A Unique Multilingual Media Platform

Articles Cinema Kerala National Politics

‘സത്യപ്പുല്ലി’ന് വിലക്ക്: കൊൽക്കത്ത ചലച്ചിത്രമേളയിലെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം

  • September 15, 2026
  • 1 min read

ദേശീയ-അന്തർദേശീയ വേദികളിൽ ശ്രദ്ധേയമായ രാംദാസ് കടവല്ലൂർ സംവിധാനം ചെയ്ത മലയാളം ഡോക്യുമെന്ററി ‘സത്യപ്പുല്ല്: ദി മാജിക്കൽ ഗ്രാസ്’ (Sathyapullu: The Magical Grass) കൊൽക്കത്തയിൽ നടക്കുന്ന 5-ാമത് ലോക ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്നതിന് കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ (I&B Ministry) വിലക്ക്. ഫിലിം സൊസൈറ്റീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ കിഴക്കൻ മേഖല സംഘടിപ്പിച്ച അഞ്ചാമത് മേളയിലാണ് ചിത്രത്തിന് ക്ലിയറൻസ് നിഷേധിക്കപ്പെട്ടത്. സെപ്റ്റംബർ 9-ന് നടക്കേണ്ടിയിരുന്ന പ്രദർശനമാണ് അപ്രൂവൽ ലഭിക്കാത്തതിനെ തുടർന്ന് റദ്ദാക്കേണ്ടി വന്നത്.

സ്വതന്ത്ര സിനിമകൾക്ക് നേരെ ഭരണകൂടം നടത്തുന്ന അപ്രഖ്യാപിത സെൻസർഷിപ്പാണിതെന്ന് സംവിധായകനും ചലച്ചിത്ര പ്രവർത്തകരും അഭിപ്രായപ്പെടുന്നു.

 

വിലക്കല്ല, അപ്രഖ്യാപിത സെൻസർഷിപ്പ്

ഈ വിഷയത്തെ സാങ്കേതികമായ ഒരു ‘വിലക്ക്’ (Ban) എന്ന് വിളിക്കുന്നതിനോട് സംവിധായകൻ രാംദാസ് കടവല്ലൂർ യോജിക്കുന്നില്ല. മറിച്ച്, കൃത്യമായ കാരണങ്ങൾ വ്യക്തമാക്കാതെ മന്ത്രാലയം അപ്രൂവൽ അനന്തമായി നീട്ടിക്കൊണ്ടുപോകുന്ന തന്ത്രമാണ് ഇപ്പോൾ സ്വീകരിക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. “എന്തുകൊണ്ട് അനുമതി നൽകുന്നില്ല എന്ന് ജനാധിപത്യപരമായി ചോദ്യം ചെയ്യാൻ സാധിക്കാത്ത രീതിയിൽ ക്ലിയറൻസ് നൽകാതിരിക്കുകയാണ് വാർത്തവിതരണ മന്ത്രാലയം ചെയ്യുന്നത്,” അദ്ദേഹം പറഞ്ഞു. ഇത് കേവലം ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള വിലങ്ങ് മാത്രമല്ല, ഫെസ്റ്റിവൽ ജൂറി കണ്ട് അംഗീകരിച്ച ഒരു സിനിമ കാണാൻ പ്രേക്ഷകർക്കുള്ള അടിസ്ഥാന ജനാധിപത്യ അവകാശത്തിന്റെ ലംഘനം കൂടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

രാംദാസ് കടവല്ലൂർ

“ഇത് ശരിക്കും പ്രദർശന വിലക്ക് എന്നല്ല, മിനിസ്ട്രി അപ്രൂവൽ നൽകാതെ അനന്തമായി നീട്ടിക്കൊണ്ടുപോവുകയാണ് ചെയ്യുന്നത്,” അദ്ദേഹം വ്യക്തമാക്കി. മുൻപ് കേരള ചലച്ചിത്ര അക്കാദമിയുടെ ഐ.ഡി.എസ്.എഫ്.എഫ്.കെ (IDSFFK) അടക്കമുള്ള പ്രധാനപ്പെട്ട ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്ത ചിത്രമാണിത്.

 

എന്താണ് ‘സത്യപ്പുല്ല്’ പറയുന്നത്?

സമൂഹത്തെയും വ്യക്തിയെയും സമഗ്രമായി നോക്കിക്കാണുന്ന ഒരു വിഷ്വൽ പോയട്രിയാണ് ഈ ഡോക്യുമെന്ററി.

റാഷിദ നസ്രിയ എന്ന യുവതിയുടെ വിഷാദാനുഭവങ്ങളും പ്രണയവും കാഴ്ചകളുമാണ് സിനിമയുടെ പ്രധാന പ്രമേയം. സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്നങ്ങൾ എങ്ങനെയാണ് ഒരു വ്യക്തിയിൽ വിഷാദവും (Depression) സോഷ്യൽ ആൻസൈറ്റിയും ഉണ്ടാക്കുന്നത് എന്ന് ചിത്രം ചർച്ച ചെയ്യുന്നു. പലായനങ്ങളുടെയും വിഭജനങ്ങളുടെയും കഥ പറഞ്ഞ പ്രശസ്ത ഇന്ത്യൻ ചലച്ചിത്രകാരൻ ഋത്വിക് ഘട്ടക്കിന്റെ നൂറാം ജന്മവാർഷികത്തിൽ അദ്ദേഹത്തിനുള്ള ഒരു സമർപ്പണം കൂടിയായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

‘സത്യപുല്ലി’ൽ നിന്നുള്ള ഒരു രംഗം

മലയാളത്തിലെ പ്രശസ്ത കവി അൻവർ അലിയുടെ ‘മെഹബൂബ് എക്സ്പ്രസ്സ്’, ‘ഐഡി കാർഡ്’ എന്നീ കവിതകളുടെ ദൃശ്യാവിഷ്കാരം കൂടിയായ സിനിമയിൽ, അഭയാർത്ഥിത്വത്തെയും പലായനത്തെയും കുറിക്കാൻ ‘തീവണ്ടി’ എന്ന രൂപകമാണ് (metaphor) ഉപയോഗിച്ചിരിക്കുന്നത്.

ഇത്തരം സ്വതന്ത്രവും രാഷ്ട്രീയവുമായ ആശയങ്ങൾ കൈകാര്യം ചെയ്യുന്നതുകൊണ്ടാകാം ചിത്രത്തിന് അപ്രഖ്യാപിത വിലക്ക് നേരിടേണ്ടി വന്നതെന്ന് സംശയിക്കുന്നതായി സംവിധായകനായ രാംദാസ് പറയുന്നു.

 

കൊൽക്കത്തയിലെ വീഴ്ചയും സാംസ്കാരിക അപചയവും

സത്യജിത് റേയിലൂടെ ഇന്ത്യയിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങൾക്ക് തുടക്കം കുറിച്ച കൊൽക്കത്തയിൽ വെച്ചുതന്നെ ഫെഡറേഷൻ നടത്തുന്ന മേളയിൽ ഈ ദുരനുഭവം നേരിടേണ്ടി വന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് രാംദാസ് കടവല്ലൂർ പറയുന്നു. ബംഗാളിന്റെയും കൊൽക്കത്തയുടെയും സാംസ്കാരിക മേഖലകളിൽ നടക്കുന്ന അപചയത്തെയും, സ്വതന്ത്ര ചിന്തകൾക്ക് മുകളിൽ നടക്കുന്ന പിടിമുറുക്കലിനെയും ഇത് വരച്ചുകാട്ടുന്നു. മുൻകാലങ്ങളിൽ ഫിലിം ഫെസ്റ്റിവലുകൾക്ക് സെൻസർ ബോർഡ് മാനദണ്ഡങ്ങളിൽ നിന്ന് നിരവധി ഇളവുകൾ ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ വേദികളിലേക്കും നിയന്ത്രണങ്ങൾ കടന്നുവരുന്നത് സ്വതന്ത്രമായ കലാവിഷ്കാരങ്ങളെ അസാധ്യമാക്കുന്ന രീതിയിലേക്ക് സിനിമയെ മാറ്റുകയാണ്. കൊൽക്കത്തയുടെ ഈ പ്രതിസന്ധി ഇന്ത്യയിലെ മൊത്തം സാംസ്കാരിക ലോകം നേരിടുന്ന വലിയൊരു ഭീഷണിയുടെ സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ശക്തമായ പ്രതിഷേധവുമായി ഫെഡറേഷൻ (FFSI)

ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ച വാർത്താവിതരണ മന്ത്രാലയത്തിന്റെ നടപടിയിൽ ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ (FFSI) കേരള ഘടകം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ഭരണകക്ഷിക്ക് ഇഷ്ടപ്പെടാത്ത പ്രമേയങ്ങളെയും സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങളെയും അസഹിഷ്ണുതയോടെ കാണുന്നതിന്റെ തുടർച്ചയാണിതെന്ന് ഫെഡറേഷൻ ഭാരവാഹികളായ ടി.വി. ചന്ദ്രനും (പ്രസിഡന്റ്), രാധാകൃഷ്ണൻ ചെറുവല്ലിയും (സെക്രട്ടറി) പുറത്തിറക്കിയ പ്രസ്താവന മുന്നോട്ടുവയ്ക്കുന്നു.

ഏത് കാണണം ഏത് കാണരുത് എന്ന് ഭരണകൂടം തീരുമാനിക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണിത്. ഇന്ത്യയിൽ ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെ നടക്കുന്ന നിഗൂഢ പദ്ധതിയുടെ ഭാഗമാണിതെന്നും, ഫിലിം സൊസൈറ്റികൾ വഴിയുള്ള സിനിമകളുടെ സർക്കുലേഷൻ തടയുക എന്ന ഗൂഢലക്ഷ്യം ഇതിനുപിന്നിലുണ്ടെന്നും ഫെഡറേഷൻ വ്യക്തമാക്കി.

സ്വതന്ത്രമായ ആശയപ്രകടനങ്ങൾക്കും കലയ്ക്കും മേൽ ഭരണകൂടം പിടിമുറുക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമായി മാറിയിരിക്കുകയാണ് ‘സത്യപ്പുല്ലി’ന് നേരിടേണ്ടി വന്ന ഈ ദുരനുഭവം.

കച്ചവട സിനിമകൾക്കും പ്രൊപ്പഗണ്ടകൾക്കും മാത്രം ഫണ്ടിംഗ് നൽകി പ്രോത്സാഹിപ്പിക്കുന്ന കാലത്ത്, ഇത്തരം സ്വതന്ത്ര ശബ്ദങ്ങളെ അടിച്ചമർത്തുന്നത് ഇന്ത്യൻ ജനാധിപത്യത്തിനും കലയ്ക്കും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

About Author

ദി ഐഡം ബ്യൂറോ

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x