പന്തില്‍ നിറയുന്ന പ്രാണന്‍, കിരീടപ്പോരിലെ തന്ത്രപ്പകർച്ചകൾ
ഉരുളുന്ന പന്തിനു പിറകെ ലോകമനസ്സും ഉരുളുന്ന സവിശേഷ വേളയാണ് ലോകകപ്പ് ഫുട്ബോള്‍ എന്ന് എടുത്തു പറയേണ്ടതില്ല. സാധ്യമാകുന്ന വിധം, ഫുട്ബാള്‍ ഒരു മതമായും കാലാവസ്ഥയായും എല്ലാം പരിണമിക്കുന്ന അവസ്ഥ..! യുഇഎഫ്എ ചാമ്പ്യന്‍ഷിപ്പ്, ലീഗ് മത്സരങ്ങളും കോപ്പ അമേരിക്കയും പോലുളള ശ്രദ്ധേയ മത്സരങ്ങള്‍ക്കപ്പുറം നാലുവര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ലോകകപ്പ് ഫുട്മബാളിന്റെ ജനകീയത വളരെ വലുതാണ്. അതേസമയം ഇത്തവണ ചില കോണ്‍സ്പിരസി തിയറികളും റഫറി ഒത്തുകളി വിവാദവും സെലക്ടീവ് VAR ഉപയോഗത്തെക്കുറിച്ചുളള പരാതികളും എല്ലാം ഇത്തവണത്തെ ലോകകപ്പ് മത്സരത്തില്‍ അല്പം കല്ലുകടി സൃഷ്ടിച്ചിട്ടുണ്ട്.

എങ്കിലും വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ കളിമുറ്റങ്ങളിൽ, ഇപ്പോള്‍, കാൽപന്തുകളിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മാമാങ്കം അതിന്റെ ക്ലൈമാക്സിലേക്ക് അടുക്കുകയാണ്. 48 ടീമുകളുമായി തുടങ്ങിയ പടയോട്ടത്തിൽ, അപ്രതീക്ഷിത അട്ടിമറികളും കണ്ണീരും ആവേശവും താണ്ടി ഒടുവിൽ ക്വാര്‍ട്ടറില്‍അവശേഷിച്ചത് ലോക ഫുട്ബോളിലെ നാല് വൻശക്തികളാണ് — അർജന്റീന, ഫ്രാൻസ്, സ്പെയിൻ, ഇംഗ്ലണ്ട്. ഇതിൽ സെമി ഫൈനൽ പോരാട്ടങ്ങളുടെ കടുത്ത പരീക്ഷണങ്ങൾ അതിജീവിച്ച് സ്പെയിനും നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയിരിക്കുന്നു!
അര്‍ജന്റീനിയന്‍ കളിയില തന്ത്രപരമായ മാറ്റങ്ങള്‍
ഈ ലോകകപ്പിലെ മത്സരങ്ങളെ സൂക്ഷ്മമായി വിലയിരുത്തിയാൽ പരമ്പരാഗത ശൈലികളിൽ നിന്ന് ടീമുകൾ മാറിയിട്ടുളളതായി കാണാം. കേവലം ബോൾ പൊസഷൻ (പന്ത് കൈവശം വെക്കൽ) മാത്രം ലക്ഷ്യമിട്ട ടീമുകളെല്ലാം നേരത്തെ പുറത്തായി. മറിച്ച്, ‘വെർട്ടിക്കൽ പ്രസ്സിങ്ങും’ (Vertical Pressing), ‘കൗണ്ടർ-അറ്റാക്കിങ് വേഗതയുമാണ്’ ഈ ടൂർണമെന്റിൽ വിജയസൂത്രവാക്യമായിട്ടുളളത് എന്ന് പറയേണ്ടി വരും. നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീന ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലാൻഡിനെ 3-1 ന് തകർത്താണ് സെമിയിലേക്ക് വന്നത്. അതിനുശേഷം കടുത്ത വൈരികളായ ഇംഗ്ലണ്ടിനെതിരെയുള്ള സെമി ഫൈനൽ പോരാട്ടവും അതിജീവിച്ച് ഫൈനലിലെത്താന്‍ അവര്‍ക്കായി. ഒരര്‍ഥത്തില്‍,ലയണൽ മെസ്സി എന്ന ഇതിഹാസത്തെ കേന്ദ്രീകരിച്ചാണ് കോച്ച് ലയണൽ സ്കലോണിയുടെ ആസൂത്രണങ്ങൾ.

എന്നാൽ കഴിഞ്ഞ തവണത്തെക്കാൾ, ഈ ലോകകപ്പിൽ അർജന്റീന മുന്നേറ്റനിരയിൽ ജൂലിയൻ ആൽവാരസ്, ലൗട്ടാരോ മാർട്ടിനസ് എന്നിവരുടെ ‘ക്ലിനിക്കൽ ഫിനിഷിംഗി’നെകൂടുതലായി ആശ്രയിക്കുന്നുണ്ട്. എട്ട് ഗോളുകളുമായി മെസ്സി ഗോൾവേട്ടയിൽ മുന്നിലുണ്ട്. എങ്കിലും, പ്രതിരോധത്തിൽ അർജന്റീന വഴങ്ങിയ ചില ഗോളുകൾ (പ്രത്യേകിച്ച് നോക്കൗട്ടുകളിൽ) അവരുടെ പ്രതിരോധനിരയിലെ വിള്ളലുകളെക്കൂടിവെളിപ്പെടുത്തുന്നുണ്ട്.
സ്പെയിൻ -യുവത്വത്തിന്റെ വേഗതയും പ്രതിരോധ വീര്യവും
ടൂർണമെന്റിലുടനീളം ഏറ്റവും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച ടീമാണ് സ്പെയിൻ എന്നതില്‍ സന്ദേഹമില്ല. ക്വാർട്ടറിൽ ബെൽജിയത്തെ (2-1) വീഴ്ത്തിയ അവർ സെമി ഫൈനലിൽ ടൂർണമെന്റിലെ ഏറ്റവും ശക്തരായ ഫ്രാൻസിനെ 2-0 ന് തകർത്തുവിട്ടാണ് ഫൈനലിലേക്ക് മാർച്ച് ചെയ്തത്! ഇപ്പോള്‍, തങ്ങളുടെ പഴയ ‘ടിക്കി-ടാക്ക’ (Tiki-Taka) ശൈലിയിൽ നിന്ന് സ്പെയിൻ വളരെയധികംമാറിയിട്ടുളളതായി വിലയിരുത്തപ്പെടുന്നു. ലാമിന്‍യമാൽ എന്ന കൗമാര വിസ്മയത്തിന്റെ വിങ്ങുകളിലൂടെയുള്ള വേഗതയും നികോ വില്യംസിന്റെ അറ്റാക്കിങ്ങും സ്പെയിന് അസാധാരണമായ മൂർച്ച നൽകുന്നുമുണ്ട്.

എന്നാൽ അതിനേക്കാൾ ഉപരി, നോക്കൗട്ട് ഘട്ടത്തിൽ ഉടനീളം വെറും ഒരു ഗോൾ മാത്രം വഴങ്ങിയ അവരുടെ ഡിഫൻസീവ് ഓർഗനൈസേഷനാണ് (Defensive Organisation) സ്പെയിനെ ഈ ടൂർണമെന്റിലെ ഏറ്റവും അപകടകാരികളാക്കി മാറ്റുന്നതത്രേ..!
ഫ്രാൻസും ഇംഗ്ലണ്ടും – വീഴ്ചയുടെ വഴി
കിലിയൻ എംബാപ്പെയുടെ ഫ്രാൻസും യൂറോപ്യൻ കരുത്തായ ഇംഗ്ലണ്ടും സെമിയിൽ കനത്ത പോരാട്ടത്തിനൊടുവിലാണ് കീഴടങ്ങിയത്.വാസ്തവത്തില്‍, എംബാപ്പെയുടെ തനത് വേഗതയെ സ്പാനിഷ് പ്രതിരോധം കൃത്യമായി മാർക്ക് ചെയ്ത് പൂട്ടുകയായിരുന്നു എന്നു വേണം മനസ്സിലാക്കാന്‍. ഫ്രാൻസിന്റെ കിരീടമോഹം പൊലിഞ്ഞതിന്റെ കാരണവും മറ്റൊന്നല്ല.

ഇംഗ്ലണ്ടാകട്ടെ ജൂഡ് ബെല്ലിംഗ്ഹാമിന്റെ വ്യക്തിഗത മികവു കൂടി ചേര്‍ന്ന് സെമിവരെ എത്തിയെങ്കിലും അർജന്റീനയുടെ പരിചയസമ്പന്നതയ്ക്കും മെസ്സിയുടെ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിലെ അസാധാരണ വേഗത നിമിത്തവും സെമിയില്‍ അവർക്ക് വഴിമാറേണ്ടി വന്നു. ഇതു വരെയായി അടിച്ച ഗോളുകള്‍ അര്‍ജന്റീന ഒമ്പതും സ്പെയിന്‍ എട്ടും ആണ്. അതേസമയം, വഴങ്ങിയ ഗോളുകളുടെ കാര്യത്തിൽ അര്‍ജന്റീനയ്ക്ക് ആറു ഗോളുകളുടെ ഭാരമുണ്ട്. സ്പെയിന്‍ ഒരു ഗോള്‍ മാത്രമാണ് വഴങ്ങിയിട്ടുളളത് എന്നത് അവരുടെ പ്രതിരോധനിരയുടെ ഓര്‍മപ്പെടുത്തല്‍ കൂടിയാകുന്നുണ്ട്.
ലോകകപ്പ് ഫൈനലിലെ വിജയം
ഈ സാഹചര്യത്തില്‍, മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന അർജന്റീന-സ്പെയിൻ ഫൈനൽ പോരാട്ടം ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തന്ത്രങ്ങളുടെ യുദ്ധം കൂടിയായി മാറാനുളള സാധ്യത വലുതാണ്. ഒരു വശത്ത് ലോകകിരീടം നിലനിർത്താനും മെസ്സിക്ക് ഒരു ലോകകപ്പ് കൂടി സമ്മാനിക്കാനും ഇറങ്ങുന്ന ‘അൽബിസെലസ്റ്റു’കൾ. മറുവശത്ത് യൂറോ കപ്പിന് പുറമെ ലോകകിരീടവും നേടി ഫുട്ബോൾ ലോകം കീഴടക്കാൻ എത്തുന്ന സ്പാനിഷ് പട. നിലവിലെ ഫോമും ബുക്കർമാരുടെ പ്രവചനങ്ങളും വിലയിരുത്തുമ്പോൾ സ്പെയിനാണ് നേരിയ മുൻതൂക്കം കൽപ്പിക്കപ്പെടുന്നത്.മാത്രമല്ല, ഫ്രാൻസ്, ബെൽജിയം, പോർച്ചുഗൽ തുടങ്ങിയ വമ്പന്മാരെ നേരിട്ടിട്ടും ടൂർണമെന്റിൽ ഉടനീളം വെറും ഒരു ഗോൾ മാത്രമാണ് സ്പെയിൻ വഴങ്ങിയത് എന്നത് നേരത്തേ സൂചിപ്പിച്ചുവല്ലോ. റോഡ്രിയുടെ മധ്യനിരയിലെ നിയന്ത്രണവും പ്രതിരോധ നിരയുടെ കെട്ടുറപ്പും തകർക്കുക അർജന്റീനയ്ക്ക് എളുപ്പമാകില്ല. കളി 90 മിനിറ്റും അതിനപ്പുറവും നീളുകയാണെങ്കിൽ ലാമിൻ യമാലിനെയും വില്യംസിനെയും പോലുള്ള യുവതാരങ്ങളുടെ സ്റ്റാമിനയും സ്പീഡും സ്പെയിന് വലിയ ആധിപത്യം നൽകും. അതേസമയം, മെസ്സി ഫാക്ടർ (The Messi Magic) തന്നെയാണ് അര്‍ജന്റീനയുടെ ഏറ്റവും വലിയ കരുത്ത് എന്നതില്‍ സന്ദേഹമില്ല. ഏത് പ്രതിരോധ നിരയേയും ഒരൊറ്റ പാസിലൂടെ തകർക്കാൻ കഴിയുന്ന ലയണൽ മെസ്സിയുടെ ചടുലത എപ്പോഴും സംഭവിക്കാം.

ഒപ്പം, ഫൈനൽ മത്സരങ്ങളിലെ മെസ്സിയുടെ റെക്കോർഡ് ടീമിന് നൽകുന്ന ആത്മവിശ്വാസവും ചെറുതായിരിക്കില്ല. അർജന്റീന നോക്കൗട്ടിൽ 5 ഗോളുകൾ വഴങ്ങിയിട്ടുണ്ടെന്നതിനാല്‍ സ്പെയിന്റെ വിങ്ങർമാരെ തടയാൻ അർജന്റീനയുടെ ഫുൾബാക്കുകൾക്ക് സാധിച്ചില്ലെങ്കിൽ കളി തുടക്കത്തിലേ കൈവിട്ടുപോകും എന്ന അപകടം പതിയിരിക്കുന്നുണ്ട്. കളി വിങ്ങുകളിലെ വേഗതയിലേക്ക് മാറുകയാണെങ്കിൽ സ്പെയിൻ കിരീടം ചൂടും. എന്നാൽ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്കോ അല്ലെങ്കിൽ മെസ്സിയുടെ അദ്ഭുത നിമിഷങ്ങളിലേക്കോ നീങ്ങിയാൽ അർജന്റീന ചരിത്രം ആവർത്തിക്കും. കാത്തിരുന്നു കാണാം.






A beautiful reminder that football is more than goals and trophies—it is intelligence, teamwork, and courage expressed through every pass. A compelling piece that celebrates the beauty of the game’s tactical soul.
Thank you..🥰🌿
👍 കാത്തിരുന്നു കാണാം 👍👍👍
മര്യാദ ഉള്ള എഴുത്ത് 👍 പക്ഷം ചേരാത്ത എഴുത് 👍👍👍
നന്നായിട്ടുണ്ട് 👍
Thank you..! 😊🥰🌿
Quite a comprehensive round up of the Biggest Sporting spectacle on Planet Earth after of course the OLYMPICS. Reading through Reghu Parli’s Round up leading to the Grand Finale of World Football, one should remember it is Football that is the ultimate World sport with maximum number of countries participating in it and not Cricket, which ALWAYS takes the thunder in India. It is cricketers who are considered demi gods and not footballers, even though football was part of Kerala and India much much before Cricket came on the scene. Somehow one is in passing left to think, are we giving our homage to the BRITISH RAJ, by giving so much importance, funding for training etc to cricket over Hockey & Football ? I don’t intend to stir up a hornet’s nest, but subconsciously, Isn’t it in our veins to put cricketers in a pedestal along with Bollywood stars because of our colonial past ? Just a thought 🤔
Indeed an interesting observation..! Thank you..! 🥰🌿