A Unique Multilingual Media Platform

Articles Kerala

നവതിയിലെ എം പി പരമേശ്വരനും കാലഹരണപ്പെടാത്ത ചില സ്വപ്നങ്ങളും

  • August 9, 2026
  • 1 min read
നവതിയിലെ എം പി പരമേശ്വരനും കാലഹരണപ്പെടാത്ത ചില സ്വപ്നങ്ങളും

ഇന്ന് ഡോ എം പി പരമേശ്വരന് തൊണ്ണൂറ്റി രണ്ടാം വയസ്സിൽ നവ മലയാളി പുരസ്‌കാരം സമർപ്പിക്കുന്നു.

മോസ്കോയിൽ നിന്ന് ആണവ ഗവേഷണത്തിൽ പി എച്ച് ഡി എടുത്ത് ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിൽ ശാസ്ത്രജ്ഞനായി പ്രവർത്തിച്ച ഒരു വ്യക്തി ഇപ്പോൾ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ മുഴുവൻ സമയ പ്രവർത്തകനായി വന്നിരിക്കുന്നു.

“അതാ, ആ ലുങ്കിയുമുടുത്ത് ബനിയനുമിട്ട് അവിടെയിരുന്ന് പുസ്തകം പാക്ക് ചെയ്യുന്ന കുറിയ മനുഷ്യനില്ലേ? അതാണ് ഡോ എം പി പരമേശ്വരൻ.”

എം. പി. പരമേശ്വരൻ.

ഒരു അഞ്ച് ദശകം മുൻപുള്ള ഒരു കാഴ്ചയാണ് .

ഇടതുപക്ഷ ആശയത്തോട് അടുപ്പമുള്ള ആരെയും ഡോ എം പി പരമേശ്വരനിലേക്ക് ആകർഷിക്കാൻ അക്കാലത്ത് ഈ കാഴ്ച്ച മാത്രം മതിയായിരുന്നു.

എൺപതുകളുടെ തുടക്കത്തിൽ തിരുവനന്തപുരത്തെ വിവിധ പ്രൊഫഷണൽ കോഴ്സുകളിൽ പഠിച്ചിരുന്ന ഞങ്ങളുടെ തലമുറയെ ഇത്രത്തോളം സ്വാധീനിച്ച മറ്റൊരു വ്യക്തിയില്ല എന്നുതന്നെ പറയാം.

മാത്രമല്ല, താൻ ജീവിച്ച കാലഘട്ടത്തിലെ  ഏറ്റവും ഉജ്ജ്വലമായ വ്യക്തിത്വങ്ങളെയാണ് എം പി തന്നിലേക്ക് ആകർഷിച്ചത്.  അവർക്കൊപ്പം പുതിയ തലമുറയിലെ ഏറ്റവും സജീവമായ യുവതയും ഈ സംഘത്തിലേക്ക് വന്നു 

ഇവരിൽ ശാസ്ത്രജ്ഞരും കലാകാരന്മാരും ഡോക്ടർമാരും തൊഴിലാളികളും വിദ്യാർത്ഥികളും ഉണ്ടായിരുന്നു. വൈവിധ്യമാർന്ന ഈ സംഘത്തിന് നടുവിൽ  ഒരു കുഞ്ഞു മനുഷ്യനെപ്പോലെ എം പി ഇരുന്നു.

ആരായിരുന്നു ഡോ എം പി പരമേശ്വരൻ?

1935 ജനുവരി 18 നാണ് എം പിയുടെ ജനനം.

തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ബിരുദമെടുത്ത ശേഷം എം പി മോസ്കൊ പവർ ഇന്സ്ടിട്യൂട്ടിൽ നിന്ന് ആണവശാസ്ത്രത്തിൽ പി എച് ഡി എടുത്തു. 1957 ൽ ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിൽ സയന്റിസ്റ്റ് ആയി ചേർന്നു. 1975 മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) യിൽ മുഴുവൻ സമയ പ്രവർത്തകനായി.

തുടക്കത്തിൽ ചിന്ത പ്രസിദ്ധീകരണ സമിതിയിലാണ് എം പി പ്രവർത്തിച്ചത്. കുറച്ചുകാലം ഭാഷാ ഇൻസ്റ്റിട്യൂട്ടിലും. മാർക്സിസത്തിന്റെ അടിസ്ഥാന പാഠങ്ങൾ പഠിപ്പിക്കുന്ന ചെറിയ പുസ്തകങ്ങളാണ് എം പി അക്കാലത്ത് പ്രസിദ്ധീകരിച്ചത്. എന്താണ് വൈരുധ്യാത്മക ഭൗതിക വാദം എന്നൊക്കെ ഗഹനമായി തോന്നുന്ന വിഷയങ്ങൾ എം പി വളരെ ലളിതമായി വിവരിച്ചുകൊടുത്തു.

എന്നാൽ ഒരു ഘട്ടത്തിൽ എം പി തന്റെ പ്രധാന പ്രവർത്തന മേഖലയായി കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൽ എത്തി. എന്തുകൊണ്ടാണ് വരേണ്യ അക്കാദമിക് മേഖലയിൽ നിന്ന് എം പി പുറത്തേക്ക് വന്നത്?

താൻ പഠിക്കുകയും പ്രവർത്തിക്കുകയും ചെയ്ത ശാസ്ത്ര മേഖലകളുടെ സാമൂഹികവും മാനവികവുമായ മാനങ്ങൾ ഒരു മാർക്സിസ്റ്റ് എന്ന നിലയ്ക്ക് എം പിയെ ഉത്ക്കണ്ഠപ്പെടുത്തിയിരിക്കണം. ആറ്റം ബോംബുണ്ടാക്കിയ നടുക്കത്തിൽ നിന്ന് പുലർത്തുവരാത്ത ഒരു തലമുറയായിരുന്നു അവരുടേത്.

അപ്പോഴാണ് എന്തിനാണ് ശാസ്ത്രം എന്ന അടിസ്ഥാന ചോദ്യം എം പി ഉയർത്തുന്നതും ശാസ്ത്രം സാമൂഹിക വിപ്ലവത്തിനായിരിക്കണം എന്ന ഉത്തരത്തിൽ എത്തുന്നതും. പരിഷത്തിന്റെ ജനകീയ പ്രസ്ഥാനമായുള്ള പരിവർത്തനത്തിലും എം പിക്ക് പ്രധാന പങ്കുണ്ട്. ശാസ്ത്ര പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന സംഘടന എന്ന നിലക്കാണ് ശാസ്ത്ര സാഹിത്യ പരിഷത് പ്രവർത്തനം ആരംഭിക്കുന്നത്. കേരളം മുഴുവൻ ശാസ്ത്ര ക്ലാസുകൾ എന്നത് ഈ  ആശയത്തിന്റെ  തുടർച്ചയായിരുന്നു. പിന്നീടാണ്  ശാസ്ത്ര സാംസ്കാരിക ജാഥയും ശാസ്ത്ര കലാജാഥയും വരുന്നത്. ശാസ്ത്ര പ്രചാരണത്തിനായി ശാസ്ത്രം ഉപയോഗിക്കുന്നതിന്റെ ലോകം കണ്ടതിൽ വച്ച് ഏറ്റവും വിപുലമായ ആവിഷ്ക്കാരമാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത് രൂപപ്പെടുത്തിയത്.

എൺപതുകളുടെ തുടക്കത്തിലാണ് എം പി ഗ്രാമശാസ്ത്ര സമിതി, ഗ്രാമശാസ്ത്രം, വികേന്ദ്രീകരണം എന്നീ ആശയങ്ങൾക്ക് പ്രാധാന്യം നൽകി തുടങ്ങുന്നത്. അതോടൊപ്പം നാടിന് ചേർന്ന സാങ്കേതിക വിദ്യ, ഇന്റർമീഡിയറ്റ് ടെക്നോളജി തുടങ്ങിയ ആശയങ്ങൾ എം പി മുന്നോട്ട് വച്ചു. ഇതിന്റെ ഭാഗമായാണ് പുകയില്ലാത്ത അടുപ്പ് രൂപപ്പെടുന്നത്. വലിയൊരു ശതമാനം വീടുകളിലും വിറകടുപ്പ് ഉപയോഗിക്കപ്പെട്ടിരുന്ന അക്കാലത്ത് ഈ ഡിസൈൻ വലിയ മാറ്റമാണ് സൃഷ്ടിച്ചത്.

എം പി ആശയങ്ങളുടെ ഒരു പ്രവാഹമാണ്. അത് എല്ലാ മേഖലകളിലും നിറഞ്ഞുനിൽക്കും. ശാസ്ത്രം മാത്രമല്ല, വിദ്യാഭ്യാസം, വികസനം, ആരോഗ്യം, കൃഷി, സിനിമ, എന്നുവേണ്ട എല്ലാ കാര്യങ്ങളിലും എം പിക്ക് വ്യത്യസ്തമായ ഒരു ചിന്തയും പദ്ധതിയുമുണ്ട് . ഇത്തരത്തിലുള്ള മറ്റ് ചിന്തകരിൽ നിന്ന് എം പിയെ വ്യത്യസ്തനാക്കുന്നത് ഈ പദ്ധതികൾ പ്രാവർത്തികമാക്കാൻ എം പിക്കുള്ള മിടുക്കാണ്.

ഒറ്റ വർഷം കൊണ്ട് കേരളത്തെ നമുക്ക് സമ്പൂർണ സാക്ഷരമാക്കാം, എം പി പറയുന്നു. നടക്കാത്ത പദ്ധതി, എല്ലാവരും എതിർക്കുന്നു.

എം പി മുന്നിട്ടിറങ്ങുന്നു, പിന്നീട് കണ്ടത് ചരിത്രം 

1984 ലെ ഭോപ്പാൽ ദുരന്തത്തിന് ശേഷം ഭോപ്പാലിലേക്ക് പോയ സയൻസ് ട്രെയിൻ വ്യവസായത്തെയും പരിസ്ഥിതിയെയും മുതലാളിത്തത്തിന്റെ ലാഭാർത്ഥിയേയും പുതിയൊരു വെളിച്ചത്തിൽ അവതരിപ്പിച്ചു. 

1983, ഭോപ്പാൽ ദുരന്തത്തിന് ശേഷം തിരുവനന്തപുരത്ത് നിന്ന് ഭോപ്പാലിലേക്ക് ആയിരം ശാസ്ത്ര പ്രവർത്തകർ സഞ്ചരിക്കുന്ന ഒരു സയൻസ് ട്രെയിൻ സഞ്ചരിക്കുന്നു. ട്രെയിൻ മുഴുവൻ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവർത്തകരാണ്. സയൻസ് ട്രെയിൻ എന്നത്  എം പി യുടെ ആശയമാണ്. ഭോപ്പാലിൽ നടന്നത് വെറും ദുരന്തമല്ല കൂട്ടക്കൊല ആയിരുന്നു എന്നാണ് പരിഷത് അന്ന് വാദിച്ചത്. ഈ ആശയം ഇന്ത്യ മുഴുവൻ പ്രചരിപ്പിക്കാനാണ് പരിഷത് സയൻസ് ട്രെയിൻ സംഘടിപ്പിച്ചത്. കെ എൻ രാജ് കൂടി പങ്കെടുത്ത ചടങ്ങിൽ ഈ കെ നായനാർ  ആണ് ട്രെയിനിന് പച്ചക്കൊടി കാട്ടിയത്. ലോകം മുഴുവൻ ശ്രദ്ധിച്ച ഒരു ട്രെയിൻ യാത്ര.

ഭോപ്പാൽ വാതക ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ദൃശ്യം.

ആ യാത്ര പോലും ഞങ്ങൾക്ക് വലിയൊരു പഠനയാത്ര ആയിരുന്നു.

“എം പീ..ആയിരം പേർക്ക് മൂന്ന് ദിവസം നാരങ്ങാവെള്ളം ഉണ്ടാക്കിയതിന്റെ ബാക്കി നാരങ്ങയുടെ തൊണ്ട് ബാക്കിയുണ്ട്. അതിനി എന്തുചെയ്യും?”

ചോദിക്കുന്നത് സി കെ ജി ആണ്.

“ബാക്കി തൊണ്ട് നമുക്ക് നാരങ്ങാ അച്ചാറാക്കാം.” എം പിയുടെ മറുപടി ഉടൻ വരുന്നു.

യാത്രികർക്ക് കൊടുത്ത നാരങ്ങാവെള്ളത്തിന്റെ ബാക്കി വന്ന നാരങ്ങാ വച്ച് സി കെ ജിയും സഹപ്രവർത്തകരും ചേർന്ന് ഭരണികൾ നിറച്ച് അച്ചാറുണ്ടാക്കി.

ഈ കഥ പറഞ്ഞത്  സി. കെ ഗോപാലകൃഷ്ണൻ (സി. കെ . ജി) തന്നെയാണ്. ബുദ്ധന്റെ കഥകളിൽ കേൾക്കുന്ന മിതവ്യയത്തിന്റെ ബാലപാഠങ്ങളാണ് ഇവിടെ താൻ പഠിച്ചതെന്നും പിന്നീട് ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിച്ചതെന്നും അധ്യാപകനായ സി കെ ജി പറയുന്നു.

അസാധ്യം എന്ന് നമ്മൾ കരുതുന്ന കാര്യങ്ങൾ സ്വപ്നം കാണാൻ മാത്രമല്ല അത് നടപ്പിൽ വരുത്താനുമുള്ള കഴിവ് എം പി തെളിയിച്ചിട്ടുണ്ട്. കേരളത്തിലെ സമ്പൂർണ സാക്ഷരത യജ്ഞവും ഭാരത് ഗ്യാൻ വിഗ്യാൻ സമിതിയും ഭോപ്പാലിലേക്കുള്ള സയൻസ് ട്രെയിനുമൊക്കെ ചില ഉദാഹരണങ്ങൾ മാത്രം. 

സി പി എമ്മിന്റെ പ്രാഥമിക സൈദ്ധാന്തിക പഠനങ്ങളുടെ ഭാഗമായി വൈരുദ്ധ്യാത്മക ഭൗതിക വാദം എന്ന പുസ്തകം എം പിയാണ് എഴുതുന്നത്. സ്വാഭാവികമായും തന്റെ പ്രവർത്തന മേഖലയായ ശാസ്ത്രത്തിന്റെ സിദ്ധാന്തവും പ്രയോഗവും വൈരുധ്യാത്മകമായി പഠിച്ച എം പി പരീക്ഷണശാലയ്ക്ക് പുറത്തും ശാസ്ത്രജ്ഞർക്ക് ചെയ്യാൻ പണിയുണ്ട് എന്ന് കണ്ടെത്തി. അങ്ങനെയാണ് പരിഷത്തിന്റെ പ്രകൃതി ശാസ്ത്രം സമൂഹം ക്ലാസുകൾ കേരളം മുഴുവൻ നടക്കുന്നത്. 

വൈരുദ്ധ്യാത്മക ഭൗതിക വാദം.

കേരളം സമ്പൂർണ സാക്ഷരമാകുന്നതും അതിന്റെ തുടർച്ചയായുള്ള ജനകീയാസൂത്രണവും കേരളത്തിൽ എം പിയുടെ ചിന്തയുടെ തുടർച്ചയായി കാണാം. സമ്പൂർണ സാക്ഷരത, വികേന്ദ്രീകൃത ആസൂത്രണം തുടങ്ങിയ വമ്പിച്ച ജനകീയ പങ്കാളിത്തത്തിലൂടെ വിജയകരമായി നടപ്പാക്കിയ പരിപാടികളിൽ എംപി ക്കുള്ള പങ്ക് അവഗണിക്കാനാവില്ല.

സാക്ഷരത എന്ന ആശയം പിന്നീട്  ഭാരത് ഗ്യാൻ വിഗ്യാൻ സമിതി എന്ന നിലക്ക് ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും എത്തി. അക്ഷര സാക്ഷരത രാഷ്ട്രീയ സാക്ഷരതയുടെ തുടക്കമാണ് എന്ന് എം പിക്ക് കൃത്യമായി അറിയാമായിരുന്നു.

മാർക്സിസത്തിൽ നിന്ന് എം പി അകന്നുപോയില്ല. എന്നാൽ എം പി സ്വന്തം രീതിയിൽ മാർക്സിസത്തെ വ്യാഖ്യാനിച്ചു. സോവിയറ്റ് ലോകത്തിന്റെ തകർച്ചയ്ക്ക് ശേഷം ജനാധിപത്യം എന്ന ആശയത്തിലായിരുന്നു എം പിയുടെ ഊന്നൽ. അങ്ങനെയാണ് പിന്നീട് വിവാദമായി മാറുന്ന നാലാം ലോകം ഉണ്ടാകുന്നത്. ഇതിന്റെ തുടർച്ചയായി എം പിയെ സി പി എം സംഘടനയിൽ നിന്ന് പുറത്താക്കി. എന്നാൽ തന്റെ പ്രവർത്തന മേഖലയിൽ നിന്ന് എം പി പിന്മാറിയില്ല. കലഹരണപ്പെടാത്ത സ്വപ്‌നങ്ങൾ എന്ന പേരിൽ എം പി എഴുതിയ ആത്മകഥ സൈദ്ധാന്തികവും സംഘടനാപരവും വ്യക്തിപരവുമായുള്ള ഈ പരിവർത്തനം മനോഹരമായി രേഖപ്പെടുത്തുന്നുണ്ട്.

കാൾ മാക്സ്.

അടിസ്ഥാനപരമായി ഒരു മാർക്സിസ്റ്റ് ആയ എം പി താൻ ഉന്നയിക്കുന്ന പ്രശ്നങ്ങൾ ഇടതുപക്ഷം മനസിലാക്കിയില്ല എന്ന് ഖേദിക്കുന്നു. വ്യവസായങ്ങളെ കൃഷിയുമായി കൂട്ടിയിണക്കി ഗ്രാമങ്ങളിലേക്ക് പുനർവിന്യസിക്കുക, നഗര ജനതയെ ഗ്രാമങ്ങളിലേക്ക് പുനരധിവസിപ്പിക്കുക, ജനസാന്ദ്രത ഒരുപോലെയാക്കുക എന്നതൊക്കെ മാർക്‌സും ഏംഗേൽസും തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നതാണ്. എന്നാൽ കേന്ദ്രീകൃതമായ സോഷ്യലിസ്റ്റ് ഭരണകൂടത്തിന് കീഴിൽ ഇത് അസാധ്യമായിരുന്നു. അങ്ങനെ ഉണ്ടായ അമിത നഗരവത്ക്കരണം അസ്ഥിരമായ ഒരു സമൂഹത്തിലേക്കാണ് നയിച്ചത്, എം പി വാദിക്കുന്നു.

പുതിയ ഗ്രാമത്തിൽ നിന്ന് പുതിയ ലോകത്തിലേക്ക് എന്നതാണ് എം പിയുടെ ഏറ്റവും പുതിയ പുസ്തകം. കാലങ്ങളായി എം പി പറയുന്ന വികസന ദർശനം തന്നെയാണ് ഇതിലും ഉൾക്കൊള്ളിച്ചിരിക്കുന്നത്. കേരളത്തെ സംബന്ധിച്ച് ഗ്രാഗര സമ്പത് വ്യവസ്ഥ എന്ന സങ്കല്പനം ഏറ്റവും ഊന്നിപ്പറഞ്ഞത് എം പിയാണ്. എന്നാൽ വികേന്ദ്രീകരണത്തിലും ചെറിയ സാങ്കേതിക വിദ്യകളിലും പരന്നു വളരുന്ന നാഗരികതയിലുമാണ് എം പിയുടെ ഊന്നൽ.

പുതിയ ഗ്രാമത്തിൽ നിന്ന് പുതിയ ലോകത്തിലേക്ക്

അൻപത് വർഷം മുൻപ് തന്നെ ഇക്കാര്യം ലോകം ശ്രദ്ധിച്ചിരുന്നു. അറുപതുകളുടെ അവസാനം Small is beautiful എന്ന് ഷുമാക്കർ എഴുതി. വളർച്ചക്ക് പരിധിയുണ്ട് എന്ന് ക്ലബ് ഓഫ് റോം പ്രവചിച്ചു.


സ്റ്റോക്ക്ഹോമിൽ ലോകരാജ്യങ്ങളുടെ തലവന്മാർ ഒത്തുകൂടി ഭൂമിയുടെ ഭാവിയെക്കുറിച്ച് ചിന്തിച്ചു. നിലനിൽക്കുന്ന ഉത്പാദന രീതികളും ഉത്പാദന സംവിധാനങ്ങളും പൂർണമായും പുനർവിചിന്തനം നടത്തണം എന്നതായിരുന്നു അന്നത്തെ തീരുമാനം. എന്നാൽ നിയോ ലിബറലിസം ലോക സാമ്പത്തിക വ്യവസ്ഥയിൽ പിടിമുറുക്കിയതോടെ സുസ്ഥിരവും ജനകീയവും പങ്കാളിത്തപരവുമായ ബദൽ നിർദേശങ്ങൾ വിസ്മൃതമായി.


എന്നാൽ ഇന്ന് ആഗോളവത്ക്കരണത്തിന്റെ തുടക്കത്തിൽ ഇന്ത്യയിലെ ഇടതുപക്ഷം ആവശ്യപ്പെട്ടതുപോലെ സ്വന്തം സാമ്പത്തിക വ്യവസ്ഥയുടെ സ്വാശ്രയത്വത്തെക്കുറിച്ചാണ് ഇപ്പോൾ വികസിത രാജ്യങ്ങൾ പോലും ചിന്തിക്കുന്നത്. എങ്ങനെയാണ് പുതിയ ഗ്രാമങ്ങളുടെ സൃഷ്ടിയിലൂടെ പുതിയ ലോകം കണ്ടെത്താം എന്നാണ് ഡോ എം പി പരമേശ്വരൻ ചിന്തിക്കുന്നത്.

Small should become powerful.. Not just beautiful  എന്ന ആശയം എം പി അവതരിപ്പിക്കുന്നു.

ആത്യന്തികമായി സ്വയം സമ്പൂർണ ഗ്രാഗരങ്ങളുടെ ( ഗ്രാമം + നഗരം Rurban) ഒരു റിപ്പബ്ലിക് ആയിരിക്കണം ഭാവി ലോകം എന്ന ആശയം. ഗാന്ധിയൻ, മാർക്സിയൻ ആശയങ്ങളെ കണ്ണിചേർക്കാൻ കഴിയും എന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം.. 

ഗാന്ധിജിയുടെ ഗ്രാമസ്വരാജ് എന്ന ആശയവും മാർക്സിന്റെ വികേന്ദ്രീകരണ സങ്കൽപ്പവും തമ്മിലുള്ള സാമന്വയം സാധ്യമാണ് എന്ന് എം പി വാദിക്കുന്നു. ഇന്നത്തെ മഹാ സംഘർഷങ്ങളെ വെല്ലുവിളിച്ചു  മുന്നോട്ടു കുതിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്ന ആർക്കും ഈ ചിന്ത അവഗണിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.

ഈ പശ്ചാത്തലത്തിലാണ് പുതിയ ഗ്രാമത്തിൽ നിന്ന് പുതിയ ലോകത്തിലേക്ക് എന്ന ചിന്ത എം പി അവതരിപ്പിക്കുന്നത്. അടുത്ത തലമുറ വലിയ തോതിൽ പാരിസ്ഥിതികവും സാംസ്കാരികവുമായ കുഴപ്പങ്ങളിലേക്ക് ചെന്നുചേരുമെന്നും പ്രകൃതി ക്ഷോഭവും ഉത്പാദന മാന്ദ്യവും കഠിനമാകും എന്നും എം പി പറയുന്നു. ഉത്പാദനം എന്നതിലല്ല മാനവസന്തുഷ്ടി എന്നതിലായിരിക്കണം ഊന്നൽ എന്നതാണ് അദ്ദേഹത്തിന്റെ വാദം.

എം പി പരമേശ്വരൻ മാധവ് ഗാഡ്‌ഗലിനൊപ്പം

ഇന്നത്തെ ലോകാവസ്ഥയും “വികസന ഗതിയും ” അങ്ങേ അറ്റം നാശോന്മുഖം ആണ്. സുസ്ഥിരമേ അല്ല.. എം പി ഉറച്ച് വിശ്വസിക്കുന്നു.

കേരളത്തെ ഈ ദിശയിൽ മുന്നോട്ടുകൊണ്ടുപോകാനുള്ള പ്രായോഗിക പദ്ധതി എം പി അവതരിപ്പിക്കുന്നു. അതിൽ കേര സൗഭാഗ്യ എന്ന പദ്ധതി എങ്ങനെയാണ് വിശകലനം ചെയ്തിരിക്കുന്നത് എന്നുനോക്കാം.

എം പി യുടെ കണക്കുകൾ ശ്രദ്ധിക്കുക:

ഒരു ശരാശരി പഞ്ചായത്തിൽ 650 ഹെക്ടറിൽ തെങ്ങുകൃഷി ഉണ്ടാവും.

ഒരു ഹെക്ടറിൽ 200 തെങ്ങ് 

ഒരു തെങ്ങിൽ നിന്ന് ഒരു  വർഷം ശരാശരി 40 തേങ്ങ എന്ന കണക്കിൽ പ്രതിവർഷം 52 ലക്ഷം തേങ്ങാ 

ഒരു തേങ്ങക്ക് 20 രൂപ എന്ന് കൂട്ടിയാൽ 1040 ലക്ഷം രൂപ 

ഇതാണ് ഇപ്പോഴത്തെ അവസ്ഥ 

എന്താണ് ഇവിടുത്തെ പ്രശ്നം?

കേരളത്തിലെ നാളികേര ഉത്പാദനം ദേശീയ ശരാശരിയുടെ മൂന്നിൽ ഒന്നാണ്. അതായത് പുറത്തുനിന്നുള്ള യാതൊരു ഇൻപുട്ടുമില്ലാതെ ഈ ഉത്പാദനം ഇരട്ടിയാക്കാം.

അതായത് ഇപ്പോഴുള്ള 1040 ലക്ഷം ഏകദേശം 2000 ലക്ഷമാക്കാം എന്ന് എം പി പറയുന്നു. അതിനൊപ്പം തടിയിൽ നിന്നും തൊണ്ടിൽ നിന്നും നീരയിലൂടെയും മൊത്തം സമ്പത് വ്യവസ്ഥ ഒരു പഞ്ചായത്തിൽ തെങ്ങിൽ നിന്ന് മാത്രം 3000  ലക്ഷം ആക്കാം.

ഇവിടെ ഒരു പഞ്ചായത്തിൽ എത്ര മാത്രം പുതിയ ജോലികളാണ് ഉണ്ടാവുന്നത് എന്ന് നോക്കു 

ഈ പദ്ധതി പൂർണമായും എം പി അവതരിപ്പിച്ചിട്ടുണ്ട്. 

ഇതോടൊപ്പം ക്ഷീര സൗഭാഗ്യ, അന്ന സൗഭാഗ്യ, ഹരിത സൗഭാഗ്യ, ഫല സൗഭാഗ്യ, മാംസ സൗഭാഗ്യ, മത്സ്യ സൗഭാഗ്യ, മാലിന്യ സൗഭാഗ്യ, ഊർജ സൗഭാഗ്യ എന്നിങ്ങനെ ഒരു ഗ്രാമത്തിന്റെ സർവതല സ്പർശിയായ ഒരു വികസന ചിത്രം എം പി അവതരിപ്പിക്കുന്നു.

പുതിയ ലോകത്തിന്റെ സാങ്കേതിക വിദ്യകളെയും ഇത്തരത്തിൽ ഈ പദ്ധതികളുമായി ഇണക്കാം എന്ന് എം പി പറയുന്നു.

ട്രംപ് ലോക മുതലാളിത്തത്തിന്റെ മുകളിൽ വന്നതോടെ There is No Alternative എന്ന താച്ചറമ്മയുടെ ഉദീരണവും ചരിത്രം അവസാനിച്ചു എന്ന ഫുകുയാമയുടെ പ്രവചനവും ആരും ഗൗരവത്തിൽ എടുക്കാതായി.

എന്നാൽ ഭാവിയെക്കുറിച്ച് അസാധ്യം എന്ന് തോന്നുന്ന വിധത്തിൽ ചിന്തിക്കാൻ ശ്രമിക്കുന്ന ആളുകളെ അപൂർവമായി മാത്രമേ കാണുന്നുള്ളൂ.

തൊണ്ണൂറാം വയസ്സിൽ ഈ ചിന്തകളെ പത്ത് പുസ്തകങ്ങൾ ആക്കി പകർത്താൻ എം പിക്ക് കഴിഞ്ഞു.

ലോകമാകെ രാഷ്ട്രീയത്തിൽ വലിയ മാറ്റം വരുന്ന കാലമാണ്. വലതുപക്ഷ ചിന്തകൾ പിടിമുറുക്കുന്നു. പരമ്പരാഗത ഇടത് രാഷ്ട്രീയം ക്ഷീണിക്കുന്നു. സാങ്കേതിക വിദ്യകൾ രാഷ്ട്രീയത്തിൽ നിർണായകമായ സ്വാധീനം ചെലുത്തുന്നു. ഗ്ലോബൽ ഫിനാൻസ് മുതലാളിത്തത്തിന്റെ രൂപം മാറ്റുന്നു. ഇവിടെ എന്താവണം മാനവികമായ ഇടത് പുരോഗമന രാഷ്ട്രീയം എന്ന് ചിന്തിക്കുന്നവർ തീർച്ചയായും എം പിയെ ഗൗരവത്തോടെ കാണുന്ന കാലം വരും. 

എം പിയോട് നമുക്ക് വിയോജിക്കാം. ശക്തമായി അഭിപ്രായം പറയാം. 

എം പിയുടേത് ഒരു ഉട്ടോപ്യൻ ചിന്തയാണോ? എങ്കിൽ ഇവിടെ അവതരിപ്പിച്ച കണക്കുകളോട് നമ്മൾ എങ്ങനെ പ്രതികരിക്കും?

എം പിയുമായി സർഗാത്മകമായ സംവാദത്തിൽ ഏർപ്പെടുന്നതാണ് ഈ തൊണ്ണൂറാം വയസ്സിലും കർമ്മനിരതനായിരിക്കുന്ന എം പിയോട് ചെയ്യാവുന്ന ഏറ്റവും വലിയ ബഹുമാനം.

About Author

ജി. സാജൻ

അറിയപ്പെടുന്ന എഴുത്തുകാരനും സാമൂഹിക നിരീക്ഷകനും. ദീർഘകാലം തിരുവനന്തപുരം ദൂരദർശനിൽ കാർഷിക വിഭാഗത്തിന്റെ പ്രൊഡ്യൂസർ ആയിരുന്ന ജി സാജൻ വികസനോന്മുഖ മാധ്യമ രംഗത്തു് നിർണായകമായ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. ‘നൂറുമേനിയുടെ കൊയ്ത്തുകാർ’ എന്ന പരമ്പര കാർഷിക പരിപാടികളിൽ പുതിയ പാത തുറന്നു. കേരളത്തിലെ ഏറ്റവും നല്ല പഞ്ചായത്തിനെ തിരഞ്ഞെടുക്കാനുള്ള സോഷ്യൽ റിയാലിറ്റി ഷോ ആയ ‘ഗ്രീൻ കേരള എക്സ്പ്രസ്’ ഏറ്റവും നല്ല കുടുംബശ്രീ യൂണിറ്റിനെ തിരഞ്ഞെടുക്കാനുള്ള ‘ഇനി ഞങ്ങൾ പറയാം’ ഇന്ത്യയിലെ ഏറ്റവും നല്ല വനിതാ കർഷകയെ കണ്ടെത്താനുള്ള ദേശീയ റിയാലിറ്റി ഷോ എന്നിവയുടെയെല്ലാം പ്രൊഡ്യൂസർ ആയിരുന്നു. ദൂരദർശന്റെ ബാംഗ്ളൂർ, ഷില്ലോങ്, പോർട്ട് ബ്ളയർ, ഡൽഹി കേന്ദ്രങ്ങളിൽ പ്രവർത്തിച്ചു. തിരുവനന്തപുരം ദൂരദർശന്റെ പ്രോഗ്രാം മേധാവിയായി വിരമിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ലൂക്ക സയൻസ് പോർട്ടൽ എഡിറ്റോറിയൽ അംഗം ആണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x