A Unique Multilingual Media Platform

Articles Climate Development Kerala South India

ഒന്നും പഠിക്കാത്ത കേരളം

  • August 5, 2026
  • 1 min read
ഒന്നും പഠിക്കാത്ത കേരളം

ഇന്ത്യയുടെ മറ്റുഭാഗങ്ങളിൽ എന്ന പോലെ കേരളത്തിലും മഴതിമിമിർക്കുകയാണ്. ഈ കുറിപ്പ് എഴുതുമ്പോൾ 18 ജീവനുകൾ മഴയെടുത്തു കഴിഞ്ഞു.വെള്ളപ്പൊക്കം,മണ്ണിടിച്ചൽ,ലഘുവായ മേഘവിസ്ഫോടനങ്ങൾ തുടങ്ങി തു‌ടർച്ചയായ ചക്രവാതച്ചുഴികളും രൂപപ്പെടുന്നു. 2018ലെ പ്രളയത്തിൽ നിന്നും കേരളം ഒന്നും പഠിച്ചില്ലെന്ന ആരോപണത്തിന് മൂർച്ചയേറുകയാണ്. ആ ആരോപണത്തിൽ കഴമ്പുണ്ട് താനും.

കേരളം മാറി മാറി ഭരിക്കുന്ന കക്ഷികളും സംസ്ഥാന ഭരണത്തിലില്ലാതെ കോർപ്പറേഷനും മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും ഭരിക്കുന്ന പാർട്ടികൾക്കും കേരളത്തിൽ സംഭവിക്കുന്ന പ്രകൃതിദുരന്തങ്ങളെ കുറിച്ച് അശേഷം ആശങ്കയില്ലെത്തതാണ് വാസ്തവം. കേരളത്തിലെ ദുരന്തനിവാരണ അതോറിറ്റി വെള്ളാനകളുടെ കൂടാരം മാത്രമാണ്. കൂടെ അമ്പലക്കമ്മിറ്റികളും പള്ളിക്കമ്മിറ്റികളും കൂടിയായപ്പോൾ കഥ സങ്കീർണ്ണമാകുകയാണ്.

ഒരു പ്രദേശത്ത് ഒരു ദുരന്തമുണ്ടായാൽ അതിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് അതിനൊക്കെ പരിഹാരം കാണാൻ ഒരു പഞ്ചായത്ത് മെമ്പർ പോലുമില്ല. ആറന്മുളയിലേ‍ വെള്ളം കയറിയാൽ കൊല്ലത്ത് നിന്നും മൽസ്യത്തൊഴിലാളികളെ എത്തിക്കുന്ന നിറം കെട്ട കാഴ്ച ഇക്കുറിയും കേരളം കണ്ടു. മധ്യകേരളവും ഉത്തരകേരളവും വയനാടും സ്ഥിരമായി പ്രകൃതി ദുരന്തങ്ങൾ അനുഭവിക്കുന്ന സ്ഥലങ്ങളാണ്.

പക്ഷേ ഇവിടെയൊന്നും ശാസ്ത്രീയമായ രീതിയിൽ പരിഹാരം തേടാൻ കേരളത്തിൽ ആരുമില്ലെന്നതാണ് അവസ്ഥ. കേന്ദ്രത്തിൽ നിന്നും കാലാവസ്ഥാ അറിയിപ്പുകൾ സമയത്ത് ലഭിച്ചില്ലെന്ന് പറയുന്ന കേരളത്തിന്റെ മുഖ്യമന്ത്രിയുടെ അറിവില്ലായ്മ എത്ര വലുതാണ്.അക്യുവെതറും സ്കൈമറ്റും പോലുള്ള സ്വകാര്യ സ്ഥാപനങ്ങൾ വിശദമായ കാലാവസ്ഥാ വിവരങ്ങൾ മാസങ്ങൾക്ക് മുമ്പ് തന്നെ അവരുടെ വെബ്സൈറ്റുകളിൽ ലഭ്യമാക്കാറുണ്ട്.ഇത് നോക്കിയെങ്കിലും കാര്യങ്ങളെ അപഗ്രഥിക്കാനും വേണ്ട മുൻകരുതലുകളെടുക്കാനും കേരളത്തിലെ സർക്കാർ സംവിധാനങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ ഇവിടങ്ങളിൽ പണിയെടുക്കുന്ന,ഭാരിച്ച ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരെ ഉടനടി പിരിച്ചു വിടുകയാണ് വേണ്ടത്. സാമാന്യേന ചെറിയ നദികളും പുഴകളുമാണ് കേരളത്തിലൊഴുകുന്നത്.

ഈ പുഴകളിലൊക്കെ നീരൊഴുക്ക് ദിവസേനയെന്നോണം നിരീക്ഷിക്കാനും ഒരു തുള്ളി വെള്ളം കരയിൽ കയറാതെ കടലിലോ ജലസംഭരണികളിലോ എത്തിക്കാനുള്ള ശാസ്ത്രസാങ്കേതിക വിദ്യ കുറഞ്ഞ ചിലവിൽ ലോകത്ത് ലഭ്യമാണ്.പക്ഷേ അവയെ കുറിച്ചൊക്കെ പഠിക്കാനും മനസ്സിലാക്കാനും തയ്യാറുള്ള രാഷ്ട്രീയ നേതൃത്വമോ ഉദ്യോഗസ്ഥ വൃന്ദമോ കേരളത്തിന് ഇല്ലാതെ പോയി.

വെള്ളപ്പൊക്കത്തേയും മണ്ണിച്ചിലിനേയും സചിത്ര ലേഖനങ്ങളാക്കി കോളങ്ങൾ നിറയ്ക്കുന്ന മലയാളത്തിലെ പത്രമാധ്യമങ്ങളുടെ നിലവാരം പറയുകയും വേണ്ട. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കാതെ എഡിറ്റോറിയൽ എഴുതുന്ന കൂലിയെഴുത്തുകാർ വരെ മലയാള പത്രങ്ങളിൽ വിരാജിക്കുന്നുണ്ട്. എന്താണ് ശരിയായ പ്രശ്നമെന്നും എന്താണ് ശാശ്വതമായ പരിഹാരമെന്നും സമൂഹത്തെ ബോധ്യപ്പെടുത്തുന്ന വാർത്തകളോ എഴുത്തുകളോ നമ്മുടെ മാധ്യമങ്ങളിൽ കാണാറേയില്ല.

സാധാരണ ജനത്തെ പ്രശ്നങ്ങൾ അറിയുന്നതിൽ നിന്നും ഇവർ വിലക്കുകയാണ് ചെയ്യുന്നത്.വനഭൂമി കൈയേറി പരിസ്ഥിതി നാശം സൃഷ്ടിക്കുന്ന മതസംഘടനകളുടേയും ജാതി സംഘടനകളുടേയും കള്ളത്തരങ്ങൾ പൊളിച്ചു കാണിക്കാൻ ബാധ്യതയുള്ളവരാണ് പത്രങ്ങളും മാധ്യമങ്ങളും.കാട്ടിൽ നടക്കുന്നതൊക്കെ നാട്ടിൽ പ്രതിഫലിക്കുമെന്ന് വെറുതെ പറഞ്ഞുപോയാൽ പോര.അതിനെ ശാസ്ത്രീയമായി അപഗ്രഥിച്ച് സാധാരണക്കാരന് മനസ്സലാക്കി കൊടുക്കാൻ വർത്തമാനപത്രങ്ങൾക്ക് ആകണം.വെള്ളക്കെട്ടിൽ മരിച്ചു വീണവരുടെ കഥനകഥകളും സചിത്ര റിപ്പോർട്ടുകളും കൊടുത്തത് കൊണ്ട് ഇത് നടക്കില്ല.

കാലാവസ്ഥാ വ്യതിയാനങ്ങൾ വരുംകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയായി മാറുമെന്ന് അറിയാത്തവരല്ല കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങൾ.പക്ഷേ ഇതവരുടെ പൊളിറ്റിക്കൽ അജണ്ടയിൽ വരാത്തത് വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ നിർണ്ണായക സ്വാധീനത്തെ പേടിച്ചിട്ടാണ്.വാസ്തവത്തിൽ അങ്ങനെ പേടിച്ചതു കൊണ്ട് യാതൊരു കാര്യവുമില്ല.പരിസ്ഥിതിയുടെ രാഷ്ട്രീയം ചർച്ച ചെയ്യാതെ പോകുന്നത് വളരെ മനപ്പൂർവ്വമാണ്. അത്തരത്തിൽ ഒരു ചർച്ച ഉയർന്നു വന്നാൽ കേരളത്തിലെ സംഘടിത മതങ്ങൾ വിചാരണ ചെയ്യപ്പെടും.കടലും മലയും ചൂഷണത്തിന് ഇരയാകുമ്പോഴാണ് ജലം നാട്ടിലേക്കും കടൽ കരയിലേക്കും കയറുന്നത്. ജലം ഒലിച്ച് പോകേണ്ട ചെറിയ തോടുകൾ പോലും ഭുമാഫിയയ്ക്ക് തീറെഴുതുകയാണ് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും ചെയ്തു വരുന്നത്. അതിൽ നിന്നും ലഭിക്കുന്ന പിച്ചക്കാശ് കൊണ്ട് നിർമ്മിക്കപ്പെടുന്ന സാമ്രാജ്യങ്ങളെ ഇതേ ജലവും കടലും തന്നെ വിഴുങ്ങുന്ന കാലമാണ് ഇപ്പോൾ കേരളത്തിൽ.

കായൽത്തീര റിസോർട്ടുകളും പരിസ്ഥിതി ലോല പ്രദേഷങ്ങളെ ഇടിച്ചു നിരത്തി കെട്ടിപ്പൊക്കുന്ന വൻകിട ഹോട്ടലുകളും യഥാർത്ഥത്തിൽ ജീവനു വില പറയുകയാണ് ചെയ്യുന്നത്.റെസ്പോൺസിബിൾ ടൂറിസം എന്നത് കടൽത്തീരത്തെ പ്ളാസ്റ്റിക് വാരലും കായൽത്തീരത്തെ കയർ തൊഴിലാളിയെ എക്സിബിറ്റ് പീസാക്കുകയും ചെയ്യലല്ല.സ്ഥിരമായ പാരിസ്ഥിതിക ദുരന്തങ്ങൾ അത്യാവശ്യമാണെന്ന് കരുതുന്ന കോൺട്രാക്‌റ്റേഴിസിനെ മാറ്റി നിറുത്തി ശരിയായ സമീപനങ്ങൾ സ്വീകരിക്കാൻ തയ്യാറായില്ലെങ്കിൽ ഇത്ത്രം ദുരിതങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കും.

കേരളത്തിലെ മറ്റൊരു കൂട്ടം പേർ വളരെ അപകടകാരികളാകുന്ന കാഴ്ചയ്ക്കും ഇക്കഴിഞ്ഞ ദിവസങ്ങൾ സാക്ഷിയായി. ഒരു കാലത്ത് സമൂഹം ഏറ്റവും അധികം ബഹുമാനം നൽകിയിരുന്ന അധ്യാപക സമൂഹമാണ് ഇപ്പോൾ ക്രമിനലുകളുടെ ആധിക്യത്താൽ വീർപ്പുമുട്ടുന്നത്. വടകരയിലെ ഒരു സ്കൂളിലെ മൂന്ന് അധ്യാപികമാരാണ് രാസലഹരി കച്ചവടത്തിന് പോലീസ് പിടിയിലായിരിക്കുന്നത്. കോടി കണക്കിന് രൂപയുടെ മയക്കുമരുന്നു കച്ചവടമാണ് ഇവരിലൂടെ നടന്നിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ വാർത്ത കേട്ടിരിക്കുമ്പോഴാണ് സ്വകാര്യ സ്കൂളുകളെ പ്രകീർത്തിച്ചു കൊണ്ട് തുടർച്ചയായി സമൂഹമാധ്യമങ്ങളിൽ റീൽസുകൾ പോസ്റ്റ് ചെയ്തതിന് തെലുങ്കാനയിലെ ഖമ്മം ജില്ലയിലെ മാമല്ലഗുഡം സർക്കാർ സ്കൂളിലെ ഇംഗ്ളീഷ് അധ്യാപിക രാജിവച്ച വിവരം വരുന്നത്.ഒരിടത്ത് മയക്കുമരുന്ന് കച്ചവടമെങ്കിൽ മറുവശത്ത് റീൽസു കച്ചവടം. സ്വകാര്യ സ്കൂൾ ലോബിയിൽ നിന്നും ലക്ഷങ്ങൾ കൈപ്പറ്റിയാണത്രെ ഈ അധ്യാപിക ഈ വേണ്ടാതീനം മുഴുവൻ ചെയ്തു കൂട്ടിയത്. മുണ്ടശ്ശേരിയുടെ കാലത്ത് വിദ്യാഭ്യാസ ബിൽ കൊണ്ടു വന്നത് അന്നത്തെ അധ്യാപകരുടെ യാതനാപൂർണ്ണമായ ജീവിതത്തിന് കൈവിളക്കാകാനായിരുന്നു.

രാജിയെക്കുറിച്ചുള്ള ഗൗതമിയുടെ റീലിൽ നിന്നുള്ള ദൃശ്യം. (Source: Instagram/@gouthamirathode)

ഇന്നത്തെ അധ്യാപക സമൂഹത്തിന് സാമാന്യം നല്ല ശമ്പളം ലഭിച്ചിട്ടും പണത്തോടുള്ള ആർത്തി തീരാത്തത് ഒരു സിസ്റ്റത്തിന്റെ തകരാറാകാനെ തരമുള്ളൂ. അധ്യാപനം കേവലം ഒരു ഉപജീവനമാർഗ്ഗമായി കാണുന്നവർ ആ വാക്കിന് യോജ്യരല്ലെന്നത് ഒരു ദു:ഖസത്യമാണ്.അധ്യാപകരെ വാർത്തെടുക്കാനുള്ള സിലബസ്സുകളിൽ കാര്യമായ പൊളിച്ചെഴുത്തുകൾ ആവശ്യമായിരിക്കുന്നു.വിദ്യാഭ്യാസരീതികളിലും മാറ്റം വരണം. പാഠപുസ്തകങ്ങൾ വരണ്ട നിലങ്ങളായി മാറിയിരിക്കുന്ന കാലത്ത് അതിൽ നിന്നും കാര്യമായ എന്തെങ്കിലും അദ്ധ്യാപകരും വിദ്യാർത്ഥികളും പഠിക്കാൻ പോകുന്നില്ല.സമൂഹമാധ്യമങ്ങളുടെ സ്പർശമേൽക്കാത്ത ഒരു മനുഷ്യനും അടുത്ത കാലത്തൊന്നും ഉണ്ടാകാനും പോകുന്നില്ല.

ആ സാഹചര്യത്തിൽ അധ്യാപകരും റീൽസിൽ അഭിരമിക്കും.താഴെ വീണ പേനയുടെ ക്യാപ്പെടുക്കാൻ കുനിഞ്ഞ വിദ്യാർത്ഥിയെ തല്ലിചതച്ച അധ്യാപകനെ ക്രിമിനൽ എന്നല്ലാതെ എന്താണ് വിളിക്കാൻ കഴിയുക.ക്ളാസ്സിൽ മൊബൈൽ കൊണ്ടു പോകാനും അധ്യാപകരുടെ രീതികൾ ചിത്രീകരിക്കാനും വിദ്യാർത്ഥികൾ ഇനി മടിക്കാണിക്കില്ല.കാരണം അവർ ജെൻ-ആൽഫയാണ്.അവരെ നിയന്ത്രിക്കാൻ ആരു ശ്രമിച്ചാലും അത് നടക്കാൻ പോകുന്നില്ലെന്ന് ജന്തർമന്തറിൽ ജെൻസീ നമുക്ക് കാണിച്ചു തന്നു.മാറ്റുവിൻ ചട്ടങ്ങളെ അല്ലാത്ത പക്ഷം അവ നിങ്ങളെ മാറ്റുമെന്ന് കവി പാടിയത് ഓർക്കേണ്ട അവസരമാണിത്.

About Author

എം.കെ നാരായണ മൂർത്തി

മാധ്യമ പ്രവർത്തകൻ. Thou Newz എന്ന യൂട്യൂബ് വാർത്താ ചാനലിൻ്റെ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു. അറുപതിൽപരം രാജ്യങ്ങളിൽ യാത്ര ചെയ്ത് രാഷ്ട്രീയ - സാമുഹിക വിഷയങ്ങൾ പഠിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x