A Unique Multilingual Media Platform

The AIDEM

Articles Politics

മൗദൂദിസ്റ്റുകളുടെ ന്യായീകരണങ്ങൾ ആർ.എസ്.എസിന് അനുകൂലമായ പൊതുബോധനിർമ്മിതിയാണ്

  • February 25, 2023
  • 1 min read
മൗദൂദിസ്റ്റുകളുടെ ന്യായീകരണങ്ങൾ ആർ.എസ്.എസിന് അനുകൂലമായ പൊതുബോധനിർമ്മിതിയാണ്

ജമാഅത്ത് ഇസ്‌ലാമി അടക്കമുള്ള മുസ്‌ലിം സംഘടനകളും ആർ എസ് എസ്സും തമ്മിൽ നടന്ന സമീപകാല ചർച്ചകളുടെ പശ്ചാത്തലത്തിൽ ‘ദി ഐഡം’  പ്രത്യേക ലേഖന പരമ്പര ആരംഭിക്കുന്നു.

ചർച്ചയിലൂടെ ആർ.എസ്.എസിന്റെ ന്യൂനപക്ഷ വിരുദ്ധത പരിഹരിക്കപ്പെടുമോ? മതരാഷ്ട്രവാദികളും മതേതരവാദികളും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള കൊടുക്കൽ വാങ്ങലുകൾ സാധ്യമാണോ? ഫാസിസ്റ്റുകൾക്കും ജനാധിപത്യവാദികൾക്കും കൂടിച്ചേരാൻ ഇടമുണ്ടോ? 

 പരമ്പരയിലെ ആദ്യത്തെ ലേഖനം സിപിഐഎം നേതാവും കേളു ഏട്ടൻ  പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമായ കെ ടി കുഞ്ഞിക്കണ്ണൻ എഴുതുന്നു.


 

ജമാഅത്തെഇസ്ലാമി നേതാക്കൾ ആർ.എസ്.എസ് നേതൃത്വവുമായി നടത്തിയ അടഞ്ഞവാതിൽ ചർച്ച വിവാദമാവുകയും അവരുടെ ചരിത്രപരമായ ഹിന്ദുത്വബാന്ധവം അനാവരണം ചെയ്യപ്പെടുകയും ചെയ്തതോടെ ഇരവാദം ഉയർത്തി, തങ്ങളുടെ വഞ്ചനാപരമായ സംഘപരിവാറുമായുള്ള ബാന്ധവത്തെ മറച്ചുവെക്കാനും ചർച്ചയെയാകെ വഴിതിരിച്ചുവിടാനുമാണവർ നോക്കുന്നത്. എന്തിനുവേണ്ടി ആർ.എസ്.എസുമായി ചർച്ച നടത്തി, അവരുമായി എത്തിയ ധാരണയെന്താണ് ഇക്കാര്യങ്ങൾ സത്യസന്ധമായി ജനങ്ങളുടെ മുമ്പിൽ തുറന്നുപറയാൻ തയ്യാറാകാതെ പിണറായിവിജയനും മറ്റു പല മുസ്ലീം സംഘടനാനേതാക്കളും ആർ.എസ്.എസുമായി ചർച്ചനടത്തിയിട്ടില്ലെ, ഒന്നിച്ചിരുന്നിട്ടില്ല എന്നൊക്കെയുള്ള കുറുവാദങ്ങൾ ഉന്നയിച്ച് വിഷയത്തിന്റെ കേന്ദ്രപ്രശ്നം ചർച്ചചെയ്യാതിരിക്കാനുള്ള കുത്സിതശ്രമങ്ങളാണ് ജമാഅത്തെ നേതാക്കൾ നടത്തിക്കൊണ്ടിരിക്കുന്നത്.

രഹസ്യചർച്ചയിലെ വിവരങ്ങൾ പുറത്തുപറയില്ലെന്നുള്ളത് ആർ.എസ്.എസുമായി അവരുണ്ടാക്കിയ ധാരണയാണ്. അല്ലെങ്കിൽ അവർ ആർ.എസ്.എസിന് കൊടുത്ത ഉറപ്പാണ്. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കും ദളിത് പിന്നോക്ക സമൂഹങ്ങൾക്കും എതിരായി സംഘപരിവാർ സംഘടനകൾ നടത്തിക്കൊണ്ടിരിക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങൾക്കും കേന്ദ്രസർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന ഭരണഘടനാവിരുദ്ധമായ നിയമനിർമ്മാണങ്ങളെയും ആർ.എസ്.എസ് നേതൃത്വവുമായുള്ള ഒരടഞ്ഞവാതിൽ ചർച്ചയിലൂടെ പരിഹാരം കണ്ടുകളയാം എന്ന മൗഢ്യമൊന്നും ഏതായാലും ജമാഅത്തെ ഇസ്ലാമിക്കുണ്ടാകാനിടയില്ല. അവർ ചരിത്രപരമായും പ്രത്യയശാസ്ത്രപരമായും ഇന്ത്യയിൽ ഹിന്ദുത്വരാഷ്ട്രം ഉണ്ടാക്കുന്നതിന് ഒരുകാലത്തും എതിരായിരുന്നില്ലെന്നതാണ് യാഥാർത്ഥ്യം. അക്കാര്യം പുറകെ പരിശോധിക്കാം.

ചർച്ചയിൽ ജമാഅത്തെ ഇസ്ലാമി നേതാക്കൾ ആർ.എസ്.എസിനു നൽകിയ ഉറപ്പ് അവർ പാലിച്ചുവെങ്കിലും ആർ.എസ്.എസ് ദേശീയനേതൃത്വം അത് മാധ്യമങ്ങളിലൂടെ പുറത്തറിയിക്കുകയായിരുന്നു. അതോടെയാണല്ലോ ഇപ്പോഴത്തെ വിവാദങ്ങൾ ഉയർന്നുവന്നതും. ആർ.എസ്.എസ് ദേശീയസമിതി അംഗം ഇന്ദ്രേഷ് കുമാറാണ് ജമഅത്തെ ഇസ്ലാമിയുമായി നടത്തിയ അടഞ്ഞവാതിൽ ചർച്ചയുടെ വിവരങ്ങൾ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിലൂടെ പുറത്തറിയിച്ചത്. തുടർന്ന് അങ്ങനെയൊരു ചർച്ച നടന്നകാര്യം ചർച്ചയിൽ ജമാഅത്തെഇസ്ലാമിക്കുവേണ്ടി പങ്കെടുത്ത ടി.ആരിഫ്അലി സ്ഥിരീകരിക്കുകയും ചെയ്തു. പക്ഷെ ആർ.എസ്.എസ് ദേശീയസമിതിയംഗം ഇന്ദ്രേഷ് കുമാറും ജമാഅത്തെ ഇസ്ലാമി നേതാവ് ടി.ആരിഫ് അലിയും പറയുന്ന കാര്യങ്ങൾ വൈരുദ്ധ്യം നിറഞ്ഞതാണ്.

സംഘപരിവാർ സംഘടനയായ മുസ്ലീം രാഷ്ട്രീയ മഞ്ചിന്റെ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ചർച്ചനടന്നതെന്നും, അല്ല, ജമാഅത്തെ ഇസ്ലാമി നേതാക്കൾ ആർ.എസ്.എസിനെ ചർച്ചയ്ക്കായി സമീപിക്കുകയായിരുന്നുവെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ. ആര് മുൻകൈയെടുത്താലും ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത് മുഖ്യരാഷ്ട്രീയ അജണ്ടയായിട്ടുള്ള ആർ.എസ്.എസ് നേതൃത്വവുമായി ജമാഅത്തെ ഇസ്ലാമി നടത്തിയ ചർച്ച ഹിന്ദുത്വവാദികളുടെ മുസ്ലീം വിരുദ്ധ അജണ്ടയ്ക്ക് സമ്മതമേകലാണെന്ന കാര്യത്തിൽ സംശയമില്ല.

കഴിഞ്ഞവർഷം നവംബർമാസത്തിലെ പ്രബോധനത്തിൽ ഒരു ചർച്ചയ്ക്കുപോലും ഇടമില്ലാത്ത, ചർച്ചകൾ നടത്തിയിട്ട് ഒരു ഫലവുമുണ്ടാക്കാൻ കഴിയാത്ത സംഘടനയാണ് ആർ.എസ്.എസ് എന്ന് ഉറപ്പിച്ച് വിശദീകരിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചവരാണ് ജമാഅത്തെ ഇസ്ലാമിക്കാർ. മുൻ ഇലക്ഷൻ കമ്മീഷണർ എസ്.വൈ.ഖുറൈശിയുടെ നേതൃത്വത്തിൽ ആർ.എസ്.എസുമായി നടക്കുന്ന ചർച്ചകളെ വിമർശിച്ചുകൊണ്ടാണ് പ്രബോധനം ലേഖനം പ്രസിദ്ധീകരിച്ചതെന്നോർക്കണം. മാസങ്ങൾ കഴിയുമ്പോൾ അതേ ഖുറൈശിയുടെ മുൻകൈയിൽ ജമാഅത്തെ ഇസ്ലാമിയെ ചർച്ചയ്ക്ക് സന്നദ്ധമാക്കി ആർ.എസ്.എസ് നേതൃത്വത്തിന്റെ മുമ്പിലെത്തിച്ചുവെന്നത് ഒരുപാട് ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. ഇപ്പോൾ ആർ.എസ്.എസുമായി നടത്തിയ ചർച്ചകളെ ന്യായീകരിക്കുന്ന ജമാഅത്തെ ഇസ്ലാമിക്കാരും അവരെ പിന്തുണച്ച് അരങ്ങത്തും അണിയറയിലും കളിക്കുന്ന കോൺഗ്രസ് – മുസ്ലീംലീഗ് നേതാക്കളും ആർ.എസ്.എസുമായി ചർച്ചയാവാം, ചർച്ചകൾ ഗുണപരമായ ഫലങ്ങളുണ്ടാക്കാം എന്ന പൊതുബോധം നിർമ്മിക്കാൻ പാടുപെടുകയാണെന്ന് വേണം കരുതാൻ.

ജമാ അത്തെ ഇസ്ലാമിയുടെ ലോഗോ

 

ആർ.എസ്.എസ് അപകടകാരിയല്ല, കൂടിയാലോചനകൾക്കും അതിലൂടെ ധാരണകളുണ്ടാക്കുന്നതിന് പറ്റിയ സംഘടനയാണ്, ആർ.എസ്.എസുമായി മുമ്പും മുസ്ലീം സമുദായത്തിലെ പലരും, സി.പി.ഐ (എം)ലെയും പലരും നേരിട്ടും മധ്യസ്ഥന്മാർ മുഖേനയും ചർച്ച നടത്തിയിട്ടുണ്ടല്ലോ എന്നെല്ലാമുള്ള ന്യായീകരണങ്ങളുമായി ഇറങ്ങിയിരിക്കുകയാണ്. മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകാരെയും ഉന്മൂലനം ചെയ്യേണ്ട ആഭ്യന്തരശത്രുക്കളായി കാണുന്ന പ്രഖ്യാപിത നിലപാടുള്ള ഒരു ഫാസിസ്റ്റ് സംഘടനയാണ് ആർ.എസ്.എസ് എന്നകാര്യം ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യവാദികൾക്കെല്ലാം അറിയാം. ഗാന്ധിയെ വധിച്ചവരും, ബാബ്റി മസ്ജിദ് തകർത്തവരും, ഗുജറാത്തിൽ വംശഹത്യ നടത്തിയവരും, ഒറീസയിലും ഛത്തീസ്ഗഡിലും കർണാടകയിലുമെല്ലാം ക്രിസ്ത്യാനികളെ കൂട്ടത്തോടെ അടിച്ചോടിക്കുന്നവരും, പശുവിന്റെ പേരിൽ നരഹത്യകൾ നടത്തുന്നത് ധർമ്മസംരക്ഷണമായി കൊണ്ടാടുന്നവരുമാണ് ആർ.എസ്.എസുകാർ.

അങ്ങനെയുള്ള ഒരു ഫാസിസ്റ്റ് സംഘടനയെ ശുദ്ധ വെജിറ്റേറിയൻ സംഘടനയാക്കാനുള്ള കർസേവയാണ് ജമാഅത്തെ നേതാക്കൾ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ആർ.എസ്.എസുകാർ അത്ര അപകടകാരികളല്ല എന്ന സന്ദേശമാണ് മുസ്ലീം ന്യൂനപക്ഷ സമൂഹങ്ങൾക്കിടയിലും പൊതുസമൂഹത്തിലും ഇക്കൂട്ടർ ഇത്തരം നീക്കങ്ങളിലൂടെ നിർമ്മിച്ചെടുക്കാൻ നോക്കുന്നത്. അതിന് ചരിത്രപരമായ വേരുകളുണ്ടെന്ന് മനസ്സിലാക്കണം. 1978 ൽ ജമാഅത്തെ ഇസ്ലാമി നേതാക്കൾ ആർ.എസ്.എസുമായി നടത്തിയ ചർച്ചയിൽ അവർക്കുകൊടുത്ത വാക്കാണ് ആർ.എസ്.എസിനെതിരായ മുസ്ലീം സമുദായത്തിലെ വിരോധം ഇല്ലാതാക്കാൻ തങ്ങൾ ശ്രമിക്കുമെന്ന്. ആ ഉടമ്പടിയാണ് ജമാഅത്തെ ഇസ്ലാമി നേതാക്കൾ ഇത്തരം ചർച്ചകളിലൂടെയും ന്യായീകരണങ്ങളിലൂടെയും പ്രതിബദ്ധതയോടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. 1978 നുശേഷം എത്രതവണ ജമാഅത്തെ ഇസ്ലാമി നേതൃത്വം ആർ.എസ്.എസുമായി രഹസ്യചർച്ച നടത്തിയെന്നത് അവർ എന്തായാലും പുറത്തുപറയാൻ സാധ്യതയില്ല.

ആർ.എസ്.എസിന് ആവശ്യമായ മുസ്ലീം അപരത്വനിർമ്മിതിക്കാവശ്യമായ രീതിയിൽ സമുദായത്തിൽ നിന്നും ഭീകരസംഘങ്ങളെ റിക്രൂട്ട് ചെയ്തുണ്ടാക്കുന്ന പണിയാണ് ജമാഅത്തെ ഇസ്ലാമി ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ കാലാകാലങ്ങളിലായി നടത്തിക്കൊണ്ടിരിക്കുന്നത്. സിമി മുതൽ എൻ.ഡി.എഫ്, പോപ്പുലർഫ്രണ്ട് വരെയും കാശ്മീരിലെ ഹിസ്ബുൾ മുജാഹിദ്ദീൻ തൊട്ട് അള്ളാ ടൈഗേഴ്സ് വരെയുള്ള തീവ്രവാദസംഘങ്ങൾ ഉദാഹരണങ്ങളാണ്. ആർ.എസ്.എസുമായുള്ള ജമാഅത്തെ ഇസ്ലാമിയുടെ രഹസ്യബാന്ധവങ്ങളിലും ഗൂഢാലോചനകളിലുമാണ് പല മുസ്ലീം ചാവേർ ഗ്രൂപ്പുകളും പരിശീലിപ്പിക്കപ്പെട്ടത്. പ്രവീൺ സ്വാമിയെപോലുള്ളവർ ഹിന്ദു പത്രത്തിൽ മുമ്പ് ഇതുസംബന്ധമായ അന്വേഷണാത്മകമായ റിപ്പോർട്ടുകൾ എഴുതിയിട്ടുണ്ട്.

ഇത്തരം വിധ്വംസകഗ്രൂപ്പുകളെ ചൂണ്ടിക്കാട്ടി മുസ്ലീം സമുദായത്തെയാകെ ഭീകരവാദികളും രാജ്യദ്രോഹികളുമാക്കാനുള്ള സാഹചര്യമാണ് ജമാഅത്തെ ഇസ്ലാമി പണ്ഡിതകേന്ദ്രങ്ങൾ സമർത്ഥമായി രൂപപ്പെടുത്തിക്കൊടുക്കുന്നത്. ആർ.എസ്.എസും ജമാഅത്തെ ഇസ്ലാമിയും തമ്മിലുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ് വെൽഫെയർ പാർടിയെ ഡൽഹി ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിൽ പ്രമോട്ട് ചെയ്തെടുക്കുന്നത് എന്ന വിമർശനങ്ങളും ഈ സമീപകാലത്ത് ഉയർന്നുവന്നിട്ടുണ്ട്. വെൽഫെയർപാർടിയുടെ രൂപീകരണകാലത്ത് അതിൽ സജീവമായിരുന്ന ചില ആളുകൾ തന്നെ വെൽഫെയർപാർടിയുടെ ഡൽഹി മീറ്റിംഗുകൾക്ക് സൗകര്യമൊരുക്കിയിരുന്നത് ആർ.എസ്.എസിന്റെ നേതൃത്വത്തിലുള്ള ജെയിൻ ടി.വിയുടെ ആളുകളായിരുന്നുവെന്ന് തുറന്നെഴുതിയിട്ടുണ്ട്.

ആർ.എസ്.എസിന്റെ അജണ്ടകൾക്ക് പൊതുസമ്മതമുണ്ടാക്കാനും അവരുടെ അപരത്വ നിർമ്മിതിക്കാവശ്യമായ രീതിയിൽ മുസ്ലീം സമുദായത്തിൽ നിന്ന് ചാവേർസംഘങ്ങളെ രൂപപ്പെടുത്തുന്നതിനും ആവശ്യമായ ഇടപെടലുകളാണ് ജമാഅത്തെ ബുദ്ധികേന്ദ്രങ്ങൾ ആർ.എസ്.എസുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ ചെയ്തുകൊണ്ടിരിക്കുന്നത് എന്നാണ് പലരും നിരീക്ഷിച്ചിട്ടുള്ളത്. ഇനി ഇപ്പോഴത്തെ വിവാദങ്ങളിലേക്കും അതിലേക്ക് ജമാഅത്തെ ഇസ്ലാമിയെ എത്തിച്ച അവരുടെ പ്രത്യയശാസ്ത്ര നിലപാടുകളിലേക്കും തന്നെ തിരിച്ചുവരാം.

ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്

ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ പ്രതിനിധീകരിച്ച് ഇങ്ങനെയൊരു ചർച്ചനടത്താൻ ആരും ജമാഅത്തെ ഇസ്ലാമിക്കാരെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കേരളത്തിലെ പ്രധാന ന്യൂനപക്ഷ സമുദായ സംഘടനാ നേതാക്കളെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ ചരിത്രവും പ്രത്യയശാസ്ത്രവും അറിയാവുന്നവരെ സംബന്ധിച്ചിടത്തോളം ആർ.എസ്.എസുമായുള്ള അവരുടെ ഈ രഹസ്യചർച്ച ഒട്ടും അസ്വാഭാവികമായി തോന്നാനിടയില്ല. പുറത്ത് മതേതരത്വവും ഫാസിസ്റ്റ് വിരുദ്ധതയും സമൂഹ നോമ്പുതുറയുമൊക്കെയായി നടക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ യഥാർത്ഥ രാഷ്ട്രീയസിദ്ധാന്തം ഹിന്ദുത്വവുമായി സന്ധിചെയ്യുന്ന മൗദൂദിസമാണ്. ഗോൾവാൾക്കറിസത്തിന്റെ മറുപുറമാണ് മൗദൂദിസം. ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനായ മൗദൂദി 1947 ൽ തന്നെ തന്റെ പത്താൻകോട്ട് പ്രസംഗത്തിൽ ഹിന്ദുരാഷ്ട്രത്തെ സ്വാഗതം ചെയ്തിട്ടുള്ളതാണ്. അതിൽ മൗദൂദിക്ക് ഒരു നിർബന്ധം മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഹിന്ദുരാഷ്ട്രം പാശ്ചാത്യരെപ്പോലെ ജനാധിപത്യ ദേശീയ മതേതര രാഷ്ട്രമാക്കരുത് എന്നതായിരുന്നു ഹിന്ദുത്വവാദികളോടുള്ള മൗദൂദിയുടെ ഉദാരപൂർവ്വമുള്ള അഭ്യർത്ഥന. ഹൈന്ദവ വേദസംഹിതകൾ അനുസരിച്ചുള്ള ഹിന്ദുരാഷ്ട്രം സ്ഥാപിക്കപ്പെട്ടാൽ മുസ്ലീങ്ങൾ എതിർക്കേണ്ടതില്ല എന്നായിരുന്നു മൗദൂദിയുടെ ഉറച്ച അഭിപ്രായം. ഇർഫാൻ ഹബീബ് തന്റെ “ഇസ്ലാമിസം ആന്റ് ഡമോക്രസി ഇൻ ഇന്ത്യ’ എന്ന ലേഖനത്തിൽ മൗദൂദിയെ ഉദ്ധരിച്ച് ഇക്കാര്യങ്ങളൊക്കെ വിശദീകരിച്ചിട്ടുണ്ട്.

എന്നുമാത്രമല്ല, 1953 ൽ പാക്കിസ്ഥാനിൽ നടന്ന അഹമ്മദീയ കൂട്ടക്കൊലയ്ക്ക് നേതൃത്വംകൊടുത്ത ആളായിരുന്നു മൗദൂദി. വംശഹത്യാ കുറ്റവാളിയായി പാക്കിസ്ഥാനിൽ വിചാരണചെയ്യപ്പെട്ട ആളാണ് ജമാഅത്തെ ഇസ്ലാമിയുടെ ഈ ആചാര്യൻ! അഹമ്മദീയ കൂട്ടക്കൊല അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ജുഡീഷ്യൽ കമ്മീഷൻ മുമ്പാകെ മൗദൂദി ഇന്ത്യയിൽ ഹിന്ദുരാഷ്ട്രമുണ്ടാകുന്നതിനെ അംഗീകരിക്കുകയാണ് ചെയ്തത്. മൗദൂദി ജുഡീഷ്യൽ കമ്മീഷനുമുമ്പിൽ നൽകിയ മൊഴിയിൽ പറയുന്നത്; “ഇന്ത്യയിൽ ഹിന്ദുരാഷ്ട്രം സ്ഥാപിക്കപ്പെട്ട് മനുസ്മൃതി നടപ്പാക്കപ്പെട്ടാൽ, മുസ്ലീങ്ങൾ ശൂദ്രരോ മ്ലേച്ഛരോ ആയി കണക്കാക്കപ്പെട്ട് അവർക്ക് ഭരണ ഉദ്യോഗപങ്കാളിത്തം നഷ്ടപ്പെട്ടാൽ, എനിക്ക് വിരോധമില്ല” എന്നാണ്. മതരാഷ്ട്ര വാദമുന്നയിക്കുന്ന നിങ്ങൾ എന്താണ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളായ മുസ്ലീങ്ങളെക്കുറിച്ച് പറയുക എന്ന കമ്മീഷന്റെ ചോദ്യത്തിനാണ് മൗദൂദി അർത്ഥശങ്കക്കിടയില്ലാതെ, ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിൽ തനിക്ക് വിരോധമില്ലെന്ന് മൊഴിനൽകിയത്.

ഇതാണ് ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകന്റെ നിലപാടെന്നതുകൊണ്ടാണ് അവരിപ്പോൾ ആർ.എസ്.എസുമായി നടത്തുന്ന ചർച്ചയിൽ അസ്വാഭാവികതയൊന്നുമില്ലെന്ന് പറയേണ്ടിവരുന്നത്. മൗദൂദിയുടെ ഇത്തരം നിലപാടുകളെ ഒരുഘട്ടത്തിലും ജമാഅത്തെ ഇസ്ലാമി പുനപരിശോധിച്ചതായോ തള്ളിക്കളഞ്ഞതായോ ഉള്ള ഒരു വിശദീകരണവും അവരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഉത്തരാധുനിക കസർത്തുകളിലൂടെ കമ്യൂണിസ്റ്റ് വിരോധവും ആധുനിക മതേതരദേശീയ സങ്കൽപങ്ങളോട് വിദ്വേഷവും പടർത്തുന്നവരാണ് ഹിന്ദുത്വവാദികളെ പോലെ തന്നെ ജമാഅത്തെഇസ്ലാമി ബുദ്ധിജീവികളുമെന്ന് തിരിച്ചറിയേണ്ടതുണ്ട്. കേരളത്തിൽ അവരുടെ മുഖ്യ അജണ്ട മുസ്ലീം ന്യൂനപക്ഷങ്ങളെ ഇടതുപക്ഷവിരുദ്ധമാക്കുകയെന്നതാണ്. എന്നും ആർ.എസ്.എസിനെ പോലെ ഇരട്ടനാക്കുകൊണ്ട് സംസാരിക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമിക്കാരും.

മൌദൂദി

ഇടതുപക്ഷപ്രസ്ഥാനങ്ങൾക്കും മതനിരപേക്ഷ ജനാധിപത്യആശയങ്ങൾക്കുമെതിരായി ജമാഅത്തെ ഇസ്ലാമി നടത്തിക്കൊണ്ടിരിക്കുന്ന പ്രതിലോമപരമായ കടന്നാക്രമണങ്ങളെ തുറന്നുകാട്ടിക്കൊണ്ടേ സംഘപരിവാർ ഉയർത്തുന്ന ഫാസിസ്റ്റ്  ഭീഷണിയെ ഇന്ന് പ്രതിരോധിക്കാനാകൂ എന്നകാര്യം കേരളത്തിലെ മുസ്ലീം സമുദായസംഘടനകൾ ഗൗരവപൂർവ്വം തിരിച്ചറിഞ്ഞിട്ടുണ്ട്. സോളിഡാരിറ്റിയും, വെൽഫെയർ പാർടിയും, ഫാസിസ്റ്റുവിരുദ്ധ സമ്മേളനങ്ങളുമെല്ലാം മൗദൂദിയുടെ ഹുക്കുമത്തെ ഇലാഹി രാഷ്ട്രവാദത്തിന് പുകമറയിടാനുള്ള ഏർപ്പാടുകൾ മാത്രമാണ്. ജമാഅത്തെ ഇസ്ലാമി ജന്മംകൊടുത്ത സിമിയിൽ നിന്നു തുടങ്ങി എൻ.ഡി.എഫ്, പോപ്പുലർഫ്രണ്ട് തുടങ്ങിയ മതതീവ്രവാദ സംഘങ്ങളെല്ലാം മൗദൂദിസത്തിൽ നിന്ന് ആശയോർജ്ജം ഉൾക്കൊണ്ട് പിറവിയെടുത്തതാണ്.

നമ്മുടെ സാമൂഹ്യരാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളിൽ സ്വത്വരാഷ്ട്രീയ സംജ്ഞകളിലൂടെയും ഉത്തരാധുനികമായ നിലപാടുകളുടെ സമീകരണങ്ങളിലൂടെയും ഇടതുപക്ഷ വിരുദ്ധത പടർത്തുകയാണ് ജമാഅത്തെ ഇസ്ലാമിയും അവരുടെ കുടക്കീഴിൽ പ്രവർത്തിക്കുന്ന സംഘടനകളും കാലാകാലമായി ചെയ്തുകൊണ്ടിരിക്കുന്നത്. നവോത്ഥാനത്തിന്റെയും സാമ്രാജ്യത്വവിരുദ്ധതയുടെയും പദാവലികൾ ഉപയോഗിച്ചും, ഒരുവേള ഇടതുപക്ഷ മുഖംമൂടിയണിഞ്ഞും വരെ തങ്ങളുടെ മതരാഷ്ട്രവാദ സിദ്ധാന്തങ്ങൾക്ക് സമ്മതി നിർമ്മിച്ചെടുക്കാനും പൊതുസമൂഹത്തിൽ ചുവടുറപ്പിക്കാനുമുള്ള ആസൂത്രിതമായ നീക്കങ്ങളാണ് കഴിഞ്ഞ കുറേക്കാലങ്ങളായി കേരളത്തിൽ ജമാഅത്തെ ഇസ്ലാമി നടത്തിക്കൊണ്ടിരിക്കുന്നത്.

കേരളത്തിന്റെ മതനിരപേക്ഷ ജനാധിപത്യസാമൂഹ്യ അന്തരീക്ഷത്തെയും ഇടതുപക്ഷ സ്വാധീനത്തെയും പരിഗണിച്ചുകൊണ്ടുള്ള കൗശലപൂർവ്വമായ ഇടപെടലുകളാണ് അവർ നടത്തിക്കൊണ്ടിരുന്നത്. തങ്ങളുടെ മൗദൂദിയൻ മതരാഷ്ട്രവാദ കാഴ്ചപ്പാടുകളെ മറച്ചുപിടിച്ചുകൊണ്ട് നവസാമൂഹ്യ പ്രസ്ഥാനങ്ങളുമായി ചേർന്നും തീവ്രഇടതുപക്ഷ നിലപാടുകളെയും അരാജകസംഘങ്ങളെയും ആദർശവൽക്കരിച്ചും ഇടതുപക്ഷ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ ദുർബലപ്പെടുത്താനാണ് അവർ ശ്രമിച്ചുകൊണ്ടിരുന്നത്. യഥാർത്ഥ ഇടതുപക്ഷത്തെ സംബന്ധിച്ച കാൽപനികാഭിനിവേശങ്ങൾ പടർത്തിയും, സ്വത്വരാഷ്ട്രീയ സംഘങ്ങളെ പ്രോത്സാഹിപ്പിച്ചും, നിലനിൽക്കുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളിൽ, അവിശ്വാസം സൃഷ്ടിക്കാനാണ് ജമാഅത്തെ ഇസ്ലാമി ജിഹ്വകളായ മാധ്യമം പത്രവും വാരികയും എത്രയോകാലമായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സംഘടിത ഇടതുപക്ഷത്തെ ദുർബലമാക്കിയും തകർത്തും കേരളത്തിന്റെ മതനിരപേക്ഷ സാഹചര്യത്തെ അസ്ഥിരീകരിക്കാനാണ് ആർ.എസ്.എസിനെ പോലെ ജമാഅത്തെ ഇസ്ലാമിയുടെ ബൗദ്ധികകേന്ദ്രങ്ങളും ഓവർടൈം പണിചെയ്തുകൊണ്ടിരിക്കുന്നത്.

ആർ.എസ്.എസിനെപോലെ ജമാഅത്തെ ഇസ്ലാമിയും മതരാഷ്ട്രത്തിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന സത്യത്തെ മറച്ചുപിടിച്ചാണ് മനുഷ്യാവകാശത്തിന്റെയും പരിസ്ഥിതി സ്നേഹത്തിന്റെയും മുഖംമൂടിയണിഞ്ഞവർ പൊതുസമൂഹത്തിൽ ഇടം നേടാൻ ശ്രമിക്കുന്നത്. ആഗോള ഇസ്ലാമികവ്യവസ്ഥ ലക്ഷ്യംവെക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ ദർശനത്തെയും രാഷ്ട്രീയത്തെയും അപഗ്രഥനവിധേയമാക്കിക്കൊണ്ടും തുറന്നുകാണിച്ചും കൊണ്ടേ ആർ.എസ്.എസ് ഉയർത്തുന്ന ഫാസിസ്റ്റ് ഭീഷണിക്കെതിരെ വിശാലമായ മതനിരപേക്ഷ മുന്നണി കെട്ടിപ്പടുക്കാനാകൂ. ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനും പ്രത്യയശാസ്ത്രകാരനുമായ മൗദൂദിയുടെ ദർശനങ്ങളെയും കഴിഞ്ഞ 8 ദശകകാലത്തിലേറെയായി ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ അവർ നടത്തിക്കൊണ്ടിരിക്കുന്ന വിധ്വംസകമായ പ്രവർത്തനങ്ങളെയും സംബന്ധിച്ച് അജ്ഞത സൃഷ്ടിച്ച്, ജമാഅത്തെ ഇസ്ലാമി എന്ത് തീവ്രവാദപ്രവർത്തനമാണ് നടത്തിയിട്ടുള്ളത് എന്ന് പലരും ചോദിക്കാറുണ്ട്. ഇങ്ങനെ നിഷ്കളങ്കമായി ജമാഅത്തെ ഇസ്ലാമിക്കുവേണ്ടി വാദിക്കുന്നവരിൽ പലരും മുമ്പ് ഹിന്ദുത്വത്തെ ആർക്കാണ് പേടിയെന്ന് ചോദിച്ച് സംഘപരിവാർ ഫാസിസത്തിന് മണ്ണൊരുക്കിക്കൊടുത്തവരാണ്. അവർ ആഗോളവൽക്കരണത്തെ ആർക്കാണ് പേടിയെന്ന് ചോദിച്ച് കോർപ്പറേറ്റ് രാജിന് വഴിതുറന്നുകൊടുക്കാൻ ഏറെ പാടുപെട്ടവരാണ്.

ജമാഅത്തെ ഇസ്ലാമി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ ഇസ്ലാമിസവും ആർ.എസ്.എസ് മുന്നോട്ടുവെക്കുന്ന ഹിന്ദുത്വവും ഇന്ത്യൻ മതനിരപേക്ഷതക്ക് ഭീഷണിയാകുന്ന മതരാഷ്ട്രവാദ സിദ്ധാന്തങ്ങളാണ്. ജമാഅത്തെ ഇസ്ലാമിയുടെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങൾ തന്നെ അവർ നിലകൊള്ളുന്നത് ആഗോള ഇസ്ലാമികവ്യവസ്ഥക്കുവേണ്ടിയാണെന്ന് തുറന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ മുഖപ്രസിദ്ധീകരണമായ പ്രബോധനത്തിന്റെ 1992 മാർച്ച് ലക്കം ആ സംഘടനയുടെ 50-ാം വാർഷികപതിപ്പായിട്ടാണ് ഇറക്കിയത്. അതിന്റെ ആമുഖത്തിൽ ജമാഅത്തെ ഇസ്ലാമി കേരളത്തിലോ ഇന്ത്യയിലോ പരിമിതമായ ഒരു പ്രസ്ഥാനമല്ലെന്നും ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ തന്നെ ഇതേ പേരും വേരുമുള്ള ആറ് സംഘടനകളുണ്ടെന്നും വ്യക്തമാക്കുന്നുണ്ട്. അവയോരോന്നും സ്വന്തം സാഹചര്യങ്ങൾ കണക്കിലെടുത്തുകൊണ്ട് ഭിന്നമായ നയപരിപാടികളോടെയാണ് പ്രവർത്തിക്കുന്നതെങ്കിലും അവയുടേയെല്ലാം ആദർശവും ലക്ഷ്യവും ഒന്നാണെന്നും പറയുന്നു. ജമാഅത്തെ ഇസ്ലാമിയുടെ സാഹിത്യവും പ്രവർത്തകരും ലോകമാകെ വ്യാപിച്ചിട്ടുണ്ടെന്നും അവയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് പല ഇസ്ലാമികഗ്രൂപ്പുകളും ലോകത്തിന്റെ പലഭാഗങ്ങളിലായി ഉയർന്നുവന്ന് കഴിഞ്ഞിട്ടുണ്ടെന്നും ഇസ്ലാമികവ്യവസ്ഥക്കു വേണ്ടിയുള്ള നവജാഗരണത്തിൽ ജമാഅത്തെ ഇസ്ലാമിക്കുള്ള പങ്ക് അനിഷേധ്യമാണെന്നും പ്രബേധനത്തിന്റെ ആമുഖം ആവേശംകൊള്ളുന്നു.

ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ പ്രവർത്തിക്കുന്ന പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും കാശ്മീരിലെയും ജമാഅത്തെഇസ്ലാമിക്ക് ഒരേ ആദർശവും ലക്ഷ്യവുമാണെന്ന് പറയുന്നു. ആസാദ് കാശ്മീർ ജമാഅത്തെ ഇസ്ലാമിക്ക് വിപരീതമായി ജമ്മുകാശ്മീരിലെ ജമാഅത്തെ ഇസ്ലാമി ഏറ്റവും സംഘടിതമായ ഇസ്ലാമികപ്രസ്ഥാനവും രാഷ്ട്രീയശക്തിയുമാണെന്ന് അവകാശപ്പെടുന്നു. ജമ്മുകാശ്മീരിലെ ജമാഅത്തെ ഇസ്ലാമിയുടെ വ്യത്യസ്ത തലങ്ങളിലെ പ്രവർത്തനങ്ങളെയും സംഘടനകളെയും മുന്നണികളെയും പ്രബോധനത്തിലെ ലേഖനം പരിചയപ്പെടുത്തുന്നുണ്ട്. ‘കാശ്മീർ ജമാഅത്തെ ഇസ്ലാമി’ എന്ന ലേഖനത്തിൽ നിന്ന് ഉദ്ധരിക്കട്ടെ; താഴ്വരയിൽ തീവ്രവാദി പ്രവർത്തനം ശക്തിപ്പെട്ടതിനുശേഷം ജമാഅത്തെ ഇസ്ലാമിയുടെ സ്വാധീനം വർദ്ധിച്ചിട്ടുള്ളതായി പറയപ്പെടുന്നു. താഴ്വരയിലെ ഏറ്റവും ശക്തമായ തീവ്രവാദിഗ്രൂപ്പുകളിലൊന്നായ ഹിസ്ബുൾ മുജാഹിദീൻ, ജമാഅത്തെ ഇസ്ലാമി അനുകൂല ഗ്രൂപ്പാണ്. ഇതിനുപുറമെ, അല്ലാഹ് ടൈഗേഴ്സ് എന്ന ഒരു സംഘത്തിനും ജമാഅത്ത് രൂപം നൽകിയിട്ടുണ്ട്. ജനങ്ങളിൽ ഇസ്ലാമിക ചൈതന്യം വളർത്തുകയും നിലനിർത്തുകയുമാണ് ഈ സംഘത്തിന്റെ മുഖ്യമായ പ്രവർത്തനമെന്നു പറയപ്പെടുന്നു.

വിവിധ തീവ്രവാദി ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതിലും ജമാഅത്തിന്റെ പങ്ക് പ്രധാനമാണ്. രാഷ്ട്രീയമേഖലയിൽ പതിമൂന്ന് സംഘടനകൾ ചേർന്ന തഹ് രികെ ഹുർരിയത്തെ  കാശ്മീർ (കാശ്മീർ സ്വാതന്ത്ര്യപ്രസ്ഥാനം) എന്ന പേരിൽ ഒരു മുന്നണിക്ക് രൂപം കൊടുത്തിട്ടുണ്ട്. ഈ  ഗ്രൂപ്പിലെ ഏറ്റവും വലിയ സംഘടന ജമാഅത്താണ്. അരാഷ്ട്രീയനായ അഡ്വക്കറ്റ് മിയാൻ അബ്ദുൾഖയ്യൂമാണ് മുന്നണിയുടെ അദ്ധ്യക്ഷൻ. സെക്രട്ടറിയായ മുഹമ്മദ് അശ്റഫ് സഹ്റായി കാശ്മീർ ജമാഅത്തെ ഇസ്ലാമിയുടെയും സെക്രട്ടറി ജനറലാണ്. സൈനികമേഖലയിൽ വിവിധ സായുധ ഗ്രൂപ്പുകൾ ചേർന്ന് രൂപം നൽകിയ മുത്തഹിദ ജിഹാദ് കൗൺസിലിന്റെ ചെയർമാൻ അലി മുഹമ്മദ് ഡാറും ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കളിലൊരാളത്രെ.” (പ്രബോധനം 1992, മാർച്ച്)

ജമാഅത്തെ ഇസ്ലാമിയുടെ ആദർശവും പ്രവർത്തനങ്ങളും എത്രമാത്രം വിധ്വംസകമാണെന്നാണ് ഈ ലേഖനത്തിലെ ജമാഅത്തെ ഇസ്ലാമിയുടെ പ്രവർത്തനത്തെ സംബന്ധിച്ച അവരുടെ വിശദീകരണം തന്നെ വ്യക്തമാക്കുന്നത്. കാശ്മീർ താഴ്വരയിൽ ഭീകരത സൃഷ്ടിച്ച ഹിസ്ബുൾ മുജാഹിദീൻ പോലുള്ള തീവ്രവാദസംഘടനകൾ ജമാഅത്തെ ഇസ്ലാമിയുടെ കീഴിൽ പ്രവർത്തിക്കുന്നതാണെന്ന കാര്യം ജനാധിപത്യവാദികൾ ഗൗരവമായിതന്നെ കാണണം. 1941 ആഗസ്റ്റ് 26-ന് രൂപംകൊണ്ട ജമാഅത്തെ ഇസ്ലാമി വിഭജനാനന്തരം ഇന്ത്യയിലും പാക്കിസ്ഥാനിലുമായി രണ്ട് സംഘടനകളിലായി പ്രവർത്തനമാരംഭിച്ചു. 1956 വരെ ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയുടെ പ്രഖ്യാപിതലക്ഷ്യം ഹുക്കുമത്തെ ഇലാഹിയായിരുന്നു. ഇപ്പോൾ അവർ ഇഖാമത്തെ ദീൻ ആക്കി മാറ്റിയിട്ടുണ്ടെന്നും പഴയനിലപാടുകളൊന്നും ജമാഅത്തെ ഇസ്ലാമിക്കില്ലെന്നും പലരും വാദിക്കാറുണ്ട്. എന്നാൽ വാക്കുകളിലെ മാറ്റമൊഴിച്ചാൽ ഹുക്കുമത്തെ ഇലാഹിയും ഇഖാമത്തെ ദീനും അന്തസത്തയിൽ ഒന്നുതന്നെ.

പ്രബോധനം പതിപ്പിൽ സെയ്ദ് ഹാമീദ്ഹുസൈൻ ജമാഅത്തെ ഇസ്ലാമി വളർച്ചയുടെ ആദ്യപടവുകൾ എന്ന ലേഖനത്തിൽ പറയുന്നതിങ്ങനെയാണ്; “ജമാഅത്തിന്റെ പ്രാരംഭലക്ഷ്യമായ ഹുക്കുമത്തെ ഇലാഹിയെ സംബന്ധിച്ച് പല വൃത്തങ്ങളിലും തെറ്റിദ്ധാരണകൾ പ്രചരിച്ചിരുന്നു. ചില തൽപരകക്ഷികൾ ഗവൺമെന്റിനെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാൻ തീവ്രശ്രമം നടത്തുകയുണ്ടായി. തന്മൂലം ജമാഅത്തിന്റെ ഭരണഘടനയിൽ പാർടിയുടെ ലക്ഷ്യത്തെ ദ്യോതിപ്പിക്കാൻ ഹുക്കുമത്തെ ഇലാഹിയെന്നതിനുപകരം ഇഖാമത്തെ ദീൻ എന്ന പദം പ്രയോഗിക്കപ്പെട്ടു. ഇഖാമത്തെ ദീൻ പ്രയോഗം ഖുറാന്റെ സാങ്കേതിക ശബ്ദമാണെന്നതിനു പുറമെ ഹുക്കുമത്തെ ഇലാഹിയുടെ എല്ലാ ആശയങ്ങളും ഉൾക്കൊള്ളുന്നതുകൂടിയായിരുന്നു. അതിനാൽ കൂടുതൽ തെറ്റിദ്ധാരണകൾക്ക് അതിൽ സാധ്യത അവശേഷിക്കുകയും സാങ്കേതികശബ്ദം എന്ന നിലയിൽ ജമാഅത്തെ ഇപ്പോഴും ഇതേപദം തന്നെയാണ് ഉപയോഗിച്ചുവരുന്നത്. ഭരണഘടനയിൽ അതിന് അത്യാവശ്യ വിശദീകരണം നൽകിയിട്ടുണ്ട്.” കാര്യങ്ങൾ കൃത്യമാണ്. മൗദൂദിയുടെ ദൈവാധികാര സിദ്ധാന്തം തന്നെയാണ് ഇപ്പോഴും ജമാഅത്തെ ഇസ്ലാമി പിന്തുടരുന്നത്.

ഈ മൗദൂദിയൻ ദർശനത്താൽ പ്രചോദിതരായവരാണ് സിമി രൂപീകരിച്ചതും നിരവധി ആഗോളബന്ധങ്ങളുള്ള തീവ്രവാദസംഘങ്ങൾക്ക് കേരളത്തിൽ ജന്മം നൽകിയതും. ഇസ്ലാമിക ഭീതിയെയും ഭൂരിപക്ഷ വർഗീയ ഭീഷണിയെയും സംബന്ധിച്ച പ്രചാരണങ്ങളും ഇരവാദവുമുയർത്തി ഹിന്ദുത്വഫാസിസത്തിനെതിരായി ഉയർന്നുവരുന്ന മതനിരപേക്ഷമുന്നണിയെ അസ്ഥിരീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജമാഅത്തെഇസ്ലാമി പ്രവർത്തിക്കുന്നത്. ‘ഇസ്ലാമിനെ’ കമ്യൂണിസ്റ്റ് വിരുദ്ധ പ്രത്യയശാസ്ത്രപദ്ധതിയായി അവതരിപ്പിച്ച ഓറിയന്റലിസ്റ്റ് സ്കൂളുകൾ തന്നെയാണ് ഇസ്ലാമിനെ സാർവ്വദേശീയ ഭീകരവാദത്തിന്റെ സ്രോതസ്സായി ആക്ഷേപിച്ചതെന്നും ആഗോളഭീകരവാദത്തിന്റെ പ്രത്യയശാസ്ത്ര വേരുകളന്വേഷിക്കുന്നവർക്ക് മനസ്സിലാക്കാവുന്നതാണ്. അഫ്ഘാനിസ്ഥാനിലെ ഡോ.നജീബുള്ളയുടെ ഗവർമെണ്ടിനെ അട്ടിമറിക്കാനും മധ്യപൂർവ്വദേശത്തെയും കാസ്പിയൻ തീരത്തെയും പെട്രോളിയം സ്രോതസ്സുകൾ കയ്യടക്കാനുമാണ് സി.ഐ.എയും പാക്കിസ്ഥാനിലെ സൈനിക രഹസ്യാന്വേഷണ വിഭാഗങ്ങളും ചേർന്ന് മുജാഹിദീൻ ഗറില്ലകളെയും താലിബാനെയും സൃഷ്ടിച്ചെടുത്തത്.

ഇസ്ലാമിന്റെ ചരിത്രമോ ഖുറാന്റെ ദർശനവുമായോ ബന്ധമില്ലാത്ത മുജാഹിദീൻ സൈന്യം ഇസ്ലാമിനുവേണ്ടിയാണ് അഫ്ഘാനിസ്ഥാനിൽ യുദ്ധം ചെയ്യുന്നതെന്ന് കേരളത്തിൽ പ്രചരിപ്പിച്ചത് ജമാഅത്തെ ഇസ്ലാമിയും സിമിയും പോലുള്ള സംഘടനകളായിരുന്നു. സർവ്വകമ്യൂണിസ്റ്റ് വിരുദ്ധരും വിശിഷ്യാ രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളും റഷ്യൻ ചെങ്കരടിക്കെതിരായി പൊരുതുന്ന വിമോചന പോരാളികളായി മുജാഹിദീൻ മിലിട്ടറിയെ പുകഴ്ത്തുകയായിരുന്നു. സി.ഐ.എ പാക്കിസ്ഥാനിലെ മതപാഠശാലകളിൽ പരിശീലിപ്പിച്ചെടുത്ത ഭീകരവാദി സംഘങ്ങളാണ് അൽഖ്വയ്ദയും ഐ.എസ്.ഐ.എസും തുടങ്ങി നിരവധി വിധ്വംസകഗ്രൂപ്പുകളായി ലോകത്തിന് ഭീഷണിയാകുംവിധം രൂപാന്തരം പ്രാപിച്ചത്. അമേരിക്കയും അതിന്റെ സൈനിക രഹസ്യാന്വേഷണവിഭാഗവും ചേർന്ന് സൃഷ്ടിച്ച ഭീകരവാദസംഘങ്ങൾ അവരുടെ നിയന്ത്രണങ്ങൾക്കപ്പുറം ഭീഷണമായി തീർന്നപ്പോഴാണ് സാമ്രാജ്യത്വബുദ്ധികേന്ദ്രങ്ങൾ ഇസ്ലാമികഫോബിയ പടർത്തിയത്. ഭീകരവാദത്തെ ഇസ്ലാമുമായി സമീകരിച്ച് തങ്ങളുടെ സാമ്പത്തിക സൈനിക കടന്നാക്രമണങ്ങൾക്ക് സാധൂകരണമുണ്ടാക്കാനാണ് അമേരിക്കയും സാമ്രാജ്യത്വശക്തികളും ശ്രമിച്ചത്. ഇപ്പോൾ ജമാഅത്തെഇസ്ലാമി മാധ്യമങ്ങൾ അഫ്ഘാനിലെ മതരാഷ്ട്രഭരണകൂടത്തെ താലിബാൻ വിസ്മയവും അഫ്ഘാൻ സ്വാതന്ത്ര്യവുമൊക്കെയായി വിശേഷിപ്പിച്ച് മൗദൂദിയുടെ ഹുക്കുമത്തെ ഇലാഹി രാഷ്ട്രഭരണത്തെ കൊതിച്ചുകഴിയുകയാണല്ലോ.

 

പരമ്പരയിലെ മറ്റ് ലേഖനങ്ങൾ വായിക്കാം

സമാധാനജീവിതം സർക്കാർ ഉറപ്പുതരാതെ ആർ.എസ്.എസ്സുമായി മുംസ്ലീകൾ എന്തിന് ചർച്ച തുടരണം?

രാഷ്ട്രീയ ജൻമികളെ ആർക്കു വേണം ?

Subscribe to our channels on YouTube & WhatsApp

About Author

കെ. ടി. കുഞ്ഞിക്കണ്ണൻ

സി.പി.ഐ.എം. നേതാവും കേളുവേട്ടൻ പഠനഗവേഷണ കേന്ദ്രം ഡയറക്ടറുമാണ് കെ. ടി. കുഞ്ഞിക്കണ്ണൻ.