A Unique Multilingual Media Platform

Articles Nuclear energy Politics

ഡാറ്റാ ചോരണം മുതൽ കട്ടൗട്ട് കമ്മീഷൻ വരെ

  • July 21, 2026
  • 1 min read
ഡാറ്റാ ചോരണം മുതൽ കട്ടൗട്ട് കമ്മീഷൻ വരെ

രാജ്യം തങ്ങളുടെ കൈയ്യിൽ പരിപൂർണ്ണ സുരക്ഷിതമാണെന്നാണ് ബി.ജെ.പിയുടെ വാദം. അല്ലെന്നെതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തമിഴ്നാട്ടിൽ സ്ഥിതി ചെയ്യുന്ന കൂടംകുളം ആണവനിലയത്തിൽ നിന്നുള്ള 19000 ഫയലുകൾ ഹാക്കർമാർ ചോർത്തിയെന്ന വാർത്ത സൂചിപ്പിക്കുന്നത്. അവിടത്തെ ഒരു നടത്തിപ്പ് കമ്പനിയായ റിലയൻസിന്റെ സർവറുകളിൽ നിന്നാണ് ഫയലുകൾ ചോർന്നിരിക്കുന്നത്. ചോർത്തിയവർ തന്നെ വാർത്ത വെളിയിൽ വിട്ടപ്പോഴാണ് ലോകം ഇതറിയുന്നതെന്നതാണ് ഏറ്റവും വിചിത്രമായ കാര്യം. മാധ്യമങ്ങളിൽ വാർത്ത വന്ന ശേഷവും ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിലാണ് പ്രധാനമന്ത്രിയുടെ ഇരിപ്പ്. വേൾഡ് ലീക്ക്സ് എന്ന സ്ഥാപനമാണ് 14.3 ജിഗാബൈറ്റ്സ് വലിപ്പമുള്ള ഫയലുകൾ ഡാർക്ക് വെബ്ബിൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.


കൂടംകുളം ആണവോർജ്ജ നിലയിത്തിലെ മൂന്ന്,നാല്,അഞ്ച് യൂണിറ്റുകളെ സംബന്ധിച്ചുള്ള ആധികാരിക രേഖകളാണ് ഈ ഫയലുകളിൽ ഉള്ളതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഡാറ്റാചോർച്ച ശരിയാണെന്ന് സമ്മതിച്ച റിലയൻസ് ഇൻഫ്രാസ്ട്രക്ചർ പറയുന്നത് ഭാഗികചോരണമേ നടന്നിട്ടുള്ളൂ എന്നാണ്.


തന്ത്രപ്രധാനമായ രേഖകളുടെ ഭാഗികചോരണം എന്നത് വളരെ നിസ്സാരവൽക്കരിച്ച് കാണിക്കാനാണ് റിലയൻസ് ശ്രമിക്കുന്നത്. ന്യൂക്ളിയർ ത്രെട്ട് ഇൻഷ്യേറ്റീവ് എന്ന ഈ മേഖലയിലെ വിദഗ്ദ കമ്പനിയുടെ വക്താവ് നിക്കോളാസ് റോത്ത് ഈ ഡാറ്റാചോർച്ചയുടെ അപകടത്തെ കുറിച്ച് വളരെ വിശദമായി തന്നെ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.ഇതിനു മുമ്പ് ഉത്തരകൊറിയൻ ഹാക്കർമാർ കൂടംകുളം ആണവോർജ്ജ നിലയത്തിന്റെ സെർവറുകളിൽ àaaaaaa കയറിയിട്ടുണ്ടെന്ന വാർത്തകളും ഇപ്പോൾ പുറത്തു വരുന്നുണ്ട്.

നിക്കോളാസ് റോത്ത്

രാജ്യത്തെ തന്ത്രപ്രധാന സ്ഥലങ്ങളുടേയും അവിടങ്ങളിലെ രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങളുടേയും കൈകാര്യകർതൃത്ത്വം റിലയൻസ് പോലുള്ള ഒരു ഉത്തരവാദിത്വവുമില്ലാത്ത കോർപ്പറേറ്റുകളെ ഏൽപ്പിച്ച ശേഷം വെറും നോക്കുക്കുത്തിയായിരിക്കുന്ന കേന്ദ്ര സർക്കാർ ഗുരുതരമായ കൃത്യവിലോപം നടത്തിയിട്ട് കണ്ണടച്ചിരുട്ടാക്കുകയാണ്. റിലയൻസിനോട് ഒരു വിശദീകരണം പോലും ചോദിക്കാൻ കേന്ദ്രസർക്കാർ തുനിഞ്ഞിട്ടില്ല.ഈ പാർട്ടിയാണ് രാജ്യസുരക്ഷയെ കുറിച്ചും നൂറ് കണക്കിന് ജവാന്മാരെ കുരുതി കൊടുക്കുന്ന ഓപ്പറേഷനുകളെ കുറിച്ചും വീരസ്യം പറയുന്നത്. ഹിന്ദുത്വ രാഷ്ട്രീയം കൊണ്ടും വിശ്വഗുരു പൊങ്ങച്ചം കൊണ്ടും തടുക്കാവുന്നതല്ല ഇത്തരം കുറ്റകൃത്യങ്ങൾ. കോർപ്പറേറ്റ് ഫണ്ടുകൾ കൊണ്ട് സംഘപരിവാരത്തിന്റെ ഫണ്ടുകൾ നിറയ്ക്കാം. പക്ഷേ അപ്പോഴേക്കും ഈ രാജ്യത്തിന്റെ തന്ത്രപ്രധാനമായ പലരേഖകളും അതിർത്തികൾ കടന്നിരിക്കും. രാമന്റെ പേരിൽ ധനമോഷണം പോലെയല്ല രാജ്യസുരക്ഷാ സംബന്ധിയായ വിവരങ്ങൾ ചോരുന്നതെന്ന് മനസ്സിലാക്കാൻ നാഗ്പൂർ സിലബസ് മാത്രം പഠിച്ചാൽ മതിയാകില്ലെന്ന് ആരെങ്കിലും മോഡിയെന്ന് ഷോമാനെ പറഞ്ഞു മനസ്സിലാക്കണം.

പ്രധാനമന്ത്രി നരേന്ദ്രമോദി

ടാറ്റാഗ്രൂപ്പ് കേരളത്തിൽ പതിനായിരം കോടി രൂപയുടെ നിക്ഷേപം നടത്താൻ പോകുന്നു എന്ന പ്രസ്താവന കേട്ട് തലകറങ്ങിയത് ടാറ്റാഗ്രൂപ്പിന്റെ ഡയറക്ടർമാർക്കാണ്. അവരുടെ ഏറ്റവും വന്യമായ ചിന്തകളിൽ പോലും ഇല്ലാത്ത കാര്യം ഒരു സംസ്ഥാന മുഖ്യമന്ത്രി പത്രക്കാരോട് പറയുന്നത് കേട്ടാണ് അവർ അന്തംവിട്ടത്.ഉടനടി അവർ നിഷേധക്കുറിപ്പിറക്കി. താൻ ഉദ്ദേശിച്ചതിന് ആർക്കും മനസ്സലാകാത്ത ന്യായം രചിക്കുകയാണ് വി.ഡി സതീശൻ അടുത്തത് ചെയ്തത്.


നുണകൾ പറയുന്നത് കേരളത്തിന്റെ പൂക്കി മുഖ്യമന്ത്രി ഒരു ശീലമാക്കിയിരിക്കുന്നു. പറയുന്ന കാര്യങ്ങളിൽ നാമമാത്ര ആത്മാർത്ഥത പോലുമില്ലാതെയാണ് തിരുവനന്തപുരത്തെ കനകസിംഹാസനത്തിലെ അദ്ദേഹത്തിന്റെ ഇരുപ്പ്. ചുറ്റിലും ഉപഗ്രഹങ്ങളായി മൃദുഹിന്ദുത്വയുടെ കൂട്ടാളികളുമുണ്ട്.


എൽ.ഡി.എഫ് കാലത്ത് കേട്ടുകേൾവി പോലും ഇല്ലാതിരുന്ന കറണ്ടുകട്ടിപ്പോൾ ദിനേനയായി. വൈദ്യുതിയുടെ വാങ്ങലും വിതരണവും അത്യന്തം ശാസ്ത്രീയമായും യുക്തിയോട് കൂടിയും ചെയ്യേണ്ട ഒന്നാണ്.ആ വകുപ്പ് കൈകാര്യം ചെയ്യുന്ന സണ്ണിജോസഫിനാകട്ടെ ഇത്തരം കാര്യങ്ങളിൽ യാതൊരു വിവരവുമില്ല. മുഖ്യമന്ത്രിക്ക് തീരെയുമില്ല.

വി ഡി സതീശൻ

സർക്കാർ പ്ളീഡർമാരെ നിയമിച്ചതിൽ കടുത്ത വിമർശനവുമായി കെ.എസ്.യുക്കാർ രംഗത്തെത്തിയത് നിവർത്തികേട് കൊണ്ടാണ്.സംഘപരിവാർ ബോധമുള്ളവരെ മാത്രം സർക്കാർ വക്കീലന്മാരായി നിയമിക്കുന്നത് വി.ഡി സതീശൻ ശീലമാക്കിയപ്പോഴാണ് കെ.എസ്.യു പ്രതികരിച്ചത്.ഇക്കാര്യം നേരിട്ട് പറയാൻ പോയ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് സേവ്യർ അലോഷ്യസിനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പോലും കയറ്റിയില്ല.അടുത്ത ദിവസം ഒരു ചടങ്ങിൽ വച്ച് കണ്ടപ്പോൾ മുഖ്യമന്ത്രി കെ.എസ്.യു പ്രസിഡന്റിന്റെ മുഖത്തു നോക്കാതെ കടന്നു കളയുകയും ചെയ്തു.ഐക്യ ഹിന്ദുക്കാർ സെക്രട്ടറിയേറ്റിൽ കാണാൻ ചെന്നപ്പോൾ സെക്രട്ടറിയേറ്റിലെ കോഫീഹൗസിൽ നിന്ന് വെജിറ്റബിൾ കട്ലറ്റും കോഫിയും വാങ്ങിക്കൊടുത്ത വി.ഡി.എസ് സ്വന്തം പാർട്ടിക്കാരനോട് കാണിച്ചത് അനുചിതമായി പോയെന്ന വിചാരം കോൺഗ്രസ്സിലെ പല്ലു പോയവർക്കുണ്ട്.പിണറായി വിജയൻ പത്തു കൊല്ലം കൊണ്ട് നേടിയെടുത്ത ധാർഷ്ട്യവും അഹങ്കാരവും രണ്ടു മാസം കൊണ്ട് കരസ്ഥമാക്കിയിരിക്കുകയാണ് വി.ഡി.സതീശൻ എന്നാണ് അണിയറ വർത്തമാനം.എടുക്കുന്ന പല തീരുമാനങ്ങളും കാബിനറ്റ് നോട്ടായി മുന്നിൽ വരുമ്പോഴേ മറ്റു മന്ത്രിമാർ അറിയുന്നുള്ളൂ.ഞാൻ തീരുമാനിക്കും നിങ്ങൾ കേട്ടു കൊൾക. ഇതാണിപ്പോഴത്തെ രീതി. സ്വന്തം പാർട്ടിക്കാരോട് മാത്രമല്ല മുസ്ലീം ലീഗിനോടും ഇതേ സമീപനമെടുത്തതാണ് വഖഫ് ബോർഡുമായി ബന്ധപ്പെട്ട പുതിയ വിഷയം. മോഡിയെ പ്രീതിപ്പെടുത്താനുള്ള ഓട്ടത്തിലും പുതിയതായി ലഭിച്ച അധികാരത്തിന്റെ അഹങ്കാരത്തിലും ആറാടി ലീഗിനെ പിണക്കിയാൽ തെറിക്കാൻ പോകുന്നത് സ്വന്തം കസേര തന്നെയായിരിക്കുമെന്ന് സതീശൻ ഓർക്കുന്നത് നന്നായിരിക്കും. പ്രിയങ്ക ഗാന്ധിക്ക് ലോക്സഭ കാണണമെങ്കിൽ ലീഗ് വേണമെന്ന് രാഹുൽ ഗാന്ധിക്ക് അറിയാം.സ്വന്തം കാബിനറ്റിലെ പല കോൺഗ്രസ്സുകാരും ജയിച്ചു വന്നത് ലീഗിന്റെ വോട്ടു കൊണ്ട് മാത്രമാണ്.

ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും കേരളത്തിലെ ബി.ജെ.പി നേതാക്കൾക്ക് ഉൽസവപ്രതീതിയാണ്. നാല്കാശ് മേലനങ്ങാതെ ഉണ്ടാക്കാമെന്ന ആ സന്തോഷം മാലോകർ കാണാതെ പോകരുത്.പ്രധാനമന്ത്രിയുടെ കട്ടൗട്ട് വച്ചതിൽ പതിമൂന്ന് ലക്ഷം കമ്മീഷൻ.സ്വന്തം പാർട്ടി പതാക വിറ്റതിൽ പല ലക്ഷങ്ങൾ.കോടികൾ വാഗ്ദാനം ചെയ്ത് സിനിമാ-സീരിയൽ രംഗത്ത് നിന്നും സ്ഥാനാർത്ഥികളാക്കിയവർക്ക് നക്കാപിച്ച നൽകിയ ശേഷം ബാക്കി സ്വന്തം പോക്കറ്റിലേക്ക്.ചുരുക്കത്തിൽ കള്ളന്മാരുടെ  പാർട്ടിയായി കേരളത്തിലെ ബി.ജെ.പി മാറി. കർണ്ണാടകയിൽ ഭൂമി കുംഭകോണം നടത്തി കേരളത്തിൽ രാജാപാർട്ട് കളിക്കുന്ന സംസ്ഥാന പ്രസിഡണ്ട് വലിയ വർത്തമാനം പറയേണ്ടന്നാണ് കെ.സുരേന്ദ്രൻ,വി.മുരളീധരൻ മുതൽ ഇപ്പോൾ കാപ്പാകേസിൽ പെട്ട് വിയ്യൂർ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലംഗം സുഗതന്റെ വരെ നിലപാട്.

തിരുവനന്തപുരത്ത് നടന്ന പൊതുസമ്മേളനത്തിൽ കേരള ബി.ജെ.പി അധ്യക്ഷൻ കെ. സുരേന്ദ്രനും മറ്റുള്ളവർക്കുമൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി(18 ഏപ്രിൽ 2024).
കേരളത്തിൽ അധികാരം ലഭിച്ചിട്ട് നാല് പുത്തൻ ഉണ്ടാക്കാമെന്ന വ്യർത്ഥവിചാരമൊന്നും ഇവിടെത്തെ ഒരു ബി.ജെ.പി നേതാക്കൾക്കുമില്ല. ബി.ജെ.പി കേന്ദ്ര നേതൃത്വം നൽകുന്ന ഫണ്ടിൽ ഇക്കുറി നേരിയ കുറവുണ്ടായി. വന്നതിൽ കൂടുതലും ഘടകകക്ഷി നേതാവായ തുഷാർ വെള്ളാപ്പള്ളി വിഴുങ്ങുകയും ചെയ്തു.വല്ലപ്പോഴും വരുന്ന തെരഞ്ഞെടുപ്പ് കൊണ്ടാണ് ജീവിതം. നിങ്ങൾ അറിഞ്ഞു തന്നില്ലെങ്കിൽ പാർട്ടിപതാക വരെ വിൽക്കുമെന്ന സത്യാന്തര കാലത്തെ രാഷ്ട്രീയത്തിന് നമോവാകം.

About Author

എം.കെ നാരായണ മൂർത്തി

മാധ്യമ പ്രവർത്തകൻ. Thou Newz എന്ന യൂട്യൂബ് വാർത്താ ചാനലിൻ്റെ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു. അറുപതിൽപരം രാജ്യങ്ങളിൽ യാത്ര ചെയ്ത് രാഷ്ട്രീയ - സാമുഹിക വിഷയങ്ങൾ പഠിച്ചിട്ടുണ്ട്.

Previous Post

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x