ നമുക്ക് തിരഞ്ഞെടുപ്പ് നടത്താനാവില്ല. (ആൾക്കൂട്ടത്തിൽ ചിലർ “ശുക്ലാജി സിന്ദാബാദ്” മുദ്രാവാക്യം വിളിച്ചപ്പോൾ അദ്ദേഹം സംസാരം ഒന്ന് നിർത്തി). ഇപ്പോൾ പന്ത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ കോർട്ടിലാണ്. അദ്ദേഹം എന്ത് തീരുമാനിക്കുമെന്ന് നമുക്ക് നോക്കാം…

അനിത: പക്ഷേ അച്ഛാ, തിരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായമാണ്. (ആൾക്കൂട്ടത്തിലെ ഒന്നുരണ്ടുപേർ അനിതയോട് സംസാരിക്കാൻ അഭ്യർത്ഥിക്കുന്നു. അവർ അനിതയെ ബഹുജി എന്നാണ് അഭിസംബോധന ചെയ്യുന്നത്. ആശയക്കുഴപ്പത്തിലായതുപോലെ, ബ്രജേഷ്, ഭാര്യയുടെ മുഖത്തേക്ക് നോക്കുന്നു. ആളുകളുടെ ‘ബഹുജി, ബഹുജി’ വിളി ശക്തിപ്രാപിക്കുന്നു).

അനിത (ആൾക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട്): ഇതൊരു നശിച്ച കാലമാണ്. ചരിത്രത്തിൽ ഇതിനുമുമ്പൊരിക്കലും, ഇത്തരമൊരു സാഹചര്യത്തെ നേരിടാൻ പാകത്തിൽ നമ്മെ ബാക്കിയാക്കിക്കൊണ്ട് നമ്മുടെ ഇത്രയധികം സഹോദരന്മാർ പെട്ടെന്ന് അപ്രത്യക്ഷരായിട്ടില്ല. കടലിൽനിന്ന് കോടാനുകോടി വെള്ളം പുറത്തേക്കൊഴുക്കിക്കളഞ്ഞാൽ, ഭീകരമായ ഒരു ശൂന്യത സൃഷ്ടിക്കപ്പെടുമെന്ന് പറയാറുണ്ട്. ആ ശൂന്യതയെ നിറയ്ക്കാൻ വീണ്ടും വെള്ളം അകത്തേക്കൊഴുക്കിയാൽ, കടലിന്റെ അഗാധതയിൽനിന്ന്, സുനാമിക്ക് മുമ്പുള്ള ഒരു വലിയ മുഴക്കം കേൾക്കാം. ഭൂമി അക്ഷരാർത്ഥത്തിൽ പൊങ്ങിവരും. സർവ്വനാശമുണ്ടാവും. നിലവിലുള്ള ദ്വീപുകളെ വെള്ളം മുക്കിക്കളയുകയും, പുതിയ ദ്വീപുകൾ ഉയർന്നുവരികയും ചെയ്യും. അച്ഛൻ പറഞ്ഞത് ശരിയാണ്. ഇപ്പോൾ നടത്തുന്ന തിരഞ്ഞെടുപ്പ് അതുപോലൊരു സുനാമിയായി ഇപ്പോഴത്തെ സാഹചര്യത്തെ മൂർച്ഛിപ്പിക്കുകയേ ഉള്ളൂ. പുതിയ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ നമുക്ക് സമയം വേണം. നസീം ചാച്ചയും 200 ദശലക്ഷം മുസ്ലിമുകളും തിരിച്ചുവരുമോ എന്ന് നമുക്കറിയണം.

(ആൾക്കൂട്ടത്തിലെ ഒരു വിഭാഗം അസ്വസ്ഥരാവുന്നു. ഒരാൾ ശബ്ദമുയർത്തുന്നു):

ശബ്ദമുയർത്തിയ ആൾ: എന്നോട് ചോദിച്ചാൽ, ഇത് പ്രഹസനമാണെന്നേ ഞാൻ പറയൂ. ഒന്നുകിൽ ഇന്നലെ നമുക്ക് തെറ്റ് പറ്റി. അല്ലെങ്കിൽ ഇന്ന് തെറ്റ് പറ്റി. ഇന്നലെ മുസ്ലിമുകൾ തീവ്രവാദികളും പശുവിറച്ചി കഴിക്കുന്നവരുമായിരുന്നു. ഇന്ന് അവർ അപ്രത്യക്ഷരായപ്പോൾ, പാർലമെന്ററി ജനാധിപത്യത്തിന് അവർ വേണ്ടപ്പെട്ടാവരായി.

അനിത (അഭ്യർത്ഥിച്ചുകൊണ്ട്): ശാന്തരാവൂ..ദയവായി ശാന്തരാവൂ..(ആളുകൾ ആ ശബ്ദമുയർത്തിയ ആളിന്റെ ഭാഗം ഏറ്റെടുത്തപ്പോൾ ആൾക്കൂട്ടം നിയന്ത്രണാതീതമായി).

ആനന്ദ് (ബ്രജേഷിനോട്): ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് വരുന്നുണ്ട്. അതുകൊണ്ട്, ദയവായി ശാന്തരാവുക. അവരെ പ്രകോപിപ്പിക്കാതിരിക്കുക.

ശബ്ദമുയർത്തിയ ആൾ: (അനിതയിൽനിന്ന് മെഗാഫോൺ തട്ടിപ്പറിച്ച് ബഹളം വെക്കുന്നു): ശുക്ലാജി, നസീമുദ്ദീനോട് താങ്കൾക്ക് പെട്ടെന്ന് തോന്നുന്ന ഈ ഗൃഹാതുരത്വം എനിക്ക് മനസ്സിലാവുന്നില്ല. ഇന്നലെവരെ അവർ തീവ്രവാദികളും, ജിഹാദിസ്റ്റുകളും, രാജ്യദ്രോഹികളും പാക്കിസ്ഥാൻ ചാരന്മാരുമായിരുന്നു. വിശുദ്ധപശുവിനെ അശുദ്ധമാക്കിയ ഗോമാംസാഹാരികളുമായിരുന്നു. അതുകൊണ്ടാണ്, നമ്മുടെ ചെറുപ്പക്കാർ അവരെ തടയാൻ ശ്രമിച്ചത്. ആ മുസ്ലിങ്ങളിൽ ചിലർ നിഷ്കളങ്കരായിരുന്നേക്കാം. പക്ഷേ അതൊക്കെ യാദൃശ്ചികമായി സംഭവിച്ച നാശനഷ്ടമായി കാണാനേ കഴിയൂ. ഈ മുസ്ലിം വ്യക്തിനിയമവും, ഈ മജ്‌ലിസും ആ മജ്‌ലിസും, നമ്മുടെ പണം ഉപയോഗിച്ചുള്ള ഹജ്ജ് യാത്രയും ഒക്കെ മതിയായി. പോരാത്തതിന്, അവർ അധിനിവേശക്കാരുമായിരുന്നു! എന്നിട്ടിപ്പോൾ നിങ്ങൾ നസീം ചാച്ചയ്ക്കുവേണ്ടി കരയുന്നു.. നസീമില്ലെങ്കിൽ തിരഞ്ഞെടുപ്പില്ലെന്ന്!

(തിരക്കിൽനിന്ന് “തിരഞ്ഞെടുപ്പ്, തിരഞ്ഞെടുപ്പ്, തിരഞ്ഞെടുപ്പ്..” എന്ന വിളികൾ മുഴങ്ങുന്നു. അനിത കൈകളുയർത്തി, ആളുകളോട് ശാന്തമായിരിക്കാൻ അഭ്യർത്ഥിക്കുന്നു. പോർട്ടിക്കോയിൽ അടുത്ത് നിൽക്കുന്ന ചിലർ അനിതയോട് സംസാരിക്കാൻ ആവശ്യപ്പെടുന്നു).

അനിത (മെഗാഫോൺ എടുത്തുകൊണ്ട്): ഇവിടെ കൂടിയിരിക്കുന്നവരിൽ പലരുടേയും കൂടെ അക്ഷരാർത്ഥത്തിൽ കളിച്ചുവളർന്നയാളാണ് ഞാൻ. അതിൽ ചിലർ ഒന്നും മിണ്ടാതെ നിൽക്കുന്നത് എനിക്ക് കാണാൻ കഴിയുന്നുണ്ട്. എന്തുകൊണ്ടാണ് അവർ നിശ്ശബ്ദരായിരിക്കുന്നത്? നമ്മൾ സംസാരിക്കേണ്ട സമയമാന് ഇത്. മുസ്ലിങ്ങൾക്ക് നമ്മെ ഉപേക്ഷിച്ചുപോകേണ്ടിവന്നു എന്നത് നിർഭാഗ്യകരമായിപ്പോയി. പക്ഷേ ഈ സങ്കടകരമായ കാര്യത്തിൽനിന്ന് നല്ല ചില കാര്യങ്ങൾ ഉരുത്തിരിക്കാൻ നമുക്ക് ശ്രമിക്കാം. ശരിയാണ്, അവർ അവരുടെ, ഭൂമിയും, ഫാകടറികളും, ഫാം ഹൗസുകളും, കയറ്റുമതി-ഇറക്കുമതി വ്യാപാരങ്ങളും എല്ലാം. പക്ഷേ ഈ നഷ്ടവുമായി പൊരുത്തപ്പെട്ട്, അതിന്റെ ഗുണവശങ്ങളെക്കുറിച്ച് നമുക്ക് ചിന്തിക്കാം. ഇനിമുതൽ വർഗ്ഗീയ രാഷ്ട്രീയം ഉണ്ടാവില്ല. ആരെയും വെറുക്കാനുള്ള കാരണങ്ങളില്ല. മുസ്ലിങ്ങളെ വെറുക്കാനാണ് രാഷ്ട്രീയക്കാർ നമ്മെ പഠിപ്പിച്ചത്. ഇപ്പോൾ അവർ പോയ സ്ഥിതിക്ക്, വെറുക്കാൻ ഇനിയാരും അവശേഷിക്കുന്നില്ല.

ആൾക്കൂട്ടത്തിൽനിന്നുള്ള ശബ്ദം: പക്ഷേ തിരഞ്ഞെടുപ്പ് നടത്തുന്നതിനുമുൻപ്, മുസ്ലിങ്ങൾ തിരിച്ചുവരാൻ നമ്മൾ കാത്തിരിക്കണമെന്നാണല്ലോ ശുക്ലാജി പറഞ്ഞത്? ഭവതി അദ്ദേഹം പറഞ്ഞതിനെ എതിർക്കുകയാണോ?

അനിത: അല്ല, ഞാൻ അതിനെ എതിർക്കുകയല്ല. ഞങ്ങളുടെ നിലപാടുകൾ തമ്മിൽ ചെറിയൊരു വ്യത്യാസമുണ്ടെന്ന് മാത്രം (ബഹുമാനം കാണിക്കുന്നതിനുവേണ്ടി ശുക്ലാജിയുടെ കാൽ വന്ദിക്കുന്നു). ഞാൻ എല്ലാം അദ്ദേഹത്തിൽനിന്നാണ് പഠിച്ചത്. രാഷ്ട്രീയത്തിൽ അദ്ദേഹം എന്നും സ്ഥൈര്യം കാണിച്ചുവെന്ന് ഞാൻ പറയും. ഒരു മതേതര ഇന്ത്യയിൽ, മുസ്ലിമുകൾക്ക് പ്രധാന പങ്കുണ്ടെന്ന് അദ്ദേഹം പറയുമ്പോൾ അത് ശരിയാണ്. പക്ഷേ അവർക്കും  ഭൂരിപക്ഷസമുദായത്തിനുമിടയിൽ വലിയ രീതിയിലുള്ള അവിശ്വാസവും വെറുപ്പും വിടവും നിലനിൽക്കുന്നുമുണ്ട്. അത് നിർഭാഗ്യകരമാണ്.

ആൾക്കൂട്ടത്തിൽനിന്നൊരാൾ (അനിതയെ തടസ്സപ്പെടുത്തിക്കൊണ്ട്): മുസ്ലിങ്ങളുടെ കാര്യത്തിൽ നിങ്ങളുടെ ഇപ്പോഴത്തെ നിലപാട് എന്താണ്?

അനിത: അവർ തിരിച്ചുവരാൻ കാത്തിരിക്കണമെന്നാണ് അച്ഛൻ പറയുന്നത്.  എനിക്കൊരുപക്ഷേ അല്പം അക്ഷമയുണ്ട്. ഈ അധികം വരുന്ന സമ്പത്തും, കുറവ് വന്ന ജനസംഖ്യയും വെച്ച്, നമുക്ക് ഒരു സോഷ്യലിസ്റ്റ് സമൂഹം നിർമ്മിക്കാമെന്നാണ് ഞാൻ കരുതുന്നത്. എല്ലാവർക്കും സാമൂഹികനീതിയും, വിദ്യാഭ്യാസവും, പ്രാഥമിക ആരോഗ്യപരിരക്ഷയും, തൊഴിലുമൊകെ കിട്ടുന്ന ഒരു ഇന്ത്യ. സമൂഹത്തിന്റെ താഴേക്കിടയിലുള്ള ആളുകളെ നമുക്ക് സാമൂഹികസുരക്ഷാവലയത്തിനകത്ത് കൊണ്ടുവരണം.

(ആൾക്കൂട്ടം അസ്വസ്ഥമാവുന്നു. ആളുകൾ വിഭജിതരായപ്പോൾ അപസ്വരങ്ങൾ പുറത്തുവന്നു. ഒരു വിഭാഗം, പ്രത്യേകിച്ചും പ്രായമായ ആളുകൾ, മുസ്ലിങ്ങളുടെ തിരിച്ചുവരവിനുശേഷം മതി തിരഞ്ഞെടുപ്പ് എന്ന അഭിപ്രായക്കാരായി. ചെറുപ്പക്കാരായ വിഭാഗമാകട്ടെ, ഉടനടി തിരഞ്ഞെടുപ്പ് വേണമെന്നും സോഷ്യലിസത്തിലേക്ക് നീങ്ങണമെന്നുമുള്ള അഭിപ്രായക്കാരും. ഈ ആശയക്കുഴപ്പത്തിനിടയ്ക്ക്, ശുക്ലാജി, അനിത, ആനന്ദ് ബ്രജേഷ് എന്നിവർ ആൾക്കൂട്ടത്തെ ശാന്തരാക്കാൻ ശ്രമിക്കുന്നുമുണ്ട്. ഒരുകൂട്ടം പൊലീസുകാർ – സ്ത്രീ-പുരുഷ കോൺസ്റ്റബിൾമാരോടൊപ്പം ഒരു ഓഫീസർ – രംഗത്തേക്ക് വരുന്നു).

ശുക്ലാജി (ദേഷ്യപ്പെട്ട് ഓഫീസറുടെ നേർക്ക് തിരിയുന്നു): എന്താണ് ഇത്ര കാലതാമസം?

പൊലീസുദ്യോഗസ്ഥൻ: സർ, ആകെ തിരക്കാണ് സർ. ഒരേസമയം പലതും സംഭവിക്കുന്നു. ഞങ്ങളിൽ ചിലരെ കുത്തബിലേക്ക് അയച്ചു.

ശുക്ലാജിയും ആനന്ദും ബ്രജേഷും അനിതയും ആൾക്കൂട്ടത്തിലെ ചിലരും ചേർന്ന് ഒരുമിച്ച്: കുത്തബിന് എന്തുപറ്റി?

പൊലീസുദ്യോഗസ്ഥൻ: കുത്തബ് മിനാർ അവിടെയില്ല.

ശുക്ലാജി: അതെ, ഈ കിംവദന്തികൾ ഇന്നലെമുതൽ ഞാൻ കേൾക്കുന്നതാണ്. അതിന്റെ അവശിഷ്ടങ്ങൾക്കടിയിൽ‌പ്പെട്ട് നൂറുകണക്കിനാളുകൾ ജീവനോടെ മരിച്ചിട്ടുണ്ടാവും. ഒരു പർവ്വതം ഇടിയുന്നതുപോലെയുള്ള കാഴ്ചയായിരുന്നിരിക്കും അത്, അല്ലേ?

പൊലീസുദ്യോഗസ്ഥൻ: ഇല്ല സർ, അവശിഷ്ടങ്ങളൊന്നുമില്ല.

ശുക്ലാജി: ബോംബ് വെക്കുകയോ, വെടിവെക്കുകയോ, അതോ അകത്തേക്ക് തകർന്നുവീഴുകയോ എന്താണുണ്ടായത് ശരിക്കും?

പൊലീസുദ്യോഗസ്ഥൻ: ഇതൊന്നുമല്ല സർ, അത് ചുമ്മാതങ്ങ് അപ്രത്യക്ഷമായി.

ശുക്ലാജി (ഉറക്കെ ആത്മഗതം ചെയ്യുന്നു): അവർ അവരുടെ സ്മാരകങ്ങളൊക്കെ കൂടെ എടുത്തിട്ടുണ്ടാവും.

പൊലീസുദ്യോഗസ്ഥൻ (ശബ്ദം താഴ്ത്തി): ആഭ്യന്തരമന്ത്രാലയത്തിന്റെ കല്പനപ്രകാരം, ഇത് ഞാൻ താങ്കളോടോ മറ്റാരോടെങ്കിലുമോ പറയാൻ പാടുള്ളതല്ല. പക്ഷേ, കുത്തബ് എങ്ങിനെയാണ് അപ്രത്യക്ഷമായതെന്ന് ആർക്കുമറിയില്ല.

ബ്രജേഷ്(അപായസൂചന നൽകിക്കൊണ്ട്): ആ ക്യാമറമാനെ തടയൂ..നിങ്ങൾ പറഞ്ഞത് അയാൾ റിക്കാർഡ് ചെയ്തു. കൂടെയുള്ള റിപ്പോർട്ടർ നോട്ടുകൾ കുത്തിക്കുറിക്കുന്നുണ്ടായിരുന്നു..(കോൺസ്റ്റബിൾമാർ പ്രവർത്തനക്ഷമമാവുന്നു. പക്ഷേ റിപ്പോർട്ടർ ക്യാമറമാനെയും കൂട്ടി, പുറത്ത് പാർക്ക് ചെയ്ത ഒ.ബി. വാനിലേക്ക് രക്ഷപ്പെടുന്നു).

സത്യം (വീട്ടിൽനിന്ന് പുറത്തേക്ക് ധൃതിയിൽ വന്ന്): സർ, കുത്തബ് അപ്രത്യക്ഷമായതിനെക്കുറിച്ച് ടിവിയിലൊക്കെ വാർത്ത വരുന്നു.

ശുക്ലാജി: വേറെ എന്തൊക്കെയുണ്ട്..ന്യൂസിൽ?

സത്യം: പാക്കിസ്ഥാനുമായുള്ള അതിർത്തികളൊക്കെ പൂട്ടി മുദ്രവെച്ചു.

അനിത: എന്തുകൊണ്ട് അതിർത്തികൾ?

പൊലീസുദ്യോഗസ്ഥൻ: മാഡം, ഏറ്റവും മോശമായത് സംഭവിക്കുമെന്ന് സർക്കാർ ഭയപ്പെടുന്നു. പാക്കിസ്ഥാന് എന്തു ചെയ്യാൻ സാധിക്കും.

(ആൾക്കൂട്ടം പിരിഞ്ഞുപോവുന്നു, ഒരുപക്ഷേ, കുത്തബിന് എന്തുപറ്റിയെന്ന് അറിയാൻ. അനിത, ആനന്ദ്, ശുക്ലാജി, ബ്രജേഷ്, സത്യം എന്നിവർ, വരാന്തയിൽ ഒരു ഫോട്ടോയ്ക്ക് പോസുചെയ്യാനെന്നവണ്ണം നിൽക്കുന്നു)

പൊലീസുദ്യോഗസ്ഥൻ (ശുക്ലാജിയോട്): സർ, അങ്ങ് ഇപ്പോൾ പോണം. കൺ‌‌ട്രോൾ റൂം ഞങ്ങളോട് തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് ചെല്ലാൻ പറഞ്ഞിരിക്കുന്നു. അവിടെ ഒരു മഹായജ്ഞൻ നടത്താൻ മൂവായിരം ബ്രാഹ്മണന്മാരെ ക്ഷണിച്ചിട്ടുണ്ട്.

(ഉദ്യോഗസ്ഥനും കോൺസ്റ്റബിൾമാരും പുറത്തേക്ക് പോവുന്നു.

 

തുടരും… അടുത്ത സീൻ സെപ്റ്റംബർ 14ന് വായിക്കുക.


തുടർ ഭാഗങ്ങൾ വായിക്കാം, മുസ്ലീം അപ്രത്യക്ഷമാവുമ്പോൾ

പരിഭാഷ – രാജീവ് ചേലനാട്ട് | സ്‌കെച്ചുകൾ – മിഥുൻ മോഹൻ

 

About Author

സയീദ് നഖ്‌വി

ഇന്ത്യൻ മാധ്യമ ചരിത്രത്തിലെ ജീവിക്കുന്ന ഇതിഹാസമാണ് സയീദ് നഖ്‌വി. അഞ്ചര പതിറ്റാണ്ടായി മാധ്യമ രംഗത്ത് സക്രിയമായ നഖ്‌വി, ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി ലോകനേതാക്കളെയും വ്യക്തികളെയും അഭിമുഖം ചെയ്തിട്ടുണ്ട്. നെൽസൺ മണ്ടേല, ഫിഡൽ കാസ്ട്രോ, ഗോർബച്ചേവ്, അൻവർ സാദത്ത്, ഹെൻറി കിസിഞ്ജർ എന്നീ വിശ്വനേതാക്കൾ ഇതിൽ പെടും . ഇന്ത്യൻ എക്സ്പ്രസ്സ് എഡിറ്റർ ആയിരുന്ന ഇദ്ദേഹം ബിബിസി ന്യൂസ്, ദി സൺ‌ഡേ ഒബ്സർവർ, ദി സൺ‌ഡേ ടൈംസ്, ദി ഗാർഡിയൻ, വാഷിംഗ്ടൺ പോസ്റ്റ് തുടങ്ങി അന്താരാഷ്ട്ര മാധ്യമങ്ങൾക്കുവേണ്ടിയും എഴുതാറുണ്ട്.

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
RAJEEVE

മിഥുന്റെ കവർ ഇല്ലസ്ട്രേഷൻസ് ഗംഭീരമാവുന്നുണ്ട്. പ്രത്യേകിച്ചും ഈ ലക്കത്തിലെ കവർ ചിത്രം ക്ലാസ്സ്..

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.