കഴിഞ്ഞദിവസം ജന്തർമന്തറിലെ ബാരിക്കേഡുകളിൽ കണ്ട ഏറ്റവും മികച്ച പ്രതിഷേധ വാചകങ്ങളിൽ ഒന്നായിരുന്ന “ഫ*** ഫാസിസ്റ്റുകൾ” (F*** Fascists) എന്ന വാചകം, നക്ഷത്രചിഹ്നങ്ങളുടെ മറവില്ലാതെ എനിക്ക് വ്യക്തമായി എഴുതാൻ കഴിയാത്ത ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത് . അതും ഒരു മഹാ വിരോധാഭാസം തന്നെയാണ് . ആ ബോർഡിൽ, പക്ഷേ, അത് ഉച്ചത്തിലും അഭിമാനത്തോടെയും തന്നെ എഴുതിവെച്ചിരുന്നു.
എങ്കിലും യാതൊരു മറയുമില്ലാതെ വിളിച്ചുപറയാൻ കഴിയുന്ന ഒരു കാര്യമുണ്ട്: വലതുപക്ഷം ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് ഇടതുപക്ഷത്തെയാണ്, ആ ഭയം തികച്ചും ന്യായവുമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണം നഷ്ടപ്പെട്ടതിന് ശേഷം, അധികാരത്തിലിരിക്കുന്ന ഒരു യഥാർത്ഥ ഇടതുപക്ഷ പാർട്ടി നമുക്കില്ല. എന്നാൽ ഭരണത്തിന്റെ തലപ്പത്തിരിക്കുന്ന വ്യക്തിയുടെ ശബ്ദം മാത്രമേ കേൾക്കൂ എന്ന് വാശിപിടിക്കുന്ന, മറ്റൊന്നിനും ചെവികൊടുക്കാത്ത ഒരു ഭരണകൂടം അധികാരം പിടിച്ചെടുക്കുമ്പോൾ, പോലീസ് അടിച്ചമർത്തലിനുള്ള ഉപകരണമായി മാറുമ്പോൾ, ജാമ്യം പോലുമില്ലാതെ വർഷങ്ങളോളം പ്രതിഷേധക്കാരെ കോടതികൾ ജയിലിലടക്കുമ്പോൾ, ഇത്തരം ഒരു ഭരണകൂടം ഭയക്കേണ്ട ഒരേയൊരു ശക്തി ആദർശങ്ങളോട് വിട്ടുവീഴ്ചയില്ലാത്തവരെ മാത്രമാണ്.
അതുകൊണ്ടുതന്നെ, സോനം വാങ്‌ചുക്കിനും അഭിജിത് ഡിപ്‌കെയ്ക്കും അപ്പുറം, ജന്തർമന്തറിലെ തെരുവുകളിൽ ഞാൻ ഇന്നലെ കണ്ടത് ഇടതുപക്ഷത്തിന്റെ ഉരുക്കുപോലുള്ളതും തകർക്കാൻ സാധിക്കാത്തതുമായ സാന്നിധ്യമായിരുന്നു. “ഫ*** ഫാസിസ്റ്റുകൾ” എന്നൊരു ബാനർ ഉയർത്തിപ്പിടിക്കാൻ ഒരു വിദ്യാർത്ഥിക്ക് കഴിഞ്ഞുവെങ്കിൽ, അതിന് ഒരേയൊരു കാരണമേയുള്ളൂ: സ്റ്റുഡന്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ (SFI), ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷൻ (AISF), ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (AISA) എന്നീ സംഘടനകളിലെ 21 അംഗങ്ങൾ അവിടെ 20 ദിവസത്തിലേറെയായി നിരാഹാര സമരത്തിലായിരുന്നു എന്നത്.

അവരുടെ സമരത്തിന്റെ പശ്ചാത്തലത്തിൽ ജന്തർ മന്തർ പരിസരത്തെ ശാന്തമായ ഒരു കോണിൽ ഈ വിദ്യാർത്ഥി സംഘടനകൾ തീർത്ത ടെന്റുകൾക്ക് മുന്നിലായി ഭഗത് സിംഗിന്റെയും ചെഗുവേരയുടെയും ചിത്രങ്ങളുള്ള ബാനറുകൾ ഉയർന്നുനിന്നു. ഒപ്പം പുതിയ വിദ്യാഭ്യാസ നയത്തെക്കുറിച്ചുള്ള ലഘുലേഖകളും, കാലത്തെ അതിജീവിച്ച വിപ്ലവാശയങ്ങളും ആദർശങ്ങളും അടങ്ങിയ നോട്ടീസുകളും അവിടെയുണ്ടായിരുന്നു.
അവരുടെ സമരപ്പന്തലിന്റെ ഇരുവശങ്ങളിലുമായി പുരോഗമന പ്രസ്ഥാനങ്ങളിലെ പ്രമുഖരായ പ്രകാശ് രാജ്, ശബാന ആസ്മി തുടങ്ങിയവരും, ഒപ്പം ആദർശധീരരായ ഇടതുപക്ഷ നേതാക്കളായ ബൃന്ദ കാരാട്ട്, നിവേദിത മേനോൻ, തൻ്റെ തൂലികയെ തന്നിലെ അർപ്പണബോധത്താൽ പടവാളാക്കിയ എഴുത്തുകാരി അരുന്ധതി റോയ് എന്നിവരും അണിനിരന്നിരുന്നു.

പോലീസും അർദ്ധസൈനിക വിഭാഗവും തങ്ങളുടെ കിരാതമായ കർത്തവ്യം ഭംഗിയായി നിർവ്വഹിച്ചു; ചില വിദ്യാർത്ഥികളെ തലയിൽ നിന്ന് ചോരപൊട്ടിയൊലിക്കുന്നതുവരെ അവർ മർദ്ദിച്ചു. എട്ടടി ഉയരമുള്ള ബാരിക്കേഡുകൾ സ്ഥാപിച്ച് അവ വെൽഡ് ചെയ്തുറപ്പിച്ചു വരെ അവർ തങ്ങളുടെ സകല അടവുകളും പയറ്റിനോക്കി. എന്നാൽ ജനക്കൂട്ടം അവയെല്ലാം തകർത്തെറിഞ്ഞു.
തലയിലെ മുറിവിൽ നിന്ന് ചോരയൊലിപ്പിച്ചു നിൽക്കുന്ന ഒരാൾ പോലീസിനോട് തിരിച്ചടിക്കുന്നതിന്റെ ദൃശ്യങ്ങൾ ക്യാമറകളിൽ പതിഞ്ഞിരുന്നു: “ഹം തോ ഷഹീദ് ഹേ, ഹർ യുഗ് മേം ജനം ലേംഗേ.” (ഞങ്ങൾ രക്തസാക്ഷികളാണ്, ഓരോ കാലഘട്ടത്തിലും ഞങ്ങൾ പുനർജനിക്കും). “ഹർ യുഗ് മേം ജനം ലേംഗേ, തുമാരി ഔക്കാത്ത് ബതാ ദേംഗേ.” (ഓരോ യുഗത്തിലും ഞങ്ങൾ ഉയർത്തെഴുന്നേൽക്കും, നിങ്ങളുടെ യഥാർത്ഥ സ്ഥാനം എന്താണെന്ന് ഞങ്ങൾ കാണിച്ചുതരും). “ആപ് സമജ്‌തേ ഹോ ആപ്‌നേ മാർ ദിയാ, ഹം ഹർ യുഗ് മേം ജനം ലേംഗേ, ഗുലാം നഹി, മാലിക് ഹേ ഔർ ഹർ ജനം മേം ആപ്‌കോ ആപ്‌കി ഔക്കാത്ത് ബതാ ദേംഗേ.” (ഞങ്ങളെ കൊന്നുകളയാമെന്നാണ് നിങ്ങളുടെ വിചാരം. എന്നാൽ ഞങ്ങൾ അടിമകളല്ല, യഥാർത്ഥ അവകാശികളാണ്. ഓരോ ജന്മത്തിലും ഞങ്ങൾ നിങ്ങളുടെ യഥാർത്ഥ മുഖം നിങ്ങൾക്ക് കാണിച്ച് തരും).

ഇതിനിടയിൽ, സമാധാനത്തെക്കുറിച്ച് പ്രസംഗിക്കാൻ ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ (Cockroach Janta Party) വേദിയിൽ ചില ദുർബലരായ നേതാക്കൾ (അവരുടെ പേര് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല) പ്രത്യക്ഷപ്പെട്ടു. മാധ്യമങ്ങളിലെ ചിലരും “സമാധാനപരമായി പ്രതിഷേധിക്കുന്നവർ” എന്ന സ്ഥിരം പല്ലവി ആവർത്തിച്ചുകൊണ്ട് ഈ കുരുക്കിലേക്ക് വീണു.
ഡി-ഡേയ്ക്ക് (D-Day) ഒരു ദിവസം മുമ്പ് ഞാൻ ആ പ്രതിഷേധ വേദിയിലുണ്ടായിരുന്നു. അവിടെ ലക്ഷക്കണക്കിന് ആളുകൾ ഉണ്ടായിരുന്നു; സങ്കൽപ്പിക്കാൻ കഴിയുന്നതിൽ വെച്ച് ഏറ്റവും മനോഹരവും സാംസ്കാരികവുമായ ഒരു കാഴ്ചയായിരുന്നു അത്. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഇടതുപക്ഷ കേഡർമാരായിരുന്നു അത് നിയന്ത്രിച്ചിരുന്നത്. “മികച്ച രീതിയിൽ” എന്ന് ഞാൻ ഉദ്ദേശിച്ചത് അവരുടെ സൈദ്ധാന്തികമായ അർപ്പണബോധത്തെയാണ്. പേപ്പർ കൊണ്ടും പ്ലാസ്റ്റിക് കൊണ്ടുമുള്ള വിശറികൾ അവരുടെ പക്കലുണ്ടായിരുന്നു. നരച്ച മുടിയുള്ളവരെ കാണുമ്പോൾ അവർ അവർക്ക് വീശിക്കൊടുക്കുകയും, കുടിവെള്ളവും കടലയും വിതരണം ചെയ്യുകയും ചെയ്തു. കൃത്യമായി വരികൾ രൂപീകരിക്കാനും, മറ്റുള്ളവർക്ക് വഴിമാറിക്കൊടുക്കാനും, മുദ്രാവാക്യങ്ങൾ എഴുതാനും, പരസ്പരം കരുതലോടെ പെരുമാറാനും കാത്തിരിക്കാനും അവർ ശ്രദ്ധിച്ചിരുന്നു.
എന്നാൽ കിരാതമായ ഭരണമുള്ള ഒരു കാലഘട്ടത്തിൽ ‘സമാധാനം’ എന്നത്, ആശയപരമായി ഭയമുള്ളവരോ അനിശ്ചിതത്വത്തിൽ നിൽക്കുന്നവരോ ചാഞ്ചാടുന്നവരോ മാത്രം തങ്ങളുടെ പ്രാഥമിക ആദർശമായി ഉയർത്തിപ്പിടിക്കുന്ന ഒന്നാണ്. നിങ്ങളുടെ തലയോട്ടി പിളർന്നിട്ടും പോലീസുകാരൻ്റെ കണ്ണുകളിലേക്ക് നിങ്ങൾ ഉറ്റുനോക്കുമ്പോൾ, അതല്ല സമാധാനത്തിൻ്റെ നിർവചനം. അത് ഭരണകൂടം ജനങ്ങൾക്കെതിരെ നടത്തുന്ന യുദ്ധമാണ്. സമാധാനത്തെ മാത്രം ഇവിടെ ഒരു ആദർശമായി ഉയർത്തിപ്പിടിക്കാനാവില്ല. ബാരിക്കേഡുകളെയും, പ്രതിബദ്ധതയെയും, ജീവൻ വെടിയുന്നതിനെയും അമിതമായി ഭയക്കുന്ന, തൽസ്ഥിതി തുടരണമെന്ന് ആഗ്രഹിക്കുന്നവരും അണിയുന്ന ഒരു ബാഡ്ജ് കൂടിയാണ് സമാധാനം.

ഇവിടെയാണ് വിദ്യാർത്ഥികൾ തങ്ങളുടെ പ്രതിബദ്ധതയ്ക്കും ആശയപരമായ അടിത്തറയ്ക്കും വേണ്ടിയുള്ള ദാഹം പ്രകടമാക്കുന്നത്. ഭരണഘടനയുടെ പകർപ്പുകളും ബി.ആർ. അംബേദ്കറുടെ പോസ്റ്ററുകളുമായാണ് അവർ ജന്തർമന്തറിലേക്ക് വരുന്നത്. ഏത് വിലകൊടുത്തും ഒരു പ്രത്യയശാസ്ത്രത്തോടുള്ള അവരുടെ പ്രതിബദ്ധതയാണിത്. ഇത് മറ്റേ കവിളും കാണിച്ചുകൊടുക്കാം എന്ന ദുർബലമായ വാഗ്ദാനമല്ല. മുറുകെപ്പിടിക്കാൻ ഒന്നുമില്ലാതെയും, പോകാൻ ഒരിടമില്ലാതെയും തളർന്നുപോയ വിദ്യാർത്ഥികളെക്കുറിച്ച് സംസാരിക്കുന്ന നിരവധി മീമുകളും ഫോട്ടോകളും ഇന്നലെയുണ്ടായിരുന്നു. പോലീസുകാരനോട് ഞാൻ ചോദിച്ചു, നിങ്ങളുടെ ഹൃദയത്തിൽ ഈ വിദ്യാർത്ഥികളോട് പ്രതിബദ്ധത ഇല്ലേ എന്ന്. അദ്ദേഹം മുഖം തിരിച്ചു, കുറച്ചകലെ നിൽക്കുന്ന തന്റെ ബോസിനെ നോക്കി പതുക്കെ പറഞ്ഞു: “യൂണിഫോം അഴിച്ചുവെച്ച ശേഷം ഞാൻ ആ ചോദ്യത്തിന് മറുപടി നൽകാം മാഡം.”
ഇപ്പോൾ, ‘കോക്രോച്ച് ജനതാ പാർട്ടി’യിലെ ചിലരെ ചർച്ചകൾക്കായി വിളിച്ചിട്ടുണ്ട്. ഗൂഢാലോചനാ സിദ്ധാന്തങ്ങൾക്ക് യാതൊരു പഞ്ഞവുമില്ലാത്ത ഈ രാജ്യത്ത് പലവിധത്തിലുള്ള ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്: “ഇത് ആം ആദ്മി പാർട്ടിയുടെ ഒരു മുന്നണിയാണ്”; “പ്രതിഷേധങ്ങൾ കെട്ടടങ്ങും, അതിനുശേഷം സർക്കാർ കൂടുതൽ കടുത്ത നടപടികൾ സ്വീകരിക്കും”; “സർക്കാർ അതിശക്തമാണ്, പ്രതിപക്ഷം തകർന്നടിഞ്ഞിരിക്കുകയാണ്, അതിനാൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാകില്ല.” എന്നിങ്ങനെ നീളുന്നു അത്. എന്നാൽ ഇത്തരം പ്രതിഷേധങ്ങളുടെ പ്രത്യേകത എന്തെന്നാൽ, അവ കാലത്തെ തുളച്ചുകയറുകയും, തങ്ങൾക്ക് നേരെ വരുന്ന ഭയത്തെ സർക്കാരിന് നേരെ തന്നെ തിരിച്ചുവിടുകയും ചെയ്യുന്നു എന്നതാണ്. എന്തുമാകാമെന്ന് വിശ്വസിക്കാൻ, അല്പനേരത്തേക്കെങ്കിലും, അത് ജനങ്ങളെ അനുവദിക്കുന്നു. ആ നിമിഷത്തെയാണ് വലതുപക്ഷം ഏറ്റവും കൂടുതൽ ഭയക്കുന്നത്: സമ്പൂർണ്ണ നിയന്ത്രണം നഷ്ടപ്പെടുന്നതും, തങ്ങൾ അജയ്യരാണെന്നോ അല്ലെങ്കിൽ ജനകീയരാണെന്നോ ഉള്ള അവരുടെ മുഖമൂടി അഴിഞ്ഞുവീഴുന്നതും.
വർത്തമാനകാലം എന്തൊക്കെ കാത്തുവെച്ചാലും—ഒരുപക്ഷേ അതൊരു ഒത്തുതീർപ്പാകാം, അല്ലെങ്കിൽ ജന്തർമന്തറിലെ ഒരു മാസത്തെ കാത്തിരിപ്പിൻ്റെ അവസാനമാകാം—എന്നാൽ ഇന്ത്യയിലെ ഭരണഘടനയുടെ ആദർശങ്ങളോടും, പ്രത്യേകിച്ചും ചോദ്യം ചെയ്യാനും ധിക്കരിക്കാനുമുള്ള അവകാശത്തോടുമുള്ള, വളർന്നു വരുന്ന ഒരു വലിയ വിഭാഗം ചെറുപ്പക്കാരുടെ അർപ്പണബോധത്തെ രാജ്യത്തിന് കണ്ടില്ലെന്ന് നടിക്കാനാവില്ല.
ഈ ഉറച്ച അടിത്തറ തീർച്ചയായും ഇടതുപക്ഷ ചായ്‌വുള്ളതും, സംഘടിതവും, അജയ്യവുമാണ്. അതിന് ഉടനടിയോ, അല്ലെങ്കിൽ പാർട്ടി, തിരഞ്ഞെടുപ്പ്, സർക്കാർ എന്ന സാധാരണ വഴിയിലൂടെയോ അധികാരം നേടേണ്ടതില്ല.
വഴങ്ങിക്കൊടുക്കുന്ന പോലീസിലോ, പ്രതികൂലമായി പിടിച്ചെടുത്ത സ്ഥാപനങ്ങളിലോ അല്ല യഥാർത്ഥ അധികാരം കുടികൊള്ളുന്നത്. ചോരയൊലിപ്പിച്ചു നിൽക്കുന്ന ഒരു വിദ്യാർത്ഥിക്ക്, സ്തബ്ധനായി നിൽക്കുന്ന ഒരു പോലീസുകാരൻ്റെ മുഖത്തുനോക്കി “ഫ** യു, നിൻ്റെ സ്ഥാനം ഞാൻ കാണിച്ചു തരാമെടാ”* എന്ന് പറയാനുള്ള കഴിവിലാണ് അധികാരം ഇരിക്കുന്നത്. ജന്തർമന്തറിലെ ആ വിദ്യാർത്ഥികളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഞാൻ പറയട്ടെ, അധികാരത്തിലിരിക്കുന്ന ഈ ക്രൂരഭരണാധികാരിക്ക് ടി.എസ്. എലിയറ്റിനോടും (T. S. Eliot) അദ്ദേഹത്തിൻ്റെ ‘ഈസ്റ്റ് കോക്കർ’ (East Coker) എന്ന കവിത നൽകുന്ന പ്രവചനത്തോടും വലിയ താത്പര്യമുണ്ടാകണമെന്നില്ല. പക്ഷേ, ഒരു നൂറ്റാണ്ടിലധികം മുമ്പ് എലിയറ്റ് ഉണർത്തിയ ചിന്തകളെ പ്രതിധ്വനിപ്പിച്ചുകൊണ്ട് ബാരിക്കേഡുകൾ ഇത്ര ഉച്ചത്തിൽ വിളിച്ചുപറയുന്നത് എന്താണെന്ന് അയാൾ ചെവികൊടുത്ത് കേൾക്കേണ്ടതുണ്ട്.
“നിങ്ങൾക്ക് അറിയാത്ത കാര്യങ്ങൾ മാത്രമാണ് നിങ്ങൾക്ക് അറിയാവുന്നത്, നിങ്ങളുടേതെന്ന് കരുതുന്നതൊന്നും നിങ്ങളുടേതല്ല, നിങ്ങൾ എവിടെയാണോ നിൽക്കുന്നത്, അതല്ല നിങ്ങളുടെ യഥാർത്ഥ ഇടം.”
ഭരണവർഗ്ഗത്തിന് ഇത്, അവർ ഇപ്പോൾ നിൽക്കുന്ന ഇടം , എത്രത്തോളം ഭയാനകമാണ് എന്ന് കൂടി ഒന്നോർത്ത് നോക്കൂ … തങ്ങൾ എല്ലാം നേടിയെന്നും “ലക്ഷ്യസ്ഥാനത്ത് എത്തിയെന്നും” കരുതുന്നവർക്ക്, ബാരിക്കേഡുകളിലേക്കും, തങ്ങൾക്ക് പിടിച്ചുനിൽക്കാനാവാത്ത ഒരു ഭാവിയിലേക്കും നോക്കേണ്ടി വരുന്നത് എത്ര ഭയപ്പെടുത്തുന്ന ഒന്നാണ്. ഒന്നോർത്ത് നോക്കൂ.






**A powerful reminder that rights are never handed down permanently—they are secured through collective struggle, vigilance, and solidarity. Thought-provoking and timely.