മഹാരാഷ്ട്രയിൽ ഹനുമാൻ ചാലിസ എന്ന ഹനുമാൻ ഭജൻ ഒരു രാഷ്ട്രീയ ആയുധമായി മാറുകയാണ്. മുസ്ലിം പള്ളികളിൽ നിന്ന് മൈക്ക് വെച്ച് ബാങ്ക് വിളിക്കുന്നതിനെതിരെ പള്ളികൾക്കു മുന്നിൽ മൈക്കിലൂടെ ഹനുമാൻ ചാലിസ പാടുകയാണ് തീവ്ര ഹിന്ദുത്വ വാദികൾ. അതെ സമയം ഹനുമാൻ ചാലിസ എഴുതിയ ആത്മീയ കവി തുളസീദാസിന്റെ നാട്ടിൽ, വാരണാസിയിൽ, കവി സ്ഥാപിച്ച സങ്കട് മോചൻ ഹനുമാൻ ക്ഷേത്രത്തിലെ പൂജാരിയായ ഹിന്ദു പുരോഹിതൻ ഓർമ്മിപ്പിക്കുന്നത്, ഹനുമാൻ ചാലിസയുടെ ഉപജ്ഞാതാവായ തുളസീദാസന്റെ സർവ ധർമ സമഭാവനയെക്കുറിച്ചാണ്. ഇന്ത്യയുടേയും വാരാണസിയുടെയും ബഹുസ്വര സംസ്കാരത്തെക്കുറിച്ചാണ്. കവി തുളസിദാസ്, രാമചരിതമാനസ് എന്ന പ്രശസ്ത കൃതി ഇരുന്നെഴുതിയ ക്ഷേത്രമാണ് സങ്കട് മോചൻ ക്ഷേത്രം. പുരോഹിതനും മുഖ്യപൂജാരിയുമായ വിശ്വംഭർ നാഥ് മിശ്ര ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ ഇലക്ട്രോണിക് എൻജിനീയറിങ് പ്രൊഫസർ കൂടിയാണ്.





