A Unique Multilingual Media Platform

Articles Caste Culture Development Education Kerala Law Minority Rights Politics Protest Social Justice Society അ-രാഷ്ട്രീയം

ദളിത് പ്രതിഷേധത്തെ കുറ്റവൽക്കരിക്കുന്ന കേരള ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത് ‘വേക്ക് അപ്പ് കേരളം’

  • April 29, 2026
  • 1 min read
ദളിത് പ്രതിഷേധത്തെ കുറ്റവൽക്കരിക്കുന്ന കേരള ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത് ‘വേക്ക് അപ്പ് കേരളം’

2026 ഏപ്രിൽ 28-ന് ഹർത്താലിന് ആഹ്വാനം ചെയ്ത ദളിത് സംഘടനകൾക്കെതിരെ കേരള ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച നടപടിയെ ശക്തമായി ചോദ്യം ചെയ്ത് ജനകീയ കൂട്ടായ്മയായ ‘വേക്ക് അപ്പ് കേരളം’ (WUK) രംഗത്ത്. കോടതിയുടെ ഈ നീക്കം നിയമപരമായി ചോദ്യം ചെയ്യപ്പെടേണ്ടത് മാത്രമല്ല, തികച്ചും ജനാധിപത്യവിരുദ്ധവുമാണെന്ന് വേക്ക് അപ്പ് കേരളം ചൂണ്ടിക്കാട്ടി.

ഒരു ശൂന്യതയിൽ നിന്നല്ല ഈ ഹർത്താൽ ഉണ്ടായത്. തുടർച്ചയായ ജാതി അധിക്ഷേപങ്ങളെ തുടർന്ന് കടുത്ത മാനസിക സംഘർഷത്തിനൊടുവിൽ ആത്മഹത്യ ചെയ്ത നിതിൻ രാജ് എന്ന മെഡിക്കൽ വിദ്യാർത്ഥിയുടെ വിയോഗത്തെ തുടർന്നുള്ള വേദനയുടെയും പ്രതിഷേധത്തിന്റെയും ഫലമായി ഉടലെടുത്തതായിരുന്നു അത്. കേരളം ഏറെ കൊട്ടിഘോഷിക്കുന്ന ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഇപ്പോഴും ആഴത്തിൽ വേരൂന്നിയിട്ടുള്ള വിവേചനത്തിന്റെ സംസ്കാരം കേവലം ഒറ്റപ്പെട്ട സംഭവമല്ലെന്നും അതൊരു തുടർച്ചയാണെന്നും സഹപാഠികളുടെ മൊഴികൾ വ്യക്തമാക്കുന്നു.

ഈയൊരു പശ്ചാത്തലത്തിലാണ് കെ. സച്ചിദാനന്ദൻ, ഖദീജ മുംതാസ്, സി. ആർ. നീലകണ്ഠൻ, ഹരിദാസ് കൊളത്തൂർ, കുസുമം ജോസഫ്, അജിത ഉസ്മാൻ, സുരേഷ് കോടൂർ, ശരത് ചേലൂർ തുടങ്ങിയ വേക്ക് അപ്പ് കേരളം വക്താക്കൾ ഈ കടുത്ത അനീതിയെ അപലപിക്കാൻ ഒന്നിച്ചത്. നിതിൻ രാജിന്റെ മരണത്തിന് കാരണക്കാരനായ അധ്യാപകന് ജാമ്യം നിഷേധിക്കപ്പെട്ടിട്ടും അയാളെ അറസ്റ്റ് ചെയ്യാത്തത്, ജാതി പീഡനങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിൽ ഭരണകൂടത്തിനുള്ള അസ്വസ്ഥജനകമായ നിഷ്ക്രിയത്വമാണ് തുറന്നുകാട്ടുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി.

“ധാർമ്മികവും സ്ഥാപനപരവുമായ തകർച്ചയെ അഭിസംബോധന ചെയ്യുന്നതിനുപകരം, പ്രതിഷേധിക്കാൻ ധൈര്യം കാണിച്ചവരെ അച്ചടക്കം പഠിപ്പിക്കുന്നതിലേക്ക് ശ്രദ്ധ തിരിക്കാനാണ് വളരെ സൗകര്യപ്രദമായി ശ്രമിക്കുന്നത്. ഇത്തരമൊരു ഇടപെടലിനെ തീർത്തും ന്യായീകരിക്കാനാവാത്തതാക്കുന്നത് ഹർത്താലിന്റെ സ്വഭാവം തന്നെയാണ്. എല്ലാ അർത്ഥത്തിലും അതൊരു സമാധാനപരമായ പ്രതിഷേധമായിരുന്നു—അക്രമങ്ങളോ പൊതുമുതൽ നശിപ്പിക്കലോ ഇല്ലാത്ത, ജനാധിപത്യപരമായ ആവിഷ്കാരത്തിൽ അധിഷ്ഠിതമായ ഒന്ന്. ജാതിവിരുദ്ധ സമരങ്ങൾ മുതൽ തൊഴിലാളി പ്രക്ഷോഭങ്ങൾ വരെ ഉൾപ്പെടുന്ന, സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ നീണ്ടതും അഭിമാനകരവുമായ ചരിത്രമുള്ള കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരം പ്രതിഷേധങ്ങൾ അസാധാരണമല്ല, മറിച്ച് നമ്മുടെ സമര പൈതൃകത്തിന്റെ ഭാഗമാണ്. അവയെ കുറ്റവൽക്കരിക്കുന്നത് ആ ചരിത്രത്തെ തന്നെ തലകീഴായി മറിക്കുന്നതിന് തുല്യമാണ്.”

ഇവിടെ ഉയരേണ്ട വളരെ കൃത്യമായ ഒരു ചോദ്യമുണ്ട്: അരികുവൽക്കരിക്കപ്പെട്ടവരെ ഭരണഘടനാ സ്ഥാപനങ്ങൾ കൈവിടുമ്പോൾ, ഒരു മരണം സംഭവിച്ചിട്ട് പോലും സമയബന്ധിതമായ നടപടികൾ ഉണ്ടാകാത്തപ്പോൾ, പ്രതിഷേധിക്കുകയല്ലാതെ മറ്റെന്ത് വഴിയാണ് അവർക്ക് മുന്നിൽ അവശേഷിക്കുന്നത്?

നിതിൻ രാജ്

ഇതിന് പിന്നിൽ ആഴത്തിലുള്ള, കൂടുതൽ ഘടനാപരമായ മറ്റൊരു അക്രമം കൂടി നടക്കുന്നുണ്ട്. നിതിൻ രാജിന്റെ ആത്മഹത്യ ഒരു ഒറ്റപ്പെട്ട ദുരന്തമല്ല—വിദ്യാഭ്യാസ മേഖലയിലെ വർദ്ധിച്ചുവരുന്ന വാണിജ്യവൽക്കരണം രൂപപ്പെടുത്തിയ ഒരു തുടർച്ചയുടെ ഭാഗമാണത്.

ഉന്നതവിദ്യാഭ്യാസ മേഖല കൂടുതൽ പുറന്തള്ളലുകളുടേതായി മാറുമ്പോൾ, ദളിത്-ആദിവാസി വിദ്യാർത്ഥികൾക്ക് സാമ്പത്തിക തടസ്സങ്ങളെ മാത്രമല്ല, ശത്രുതാപരമായ സാമൂഹിക സാഹചര്യങ്ങളെയും നേരിടേണ്ടി വരുന്നു. ജാതിവിവേചനവും സാമ്പത്തികമായ ഒഴിവാക്കലും കൂടിച്ചേരുന്ന ഈ പ്രവണത, ‘മെറിറ്റ്’ എന്ന മിഥ്യാധാരണയെ സംരക്ഷിച്ചുനിർത്തുന്നതിനൊപ്പം തന്നെ ജീവനുകൾ കവർന്നെടുക്കുന്ന മാരകമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു.ഈയൊരു സാഹചര്യത്തിൽ നോക്കുമ്പോൾ, പ്രസ്തുത ഹർത്താൽ കേവലമൊരു പ്രതിഷേധം മാത്രമായിരുന്നില്ല; തങ്ങളുടെ അവകാശപ്രഖ്യാപനം കൂടിയായിരുന്നു.

ഇതിനെതിരെ സ്വമേധയാ കേസെടുക്കുന്നതിലൂടെ, നീതി വൈകിപ്പിക്കുകയും അതേസമയം ഉയർന്നു വരുന്ന പ്രതിരോധ സ്വരങ്ങളെ അടിച്ചമർത്തുകയും ചെയ്യുന്ന പ്രവണതയ്ക്കൊപ്പം നിൽക്കാനാണ് ജുഡീഷ്യറി ശ്രമിക്കുന്നത്. രാജ്യത്തെ പരമോന്നത നീതിന്യായ വ്യവസ്ഥിതിയുടെ തലതിരിഞ്ഞ സമീപനം, ഭരണഘടനാപരമായ സ്ഥാപനങ്ങളോടുള്ള പൊതുജന വിശ്വാസത്തെ മാത്രമല്ല, അതിൻ്റെ ധാർമ്മികതയെ തന്നെ ഇല്ലാതാക്കുന്നു.

കേരളം അതിന്റെ പുരോഗമനപരമായ പാരമ്പര്യത്തോട് നീതി പുലർത്തണമെങ്കിൽ, മുന്നോട്ടുള്ള വഴി വ്യക്തമാണ്. നിതിൻ രാജിന് വേഗത്തിലുള്ളതും വിട്ടുവീഴ്ചയില്ലാത്തതുമായ നീതി ഉറപ്പാക്കുക. കുറ്റാരോപിതരെ കാലതാമസമില്ലാതെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക. അനീതിക്കെതിരെ സമാധാനപരമായി നിലകൊണ്ടവരെ ഭയപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നിയമനടപടികൾ പിൻവലിക്കുക. ഇതിൽ കുറഞ്ഞതെന്തും ഒരു വിദ്യാർത്ഥിയെ മാത്രമല്ല, ഒരു നാടിന്റെ പ്രതീക്ഷയെ കൂടിയാണ് പരാജയപ്പെടുത്തുകയെന്ന് വേക്ക് അപ്പ് കേരളം നേതാക്കൾ നിരീക്ഷിച്ചു.

About Author

The AIDEM

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Raj Veer Singh

“A sharp and courageous piece that raises uncomfortable but necessary questions about justice and accountability. It powerfully highlights how caste realities continue to be overlooked, making this both timely

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

1
0
Would love your thoughts, please comment.x
()
x